Tuesday, July 23, 2013


ഭരതാഗമനം

ദു:ഖിച്ചു രാജനാരീജനവും പുന-
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ‍ർ.
വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങൾ
തൽക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രികളോടുമുഴറി സസംഭ്രമ-
മന്ത:പുരമകം പുക്കരുളിച്ചെയ്തു:
‘തൈലമയദ്രോണിതന്നിലാക്കുക് ധരാ-
പാലകൻതന്നുടൽ കേടുവന്നീടായ്‌വാൻ.’
എന്നരുൾചയ്തു ദൂതന്മാരേയും വിളി-
‘ച്ചിന്നുതന്നെ നിങ്ങൾ വേഗേന പോകണം.
വേഗമേറീടും കുതിരയേറിച്ചെന്നു
കേകയരാജ്യമകം പുക്കു ചൊല്ലുക.
മാതുലനായ യുധാജിത്തിനോടിനി
ഏതുമേ കാലം കളയാതയക്കണം,
ശത്രുഘ്നനോടും ഭരതനെയെന്നതി
വിദ്രുതം ചെന്നു ചൊൽകെ’ന്നയച്ചീടിനാ‍ൻ.
സത്വരം കേകയരാജ്യമകം പുക്കു
നത്വാ യുധാജിത്തിനോടു ചൊല്ലീടിനാർ:
‘കേൾക്ക നൃപേന്ദ്ര! വസിഷ്ഠനരുൾ ചെയ്ത
വാക്കുകൾ,ശത്രുഘ്നനോടും ഭരതനെ
ഏതുമേ വൈകാതയൊദ്ധ്യയ്ക്കയയ്ക്കെ’ന്നു
ദൂതവാക്യം കേട്ടനേരം നരാധിപൻ
ബാലകന്മാരോടു പോകെന്നു ചൊല്ലിനാൻ
കാലേ പുറപ്പെട്ടിതു കുമാരന്മാരും.
ഏതാനുമങ്ങൊരാപത്തകപ്പെട്ടിതു
താതെനെന്നാകിലും ഭ്രാതാവിനാകിലും.
എന്തകപ്പെട്ടിതെന്നുള്ളിൽ പലതരം
ചിന്തിച്ചു ചിന്തിച്ചു മാർഗ്ഗേ ഭരതനും
സന്താപമോടയൊദ്ധ്യാപുരി പുക്കു
സന്തോഷവർജ്ജിതം ശബ്ദഹീനം തഥാ
ഭ്രഷ്ടലക്ഷ്മീകം ജനോൽബാധവർജ്ജിതം
ദൃഷ്ട്വാവിഗതോത്സവം രാജ്യമെന്തിദം
തേജോവിഹീനമകം പുക്കിതു, ചെന്നു
രാജഗേഹം രാമലക്ഷ്മണവർജ്ജിതം
തത്രകൈകേയിയെക്കണ്ടു കുമാരനന്മാർ
ഭക്ത്യാ നമസ്കരിച്ചീടിനാ‍രന്തികേ,
പുത്രനെക്കണ്ടു സന്തോഷേണ മാതാവു-
മുത്ഥായ ഗാഢമാലിംഗ്യ മടിയിൽ വ-
ച്ചുത്തമാംഗേ മുകർന്നാശു ചോദിച്ചിതു:
‘ഭദ്രമല്ലീ തൽ കുലത്തിങ്കലൊക്കവേ?
മാതാവിനും പിതൃഭ്രാതൃജനങ്ങൾക്കു-
മേതുമേ ദു:ഖമില്ലല്ലീ പറക നീ?’
ഇത്തരം കൈകേയി ചൊന്നനേരത്തതി-
നുത്തരമാശു ഭരതനും ചൊല്ലിനാൻ:
“ഖേദമുണ്ടച്ഛനെക്കാണാഞ്ഞെനിക്കുള്ളിൽ
താതനെവിടെ വസിക്കുന്നു മാതാവെ?
മാതാവിനോടു പിരിഞ്ഞു രഹസി ഞാൻ
താതനെപ്പണ്ടു കണ്ടീലൊരുനാളുമേ.
ഇപ്പോൾ ഭവതി താനെ വസിക്കുന്നതെ-
ന്തുൾപ്പൂവിലുണ്ടു മേ താപവും ഭീതിയും.
മൽപിതാവെങ്ങു?പറകെ’ന്നതു കേട്ടു
തൽപ്രിയമാശു കൈകേയിയും ചൊല്ലിനാൾ
‘എന്മകനെന്തു ദു:ഖിപ്പാനവകാശം?
നിന്മനോവാഞ്ചിതമൊക്കെ വരുത്തി ഞാൻ.
അശ്വമേധാദി യാഗങ്ങളെല്ലാം ചെയ്തു
വിശ്വമെല്ലാടവും കീർത്തിപരത്തിയ
സല്പുരുഷന്മാർഗതി ലഭിച്ചീടിനാൻ
ത്വൽപിതാവെന്നു കേട്ടോരു ഭരതനും
ക്ഷോണീതലെ ദു:ഖവിഹ്വലചിത്തനായ്
വീണുവിലാപം തുടങ്ങിനാനെത്രയും.

ഭരതന്റെ വിലാപം

‘ഹാ താത! ദുഃഖസമുദ്രേ നിമജ്യ മാ-
മേതൊരു ദിക്കിനു പോയിതു ഭൂപതേ!
എന്നെയും രാജ്യഭാരത്തേയും രാഘവൻ-
തന്നുടെ കൈയ്യിൽ സമർപ്പിയാതെ പിരി-
ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ!
ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!’
പുത്രനീവണ്ണം കരയുന്നതുനേര-
മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട-
‘ച്ചാസ്വസിച്ചീടുക ദുഃഖേന കിം ഫല-
മീശ്വരകല്പിതമെല്ലാമറിക നീ.
അഭ്യുദയം വരുത്തീടിനേൻ ഞാൻ തവ
ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.’
മാതൃവാക്യം സമാകർണ്യഭരതനും
ഖേദപരവശചേതസാ ചോദിച്ചു:
‘ഏതാനുമൊന്നു പറഞ്ഞതില്ലേ മമ
താതൻ മരിക്കുന്നനേരത്തു മാതാവേ!’
‘ഹാ രാമ രാമ! കുമാര! സീതേ! മമ
ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ!
സീതേ! ജനകസുതേതി പുന:പുന-
രാതുരനായ് വിലാപിച്ചു മരിച്ചിതു
താത’നതു കേട്ടനേരം ഭരതനും
മാതാവിനോടു ചോദിച്ചാ’നതെന്തയ്യോ!
താതൻ മരിക്കുന്ന നേരത്തു രാമനും
സീതയും സൌമിത്രിയുമരികത്തില്ലേ?’
എന്നതു കേട്ടു കൈകേയിയും ചൊല്ലിനാൾ:
‘മന്നവൻ രാമനഭിഷേകമാരഭ്യ-
സന്നദ്ധനായതു കണ്ടനേരത്തു ഞാ-
നെന്നുടെ നന്ദനന്തന്നെ വാഴിക്കണം
എന്നുപറഞ്ഞഭിഷേകം മുടക്കിയേൻ
നിന്നോടതിൻ പ്രകാരം പറയാമല്ലൊ.
രണ്ടുവരം മമ തന്നു തവ പിതാ,
പണ്ടതിലൊന്നിനാൽ നിന്നെ വാഴിക്കെന്നും
രാമൻ വനത്തിനുപോകെന്നു മറ്റതും
ഭൂമിപൻ തന്നോടിതുകാലമർത്ഥിച്ചേൻ.
സത്യപരായണനായ നരപതി
പൃത്ഥ്വീതലം നിനക്കും തന്നു രാമനെ
കാനനവാസത്തിനായയച്ചീടിനാൻ
ജാനകീദേവി പാതിവ്രത്യമാലംബ്യ
ഭർത്താ‍സമം ഗമിച്ചീടിനാളാശുസൌ-
മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാൻ.
താതനവരെ നിനച്ചു വിലാപിച്ചു
ഖേദേനരാമരാമേതി ദേവാലയം
പുക്കാനറി’കെന്നു മാതൃവാക്യം കേട്ടു
ദുഃഖിച്ചു ഭൂമിയിൽ വീണു ഭരതനും
മോഹം കലർന്നനേരത്തു കൈകേയിയു-
‘മാഹന്ത ശോകത്തിനെന്തൊരു കാരണം?
രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു
പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.’
എന്നു കൈകേയി പറഞ്ഞതു കേട്ടുട-
നൊന്നു കോപിച്ചു നോക്കീടിനൻ മാതരം
ക്രോധാഗ്നിതന്നിൽ ദഹിച്ചുപോമമ്മയെ-
ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും
‘ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ!
നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ!
നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു
പുണ്യമില്ലാത്തമഹാപാപി ഞാനഹോ.
നിന്നോടുരിയാടരുതിനി ഞാൻ ചെന്നു
വഹ്നിയിൽ വീണുമരിപ്പ,നല്ലായ്കിലോ
കാളകൂടം കുടിച്ചീടുവ,നല്ലായ്കിൽ
വാളെടുത്താശു കഴുത്തറുത്തീടുവൻ.
വല്ല കണക്കിലും ഞാൻ മരിച്ചീടുവ-
നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ!
ഘോരമായുള്ള കുംഭീപാകമാകിയ
നാരകംതന്നിൽ വസിക്കിതുമൂലം.’
ഇത്തരം മാതരം ഭർത്സിച്ചു ദുഃഖിച്ചു
സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാൻ.
പാദേ നമസ്കരിച്ചൊരു ഭരതനെ
മാതാവും കൊസല്യയും പുണർന്നീടിനാൾ.
കണ്ണുനീരോടും മെലിഞ്ഞതു ദീനയായ്
ഖിന്നയായോരു കൌസല്യ ചൊല്ലീടിനാൾ;
‘കർമ്മദോഷങ്ങളിതെല്ലാമകപ്പെട്ടി-
തെന്മകൻ ദൂരത്തകപ്പെട്ട കാരണം.
ശ്രീരാമനുമനുജാതനും സീതയും
ചീരംബരജടാധാരികളായ് വനം
പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയിൽ
താപേന മഗ്നയാക്കീടിനാർ നിർദ്ദയം.
ഹാ! രാമ! രാമ! രഘുവംശനായക!
നാരായണ! പരമാത്മൻ ജഗല്പതേ!
നാഥ! ഭവാൻ മമ നന്ദനനായ് വന്നു
ജാതനായീടിനാൻ കേവലമെങിലും
ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കലു-
മുൾക്കാമ്പിലോർത്താൽ വിധിബലമാം തുലോം.’
ഇത്ഥം കരയുന്ന മാതാവു തന്നെയും
നത്വാ ഭരതനും ദുഃഖേന ചൊല്ലിനാൻ:
‘ആതുരമാനസയായ്കിതുകൊണ്ടു
മാതാവു ഞാൻ പറയുന്നതു കേൾക്കണം.
രാഘവരാജ്യാഭിഷേകം മുടക്കിയാൾ
കൈകേയിയാകിയ മാതാവു മാതാവേ!
ബ്രഹ്മഹത്യാശതജാതമാം പാപവു-
മമ്മേ ഭുജിക്കുന്നതുണ്ടു ഞാൻ നിർണയം
ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും
ധർമ്മദാരങ്ങളരുന്ധതി തന്നെയും
ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു-
മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാൻ.’
ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു
തിങ്ങിന ദുഃഖം കലർന്നുഭരതനും
കേഴുന്ന നേരം ജനനിയും ചൊല്ലിനാൾ:
‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാൻ.’
ഇത്ഥം പറഞ്ഞു പുണർന്നു ഗാഢം ഗാഢ-
മുത്തമാംഗേ മുകർന്നാളതു കണ്ടവ-
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ-
രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രിജനത്തോടൂ മൻപോടെഴുന്നള്ളി
സന്താപമോടെ തൊഴുതു ഭരതനും
രോദനം കണ്ടരുൾ ചെയ്തു വസിഷ്ഠനും:
ഖേദം മതി മതി കേളിതു കേവലം
വൃദ്ധൻ ദശരഥനാകിയ രാജാധിപൻ
സത്യപരക്രമൻ വിജ്ഞാനവീര്യവാൻ
മർത്ത്യസുഖങ്ങളാം രാജഭോഗങ്ങളും
ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു
കൃത്വാ ബഹുധനദക്ഷിണയും മുദാ
ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം
ലബ്ധ്വാ പുരന്ദരാർദ്ധാസനം ദുർല്ലഭം
വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ-
യാന്ദമോടിരിക്കുന്നതിനെന്തു നീ-
യാനനം താഴ്ത്തി നേത്രാംബു തൂകീടുന്നു?
ശുദ്ധാത്മനാ ജന്മനാശാദിവർജ്ജിതൻ
നിത്യൻ നിരുപമനവ്യയ ദ്വയൻ
സത്യസ്വരൂപൻ സകലജഗത്മയൻ
മൃത്യുജന്മാദിഹീനൻ ജഗൽകാരണൻ.
ദേഹമത്യർത്ഥം ജഡം ക്ഷണഭംഗുരം
മോഹൈകകാരണം മുക്തിവിരോധകം
ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ
ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും
ദുഃഖിപ്പതിനവകാശമില്ലേതുമേ
ദുഃഖേന കിം ഫലം മൃത്യുവശാത്മനാം?
താതെനെന്നാകിലും പുത്രനെന്നാകിലും
പ്രേതരായാലതിമൂഢരായുള്ളവർ
മാറത്തലച്ചു തൊഴിച്ചു മുറവിളി-
ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ
നിസ്സാരമെത്രയും സംസാരമോർക്കിലോ
സത്സഗമൊന്നേ ശുഭകരമായുള്ളു
തത്ര സൌഖ്യം വരുത്തീടുവാൻ നല്ലതു
നിത്യമായുള്ള ശാന്തിയറിക നീ.
ജന്മമുണ്ടാകുകിൽ മരണവും നിശ്ചയം
ജന്മം മരിച്ചവർക്കും വരും നിർണ്ണയം
ആർക്കും തടുക്കരുതാതൊരവസ്ഥയെ-
ന്നോർക്കണമെല്ലാം സ്വകർമ്മവശാഗതം
തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും
പുത്രമിത്രാദി കളത്രാദി വസ്തുനാ
വേർപെടുന്നേരം ദുഃഖമില്ലേതുമേ
സ്വോപൊതമെന്നാൽ സുഖവുമില്ലേതുമേ.
ബ്രഹ്മാണ്ഡകോടികൾ നഷ്ടങ്ങളായതും
ബ്രഹ്മണാ സൃഷ്ടങ്ങളായതും പാർക്കിലോ
സംഖ്യയില്ലാതോളമുണ്ടിതെന്നാൽ ക്ഷണ-
ഭംഗുരമായുള്ള ജീവിതകാലത്തി-
ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും?
ബന്ധമെന്തീ ദേഹദേഹികൾക്കെന്നതും
ചിന്തിച്ചു മായാഗുണവൈഭവങ്ങളു-
മന്തർമുദാ കണ്ടവർക്കെന്തു സംഭ്രമം?
കമ്പിതപത്രാഗ്രലഗ്നാംബുബിന്ദുവൽ-
സമ്പതിച്ചീടുമായുസ്സതി നശ്വരം.
പ്രാക്തനദേഹസ്ഥകർമണാ പിന്നേയും
പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി.
ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ
പൂർണശോഭം നവവസ്ത്രങ്ങൾ കൊള്ളൂന്നു.
കാലചക്രത്തിൻ ഭ്രമണവേഗത്തിനു
മൂലമിക്കർമ്മഭേദങ്ങളറിക നീ.
ദുഃഖത്തിനെന്തു കാരണം ചൊല്ലു നീ
മുഖ്യജനമതം കേൾക്ക ഞാൻ ചൊല്ലുവൻ.
ആത്മാവിനില്ല ജനനം മരണവു-
മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല.
നിത്യനാനന്ദസ്വരൂപൻ നിരാകുലൻ
സത്യസ്വരൂപൻ സകലേശ്വരൻ ശാശ്വതൻ
ബുദ്ധ്യാദിസാക്ഷി സർവാത്മാ സനാതനൻ
അദ്വൈയനേകൻ പരൻ പരമൻ ശിവൻ
ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു
ചിത്തേ ദൃഢമായറിഞ്ഞു ദുഃഖങ്ങളും
ത്യക്ത്വാ തുടങ്ങുക കർമ്മ സമൂഹവും
സത്വരമേതും വിഷാദമുണ്ടാകൊലാ.’


സംസ്കാരകർമ്മം

ശ്രുത്വാ ഗുരുവചനം നൃപനന്ദനൻ
കൃത്വാ യഥാവിധി സംസ്കാരകർമ്മവും
മിത്രഭൃത്യാമാതൃസോദരോപാദ്ധ്യായ-
യുക്തനായോരു ഭരത കുമാരനും
താതശരീരമെണ്ണത്തോണി തന്നിൽനി-
ന്നാദരപൂർവമെടുത്തു നീരാടിച്ചു
ദിവ്യാംബരാഭരണാലേപനങ്ങളാൽ
സർവാംഗമെല്ലാമലങ്കരിച്ചീടിനാൻ.
അഗ്നിഹോത്രാഗ്നിതന്നാലഗ്നിഹോത്രിയെ
സംസ്കരിക്കും വണ്ണമാചാര്യസംയുതം
ദത്വാതിലോദകം ദ്വാദശവാസരേ
ഭക്ത്യാ കഴിച്ചിതു പിണ്ഡവുമാദരാൽ
വേദപരായണന്മാരാം ദ്വിജാവലി-
ക്കോദനഗോധനഗ്രമരത്നാംബരം
ഭൂഷണലേപനതാംബൂലപൂഗങ്ങൾ
ഘോഷേണ ദാനവും ചെയ്തു സസോദരം
വീണുനമസ്കരിച്ചാർശീവദനമാ-
ദാനവുംചെയ്തു വിശുദ്ധനായ് മേവിനാൻ.
ജാനകൈഇലക്ഷ്മണസംയുക്തനായുടൻ
കാനനം പ്രാപിച്ച മന്ത്രികുമാരനെ
മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം
മാനവവീരനായോരു ഭരതനും
സാനുജനായ് വസിച്ചീടിനാനദ്ദിനം
നാനാസുഹൃജ്ജനത്തോടുമനാകുലം
തത്രവസിഷ്ഠമുനീ്ന്ദ്രൻ മുനികുല-
സത്തമന്മാരുമായ് വന്നു സഭാന്തികേ
അർണ്ണോരുഹാസനസന്നിഭനാം മുനി
സ്വർണ്ണാസനേ മരുവീടിനാനാദരാൽ.
ശത്രുഘ്നസംയുക്തനായ ഭരതനെ-
ത്തത്ര വരുത്തിയനേരമവർകളും
മന്ത്രികളോടും പുരവാസികളോടു-
മന്ദരാനന്ദം വളർന്നുമരുവിനാർ.
കുമ്പിട്ടു നിന്ന ഭരതകുമാരനോ-
ടംഭോജസംഭവനന്ദനൻ ചൊല്ലിനാൻ
‘ദേശകാലോചിതമായുള്ള വാക്കുകൾ
ദേശികനായ ഞാനാശു ചൊല്ലീടുവൻ
സത്യസന്ധൻ തവ താതൻ ദശരഥൻ
പൃത്ഥീതലം നിനക്കദ്യ നല്കീടിനാൻ
പുത്രാഭ്യുദയാർത്ഥമേഷ കൈകേയിക്കു
ദത്തമായോരു വരദ്വയം കാരണം.
മന്ത്രപൂർവ്വമഭിഷേകം നിനക്കു ഞാൻ
മന്ത്രികളോടുമൻപോടു ചെയ്തീടുവൻ.
രാജ്യമരാജകമാം, ഭവാനാലിനി-
ത്യാജ്യമല്ലെന്നു ധരിക്കകുമാര! നീ-
താതനിയോഗമനുഷ്ഠിക്കയും വേണം
പാതകമുണ്ടാമതല്ലായ്കിലേവനും.
ഒന്നൊഴിയാത ഗുണങ്ങൾ നരന്മാർക്കു
വന്നുകൂടുന്നു ഗുരുപ്രസാദത്തിനാൽ’
എന്നരുൾ ചെയ്തവസിഷ്ഠമുനിയോടു
നന്നായ് തൊഴുതുണർത്തിച്ചു ഭരതനും:
‘ഇന്നടിയനു രാജ്യം കൊണ്ടു കിം ഫലം?
മന്നവനാകുന്നതും മമ പൂർവജൻ.
ഞങ്ങളവനുടെ കിങ്കരന്മാരത്രെ
നിങ്ങളിതെല്ലാമറിഞ്ഞല്ലൊ മേവുന്നു.
നാളെപ്പുലർകാലേ പോകുന്നതുണ്ടു ഞാൻ
നാളീകനേത്രനെക്കൊണ്ടിങ്ങു പോരുവാൻ
ഞാനും ഭവാനുമരുന്ധതീദേവിയും
നാനാപുരവാസികളുമമാത്യരും
ആന തേർ കാലാൾ കുതിരപ്പടയോടു-
മാനക ശംഖ പടഹവാദ്യത്തൊടും
സോദരഭൂസുരതാപസസാമന്ത-
മേദിനീപാലകവൈശ്യശൂദ്രാദിയും
സാദരമാശു കൈകേയിയൊഴിഞ്ഞുള്ള
മാതൃജനങ്ങളുമായിട്ടു പോകണം.
രാമനിങ്ങാഗമിച്ചീടുവോളം ഞങ്ങൾ
ഭൂമിയിൽത്തന്നെ ശയിക്കുന്നതേയുള്ളു.’
മൂലഫലങ്ങൾ ഭുജിച്ചു ഭസിതവു-
മാലേപനം ചെയ്തു വൽകലവും പൂണ്ടു
താപസവേഷം ധരിച്ചു ജട പൂണ്ടു
താപം കലർന്നു വസിക്കുന്നതേയ്യുള്ളു.’
ഇത്ഥം ഭരതൻ പറഞ്ഞതു കേട്ടവ-
രെത്രയും നന്നുനന്നെന്നു ചൊല്ലീടിനാർ.
ഭരതന്റെ വനയാത്ര

‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത-
മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’
സാധുക്കളേവം പുകഴ്ത്തുന്ന നേര-
മാദിത്യദേവനുദിച്ചു, ഭരതനും
ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു;
തത്ര സുമന്ത്രനിയോഗേന സൈന്യവും
സത്വരം രാമനെക്കാണാൻ നടന്നിതു
ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും
രാജദാരങ്ങൾ കൌസല്യാദികൾ തദാ
രാജീവനേത്രനെക്കാണാൻ നടന്നിതു.
താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും
താപസവൃന്ദേന സാകം പുറപ്പെട്ടു.
ഭൂമി കിളർന്നു പൊങ്ങീടും പൊടികളും
വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു.
രാഘവാലോകനാനന്ദവിവശരാം
ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും.
ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ
ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട.
കേകയപുത്രീസുതൻ പടയോടുമി-
ങ്ങാഗതനായതു കേട്ടുഗുഹൻ തദാ
ശങ്കിതമാനസനായ്‌വന്നു തന്നുടെ
കിങ്കരൻമാരോടു ചൊന്നാനതുനേരം:
‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കോണ്ടു
തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ്
നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക-
ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ.
അന്തികേ ചെന്നു വന്ദിച്ചാലനുടെ-
യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ.
രാഘവനോടൂ വിരോധത്തിനെങ്കിലോ
പോകരുതാരുമിവരിനി നിർണ്ണയം
ശുദ്ധരെന്നാകിൽ കടത്തുകയും വേണം
പദ്ധതിക്കേതും വിഷാദവും കൂടാതെ.
ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു
സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ
നാനാവിധോപായനങ്ങളും കാഴ്ചവ-
ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ
ചീരാംബരം ഘനശ്യാമം ജടാധരം
ശ്രീരാമമന്ത്രം ജപന്തമനാരതം
ധീരം കുമാരം കുമാരോപമം മഹാ-
വീരം രഘുവരസോദരം സാനുജം
മാരസമാനശരീരം മനോഹരം
കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ
ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര-
ണാമവും ചെയ്തു,ഭരതനുമന്നേരം
ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ-
ഭക്തം വയസ്യമനാമയവാക്യവും
ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ:
‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ
ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ-
കാലംബനഭൂതനാകിയ രാഘവൻ.
ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി-
ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ.
ധന്യനാകുന്നതു നീ ഭുവനത്തിങ്ക-
ലിന്നതിനില്ലൊരു സംശയം മത്സഖേ!
സോദരനോടും ജനകാത്മജയോടു-
മേതൊരിടത്തുനിന്നൻപൊടു കണ്ടിതു
രാമനെ നീ, യവനെന്തുപറഞ്ഞതും
നീ മുദാ രാമനോടേന്തോന്നു ചൊന്നതും
യാതൊരിടത്തുറങ്ങീ രഘുനായകൻ
സീതയോടും കൂടി നീയവിടം മുദാ,
കാട്ടിത്തരികെ’ന്നു കേട്ടുഗുഹൻ തദാ
വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ
ഭക്തൻ ഭരതനത്യുത്തമനെന്നു തൻ-
ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ.
യത്ര സുപ്തോ നിശി രാഘവൻ സീതയാ
തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ:
‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയ
കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’
കണ്ടുഭരതനും മുക്തബാഷ്പോദകം
തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ:
‘ഹാ സുകുമാരീ! മനോഹരീ!ജാനകീ!
പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ
കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ
രാമേണ ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ
ഖേദേന സീതാ മദീയാഗ്രജന്മനാ.
മദ്ദോഷകാരണാലെന്നതു ചിന്തിച്ചു-
മിദ്ദേഹമാശു പരിത്യജിച്ചീടുവൻ
കിൽബിഷകാരിണിയായ കൈകേയിതൻ
ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം
ദുഷ്കൃതിയായതി പാപിയാമെന്നെയും
ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും.
ജന്മസാഫല്യവും വന്നിതനുജനു
നിർമ്മലമാനസൻ ഭാഗ്യവാനെത്രയും
അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും
വ്യഗ്രം വനത്തിനു പോയതവനല്ലോ.
ശ്രീരാമദാസദാസന്മാർക്കു ദാസനാ-
യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ
നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും
മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം.
ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ-
സല്യാതനയനവിടേക്കു വൈകാതെ
ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ-
നെന്നതു കേട്ടുഗുഹനുമുരചെയ്താൻ:
‘മംഗലദേവതാവല്ലഭൻ തങ്കലി-
ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ
പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ
നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ!
ഗംഗാനദി കടന്നാലടുത്തെത്രയും
മംഗലമായുള്ള ചിത്രകൂടാചലം
തന്നികടേ വസിക്കുന്നു സീതയാ
തന്നുടെ സോദരനോടും യഥാസുഖം.’
ഇത്ഥം ഗുഹോക്തികൾ ഭരതനും
തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ!
തർത്തുമമർത്ത്യതടിനിയെ സത്വരം
കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’
ശ്രുതാഭരതവാക്യം ഗുഹൻ സാദരം
ഗത്വാ വിബുധനദിയെക്കടത്തുവാൻ
ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം
വിസ്താരയുക്തം മഹാക്ഷേപനീയുതം
അഞ്ജസാകൂലദേശം നിറച്ചീടിനാ-
നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ.
ഊറ്റമായോരു തുഴയുമെടുത്തതി-
ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ
ശത്രുഘ്നനേയും ഭരതനേയും മുനി-
സത്തമനായ വസിഷ്ഠനേയും തഥാ
രാമമാതാവായ കൊസല്യതന്നെയും
വാമശീലാംഗിയാം കൈകേയിതന്നെയും
പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും
ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ-
ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ
ഉമ്പർതടിനിയെ കുമ്പിട്ടനാകുലം
മുമ്പേ കടന്നിതു വമ്പടയും തദാ.
ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം
വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ
സം പ്രാ‍പ്യസം പ്രീതനായ ഭരതനും
വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ.
താനുമനുജനുമായുടജാങ്കണേ
സാനന്ദമാവിശ്യ നിന്നോരനന്തരം
ഉജ്ജ്വലന്തം മഹാതേജസാ താപസം
വിജ്വരാത്മാനമാസീനം വിധിസമം
ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം
പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം
ജ്ഞാത്വാ ദശരഥനന്ദനം ബാലകം
പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും.
ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു
ദൃഷ്ടവാ തദാ ജടാവൽകലധാരിണം
തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ
കഷ്ടിക്കോപ്പുപപന്നമല്ലൊട്ടുമേ
രാജ്യവും പാലിച്ചുനാനാജനങ്ങളാൽ
പൂജ്യനായോരു നീയെന്തിനായിങ്ങനെ
വൽകലവും ജടയും പൂണ്ടു താപസ-
മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ?
എന്തൊരുകാരണം വൻപടയോടൂമാ-
ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’
ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു-
മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ:
‘നിന്തിരുവുള്ളത്തിലേറതെ ലോകത്തി-
ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ!
എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി-
സ്സങ്കടം പോവാനനുഗ്രഹിക്കേണമേ!
രാമാഭിഷേകവിഘ്നത്തിനു കാരണം
രാമപാദാബ്ജങ്ങളാണ തപോനിധേ!
ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ
കാനനത്തിനെഴുന്നള്ളുവാൻ മൂലവും
കേകയപുത്രിയാമമ്മതൻ വാക്കായ
കാകോളവേഗമേ മൂലമതിന്നുള്ളു.
ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി-
നിപ്പാദപത്മം പ്രമാണം ദയാനിധേ!
ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ-
വാരിജയുഗ്മം ഭജിക്കെന്നിയേ മമ
മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം?
മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം.
ശ്രീരാഘവൻ ചരണാന്തികേ വീണു സം-
ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു
പൌരവസിഷ്ഠാദികളോടുകൂടവേ
ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു
രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു
പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’
ഇങ്ങനെ കേട്ടുഭരതവാക്യം മുനി
മംഗലാത്മാ‍നമേനം പുണർന്നീടിനാൻ.
ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ:
‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ
ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു
മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ.
ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി
ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം.
ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ
വന്നപ്ടയോടുമില്ലൊരു സംശയം.
ഊണും കഴിഞ്ഞുറങ്ങി പുലർകാലേ
വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’
എല്ല്ലാമരുൾചെയ്റ്റവണ്ണമെനിക്കതി-
നില്ലൊരു വൈമുഖ്യമെന്നു ഭരതനും
കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു-
മേകാഗ്രമാനസനായതി വിദ്രുതം
ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു
കാമസുരഭിയെത്തൽക്ഷണേ കാനനം
ദേവേന്ദ്രലോകസമാനമായ് വന്നിതു;
ദേവകളായിച്ചമഞ്ഞൂ തരുക്കളും.
ദേവവനിതമാരായി ലതകളും
ഭാവനാവൈഭവമെത്രയുമത്ഭുതം!
ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും
ഭുക്തിപ്രസാധനം മറ്റും ബഹുവിധം.
ഭോജനശാലകൾ സേനാഗൃഹങ്ങളും
രാജഗേഹങ്ങളുമെത്രമനോഹരം!
സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ
വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും.
കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ-
സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ.
പശ്ചാത് സസൈന്യം ഭരതം സസോദര-
മിച്ഛാനുരൂപേണ പൂജിച്ചനന്തരം
തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ
സുപ്തരായാരമരാവതീസന്നിഭേ.
ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ
കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ.
താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു
ഭൂപതിനന്ദനന്മാരും പുറപ്പെട്ടു
ചിത്രകൂടാചലം പ്രാപ്യമഹാബലം
തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ
മിത്രമായോരു ഗുഹനും സുമന്ത്രരും
ശത്രുഘ്നനും താനുമായ് ഭരതനും
ശ്രീരാമസന്ദർശനാകാംഷയാ മന്ദ-
മാരാഞ്ഞു നാനാ തപോധനമണ്ഡലേ
കാണാഞ്ഞോരോരോ മുനിവരന്മാരോടൂ
താണു തൊഴുതു ചോദിച്ചുമത്യാദരം:
‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ-
മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘
ഉത്തമനായ ഭരതകുമാരനോ-
ടുത്തരം താപസന്മാരുമരുൾ ചെയ്തു:
‘ഉത്തരതീരേ സുരസരിത:സ്ഥലേ
ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ
ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ-
ട്ടെത്രയും കൌതുകത്തോടെ ഭരതനും
തത്രൈവ ചെന്നനേരത്തു കാണായ് വന്നി-
തത്യൽഭുതമായ രാമചന്ദ്രാശ്രമം.
പുഷ്പഫലദലപൂർണ്ണവല്ലീതരു-
ശഷ്പരമണീ‍യകാ‍നനമണ്ഡലേ
ആമ്രകദളീബകുളപനസങ്ങ-
ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ
കേരപൂഗങ്ങളും കോവിദാരങ്ങളു-
മേരണ്ഡചമ്പകാശോകതാലങ്ങളും
മാലതീജാതിപ്രമുഖലതാവലീ-
ശാലികളായതമാലസാലങ്ങളും
ഭൃംഗാദിനാനാ വിഹംഗനാദങ്ങളും
തുംഗമാതംഗഭുജംഗപ്ലവംഗ കു-
രംഗാദി നാനാമൃഗവ്രാതലീലയും
ഭംഗ്യാസമാലോക്യ ദൂരെ ഭരതനുൻ
വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം
പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ.
ഭാഗ്യവാ‍നായഭരതനതുനേരം
മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു
സീതാരഘുനാദപാദാരവിന്ദങ്ങൾ
നൂതനമായതി ശോഭനം പാവനം
അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ-
ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ്
വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ
രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ.
‘ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ
മുന്നം മയ കൃതം പുണ്യപൂരം പരം
ശ്രീരാമപാദപത്മാഞ്ചിതം ഭൂതല-
മാരാലെനിക്കു കാണ്മാനവകാശവും
വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക-
ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും
വേധാവുമീശനും ദേവകദംബവും
വേദങ്ങളും നാരദാദിമുനികളും.’
ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത-
ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ്
മന്ദം മന്ദം പരമാശ്രമസന്നിധൌ
ചെന്നു നിന്നനേരത്തു കാണായിതു
സുന്ദരം രാമചന്ദ്രം പരമാനന്ദ-
മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ-
വന്ദിതമിന്ദിരാമന്ദിരോരസ്ഥല-
മിന്ദ്രാവരജമിന്ദീവരലോചനം
ദൂർവ്വാദളനിഭശ്യാമളം കോമളം
പൂർവ്വജം നീലനളിനദളേക്ഷണം
രാമം ജടാമകുടം വല്കലാംബരം
സോമബിംബാഭപ്രസന്നവക്ത്രാംബുജം
ഉദ്യത്തരുണാ‍രുണായുതശോഭിതം
വിദ്യുത്സമാംഗിയാം ജാനകിയായൊരു
വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു
വിദ്യോതമാനമാത്മാനമവ്യാകുലം
വക്ഷസി ശ്രീവത്സലക്ഷണമവ്യയം
ലക്ഷ്മീനിവാസം ജഗന്മയമച്യുതം
ലക്ഷ്മണസേവിതപാദപങ്കേരുഹം
ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം
ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം
രക്ഷോവിനാശനം രക്ഷാവിചക്ഷണം
ചക്ഷു:ശ്രവണപ്രവരപല്യങ്കഗം
കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം
കാരുണ്യപൂർണ്ണം ദശരഥനന്ദൻ-
മാരണ്യവാസരസികം മനോഹരം.
ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു
തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ.
രാമനവനേയും ശത്രുഘ്നനേയുമാ-
മോദാലെടുത്തു നിവർത്തിസ്സസംഭ്രമം
ദീർഘബാഹുക്കളാലിംഗനം ചെയ്തു
ദീർഘനിശ്വാസവൌമന്യോന്യമുൾക്കൊണ്ടു
ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം
ദീർഘകാലം വാർത്തു സോദരന്മാരെയും
ഉത്സംഗസീമനി ചേർത്തുപുനരപി
വത്സങ്ങളുമണച്ചാനന്ദപൂർവ്വകം
സത്സംഗമേറെയുള്ളൊരു സൌമിത്രിയും
തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ.
ശത്രുഘ്നനുമതിഭക്തി കലർന്നു സൌ-
മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ.
ഉഗ്രതൃഷാർത്തന്മാരായ പശുകുല-
മഗ്രേ ജലാശയം കണ്ടപോലെ തദാ.
വേഗേന സന്നിധൌ ചെന്നാശുകണ്ടിതു
രാഘവൻ തൻ തിരുമേനി മാതാക്കളും.
രോദനം ചെയ്യുന്നമാതാവിനെക്കണ്ടു
പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും
എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും
പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു
ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട-
നൂഢമോദം മുലയും ചുരന്നു തദാ.
അന്യരായുള്ളൊരു മാതൃജനത്തേയും
പിന്നെ നമസ്കരിച്ചീടിനാദരാൽ.
ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ
ലക്ഷ്മീസമയായ ജാനകീദേവിയും.
ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ-
രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ.
തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം
ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ
നത്വാ രഘൂത്തമനാശു ചൊല്ലീടിനാ-
‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം.
താതനു സൌഖ്യമല്ലീ നിജ മാനസേ
ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ?
എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ-
നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?”
രാമവാക്യം കേട്ടു ചൊന്നാൽ വസിഷ്ഠനും:
‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ.
നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു
മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു
രാമരാമേതി സീതേതി കുമാരേതി
രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു
ദേവലോകം ചെന്നുപുക്കാനറിക നീ
ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’
കർണ്ണശൂലാഭം ഗുരുവചനം സമാ-
കർണ്യരഘുവരൻ വീണിതുഭുമിയിൽ.
തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും
ലക്ഷ്മണനോടു ജനനീജനങ്ങളും
ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു-
മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ:
‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ-
ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ!
ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി-
സ്നേഹേനലാളിപ്പതാരനുവാസരം
ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ
മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’
സീതയും സൌമിത്രിതാനുമവ്വണ്ണമേ
രോദനം ചെയ്തു വീണീടിനാർ ഭൂതലെ.
തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ-
രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ.
മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ
മന്ദേതരമുദകക്രിയയും ചെയ്താർ.
പിണ്ഡം മധുസഹിതേംഗുദീസൽഫല-
പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിത്
യതൊരന്നം താൻ ഭുജിക്കുന്നതുമതു
സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ
വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി-
ഖേദേന പിണ്ഡദാനാനന്തരം തദാ
സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ
സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം,
അന്നുപവാസവും ചെയ്തിതെല്ലാവരും
വന്നുദിച്ചീടിനാനാദിത്യദേവനും.
മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും
വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ.


No comments:

Post a Comment