ആരണ്യകാണ്ഡം - ഒന്നാം ഭാഗം
- ബാലികേ! ശുകകുലമൌലിമാലികേ! ഗുണ-
- ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ
- നീലനീരദനിഭൻ നിർമ്മലൻ നിരഞ്ജനൻ
- നീലനീരജദലലോചനൻ നാരായണൻ
- നീലലോഹിതസേവ്യൻ നിഷ്‌കളൻ നിത്യൻ പരൻ
- കാലദേശാനുരൂപൻ കാരുണ്യനിലയനൻ
- പാലനപരായണൻ പരമാത്മാവുതന്റെ
- ലീലകൾ കേട്ടാൽ മതിയാകയില്ലൊരിക്കലും.
- ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു
- സാരമായൊരു മുക്തിസാധനം രസായനം. 10
- ഭാരതീഗുണം തവ പരമാമൃതമല്ലോ
- പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാൾ.
- ഫാലലോചനൻ പരമേശ്വരൻ പശുപതി
- ബാലശീതാംശുമൌലി ഭഗവാൻ പരാപരൻ
- പ്രാലേയാചലമകളോടരുൾചെയ്തീടിനാൻ.
- ബാലികേ കേട്ടുകൊൾക പാർവ്വതി ഭക്തപ്രിയേ!
- രാമനാം പരമാത്മാവാനന്ദരൂപനാത്മാ-
- രാമനദ്വയനേകനവ്യയനഭിരാമൻ
- അത്രിതാപസപ്രവരാശ്രമേ മുനിയുമാ-
- യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം.
- പ്രത്യുഷസ്യുത്ഥായ തൻ നിത്യകർമ്മവും ചെയ്തു
- നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാൻ.
- "പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങൾക്കു മുനി-
- മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു
- ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം
- പണ്ഡിതശ്രേഷ്‌ഠ! കരുണാനിധേ! തപോനിധേ!
- ഞങ്ങളെപ്പെരുവഴികൂട്ടേണമതിനിപ്പോ-
- ളിങ്ങുനിന്നയയ്‌ക്കേണം ശിഷ്യരിൽ ചിലരെയും."
- ഇങ്ങനെ രാമവാക്യമത്രിമാമുനി കേട്ടു
- തിങ്ങീടും കൌതൂഹലംപൂണ്ടുടനരുൾചെയ്തുഃ 30
- "നേരുളള മാർഗ്ഗം ഭവാനേവർക്കും കാട്ടീടുന്നി-
- താരുളളതഹോ തവ നേർവഴി കാട്ടീടുവാൻ!
- എങ്കിലും ജഗദനുകാരിയാം നിനക്കൊരു
- സങ്കടം വേണ്ടാ വഴി കാട്ടീടും ശിഷ്യരെല്ലാം."
- 'ചൊല്ലുവിൻ നിങ്ങൾ മുമ്പിൽനടക്കെ'ന്നവരോടു
- ചൊല്ലി മാമുനിതാനുമൊട്ടു പിന്നാലെ ചെന്നാൻ.
- അന്നേരം തിരിഞ്ഞുനിന്നരുളിച്ചെയ്തു മുനി-
- തന്നോടു രാമചന്ദ്രൻ വന്ദിച്ചു ഭക്തിപൂർവ്വംഃ
- "നിന്തിരുവടി കനിഞ്ഞങ്ങെഴുന്നളളീടണ-
- മന്തികേ ശിഷ്യജനമുണ്ടല്ലോ വഴിക്കു മേ." 40
- എന്നു കേട്ടാശീർവാദംചെയ്തുടൻ മന്ദം മന്ദം
- ചെന്നു തൻ പർണ്ണശാല പുക്കിരുന്നരുളിനാൻ.
- പിന്നെയും ക്രോശമാത്രം നടന്നാരവരപ്പോൾ
- മുന്നിലാമ്മാറു മഹാവാഹിനി കാണായ്‌വന്നു.
- അന്നേരം ശിഷ്യർകളോടരുളിച്ചെയ്തു രാമ-
- 'നിന്നദി കടപ്പതിനെന്തുപായങ്ങളുളളു?'
- എന്നുകേട്ടവർകളും ചൊല്ലിനാ'രെന്തു ദണ്ഡം
- മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും.
- വേഗേന ഞങ്ങൾ കടത്തീടുന്നതുണ്ടുതാനു-
- മാകുലം വേണ്ട ഞങ്ങൾക്കുണ്ടല്ലോ പരിചയം. 50
- എങ്കിലോ തോണികരേറീടാ'മെന്നവർ ചൊന്നാർ,
- ശങ്കകൂടാതെ ശീഘ്രം തോണിയും കടത്തിനാർ.
- ശ്രീരാമൻ പ്രസാദിച്ചു താപസകുമാരക-
- ന്മാരോടു 'നിങ്ങൾ കടന്നങ്ങുപോകെ'ന്നു ചൊന്നാൻ.
- ചെന്നുടനത്രിപാദം വന്ദിച്ചു കുമാരന്മാ-
- രൊന്നൊഴിയാതെ രാമവൃത്താന്തമറിയിച്ചാർ.
- ശ്രീരാമസീതാസുമിത്രാത്മജന്മാരുമഥ
- ഘോരമായുളള മഹാകാനനമകംപുക്കാർ.
- ഝില്ലീഝങ്കാരനാദമണ്ഡിതം സിംഹവ്യാഘ്ര-
- ശല്യാദിമൃഗഗണാകീർണ്ണമാതപഹീനം 60
- ഘോരരാക്ഷസകുലസേവിതം ഭയാനകം
- ക്രൂരസർപ്പാദിപൂർണ്ണം കണ്ടു രാഘവൻ ചൊന്നാൻഃ
- "ലക്ഷ്മണാ! നന്നായ് നാലുപുറവും നോക്കിക്കൊൾക
- ഭക്ഷണാർത്ഥികളല്ലോ രക്ഷസാം പരിഷകൾ.
- വില്ലിനി നന്നായ്‌ക്കുഴിയെക്കുലയ്‌ക്കയും വേണം
- നല്ലൊരു ശരമൂരിപ്പിടിച്ചുകൊൾക കൈയിൽ.
- മുന്നിൽ നീ നടക്കേണം വഴിയേ വൈദേഹിയും
- പിന്നാലെ ഞാനും നടന്നീടുവൻ ഗതഭയം.
- ജീവാത്മപരമാത്മാക്കൾക്കു മദ്ധ്യസ്ഥയാകും
- ദേവിയാം മഹാമായാശക്തിയെന്നതുപോലെ 70
- ആവയോർമ്മദ്ധ്യേ നടന്നീടുകവേണം സീതാ-
- ദേവിയുമെന്നാലൊരു ഭീതിയുമുണ്ടായ്‌വരാ."
- ഇത്തരമരുൾചെയ്തു തൽപ്രകാരേണ പുരു-
- ഷോത്തമൻ ധനുർദ്ധരനായ് നടന്നോരുശേഷം
- പിന്നിട്ടാരുടനൊരു യോജനവഴിയപ്പോൾ
- മുന്നിലാമ്മാറങ്ങൊരു പുഷ്‌കരിണിയും കണ്ടാർ.
- കല്‌ഹാരോൽപലകുമുദാംബുജരക്തോൽപല-
- ഫുല്ലപുഷ്പേന്ദീവരശോഭിതമച്ഛജലം
- തോയപാനവുംചെയ്തു വിശ്രാന്തന്മാരായ് വൃക്ഷ-
- ച്ഛായാഭൂതലേ പുനരിരുന്നു യഥാസുഖം.
- വിരാധവധം \
- അന്നേരമാശു കാണായ്‌വന്നിതു വരുന്നത-
- ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം
- ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത-
- വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
- വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു
- ഭീമശാർദൂലസിംഹമഹിഷവരാഹാദി
- വാരണമൃഗവനഗോചരജന്തുക്കളും
- പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി.
- പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ-
- ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം. 90
- ഉത്ഥാനംചെയ്തു ചാപബാണങ്ങൾ കൈക്കൊണ്ടഥ
- ലക്ഷ്‌മണൻതന്നോടരുൾചെയ്തിതു രാമചന്ദ്രൻഃ
- "കണ്ടോ നീ ഭയങ്കരനായൊരു നിശാചര-
- നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം.
- സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു
- നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ.
- വല്ലഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ!
- വല്ലജാതിയും പരിപാലിച്ചുകൊൾവനല്ലോ.
- എന്നരുൾചെയ്തു നിന്നാനേതുമൊന്നിളകാതേ
- വന്നുടനടുത്തിതു രാക്ഷസപ്രവരനും. 100
- നിഷ്‌ഠുരതരമവനെട്ടാശ പൊട്ടുംവണ്ണ-
- മട്ടഹാസംചെയ്തിടിവെട്ടീടുംനാദംപോലെ
- ദൃഷ്‌ടിയിൽനിന്നു കനൽക്കട്ടകൾ വീഴുംവണ്ണം
- പുഷ്ടകോപേന ലോകം ഞെട്ടുമാറുരചെയ്താൻഃ
- "കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും
- ദുഷ്‌ടജന്തുക്കളേറ്റമുളള വൻകാട്ടിലിപ്പോൾ
- നില്‌ക്കുന്നതസ്തഭയം ചാപതൂണിരബാണ-
- വല്‌ക്കലജടകളും ധരിച്ചു മുനിവേഷം
- കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു-
- മുൾക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങൾ. 110
- കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടിൽ
- സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊൽവിൻ."
- രക്ഷോവാണികൾ കേട്ടു തൽക്ഷണമരുൾചെയ്താ-
- നിക്ഷ്വാകുകുലനാഥൻ മന്ദഹാസാനന്തരംഃ
- "രാമനെന്നെനിക്കു പേരെന്നുടെ പത്നിയിവൾ
- വാമലോചന സീതാദേവിയെന്നല്ലോ നാമം.
- ലക്ഷ്‌മണനെന്നു നാമമിവനും മൽസോദരൻ
- പുക്കിതു വനാന്തരം ജനകനിയോഗത്താൽ,
- രക്ഷോജാതികളാകുമിങ്ങനെയുളളവരെ-
- ശ്ശിക്ഷിച്ചു ജഗത്ത്രയം രക്ഷിപ്പാനറിക നീ." 120
- ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു
- വക്ത്രവും പിളർന്നൊരു സാലവും പറിച്ചോങ്ങി
- ക്രുദ്ധനാം നിശാചരൻ രാഘവനോടു ചൊന്നാൻഃ
- "ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ?
- ഇത്ത്രിലോകത്തിലെന്നെയാരറിയാതെയുളള-
- തെത്രയും മുഢൻ ഭവാനെന്നിഹ ധരിച്ചോൻ ഞാൻ.
- മത്ഭയംനിമിത്തമായ്താപസരെല്ലാമിപ്പോ-
- ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാർ.
- നിങ്ങൾക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി-
- ലംഗനാരത്നത്തെയുമായുധങ്ങളും വെടി- 130
- ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്‌കിലെനിക്കിപ്പോൾ
- തിങ്ങീടും വിശപ്പടക്കീടുവേൻ ഭവാന്മാരാൽ."
- ഇത്തരം പറഞ്ഞവൻ മൈഥിലിതന്നെ നോക്കി-
- സ്സത്വരമടുത്തതു കണ്ടു രാഘവനപ്പോൾ
- പത്രികൾ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോൾ
- ക്രുദ്ധിച്ചു രാമംപ്രതി വക്ത്രവും പിളർന്നതി-
- സത്വരം നക്തഞ്ചരനടുത്താനതുനേര-
- മസ്ര്തങ്ങൾകൊണ്ടു ഖണ്ഡിച്ചീടിനാൻ പാദങ്ങളും
- ബദ്ധരോഷത്തോടവൻ പിന്നെയുമടുത്തപ്പോ-
- ളുത്തമാംഗവും മുറിച്ചീടിനാനെയ്തു രാമൻ. 140
- രക്തവും പരന്നിതു ഭൂമിയിലതുകണ്ടു
- ചിത്തകൌതുകത്തോടു പുണർന്നു വൈദേഹിയും.
- നൃത്തവും തുടങ്ങിനാരപ്സരസ്ര്തീകളെല്ലാ-
- മത്യുച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും.
- അന്നേരം വിരാധൻതന്നുളളിൽനിന്നുണ്ടായൊരു
- ധന്യരൂപനെക്കാണായ്‌വന്നിതാകാശമാർഗ്ഗേ.
- സ്വർണ്ണഭൂഷണംപൂണ്ടു സൂര്യസന്നിഭകാന്ത്യാ
- സുന്ദരശരീരനായ് നിർമ്മലാംബരത്തോടും
- രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം 150
- രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.
- ഇന്ദിരാരമണമിന്ദീവരദളശ്യാമ-
- മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം
- സുന്ദരം സുകുമാരം സുകൃതിജനമനോ-
- മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം
- വന്ദിച്ചു ദണ്ഡനമസ്‌കാരവുംചെയ്തു ചിത്താ-
- നന്ദംപൂണ്ടവൻ പിന്നെ സ്തുതിച്ചുതുടങ്ങിനാൻഃ
- "ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരൻ!
- കാരുണ്യമൂർത്തേ! കമലാപതേ! ധരാപതേ!
- ദുർവ്വാസാവായ മുനിതന്നുടെ ശാപത്തിനാൽ
- ഗർവിതനായോരു രാത്രിഞ്ചരനായേനല്ലോ. 160
- നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ടു ശാപ-
- ബന്ധവുംതീർന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ!
- സന്തതമിനിച്ചരണാംബുജയുഗം തവ
- ചിന്തിക്കായ്‌വരേണമേ മാനസത്തിനു ഭക്ത്യാ.
- വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകേണം
- പാണികൾകൊണ്ടു ചരണാർച്ചനംചെയ്യാകേണം
- ശ്രോത്രങ്ങൾകൊണ്ടു കഥാശ്രവണംചെയ്യാകേണം
- നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകേണം.
- ഉത്തമാംഗേന നമസ്‌കരിക്കായ്‌വന്നീടേണ-
- മുത്തമഭക്തന്മാർക്കു ഭൃത്യനായ് വരേണം ഞാൻ. 170
- നമസ്തേ ഭഗവതേ ജ്ഞാനമൂർത്തയേ നമോ
- നമസ്തേ രാമായാത്മാരാമായ നമോ നമഃ.
- നമസ്തേ രാമായ സീതാഭിരാമായ നിത്യം
- നമസ്തേ രാമായ ലോകാഭിരാമായ നമഃ.
- ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം
- ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേൻ.
- നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
- യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം."
- ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ-
- നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും. 180
- "മുക്തനെന്നിയേ കണ്ടുകിട്ടുകയില്ലയെന്നെ
- ഭക്തിയുണ്ടായാലുടൻ മുക്തിയും ലഭിച്ചീടും."
- രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരൻ
- കാമലാഭേന പോയി നാകലോകവും പുക്കാൻ.
- ഇക്കഥ ചൊല്ലി സ്തുതിച്ചീടിന പുരുഷനു
- ദുഷ്‌കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം.
- ശരഭംഗ മന്ദിരപ്രവേശം
- രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
- ശ്രീമയമായ ശരഭംഗമന്ദിരം പുക്കാർ.
- സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു
- വീക്ഷ്യ താപസവരൻ പൂജിച്ചു ഭക്തിയോടെ.
- കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ-
- നന്ദമുൾക്കൊണ്ടു ശരഭംഗനുമരുൾചെയ്‌തുഃ
- "ഞാനനേകംനാളുണ്ടു പാർത്തിരിക്കുന്നിതത്ര
- ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ.
- ആർജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-
- മാർജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം
- മർത്ത്യനായ് പിറന്നോരു നിനക്കു തന്നീടിനേ-
- നദ്യ ഞാൻ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ
- നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി-
- യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ
- ചിന്തിച്ചു ബഹുകാലം പാർത്തു ഞാനിരുന്നിതു
- ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേൻ."
- യോഗീന്ദ്രനായ ശരഭംഗനാം തപോധനൻ
- യോഗേശനായ രാമൻതൻപദം വണങ്ങിനാൻഃ
- "ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര-
- ജന്തുക്കളന്തർഭാഗേ വസന്തം ജഗന്നാഥം
- ശ്രീരാമം ദുർവാദളശ്യാമള മംഭോജാക്ഷം
- ചീരവാസസം ജടാമകുടം ധനുർദ്ധരം
- സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം
- സൌമുഖ്യമനോഹരം കരുണാരത്നാകരം."
- കുണ്‌ഠഭാവവും നീക്കി സീതയാ രഘുനാഥം
- കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു
- ലോകേശപദം പ്രാപിച്ചീടിനാൻ തപോധന-
- നാകാശമാർഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ.
- നാകേശാദികൾ പുഷ്പവൃഷ്‌ടിയുംചെയ്തീടിനാർ
- പാകശാസനൻ പദാംഭോജവും വണങ്ങിനാൻ.
- മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു
- കൌസല്യാതനയനും കൌതുകമുണ്ടായ്‌വന്നു
- തത്രൈവ കിഞ്ചിൽകാലം കഴിഞ്ഞോരനന്തരം
- വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ് സ്വർഗ്ഗം പുക്കാർ.
- മുനിമണ്ഡല സമാഗമം
- ഭണ്ഡകാരണ്യതലവാസികളായ മുനി-
- മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു
- ചണ്ഡദീധിതികുലജാതനാം ജഗന്നാഥൻ
- പുണ്ഡരീകാക്ഷൻതന്നെക്കാണ്മാനായ് വന്നീടിനാർ.
- രാമലക്ഷ്മണന്മാരും ജാനകീദേവിതാനും
- മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താർ.
- താപസന്മാരുമാശീർവാദംചെയ്തവർകളോ-
- ടാഭോഗാനന്ദവിവശന്മാരായരുൾചെയ്താർഃ
- "നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു
- പന്നഗോത്തമതൽപേ പളളികൊളളുന്ന ഭവാൻ. 230
- ധാതാവർത്ഥിക്കമൂലം ഭൂഭാരം കളവാനായ്
- ജാതനായിതു ഭൂവി മാർത്താണ്ഡകുലത്തിങ്കൽ
- ലക്ഷ്‌മണനാകുന്നതു ശേഷനും, സീതാദേവി
- ലക്ഷ്മിയാകുന്നതല്ലോ, ഭരതശത്രുഘ്നന്മാർ
- ശംഖചക്രങ്ങ,ളഭിഷേകവിഘ്നാദികളും
- സങ്കടം ഞങ്ങൾക്കു തീർത്തീടുവാനെന്നു നൂനം.
- നാനാതാപസകുലസേവിതാശ്രമസ്ഥലം
- കാനനം കാണ്മാനാശു നീ കൂടെപ്പോന്നീടേണം
- ജാനകിയോടും സുമിത്രാത്മജനോടുംകൂടി,
- മാനസേ കാരുണ്യമുണ്ടായ്‌വരുമല്ലോ കണ്ടാൽ." 240
- എന്നരുൾചെയ്ത മുനിശ്രേഷ്‌ഠന്മാരോടുകൂടി
- ചെന്നവരോരോ മുനിപർണ്ണശാലകൾ കണ്ടാർ.
- അന്നേരം തലയോടുമെല്ലുകളെല്ലാമോരോ
- കുന്നുകൾപോലെ കണ്ടു രാഘവൻ ചോദ്യംചെയ്താൻഃ
- "മർത്ത്യമസ്തകങ്ങളുമസ്ഥിക്കൂട്ടവുമെല്ലാ-
- മത്രൈവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ!"
- തദ്വാക്യം കേട്ടു ചൊന്നാർ താപസജനംഃ"രാമ-
- ഭദ്ര! നീ കേൾക്ക മുനിസത്തമന്മാരെക്കൊന്നു
- നിർദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ-
- യിദ്ദേശമസ്ഥിവ്യാപ്തമായ് ചമഞ്ഞിതു നാഥാ!" 250
- ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യപരവശ-
- ചിത്തനായോരു പുരുഷോത്തമനരുൾചെയ്തുഃ
- "നിഷ്‌ഠൂരതരമായ ദുഷ്ടരാക്ഷസകുല-
- മൊട്ടൊഴിയാതെ കൊന്നു നഷ്‌ടമാക്കീടുവൻ ഞാൻ.
- ഇഷ്ടാനുരൂപം തപോനിഷ്‌ഠയാ വസിക്ക സ-
- ന്തുഷ്ട്യാ താപസകുലമിഷ്‌ടിയും ചെയ്തു നിത്യം."
സുതീഷ്ണാശ്രമ പ്രവേശം
- സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര
- നിത്യസംപൂജ്യമാനനായ് വനവാസികളാൽ
- തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളിൽ
- പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി 260
- സത്സംസർഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
- വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു
- വിഖ്യാതമായ സുതീക്ഷ്‌ണാശ്രമം മനോഹരം
- മുഖ്യതാപസകുലശിഷ്യസഞ്ചയപൂർണ്ണം
- സർവർത്തുഗുണഗണസമ്പന്നമനുപമം
- സർവകാലാനന്ദദാനോദയമത്യത്ഭുതം
- സർവപാദപലതാഗുൽമസംകുലസ്ഥലം
- സർവസൽപക്ഷിമൃഗഭുജംഗനിഷേവിതം.
- രാഘവനവരജൻതന്നോടും സീതയോടു-
- മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്‌ഠൻ 270
- കുംഭസംഭവനാകുമഗസ്ത്യശിഷ്യോത്തമൻ
- സംപ്രീതൻ രാമമന്ത്രോപാസനരതൻ മുനി
- സംഭ്രമത്തോടു ചെന്നു കൂട്ടിക്കൊണ്ടിങ്ങു പോന്നു
- സംപൂജ്യച്ചരുളിനാനർഗ്‌ഘ്യപാദാദികളാൽ.
- ഭക്തിപൂണ്ടശ്രുജനനേത്രനായ് സഗദ്‌ഗദം
- ഭക്തവത്സലനായ രാഘവനോടു ചൊന്നാൻഃ
- "നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ
- സന്തതം ജപിപ്പു ഞാൻ മൽഗുരുനിയോഗത്താൽ.
- ബ്രഹ്‌മശങ്കരമുഖ്യവന്ദിമാം പാദമല്ലോ
- നിന്മഹാമായാർണ്ണവം കടപ്പാനൊരു പോതം. 280
- ആദ്യന്തമില്ലാതൊരു പരമാത്മാവല്ലോ നീ
- വേദ്യമല്ലൊരുനാളുമാരാലും ഭവത്തത്ത്വം.
- ത്വത്ഭക്തഭൃത്യഭൃത്യഭൃത്യനായിടേണം ഞാൻ
- ത്വൽപാദാംബുജം നിത്യമുൾക്കാമ്പിലുദിക്കണം.
- പുത്രഭാര്യാർത്ഥനിലയാന്ധകൂപത്തിൽ വീണു
- ബദ്ധനായ് മുഴുകീടുമെന്നെ നിന്തിരുവടി
- ഭക്തവാത്സല്യകരുണാകടാക്ഷങ്ങൾതന്നാ-
- ലുദ്ധരിച്ചീടേണമേ സത്വരം ദയാനിധേ!
- മൂത്രമാംസാമേദ്ധ്യാന്ത്രപുൽഗല പിണ്ഡമാകും
- ഗാത്രമോർത്തോളമതി കശ്‌മല,മതിങ്കലു- 290
- ളളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി-
- ച്ചാർത്തിനാശന! ഭവാൻ വാഴുകെന്നുളളിൽ നിത്യം.
- സർവഭൂതങ്ങളുടെയുളളിൽ വാണീടുന്നതും
- സർവദാ ഭവാൻതന്നെ കേവലമെന്നാകിലും
- ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ
- ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ല.
- ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ
- ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും.
- സേവാനുരൂപഫലദാനതൽപരൻ ഭവാൻ
- ദേവപാദപങ്ങളെപ്പോലെ വിശ്വേശ പോറ്റീ! 300
- വിശ്വസംഹാരസൃഷ്‌ടിസ്ഥിതികൾ ചെയ്‌വാനായി
- വിശ്വമോഹിനിയായ മായതൻ ഗുണങ്ങളാൽ
- രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി-
- ച്ചിദ്രൂപനായ ഭവാൻ വാഴുന്നു, മോഹാത്മനാം
- നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കൽ
- ഭാനുമാൻ ജലംപ്രതി വെവ്വേറെ കാണുംപോലെ.
- ഇങ്ങനെയുളള ഭഗവത്സ്വരൂപത്തെ നിത്യ-
- മെങ്ങനെയറിഞ്ഞുപാസിപ്പു ഞാൻ ദയാനിധേ!
- അദ്യൈവ ഭവച്ചരണാംബുജയുഗം മമ
- പ്രത്യക്ഷമായ്‌വന്നിതു മത്തപോബലവശാൽ. 310
- ത്വന്മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും
- നിർമ്മലനായ ഭവാൻ ചിന്മയനെന്നാകിലും
- സന്മയമായി പരബ്രഹ്‌മമായരൂപമായ്
- കർമ്മണാമഗോചരമായോരു ഭവദ്രൂപം
- ത്വന്മായാവിഡംബനരചിതം മാനുഷ്യകം
- മന്മഥകോടികോടിസുഭഗം കമനീയം
- കാരുണ്യപൂർണ്ണനേത്രം കാർമ്മുകബാണധരം
- സ്മേരസുന്ദരമുഖമജിനാംബരധരം
- സീതാസംയുതം സുമിത്രാത്മജനിഷേവിത-
- പാദപങ്കജം നീലനീരദകളേബരം. 320
- കോമളമതിശാന്തമനന്തഗുണമഭി-
- രാമമാത്മാരാമമാനന്ദസമ്പൂർണ്ണാമൃതം
- പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ-
- രിത്തിരുമേനി നിത്യം ചിത്തേ വാഴുകവേണം.
- മുറ്റീടും ഭക്ത്യാ നാമമുച്ചരിക്കായീടണം
- മറ്റൊരു വരമപേക്ഷിക്കുന്നേനില്ല പോറ്റീ!"
- വന്ദിച്ചു കൂപ്പി സ്തുതിച്ചീടിന മുനിയോടു
- മന്ദഹാസവും പൂണ്ടു രാഘവനരുൾചെയ്‌തുഃ
- "നിത്യവുമുപാസനാശുദ്ധമായിരിപ്പോരു
- ചിത്തം ഞാനറിഞ്ഞത്രേ കാണ്മാനായ്‌വന്നു മുനേ! 330
- സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ-
- ന്മന്ത്രോപാസകന്മാരായ് നിരപേക്ഷന്മാരുമായ്
- സന്തുഷ്‌ടന്മാരായുളള ഭക്തന്മാർക്കെന്നെ നിത്യം
- ചിന്തിച്ചവണ്ണംതന്നെ കാണായ്‌വന്നീടുമല്ലോ.
- ത്വൽകൃതമേതൽ സ്തോത്രം മൽപ്രിയം പഠിച്ചീടും
- സൽകൃതിപ്രവരനാം മർത്ത്യനു വിശേഷിച്ചും
- സൽഭക്തി ഭവിച്ചീടും ബ്രഹ്‌മജ്ഞാനവുമുണ്ടാ-
- മൽപവുമതിനില്ല സംശയം നിരൂപിച്ചാൽ.
- താപസോത്തമ! ഭവാനെന്നെസ്സേവിക്കമൂലം
- പ്രാപിക്കുമല്ലോ മമ സായൂജ്യം ദേഹനാശേ. 380
- ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യനെ-
- ക്കണ്ടു വന്ദിച്ചുകൊൾവാ,നെന്തതിനാവതിപ്പോൾ?
- തത്രൈവ കിഞ്ചിൽക്കാലം വസ്‌തുമുണ്ടത്യാഗ്രഹ-
- മെത്രയുണ്ടടുത്തതുമഗസ്ത്യാശ്രമം മുനേ!"
- ഇത്ഥം രാമോക്തി കേട്ടു ചൊല്ലിനാൻ സുതീക്ഷ്‌ണനു-
- "മസ്തു തേ ഭദ്ര,മതു തോന്നിയതതിന്നു ഞാൻ
- കാട്ടുവേനല്ലോ വഴി കൂടെപ്പോന്നടുത്തനാൾ.
- വാട്ടമെന്നിയേ വസിക്കേണമിന്നിവിടെ നാം
- ഒട്ടുനാളുണ്ടു ഞാനും കണ്ടിട്ടെൻ ഗുരുവിനെ.
- പുഷ്‌ടമോദത്തോടൊക്കത്തക്കപ്പോയ്‌ക്കാണാമല്ലോ." 390
- ഇത്ഥമാനന്ദംപൂണ്ടു രാത്രിയും കഴിഞ്ഞപ്പോ-
- ളുത്ഥാനംചെയ്തു സന്ധ്യാവന്ദനം കൃത്വാ ശീഘ്രം
- പ്രീതനാം മുനിയോടും ജാനകീദേവിയോടും
- സോദരനോടും മന്ദം നടന്നു മദ്ധ്യാഹ്നേ പോയ്
- ചെന്നിതു രാമനഗസ്ത്യാനുജാശ്രമേ ജാവം
- വന്നു സൽക്കാരംചെയ്താനഗസ്ത്യസഹജനും
- വന്യഭോജനവുംചെയ്തന്നവരെല്ലാവരു-
- മന്യോന്യസല്ലാപവും ചെയ്തിരുന്നോരുശേഷം
- അഗസ്ത്യസന്ദർശനം
- ഭാനുമാനുദിച്ചപ്പോളർഘ്യവും നല്‌കി മഹാ-
- കാനനമാർഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം. 360
- സർവർത്തുഫലകുസുമാഢ്യപാദപലതാ-
- സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
- നാനാപക്ഷികൾ നാദംകൊണ്ടതിമനോഹരം
- കാനനം ജാതിവൈരരഹിതജന്തുപൂർണ്ണം
- നന്ദനസമാനമാനന്ദദാനാഢ്യം മുനി-
- നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
- ബ്രഹ്‌മർഷിപ്രവരന്മാരമരമുനികളും
- സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങൾ
- സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
- സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം. 370
- ബ്രഹ്‌മലോകവുമിതിനോടു നേരല്ലെന്നത്രേ
- ബ്രഹ്‌മജ്ഞന്മാരായുളേളാർ ചൊല്ലുന്നു കാണുംതോറും.
- ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ-
- ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ
- വിശ്രമിച്ചനന്തരമരുളിച്ചെയ്തു രാമൻ
- വിശ്രുതനായ സുതീക്ഷ്‌ണൻതന്നോ'ടിനിയിപ്പോൾ
- വേഗേന ചെന്നു ഭവാനഗസ്ത്യമുനീന്ദ്രനോ-
- ടാഗതനായോരെന്നെയങ്ങുണർത്തിച്ചീടേണം.
- ജാനകിയോടും ഭ്രാതാവായ ലക്ഷ്‌മണനോടും
- കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം.' 380
- ശ്രുത്വാ രാമോക്തം സുതീക്ഷ്‌ണന്മഹാപ്രസാദമി-
- ത്യുക്താ സത്വരം ഗത്വാചാര്യമന്ദിരം മുദാ
- നത്വാ തം ഗുരുവരമഗസ്ത്യം മുനികുല-
- സത്തമം രഘൂത്തമഭക്തസഞ്ചയവൃതം
- രാമമന്ത്രാർത്ഥവ്യാഖ്യാതൽപരം ശിഷ്യന്മാർക്കാ-
- യ്‌ക്കാമദമഗസ്ത്യമാത്മാരാമം മുനീശ്വരം
- ആരൂഢവിനയംകൊണ്ടാനതവക്ത്രത്തോടു-
- മാരാൽ വീണുടൻ ദണ്ഡനമസ്‌കാരവും ചെയ്താൻ.
- "രാമനാം ദാശരഥി സോദരനോടും നിജ-
- ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോൾ. 390
- നില്‌ക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബ്ധേ! നിൻ
- തൃക്കഴലിണ കണ്ടു വന്ദിപ്പാൻ ഭക്തിയോടെ."
- മുമ്പേതന്നകകാമ്പിൽ കണ്ടറിഞ്ഞിരിക്കുന്നു
- കുംഭസംഭവൻ പുനരെങ്കിലുമരുൾചെയ്താൻഃ
- "ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ-
- ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം.
- പാർത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്മാൻ.
- പ്രാർത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം
- രാമ രാമേതി രാമമന്ത്രവും ജപിച്ചതി-
- കോമളം കാളമേഘശ്യാമളം നളിനാക്ഷം." 400
- ഇത്യുക്ത്വാ സരഭസമുത്ഥായ മുനിപ്രവ-
- രോത്തമൻ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി-
- സത്തമരോടും നിജശിഷ്യസഞ്ചയത്തോടും
- ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാർത്തരുൾചെയ്താൻഃ
- "ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ-
- ഭദ്ര! മേ ദിഷ്‌ട്യാ ചിരമദ്യൈവ സമാഗമം.
- യോഗ്യനായിരിപ്പോരിഷ്‌ടാതിഥി ബലാൽ മമ
- ഭാഗ്യപൂർണ്ണത്വേന സംപ്രാപ്തനായിതു ഭവാൻ.
- അദ്യവാസരം മമ സഫല,മത്രയല്ല
- മത്തപസ്സാഫല്യവും വന്നിതു ജഗൽപതേ!" 410
- കുംഭസംഭവൻതന്നെക്കണ്ടു രാഘവൻതാനും
- തമ്പിയും വൈദേഹിയും സംഭ്രമസമന്വിതം
- കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്‌കാരം ചെയ്തപ്പോൾ
- കുംഭജന്മാവുമെടുത്തെഴുനേൽപിച്ചു ശീഘ്രം
- ഗാഢാശ്ലേഷവുംചെയ്തു പരമാനന്ദത്തോടും
- ഗൂഢപാദീശാംശജനായ ലക്ഷ്‌മണനെയും
- ഗാത്രസ്പർശനപരമാഹ്ലാദജാതസ്രവ-
- ന്നേത്രകീലാലാകുലനായ താപസവരൻ
- ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം
- രാഘവനുടെ കരപങ്കജമതിദ്രുതം 420
- സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്‌ഠ-
- നാശ്രിതജനപ്രിയനായ വിശ്വേശം രാമം
- പാദ്യാർഗ്‌ഘ്യാസന മധുപർക്കമുഖ്യങ്ങളുമാ-
- പാദ്യ സമ്പൂജ്യ സുഖമായുപവിഷ്‌ടം നാഥം
- വന്യഭോജ്യങ്ങൾകൊണ്ടു സാദരം ഭുജിപ്പിച്ചു
- ധന്യനാം തപോധനനേകാന്തേ ചൊല്ലീടിനാൻ
- അഗസ്ത്യസ്തുതി
- "നീ വരുന്നതും പാർത്തു ഞാനിരുന്നിതു മുന്നം
- ദേവകളോടും കമലാസനനോടും ഭവാൻ
- ക്ഷീരവാരിധിതീരത്തിങ്കൽനിന്നരുൾചെയ്‌തു
- 'ഘോരരാവണൻതന്നെക്കൊന്നു ഞാൻ ഭൂമണ്ഡല- 480
- ഭാരാപഹരണം ചെയ്‌തീടുവനെ'ന്നുതന്നെ.
- സാരസാനന! സകലേശ്വര! ദയാനിധേ!
- ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ-
- നാനന്ദസ്വരൂപനാം നിന്നുടൽ കണ്ടുകൊൾവാൻ.
- താപസജനത്തോടും ശിഷ്യസംഘാതത്തോടും
- ശ്രീപാദാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാൻ.
- ലോകസൃഷ്‌ടിക്കു മുന്നമേകനായാനന്ദനായ്
- ലോകകാരണൻ വികൽപോപാധിവിരഹിതൻ
- തന്നുടെ മായ തനിക്കാശ്രയഭൂതയായി
- തന്നുടെ ശക്തിയെന്നും പ്രകൃതി മഹാമായ 440
- നിർഗ്ഗുണനായ നിന്നെയാവരണംചെയ്‌തിട്ടു
- തൽഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും
- നിർവ്യാജം വേദാന്തികൾ ചൊല്ലുന്നു നിന്നെ മുന്നം
- ദിവ്യമാമവ്യാകൃതമെന്നുപനിഷദ്വശാൽ.
- മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും
- മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും.
- വിദ്വാന്മാരവിദ്യയെന്നും പറയുന്നുവല്ലോ
- ശക്തിയെപ്പലനാമം ചൊല്ലുന്നു പലതരം.
- നിന്നാൽ സംക്ഷോഭ്യമാണയാകിയ മായതന്നിൽ-
- നിന്നുണ്ടായ്‌വന്നു മഹത്തത്ത്വമെന്നല്ലോ ചൊൽവൂ. 450
- നിന്നുടെ നിയോഗത്താൽ മഹത്തത്ത്വത്തിങ്കലേ-
- നിന്നുണ്ടായ്‌വന്നു പുനരഹങ്കാരവും പുരാ.
- മഹത്തത്ത്വവുമഹങ്കാരവും സംസാരവും
- മഹദ്വേദികളേവം മൂന്നായിച്ചൊല്ലീടുന്നു.
- സാത്വികം രാജസവും താമസമെന്നീവണ്ണം
- വേദ്യമായ് ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും.
- താമസത്തിങ്കൽനിന്നു സൂക്ഷ്‌മതന്മാത്രകളും
- ഭൂമിപൂർവകസ്ഥൂലപഞ്ചഭൂതവും പിന്നെ
- രാജസത്തിങ്കൽനിന്നുണ്ടായിതിന്ദ്രിയങ്ങളും
- തേജോരൂപങ്ങളായ ദൈവതങ്ങളും, പിന്നെ 460
- സാത്വികത്തിങ്കൽനിന്നു മനസ്സുമുണ്ടായ്‌വന്നു;
- സൂത്രരൂപകം ലിംഗമിവറ്റിൽനിന്നുണ്ടായി.
- സർവത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കൽനിന്നു
- ദിവ്യനാം വിരാൾപുമാനുണ്ടായിതെന്നു കേൾപ്പൂ.
- അങ്ങനെയുളള വിരാൾപുരുഷൻതന്നെയല്ലോ
- തിങ്ങീടും ചരാചരലോകങ്ങളാകുന്നതും.
- ദേവമാനുഷതിര്യഗ്യോനിജാതികൾ ബഹു-
- സ്ഥാവരജംഗമൗഘപൂർണ്ണമായുണ്ടായ്‌വന്നു.
- ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചല്ലോ
- ബ്രഹ്‌മാവും വിഷ്‌ണുതാനും രുദ്രനുമുണ്ടായ്‌വന്നു. 470
- ലോകസൃഷ്‌ടിക്കു രജോഗുണമാശ്രയിച്ചല്ലോ
- ലോകേശനായ ധാതാ നാഭിയിൽനിന്നുണ്ടായി,
- സത്ത്വമാം ഗുണത്തിങ്കൽനിന്നു രക്ഷിപ്പാൻ വിഷ്‌ണു,
- രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.
- ബുദ്ധിജാദികളായ വൃത്തികൾ ഗുണത്രയം
- നിത്യമംശിച്ചു ജാഗ്രൽസ്വപ്‌നവും സുഷുപ്‌തിയും.
- ഇവറ്റിന്നെല്ലാം സാക്ഷിയായ ചിന്മയൻ ഭവാൻ
- നിവൃത്തൻ നിത്യനേകനവ്യയനല്ലോ നാഥ!
- യാതൊരു കാലം സൃഷ്‌ടിചെയ്‌വാനിച്ഛിച്ചു ഭവാൻ
- മോദമോടപ്പോളംഗീകരിച്ചു മായതന്നെ. 480
- തന്മൂലം ഗുണവാനെപ്പോലെയായിതു ഭവാൻ
- ത്വന്മഹാമായ രണ്ടുവിധമായ്‌വന്നാളല്ലോ,
- വിദ്യയുമവിദ്യയുമെന്നുളള ഭേദാഖ്യയാ.
- വിദ്യയെന്നല്ലോ ചൊൽവൂ നിവൃത്തിനിരതന്മാർ
- അവിദ്യാവശന്മാരായ് വർത്തിച്ചീടിന ജനം
- പ്രവൃത്തിനിരതന്മാരെന്നത്രേ ഭേദമുളളു.
- വേദാന്തവാക്യാർത്ഥവേദികളായ് സമന്മാരായ്
- പാദഭക്തന്മാരായുളളവർ വിദ്യാത്മകന്മാർ.
- അവിദ്യാവശഗന്മാർ നിത്യസംസാരികളെ-
- ന്നവശ്യം തത്ത്വജ്ഞന്മാർ ചൊല്ലുന്നു നിരന്തരം. 490
- വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ
- നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്ത്വജ്ഞന്മാർ.
- ത്വന്മന്ത്രോപാസകന്മാരായുളള ഭക്തന്മാർക്കു
- നിർമ്മലയായ വിദ്യ താനേ സംഭവിച്ചീടും.
- മറ്റുളള മൂഢന്മാർക്കു വിദ്യയുണ്ടാകെന്നതും
- ചെറ്റില്ല നൂറായിരം ജന്മങ്ങൾ കഴിഞ്ഞാലും.
- ആകയാൽ ത്വത്ഭക്തിസമ്പന്നന്മാരായുളളവ-
- രേകാന്തമുക്തന്മാരില്ലേതും സംശയമോർത്താൽ.
- ത്വഭക്തിസുധാഹീനന്മാരായുളളവർക്കെല്ലാം
- സ്വപ്‌നത്തിൽപ്പോലും മോക്ഷം സംഭവിക്കയുമില്ല. 500
- ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂർത്തേ!
- ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ!
- എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു
- ചിന്തിക്കിൽ സാരം കിഞ്ചിൽ ചൊല്ലുവൻ ധരാപതേ!
- സാധുസംഗതിതന്നെ മോക്ഷകാരണമെന്നു
- വേദാന്തജ്ഞന്മാരായ വിദ്വാന്മാർ ചൊല്ലീടുന്നു.
- സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ
- ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാർക്കായ്
- നിസ്‌പൃഹന്മാരായ് വിഗതൈഷണന്മാരായ് സദാ
- ത്വത്ഭക്തന്മാരായ് നിവൃത്താഖിലകാമന്മാരായ് 510
- ഇഷ്‌ടാനിഷ്‌ടപ്രാപ്തികൾ രണ്ടിലും സമന്മാരായ്
- നഷ്‌ടസംഗന്മാരുമായ് സന്യസ്തകർമ്മാക്കളായ്
- തുഷ്‌ടമാനസന്മാരായ് ബ്രഹ്‌മതൽപ്പരന്മാരായ്
- ശിഷ്‌ടാചാരൈകപരായണന്മാരായി നിത്യം
- യോഗാർത്ഥം യമനിയമാദിസമ്പന്നന്മാരാ-
- യേകാന്തേ ശമദമസാധനയുക്തന്മാരായ്
- സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോൾ
- ചേതസി ഭവൽകഥാശ്രവണേ രതിയുണ്ടാം.
- ത്വൽകഥാശ്രവണേന ഭക്തിയും വർദ്ധിച്ചീടും
- ഭക്തി വർദ്ധിച്ചീടുമ്പോൾ വിജ്ഞാനമുണ്ടായ്‌വരും; 520
- വിജ്ഞാനജ്ഞാനാദികൾകൊണ്ടു മോക്ഷവും വരും;
- വിജ്ഞാതമെന്നാൽ ഗുരുമുഖത്തിൽനിന്നിതെല്ലാം.
- ആകയാൽ ത്വൽഭക്തിയും നിങ്കലേപ്രേമവായ്‌പും
- രാഘവ! സദാ ഭവിക്കേണമേ ദയാനിധേ!
- ത്വൽപാദാബ്‌ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ-
- ന്നുൾപ്പൂവിൽ ഭക്തി പുനരെപ്പോഴുമുണ്ടാകേണം.
- ഇന്നല്ലോ സഫലമായ്‌വന്നതു മമ ജന്മ-
- മിന്നു മൽ ക്രതുക്കളും വന്നിതു സഫലമായ്.
- ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ്‌വന്നു
- ഇന്നല്ലോ സഫലമായ്‌വന്നതു മന്നേത്രവും. 530
- സീതയാ സാർദ്ധം ഹൃദി വസിക്ക സദാ ഭവാൻ
- സീതാവല്ലഭ! ജഗന്നായക! ദാശരഥേ!
- നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു
- കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ
- നാനാകർമ്മങ്ങളനുഷ്‌ഠിക്കുമ്പോൾ സദാകാലം
- മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!"
- കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ
- ജംഭാരി തന്നാൽ മുന്നം നിക്ഷിപ്‌തമായ ചാപം
- ബാണതൂണീരത്തോടും കൊടുത്തു ഖഡ്‌ഗത്തോടും
- ആനന്ദവിവശനായ് പിന്നെയുമരുൾചെയ്‌താൻഃ 540
- "ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാൽ
- ഭൂപതേ! വിനഷ്‌ടമായീടേണം വൈകീടാതെ.
- സാക്ഷാൽ ശ്രീനാരായണനായ നീ മായയോടും
- രാക്ഷസവധത്തിനായ്‌മർത്ത്യനായ് പിറന്നതും.
- രണ്ടുയോജനവഴി ചെല്ലുമ്പോളിവിടെനി-
- ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി.
- ഗൗതമീതീരെ നല്ലൊരാശ്രമം ചമച്ചതിൽ
- സീതയാ വസിക്ക പോയ് ശേഷമുളെളാരുകാലം
- തത്രൈവ വസിച്ചു നീ ദേവകാര്യങ്ങളെല്ലാം
- സത്വരം ചെയ്‌കെ"ന്നുടനനുജ്ഞ നല്‌കി മുനി
- ജഡായുസംഗമം
- ശ്രുത്വൈതൽ സ്തോത്രസാരമഗസ്ത്യസുഭാഷിതം
- തത്വാർത്ഥസമന്വിതം രാഘവൻ തിരുവടി
- ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു
- വീണുടൻ നമസ്‌കരിച്ചഗസ്ത്യപാദാംബുജം
- യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
- പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം,
- അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു
- പത്രിസത്തമനാകും വൃദ്ധനാം ജടായുഷം
- എത്രയും വളർന്നൊരു വിസ്‌മയംപൂണ്ടു രാമൻ
- ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാൻഃ 560
- "രക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി-
- ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
- വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ
- കൊല്ലുവേനിവനെ ഞാൻ വൈകാതെയിനിയിപ്പോൾ."
- ലക്ഷ്‌മണൻതന്നോടിത്ഥം രാമൻ ചൊന്നതു കേട്ടു
- പക്ഷിശ്രേഷ്‌ഠനും ഭയപീഡിതനായിച്ചൊന്നാൻഃ
- "വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
- ലെത്രയുമിഷ്‌ടനായ വയസ്യനറിഞ്ഞാലും.
- നിന്തിരുവടിക്കും ഞാനിഷ്‌ടത്തെച്ചെയ്തീടുവൻ;
- ഹന്തവ്യനല്ല ഭവഭക്തനാം ജടായു ഞാൻ." 570
- എന്നിവ കേട്ടു ബഹുസ്നേഹമുൾക്കൊണ്ടു നാഥൻ
- നന്നായാശ്ലേഷംചെയ്‌തു നൽകിനാനനുഗ്രഹംഃ
- "എങ്കിൽ ഞാനിരിപ്പതിനടുത്തു വസിക്ക നീ
- സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല.
- ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്‌ടം കഷ്‌ടം!
- കിങ്കരപ്രവരനായ് വാഴുക മേലിൽ ഭവാൻ."
- പഞ്ചവടീപ്രവേശം
- എന്നരുൾചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി-
- തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്.
- പർണ്ണശാലയും തീർത്തു ലക്ഷ്‌മണൻ മനോജ്ഞമായ്
- പർണ്ണപുഷ്പങ്ങൾകൊണ്ടു തൽപവുമുണ്ടാക്കിനാൻ. 580
- ഉത്തമഗംഗാനദിക്കുത്തരതീരേ പുരു-
- ഷോത്തമൻ വസിച്ചിതു ജാനകീദേവിയോടും.
- കദളീപനസാമ്രാദ്യഖിലഫലവൃക്ഷാ-
- വൃതകാനനേ ജനസംബാധവിവർജ്ജിതേ
- നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ
- ശ്രീരാമനയോദ്ധ്യയിൽ വാണതുപോലെ വാണാൻ.
- ഫലമൂലാദികളും ലക്ഷ്‌മണനനുദിനം
- പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ.
- രാത്രിയിലുറങ്ങാതെ ചാപബാണവും ധരി-
- ച്ചാസ്ഥയാ രക്ഷാർത്ഥമായ് നിന്നീടും ഭക്തിയോടെ. 590
- സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ
- ഗൗതമിതന്നിൽ കുളിച്ചർഗ്‌ഘ്യവും കഴിച്ചുടൻ
- പോരുമ്പോൾ സൗമിത്രി പാനീയവും കൊണ്ടുപോരും
- വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം.
No comments:
Post a Comment