Friday, July 26, 2013

ലക്ഷ്മണോപദേശം
ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവൻ
തൃക്കഴൽ കൂപ്പി വിനയാനതനായിച്ചൊന്നാൻ:
"മുക്തിമാർഗ്ഗത്തെയരുൾചെയ്യേണം ഭഗവാനേ!
ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം.
ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ലാം
മാനസാനന്ദം വരുമാറരുൾചെയ്‌തീടേണം. 600
ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ലാം
നേരോടെയുപദേശിച്ചീടുവാൻ ഭൂമണ്ഡലേ."
ശ്രീരാമനതു കേട്ടു ലക്ഷ്‌മണൻതന്നോടപ്പോ-
ളാരുഢാനന്ദമരുൾചെയ്‌തിതു വഴിപോലെഃ
"കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം
കേട്ടോളം തീർന്നീടും വികൽപഭ്രമമെല്ലാം.
മുമ്പിനാൽ മായാസ്വരൂപത്തെ ഞാൻ ചൊല്ലീടുവ-
നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ.
വിജ്ഞാനസഹിതമാം ജ്ഞാനവും ചൊൽവൻ പിന്നെ
വിജ്ഞേയമാത്മസ്വരൂപത്തെയും ചൊല്ലാമെടോ! 610
ജ്ഞേയമായുളള പരമാത്മാനമറിയുമ്പോൾ
മായാസംബന്ധഭയമൊക്കെ നീങ്ങീടുമല്ലോ.
ആത്മാവല്ലാതെയുളള ദേഹാദിവസ്‌തുക്കളി-
ലാത്മാവെന്നുളള ബോധം യാതൊന്നു ജഗത്ത്രയേ
മായയാകുന്നതതു നിർണ്ണയമതിനാലെ
കായസംബന്ധമാകും സംസാരം ഭവിക്കുന്നു.
ഉണ്ടല്ലോ പിന്നെ വിക്ഷേപാവരണങ്ങളെന്നു
രണ്ടുരൂപം മായയ്‌ക്കെന്നറിക സൗമിത്രേ! നീ.
എന്നതിൽ മുന്നേതല്ലോ ലോകത്തെക്കൽപിക്കുന്ന-
തെന്നറികതിസ്ഥൂലസൂക്ഷ്‌മഭേദങ്ങളോടും 620
ലിംഗാദി ബ്രഹ്‌മാന്തമാമവിദ്യാരൂപമേതും
സംഗാദി ദോഷങ്ങളെ സംഭവിപ്പിക്കുന്നതും.
ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ-
താനന്ദപ്രാപ്തിഹേതുഭൂതയെന്നറിഞ്ഞാലും.
മായാകൽപിതം പരമാത്മനി വിശ്വമെടോ!
മായകൊണ്ടല്ലോ വിശ്വമുണ്ടെന്നു തോന്നിക്കുന്നു.
രജ്ജൂഖണ്ഡത്തിങ്കലെപ്പന്നഗബുദ്ധിപോലെ
നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ.
മാനവന്മാരാൽ കാണപ്പെട്ടതും കേൾക്കായതും
മാനസത്തിങ്കൽ സ്‌മരിക്കപ്പെടുന്നതുമെല്ലാം 630
സ്വപ്‌നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ
വിഭ്രമം കളഞ്ഞാലും വികൽപമുണ്ടാകേണ്ട.
ജന്മസംസാരവൃക്ഷമൂലമായതു ദേഹം
തന്മൂലം പുത്രകളത്രാദി സംബന്ധമെല്ലാം.
ദേഹമായതു പഞ്ചഭൂതസഞ്ചയമയം
ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാൽ.
ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി
മനസ്സും ചിത്തമൂലപ്രകൃതിയെന്നിതെല്ലാം
ഓർത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ
ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം. 640
എന്നിവറ്റിങ്കൽനിന്നു വേറൊന്നു ജീവനതും
നിർണ്ണയം പരമാത്മാ നിശ്ചലൻ നിരാമയൻ.
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊൾവാനുളള
സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊൾവാനുളള
സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
ജീവാത്മാവെന്നും പരമാത്മാവെന്നതുമോർക്കിൽ
കേവലം പര്യായശബ്‌ദങ്ങളെന്നറിഞ്ഞാലും.
ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ നൂനം
ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ.
മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം
മാനസേ വെടിഞ്ഞു സന്തുഷ്‌ടനായ്‌ സദാകാലം 650
അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ
മന്യുഭാവവുമകലെക്കളഞ്ഞനുദിനം
ഭക്തി കൈക്കൊണ്ടു ഗുരുസേവയും ചെയ്‌തു നിജ
ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്‌തുകൊണ്ടു
നിത്യവും സൽക്കർമ്മങ്ങൾക്കിളക്കം വരുത്താതെ
സത്യത്തെസ്സമാശ്രയിച്ചാനന്ദസ്വരൂപനായ്‌
മാനസവചനദേഹങ്ങളെയടക്കിത്ത-
ന്മാനസേ വിഷയസൗഖ്യങ്ങളെച്ചിന്തിയാതെ
ജനനജരാമരണങ്ങളെച്ചിന്തിച്ചുളളി-
ലനഹങ്കാരത്വേന സമഭാവനയോടും 660
സർവാത്മാവാകുമെങ്കലുറച്ച മനസ്സോടും
സർവദാ രാമരാമേത്യമിതജപത്തൊടും
പുത്രദാരാർത്ഥാദിഷു നിസ്നേഹത്വവും ചെയ്‌തു
സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം
ഇഷ്‌ടാനിഷ്‌ടപ്രാപ്തിക്കു തുല്യഭാവത്തോടു സ-
ന്തുഷ്‌ടനായ്‌ വിവിക്തശുദ്ധസ്ഥലേ വസിക്കേണം
പ്രാകൃതജനങ്ങളുമായ്‌ വസിക്കരുതൊട്ടു-
മേകാന്തേ പരമാത്മജ്ഞാനതൽപരനായി
വേദാന്തവാക്യാർത്ഥങ്ങളവലോകനം ചെയ്‌തു
വൈദികകർമ്മങ്ങളുമാത്മനി സമർപ്പിച്ചാൽ 670
ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും
മാനസേ വികൽപങ്ങളേതുമേയുണ്ടാകൊല്ലാ.
ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി-
ലാത്മാവല്ലല്ലോ ദേഹപ്രാണബുദ്ധ്യഹംകാരം
മാനസാദികളൊന്നുമിവറ്റിൽനിന്നു മേലേ
മാനമില്ലാത പരമാത്മാവുതാനേ വേറേ
നിൽപിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം
തൽപദാത്മാ ഞാനിഹ ത്വൽപദാർത്ഥവുമായി
ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീടാം
ജ്ഞാനമാകുന്നതെന്നെക്കാട്ടുന്ന വസ്‌തുതന്നെ. 680
ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനംകൊണ്ടുതന്നെ
ഞാനിതെന്നറിവിനു സാധനമാകയാലെ.
സർവത്ര പരിപൂർണ്ണനാത്മാവു ചിദാനന്ദൻ
സർവസത്വാന്തർഗ്ഗതനപരിച്ഛേദ്യനല്ലോ.
ഏകനദ്വയൻ പരനവ്യയൻ ജഗന്മയൻ
യോഗേശനജനഖിലാധാരൻ നിരാധാരൻ
നിത്യസത്യജ്ഞാനാദിലക്ഷണൻ ബ്രഹ്‌മാത്മകൻ
ബുദ്ധ്യുപാധികളിൽ വേറിട്ടവന്മായാമയൻ
ജ്ഞാനംകൊണ്ടുപഗമ്യൻ യോഗിനാമേകാത്മനാം
ജ്ഞാനമാചാര്യശാസ്‌ത്രൗഘോപദേശൈക്യജ്ഞാനം. 690
ആത്മനോരേവം ജീവപരയോർമ്മൂലവിദ്യാ
ആത്മനി കാര്യകാരണങ്ങളും കൂടിച്ചേർന്നു
ലയിച്ചീടുമ്പോളുളേളാരവസ്ഥയല്ലോ മുക്തി
ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ.
ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ-
മാനന്ദമായിട്ടുളള കൈവല്യസ്വരൂപമി-
തുളളവണ്ണമേ പറവാനുമിതറിവാനു-
മുളളം നല്ലുണർവുളേളാരില്ലാരും ജഗത്തിങ്കൽ.
മത്ഭക്തിയില്ലാതവർക്കെത്രയും ദുർലഭം കേൾ
മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും. 700
നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി
രാത്രിയിൽ തന്റെ പദം ദീപമുണ്ടെന്നാകിലേ
നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ
ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ്‌ വരൂ.
ഭക്തനു നന്നായ്‌ പ്രകാശിക്കുമാത്മാവു നൂനം
ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ.
മത്ഭക്തന്മാരോടുളള നിത്യസംഗമമതും
മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും
ഏകാദശ്യാദി വ്രതാനുഷ്‌ഠാനങ്ങളും പുന-
രാകുലമെന്നിയേ സാധിച്ചുകൊൾകയുമഥ 710
പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല
ഭോജനമഗ്നിവിപ്രാണാം കൊടുക്കയുമഥ
മൽക്കഥാപാഠശ്രവണങ്ങൾചെയ്‌കയും മുദാ
മൽഗുണനാമങ്ങളെക്കീർത്തിച്ചുകൊളളുകയും
സന്തതമിത്ഥമെങ്കൽ വർത്തിക്കും ജനങ്ങൾക്കൊ-
രന്തരം വരാതൊരു ഭക്തിയുമുണ്ടായ്‌വരും.
ഭക്തി വർദ്ധിച്ചാൽ പിന്നെ മറ്റൊന്നും വരേണ്ടതി-
ല്ലുത്തമോത്തമന്മാരായുളളവരവരല്ലോ.
ഭക്തിയുക്തനു വിജഞ്ഞാനജ്ഞാനവൈരാഗ്യങ്ങൾ
സദ്യഃ സംഭവിച്ചീടുമെന്നാൽ മുക്തിയും വരും. 720
മുക്തിമാർഗ്ഗം താവക പ്രശ്‌നാനുസാരവശാ-
ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ.
വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ
ഭക്തന്മാർക്കൊഴിഞ്ഞുപദേശിച്ചീടരുതല്ലോ.
ഭക്തനെന്നാകിലവൻ ചോദിച്ചീലെന്നാകിലും
വക്തവ്യമവനോടു വിശ്വാസം വരികയാൽ.
ഭക്തിവിശ്വാസശ്രദ്ധായുക്തനാം മർത്ത്യനിതു
നിത്യമായ്പാഠം ചെയ്‌കിലജ്ഞാനമകന്നുപോം.
ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാർക്കു നൂനം
ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും."
ശൂർപ്പണഘാഗമനം
ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന-
രിത്തിരിനേരമിരുന്നീടിനോരനന്തരം
ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ-
ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു
യാമിനീചരി ജനസ്ഥാനവാസിനിയായ
കാമരൂപിണി കണ്ടാൾ കാമിനി വിമോഹിനി,
പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്‌
ഭംഗിതേടീടും പദപാതങ്ങളതുനേരം.
പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ
കൗതുകമുൾക്കൊണ്ടു രാമാശ്രമമകംപുക്കാൾ. 740
ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം
ഭാനുഗോത്രജം ഭവഭയനാശനം പരം
മാനവവീരം മനോമോഹനം മായാമയം
മാനസഭവസമം മാധവം മധുഹരം
ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു
മീനകേതനബാണപീഡിതയായാളേറ്റം.
സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി-
ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്‌താൾഃ
"ആരെടോ ഭവാൻ? ചൊല്ലീടാരുടെ പുത്രനെന്നും
നേരൊടെന്തിവിടേക്കു വരുവാൻ മൂലമെന്നും, 750
എന്തൊരു സാദ്ധ്യം ജടാവല്‌ക്കലാദികളെല്ലാ-
മെന്തിനു ധരിച്ചിതു താപസവേഷമെന്നും.
എന്നുടെ പരമാർത്ഥം മുന്നേ ഞാൻ പറഞ്ഞീടാം
നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.
രാക്ഷസേശ്വരനായ രാവണഭഗിനി ഞാ-
നാഖ്യയാ ശൂർപ്പണഖ കാമരൂപിണിയല്ലോ
ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മാ-
ർക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ.
നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന-
രെന്നോടു പരമാർത്ഥം ചൊല്ലണം ദയാനിധേ!" 760
"സുന്ദരി! കേട്ടുകൊൾക ഞാനയോദ്ധ്യാധിപതി-
നന്ദനൻ ദാശരഥി രാമനെന്നല്ലോ നാമം.
എന്നുടെ ഭാര്യയിവൾ ജനകാത്മജാ സീത
ധന്യേ! മൽഭ്രാതാവായ ലക്ഷ്‌മണനിവനെടോ.
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ."
എന്നതു കേട്ടനേരം ചൊല്ലിനാൾ നിശാചരി ഃ
"എന്നോടുകൂടെപ്പോന്നു രമിച്ചുകൊളേളണം നീ.
നിന്നെയും പിരിഞ്ഞുപോവാൻ മമ ശക്തി പോരാ
എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ." 770
ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു
മാനവവീരനവളോടരുൾചെയ്‌തീടിനാൻഃ
"ഞാനിഹ തപോധനവേഷവുംധരിച്ചോരോ
കാനനംതോറും നടന്നീടുന്നു സദാകാലം.
ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ
മാനസേ പാർത്താൽ വെടിഞ്ഞീടരുതൊന്നുകൊണ്ടും.
സാപത്ന്യോത്ഭവദുഃഖമെത്രയും കഷ്‌ടം!കഷ്‌ടം!
താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ.
ലക്ഷ്‌മണൻ മമ ഭ്രാതാ സുന്ദരൻ മനോഹരൻ
ലക്ഷ്‌മീദേവിക്കുതന്നെയൊക്കും നീയെല്ലാംകൊണ്ടും. 780
നിങ്ങളിൽ ചേരുമേറെ നിർണ്ണയം മനോഹരേ!
സംഗവും നിന്നിലേറ്റം വർദ്ധിക്കുമവനെടോ.
മംഗലശീലനനുരൂപനെത്രയും നിന-
ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ."
എന്നതു കേട്ടനേരം സൗമിത്രിസമീപേ പോയ്‌-
ചെന്നവളപേക്ഷിച്ചാൾ, ഭർത്താവാകെന്നുതന്നെ
ചൊന്നവളോടു ചിരിച്ചവനുമുരചെയ്‌താ-
"നെന്നുടെ പരമാർത്ഥം നിന്നോടു പറഞ്ഞീടാം.
മന്നവനായ രാമൻതന്നുടെ ദാസൻ ഞാനോ
ധന്യേ! നീ ദാസിയാവാൻതക്കവളല്ലയല്ലോ. 790
ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമൻ-
തന്നോടു തവ കുലശീലാചാരങ്ങളെല്ലാം.
എന്നാലന്നേരംതന്നെ കൈക്കൊളളുമല്ലോ രാമൻ
നിന്നെ"യെന്നതു കേട്ടു രാവണസഹോദരി
പിന്നെയും രഘുകുലനായകനോടു ചൊന്നാ-
"ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ലൂ നിന-
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്‌വരാ.
മന്നവാ! ഗിരിവനഗ്രാമദേശങ്ങൾ തോറും
എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ-
മന്യോന്യം ചേർന്നു ഭുജിക്കായ്‌വരുമനാരതം." 800
ഇത്തരമവളുരചെയ്‌തതു കേട്ടനേര-
മുത്തരമരുൾചെയ്‌തു രാഘവൻതിരുവടി ഃ
"ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-
നൊരുത്തി വേണമതിനിവളുണ്ടെനിക്കിപ്പോൾ.
ഒരുത്തി വേണമവനതിനാരെന്നു തിര-
ഞ്ഞിരിക്കുംനേരമിപ്പോൾ നിന്നെയും കണ്ടുകിട്ടി.
വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ
വരിച്ചുകൊളളുമവനില്ല സംശയമേതും.ണ
തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെൽക
കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!" 810
രാഘവവാക്യം കേട്ടു രാവണസഹോദരി
വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാൽ
ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു-
"മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ.
നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ
മന്നവനായ രാമൻതന്നോടു പറഞ്ഞാലും."
പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്‌-
ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം.
കാമവുമാശാഭംഗംകൊണ്ടു കോപവുമതി-
പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപ്പോൾ 820
മായാരൂപവും വേർപെട്ടഞ്ജനശൈലംപോലെ
കായാകാരവും ഘോരദംഷ്‌ട്രയും കൈക്കൊണ്ടേറ്റം
കമ്പമുൾക്കൊണ്ടു സീതാദേവിയോടടുത്തപ്പോൾ
സംഭ്രമത്തോടു രാമൻ തടുത്തുനിർത്തുംനേരം
ബാലകൻ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു
വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം
ഛേദിച്ചനേരമവളലറി മുറയിട്ട-
നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു.
നീലപർവതത്തിന്റെ മുകളിൽനിന്നു ചാടി
നാലഞ്ചുവഴി വരുമരുവിയാറുപോലെ 830
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ
ഘോരയാം നിശാചാരി വേഗത്തിൽ നടകൊണ്ടാൾ.
രാവണൻതന്റെ വരവുണ്ടിനിയിപ്പോളെന്നു
ദേവദേവനുമരുൾചെയ്തിരുന്നരുളിനാൻ.
രാക്ഷസപ്രവരനായീടിന ഖരൻമുമ്പിൽ
പക്ഷമറ്റവനിയിൽ പർവതം വീണപോലെ
രോദനംചെയ്‌തു മുമ്പിൽ പതനംചെയ്‌തു നിജ
സോദരിതന്നെനോക്കിച്ചൊല്ലിനാനാശു ഖരൻഃ
"മൃത്യുതൻ വക്ത്രത്തിങ്കൽ സത്വരം പ്രവേശിപ്പി-
ച്ചത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ." 840
വീർത്തുവീർത്തേറ്റം വിറച്ചലറിസ്സഗദ്‌ഗദ-
മാർത്തിപൂണ്ടോർത്തു ഭീത്യാ ചൊല്ലിനാളവളപ്പോൾഃ
"മർത്ത്യന്മാർ ദശരഥപുത്രന്മാരിരുവരു-
ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാർ.
രാമലക്ഷ്‌മണന്മാരെന്നവർക്കു നാമമൊരു
കാമിനിയുണ്ടു കൂടെ സീതയെന്നവൾക്കു പേർ.
അഗ്രജൻനിയോഗത്താലുഗ്രനാമവരജൻ
ഖഡ്‌ഗേന ഛേദിച്ചതു മൽകുചാദികളെല്ലാം.
ശൂരനായീടും നീയിന്നവരെക്കൊലചെയ്‌തു
ചോര നല്‌കുക ദാഹം തീരുമാറെനിക്കിപ്പോൾ. 850
പച്ചമാംസവും തിന്നു രക്തവും പാനംചെയ്‌കി-
ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും."
എന്നിവ കേട്ടു ഖരൻ കോപത്തോടുരചെയ്താൻഃ
"ദുർന്നയമേറെയുളള മാനുഷാധമന്മാരെ
കൊന്നു മൽഭഗിനിക്കു ഭക്ഷിപ്പാൻ കൊടുക്കണ-
മെന്നതിനാശു പതിന്നാലുപേർ പോക നിങ്ങൾ.
നീ കൂടെച്ചെന്നു കാട്ടുക്കൊടുത്തീടെന്നാലിവ-
രാകൂതം വരുത്തീടും നിനക്കു മടിയാതെ."
എന്നവളോടു പറഞ്ഞയച്ചാൻ ഖരനേറ്റ-
മുന്നതന്മാരാം പതിന്നാലു രാക്ഷസരെയും. 860
ശൂലമുൽഗരമുസലാസിചാപേഷുഭിണ്ഡി-
പാലാദി പലവിധമായുധങ്ങളുമായി
ക്രൂദ്ധന്മാരാർത്തുവിളിച്ചുദ്ധതന്മാരായ്‌ ചെന്നു
യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം.
ബദ്ധവൈരേണ പതിന്നാൽവരുമൊരുമിച്ചു
ശസ്ത്രൗഘം പ്രയോഗിച്ചാർ ചുറ്റുംനിന്നൊരിക്കലെ.
മിത്രഗോത്രാൽഭൂതനാമുത്തമോത്തമൻ രാമൻ
ശത്രുക്കളയച്ചോരു ശസ്ത്രൗഘം വരുന്നേരം
പ്രത്യേകമോരോശരംകൊണ്ടവ ഖണ്ഡിച്ചുടൻ
പ്രത്യർത്ഥിജനത്തെയും വധിച്ചാനോരോന്നിനാൽ. 870
ശൂർപ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി-
ബ്ബാഷ്പവും തൂകി ഖരൻമുമ്പിൽവീണലറിനാൾ.
"എങ്ങുപൊയ്‌ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ-
ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽവരും ചൊൽ, നീ."
"അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ-
ണ്ടിങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ."
എന്നു ശൂർപ്പണഖയും ചൊല്ലിനാ,ളതുകേട്ടു
വന്ന കോപത്താൽ ഖരൻ ചൊല്ലിനാനതുനേരംഃ
"പോരിക നിശാചരർ പതിന്നാലായിരവും
പോരിനു ദൂഷണനുമനുജൻ ത്രിശിരാവും. 880
ഘോരനാം ഖരനേവം ചൊന്നതു കേട്ടനേരം
ശൂരനാം ത്രിശിരാവും പടയും പുറപ്പെട്ടു.
വീരനാം ദൂഷണനും ഖരനും നടകൊണ്ടു
ധീരതയോടു യുദ്ധം ചെയ്‌വതിന്നുഴറ്റോടെ.
രാക്ഷസപ്പടയുടെ രൂക്ഷമാം കോലാഹലം
കേൾക്കായനേരം രാമൻ ലക്ഷ്‌മണനോടു ചൊന്നാൻഃ
"ബ്രഹ്‌മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു?
നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം.
ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോൾ
ധീരതയോടുമത്ര നീയൊരു കാര്യംവേണം. 890
മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു
ഭീതികൂടാതെ പരിപാലിക്കവേണം ഭവാൻ.
ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊൽവാൻ
മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ.
മറ്റൊന്നും ചൊല്ലുന്നില്ലെന്നെന്നെയാണയുമിട്ടു
കറ്റവാർകുഴലിയെ രക്ഷിച്ചുകൊളേളണം നീ."
ലക്ഷ്‌മീദേവിയേയുംകൊണ്ടങ്ങനെതന്നെയെന്നു
ലക്ഷ്‌മണൻ തൊഴുതു പോയ്‌ ഗഹ്വരമകംപുക്കാൻ.

ഖരവധം
ചാപബാണങ്ങളേയുമെടുത്തു പരികര-
മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. 900
നില്‌ക്കുന്നനേരമാർത്തുവിളിച്ചു നക്തഞ്ചര-
രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാർ.
വൃക്ഷങ്ങൾ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം
പ്രക്ഷേപിച്ചിതു വേഗാൽ പുഷ്‌കരനേത്രൻമെയ്‌മേൽ.
തൽക്ഷണമവയെല്ലാമെയ്‌തു ഖണ്ഡിച്ചു രാമൻ
രക്ഷോവീരന്മാരെയും സായകാവലി തൂകി
നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങൾതന്നാ-
ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം.
ഉഗ്രനാം സേനാപതി ദൂഷണനതുനേര-
മുഗ്രസന്നിഭനായ രാമനോടടുത്തിതു. 910
തൂകിനാൻ ബാണഗണ,മവേറ്റ്‌ രഘുവരൻ
വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി.
നാലു ബാണങ്ങളെയ്‌തു തുരഗം നാലിനെയും
കാലവേശ്‌മനി ചേർത്തു സാരഥിയോടുംകൂടെ.
ചാപവും മുറിച്ചു തൽകേതുവും കളഞ്ഞപ്പോൾ
കോപേന തേരിൽനിന്നു ഭൂമിയിൽ ചാടിവീണാൻ.
പിൽപാടു ശതഭാരായസനിർമ്മിതമായ
കെൽപേറും പരിഘവും ധരിച്ചു വന്നാനവൻ.
തൽബാഹുതന്നെച്ഛേദിച്ചീടിനാൻ ദാശരഥി
തൽപരിഘത്താൽ പ്രഹരിച്ചിതു സീതാപതി. 920
മസ്തകം പിളർന്നവനുർവിയിൽ വീണു സമ-
വർത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും.
ദൂഷണൻ വീണനേരം വീരനാം ത്രിശിരസ്സും
രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്‌താൻ.
മൂന്നും ഖണ്ഡിച്ചു രാമൻ മൂന്നുബാണങ്ങളെയ്‌താൻ
മൂന്നുമെയ്‌തുടൻ മുറിച്ചീടിനാൻ ത്രിശിരസ്സും
നൂറുബാണങ്ങളെയ്‌താനന്നേരം ദാശരഥി
നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്‌താൻ.
അവയും മുറിച്ചവനയുതം ബാണമെയ്‌താ-
നവനീപതിവീരനവയും നുറുക്കിനാൻ. 930
അർദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ-
ലുത്തമാംഗങ്ങൾ മൂന്നും മുറിച്ചു പന്താടിനാൻ.
അന്നേരം ഖരനാദിത്യാഭതേടീടും രഥം-
തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു
വന്നു രാഘവനോടു ബാണങ്ങൾ തൂകീടിനാ,-
നൊന്നിനൊന്നെയ്‌തു മുറിച്ചീടിനാനവയെല്ലാം.
രാമബാണങ്ങൾകൊണ്ടും ഖരബാണങ്ങൾകൊണ്ടും
ഭൂമിയുമാകാശവും കാണരുതാതെയായി.
നിഷ്‌ഠുരതരമായ രാഘവശരാസനം
പൊട്ടിച്ചാൻ മുഷ്‌ടിദേശേ ബാണമെയ്താശു ഖരൻ. 940
ചട്ടയും നുറുക്കിനാൻ ദേഹവും ശരങ്ങൾകൊ-
ണ്ടൊട്ടൊഴിയാതെ പിളർന്നീടിനാ,നതുനേരം
താപസദേവാദികളായുളള സാധുക്കളും
താപമോടയ്യോ! കഷ്‌ടം! കഷ്‌ടമെന്നുരചെയ്‌താർ.
ജയിപ്പൂതാക രാമൻ ജയിപ്പൂതാകയെന്നു
ഭയത്തോടമരരും താപസന്മാരും ചൊന്നാർ.
തല്‌ക്കാലേ കുംഭോത്ഭവൻതന്നുടെ കയ്യിൽ മുന്നം
ശക്രനാൽ നിക്ഷിപ്തമായിരുന്ന ശരാസനം
തൃക്കയ്യിൽ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം;
മുഖ്യവൈഷ്‌ണവചാപം കൈക്കൊണ്ടു നില്‌ക്കുന്നേരം 950
ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്‌ണവതേജ-
സ്സുൾക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപ്പോൾ.
ഖണ്ഡിച്ചാൻ ഖരനുടെ ചാപവും കവചവും
കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാൽ.
സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി-
ച്ചാദിനായകനടുത്തീടിന നേരത്തിങ്കൽ
മറ്റൊരു തേരിൽ കരയേറിനാനാശു ഖരൻ
തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോൾ.
പിന്നെയും ഗദയുമായടുത്താനാശു ഖരൻ
ഭിന്നമാക്കിനാൻ വിശിഖങ്ങളാലതും രാമൻ. 960
ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി-
ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാൻ ഖരൻ.
ഘോരമാമാഗ്നേയാസ്ത്രമെയ്‌തു രഘുവരൻ
വാരുണാസ്ത്രേന തടുത്തീടിനാൻ ജിതശ്രമം.
പിന്നെക്കൗബേരമസ്ത്രമെയ്‌തതൈന്ദ്രാസ്‌ത്രംകൊണ്ടു
മന്നവൻ തടഞ്ഞതു കണ്ടു രാക്ഷസവീരൻ
നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്ത്രേണ
വീരനാം രഘുപതി തടുത്തുകളഞ്ഞപ്പോൾ
വായവ്യമയച്ചതുമൈന്ദ്രാസ്‌ത്രംകൊണ്ടു ജഗ-
ന്നായകൻ തടുത്തതു കണ്ടു രാക്ഷസവീരൻ 970
ഗാന്ധർവ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു
ശാന്തമായതു കണ്ടു ഖരനും കോപത്തോടെ
ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമൻ
ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാൽ
തീക്ഷ്‌ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി
വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാൽ
സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു
തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോൾ
യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി-
ക്രോധേന രഘുവരനോടടുത്തീടുന്നേരം 980
ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ-
ന്നിന്ദ്രാരിതലയറുത്തീടിനാൻ ജഗന്നാഥൻ.
വീണിതു ലങ്കാനഗരോത്തരദ്വാരേ തല
തൂണി പുക്കിതു വന്നു ബാണവുമതുനേരം.
കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു
കുണ്‌ഠഭാവേന നിന്നു സംശയം തുടങ്ങിനാർ.
ഖരദൂഷണത്രിശിരാക്കളാം നിശാചര-
വരരും പതിന്നാലായിരവും മരിച്ചിതു
നാഴിക മൂന്നേമുക്കാൽകൊണ്ടു രാഘവൻതന്നാ,-
ലൂഴിയിൽ വീണാളല്ലോ രാവണഭഗിനിയും. 990
മരിച്ച നിശാചരർ പതിനാലായിരവും
ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം,
ജ്ഞാനവും ലഭിച്ചിതു രാഘവൻപോക്കൽനിന്നു
മാനസേ പുനരവരേവരുമതുനേരം
രാമനെ പ്രദക്ഷിണംചെയ്‌തുടൻ നമസ്‌കരി-
ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാർ പലതരംഃ
"നമസ്തേ പാദാംബുജം രാമ! ലോകാഭിരാമ!
സമസ്തപാപഹരം സേവകാഭീഷ്‌ടപ്രദം.
സമസ്തേശ്വര! ദയാവാരിധേ! രഘുപതേ!
രമിച്ചീടണം ചിത്തം ഭവതി രമാപതേ! 1000
ത്വൽപാദാംബുജം നിത്യം ധ്യാനിച്ചു മുനിജന-
മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു
മുൽപാടു മഹേശനെത്തപസ്സുചെയ്‌തു സന്തോ-
ഷിപ്പിച്ചു ഞങ്ങൾമുമ്പിൽ പ്രത്യക്ഷനായനേരം
'ഭേദവിഭ്രമം തീർത്തു സംസാരവൃക്ഷമൂല-
ച്ഛേദനകുഠാരമായ്‌ ഭവിക്ക ഭവാ'നിതി
പ്രാർത്ഥിച്ചു ഞങ്ങൾ മഹാദേവനോടതുമൂല-
മോർത്തരുൾചെയ്‌തു പരമേശ്വരനതുനേരം.
'യാമിനീചരന്മാരായ്‌ ജനിക്ക നിങ്ങളിനി
രാമനായവതരിച്ചീടുവൻ ഞാനും ഭൂമൗ. 1010
രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു-
മോക്ഷവും തന്നീടുവനില്ല സംശയമേതും.'
എന്നരുൾചെയ്‌തു പരമേശ്വരനതുമൂലം
നിർണ്ണയം മഹാദേവനായതും രഘുപതി.
ജ്ഞാനോപദേശംചെയ്‌തു മോക്ഷവും തന്നീടണ-
മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!"
എന്നവരപേക്ഷിച്ചനേരത്തു രഘുനാഥൻ
മന്ദഹാസവും പൂണ്ടു സാനന്ദമരുൾചെയ്‌തുഃ
"വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികൾ-
ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ. 1020
ജാഗ്രത്സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങൾക്കും മീതേ
സാക്ഷിയാം പരബ്രഹ്‌മം സച്ചിദാനന്ദമേകം.
ബാല്യകൗമാരാദികളാഗമാപായികളാം
കാല്യാദിഭേദങ്ങൾക്കും സാക്ഷിയായ്മീതേ നില്‌ക്കും.
പരമാത്മാവു പരബ്രഹ്‌മമാനന്ദാത്മകം
പരമം ധ്യാനിക്കുമ്പോൾ കൈവല്യം വന്നുകൂടും."
ഈവണ്ണമുപദേശംചെയ്‌തു മോക്ഷവും നല്‌കി
ദേവദേവേശൻ ജഗൽക്കാരണൻ ദാശരഥി.
രാഘവൻ മൂന്നേമുക്കാൽ നാഴികകൊണ്ടു കൊന്നാൻ
വേഗേന പതിന്നാലുസഹസ്രം രക്ഷോബലം. 1030
സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു
രാമചന്ദ്രനെ വീണു നമസ്‌കാരവും ചെയ്‌താൻ.
ശസ്ത്രൗഘനികൃത്തമാം ഭർത്തൃവിഗ്രഹം കണ്ടു
മുക്തബാഷ്പോദം വിദേഹാത്മജ മന്ദംമന്ദം
തൃക്കൈകൾകൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ-
ളൊക്കവേ പുണ്ണുമതിൻ വടുവും വാച്ചീടിനാൾ.
രക്ഷോവീരന്മാർ വീണുകിടക്കുന്നതു കണ്ടു
ലക്ഷ്‌മണൻ നിജഹൃദി വിസ്‌മയം തേടീടിനാൻ.
'രാവണൻതന്റെ വരവുണ്ടിനിയിപ്പോ'ളെന്നു
ദേവദേവനുമരുൾചെയ്‌തിരുന്നരുളിനാൻ. 1040
പിന്നെ ലക്ഷ്‌മണൻതന്നെ വൈകാതെ നിയോഗിച്ചാൻഃ
'ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം.
യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കൾ
സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും
താപസന്മാരോടറിയിച്ചു നീ വരികെ'ന്നു
പാപനാശനനരുൾചെയ്‌തയച്ചോരുശേഷം,
സുമിത്രാപുത്രൻ തപോധനന്മാരോടു ചൊന്നാ-
നമിത്രാന്തകൻ ഖരൻ മരിച്ച വൃത്താന്തങ്ങൾ.
ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു-
മമർത്ത്യവൈരികളെന്നുറച്ചു മുനിജനം. 1050
പലരുംകൂടി നിരൂപിച്ചു നിർമ്മിച്ചീടിനാർ
പലലാശികൾമായ തട്ടായ്‌വാൻ മൂന്നുപേർക്കും
അംഗുലീയവും ചൂഡാരത്നവും കവചവു-
മംഗേ ചേർത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാർ.
ലക്ഷ്‌മണനവ മൂന്നും കൊണ്ടുവന്നാശു രാമൻ-
തൃക്കാല്‌ക്കൽവച്ചു തൊഴുതീടിനാൻ ഭക്തിയോടെ.
അംഗുലീയകമെടുത്തംബുജവിലോചന-
നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ
മൈഥിലിതനിക്കു നല്‌കീടിനാൻ, കവചവും
ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാൻ.
ശൂർപ്പണഘാവിലാപം
രാവണഭഗിനിയും രോദനംചെയ്തു പിന്നെ
രാവണനോടു പറഞ്ഞീടുവാൻ നടകൊണ്ടാൾ.
സാക്ഷാലഞ്ജനശൈലംപോലെ ശൂർപ്പണഖയും
രാക്ഷസരാജൻമുമ്പിൽ വീണുടൻമുറയിട്ടാൾ.
മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-
യലറും ഭഗിനിയോടവനുമുരചെയ്‌താൻഃ
"എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാർത്ഥം
ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാൻ?
ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
ദുഷ്‌കൃതംചെയ്തതവൻതന്നെ ഞാനൊടുക്കുവൻ. 1070
സത്യംചൊ"ല്ലെന്നനേരമവളുമുരചെയ്താ-
"ളെത്രയും മൂഢൻ ഭവാൻ പ്രമത്തൻ പാനസക്തൻ
സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു?
രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ?
ചാരചക്ഷുസ്സും വിചാരവുമില്ലേതും നിത്യം
നാരീസേവയുംചെയ്‌തു കിടന്നീടെല്ലായ്‌പോഴും.
കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കൾ
കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും?
പ്രഹരാർദ്ധേന രാമൻ വേഗേന ബാണഗണം
പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്‌ടമോർത്താൽ." 1080
എന്നതു കേട്ടു ചോദിച്ചീടിനാൻ ദശാനന-
നെന്നോടു ചൊല്ലീ'ടേവൻ രാമനാകുന്നതെന്നും
എന്തൊരുമൂലമവൻ കൊല്ലുവാനെന്നുമെന്നാ-
ലന്തകൻതനിക്കു നല്‌കീടുവനവനെ ഞാൻ.'
സോദരി ചൊന്നാളതുകേട്ടു രാവണനോടു
"യാതുധാനാധിപതേ! കേട്ടാലും പരമാർത്ഥം.
ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കൽ നി-
ന്നാനന്ദംപൂണ്ടു താനേ സഞ്ചരിച്ചീടുംകാലം
കാനനത്തൂടെ ചെന്നു ഗൗതമീതടം പുക്കേൻ;
സാനന്ദം പഞ്ചവടി കണ്ടു ഞാൻ നില്‌ക്കുന്നേരം. 1090
ആശ്രമത്തിങ്കൽ തത്ര രാമനെക്കണ്ടേൻ ജഗ-
ദാശ്രയഭൂതൻ ജടാവല്‌ക്കലങ്ങളും പൂണ്ടു
ചാപബാണങ്ങളോടുമെത്രയും തേജസ്സോടും
താപസവേഷത്തോടും ധർമ്മദാരങ്ങളോടും
സോദരനായീടുന്ന ലക്ഷ്മണനോടുംകൂടി
സ്സാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും.
ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാൽ
നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കൽ.
ദേവഗന്ധർവ്വനാഗമാനുഷനാരിമാരി-
ലേവം കാണ്മാനുമില്ല കേൾപ്പാനുമില്ല നൂനം. 1100
ഇന്ദിരാദേവിതാനും ഗൗരിയും വാണിമാതു-
മിന്ദ്രാണിതാനും മറ്റുളളപ്സരസ്ത്രീവർഗ്ഗവും
നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ
കാണുമ്പോളനംഗനും ദേവതയവളല്ലോ.
തൽപതിയാകും പുരുഷൻ ജഗൽപതിയെന്നു
കൽപിക്കാം വികൽപമില്ലൽപവുമിതിനിപ്പോൾ.
ത്വൽപത്നിയാക്കീടുവാൻ തക്കവളവളെന്നു
കൽപിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേൻ.
മൽകുചനാസാകർണ്ണച്ഛേദനം ചെയ്താനപ്പോൾ
ലക്ഷ്‌മണൻ കോപത്തോടെ രാഘവനിയോഗത്താൽ. 1110
വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേൻ
യുദ്ധാർത്ഥം നക്തഞ്ചരാനീകിനിയോടുമവൻ
രോഷവേഗേന ചെന്നു രാമനോടേറ്റനേരം
നാഴിക മൂന്നേമുക്കാൽകൊണ്ടവനൊടുക്കിനാൻ.
ഭസ്‌മമാക്കീടും പിണങ്ങീടുകിൽ വിശ്വം ക്ഷണാൽ
വിസ്‌മയം രാമനുടെ വിക്രമം വിചാരിച്ചാൽ!
കന്നൽനേർമിഴിയാളാം ജാനകിദേവിയിപ്പോൾ
നിന്നുടെ ഭാര്യയാകിൽ ജന്മസാഫല്യം വരും.
ത്വത്സകാശത്തിങ്കലാക്കീടുവാൻ തക്കവണ്ണ-
മുത്സാഹം ചെയ്തീടുകിലെത്രയും നന്നു ഭവാൻ. 1120
തത്സാമർത്ഥ്യങ്ങളെല്ലാം പത്മാക്ഷിയാകുമവ-
ളുത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ!
രാമനോടേറ്റാൽ നിൽപാൻ നിനക്കു ശക്തിപോരാ
കാമവൈരിക്കും നേരേ നില്‌ക്കരുതെതിർക്കുമ്പോൾ.
മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ
മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുളളു."
സോദരീവചനങ്ങളിങ്ങനെ കേട്ടശേഷം
സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു തൂർണ്ണം
തന്നുടെ മണിയറതന്നിലങ്ങകംപുക്കാൻ
വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം. 1130
'എത്രയും ചിത്രം ചിത്രമോർത്തോളമിദമൊരു
മർത്ത്യനാൽ മൂന്നേമുക്കാൽ നാഴികനേരംകൊണ്ടു
ശക്തനാം നക്തഞ്ചരപ്രവരൻ ഖരൻതാനും
യുദ്ധവൈദഗ്‌ദ്ധ്യമേറും സോദരരിരുവരും
പത്തികൾ പതിന്നാലായിരവും മുടിഞ്ഞുപോൽ!
വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം.
ഭക്തവത്സലനായ ഭഗവാൻ പത്മേക്ഷണൻ
മുക്തിദാനൈകമൂർത്തി മുകുന്ദൻ മുക്തിപ്രിയൻ
ധാതാവു മുന്നം പ്രാർത്ഥിച്ചോരു കാരണമിന്നു
ഭൂതലേ രഘുകുലേ മർത്ത്യനായ്‌ പിറന്നിപ്പോൾ 1140
എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ
ചെന്നു വൈകുണ്‌ഠരാജ്യം പരിപാലിക്കാമല്ലോ.
അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യ,മെന്നാ-
ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാൽ.
കല്യാണപ്രദനായ രാമനോടേല്‌ക്കുന്നതി-
നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും.
ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥൻ
തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാൻ.
സാക്ഷാൽ ശ്രീനാരായണൻ രാമനെന്നറിഞ്ഞഥ
രാക്ഷസപ്രവരനും പൂർവ്വവൃത്താന്തമോർത്താൻ. 1150
'വിദ്വേഷബുദ്ധ്യാ രാമൻതന്നെ പ്രാപിക്കേയുളളു
ഭക്തികൊണ്ടെന്നിൽ പ്രസാദിക്കയില്ലഖിലേശൻ.'

രാവണമാരീച സംഭാഷണം
ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു
ചിത്രഭാനുവുമുദയാദ്രിമൂർദ്ധനി വന്നു.
തേരതിലേറീടിനാൻ ദേവസഞ്ചയവൈരി
പാരാതെ പാരാവാരപാരമാം തീരം തത്ര
മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്രുതം
ഘോരനാം ദശാനനൻ കാര്യഗൗരവത്തോടും.
മൗനവുംപൂണ്ടു ജടാവല്‌ക്കലാദിയും ധരി-
ച്ചാനന്ദാത്മകനായ രാമനെ ധ്യാനിച്ചുളളിൽ 1160
രാമരാമേതി ജപിച്ചുറച്ചു സമാധിപൂ-
ണ്ടാമോദത്തോടു മരുവീടിന മാരീചനും
ലൗകികാത്മനാ ഗൃഹത്തിങ്കലാഗതനായ
ലോകോപദ്രവകാരിയായ രാവണൻതന്നെ
കണ്ടു സംഭ്രമത്തോടുമുത്ഥാനം ചെയ്‌തു പൂണ്ടു-
കൊണ്ടു തന്മാറിലണച്ചാനന്ദാശ്രുക്കളോടും
പൂജിച്ചു യഥാവിധി മാനിച്ചു ദശകണ്‌ഠൻ
യോജിച്ചു ചിത്തമപ്പോൾ ചോദിച്ചു മാരീചനുംഃ
"എന്തൊരാഗമനമിതേകനായ്‌തന്നെയൊരു
ചിന്തയുണ്ടെന്നപോലെ തോന്നുന്നു ഭാവത്തിങ്കൽ. 1170
ചൊല്ലുക രഹസ്യമല്ലെങ്കിലോ ഞാനും തവ
നല്ലതു വരുത്തുവാനുളളതിൽ മുമ്പനല്ലോ.
ന്യായമായ്‌ നിഷ്‌കൽമഷമായിരിക്കുന്ന കാര്യം
മായമെന്നിയേ ചെയ്‌വാൻ മടിയില്ലെനിക്കേതും."
മാരീചവാക്യമേവം കേട്ടു രാവണൻ ചൊന്നാ-
"നാരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം.
സാകേതാധിപനായ രാജാവു ദശരഥൻ
ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോൽ
രാമലക്ഷ്‌മണന്മാരെന്നിരുവരിതുകാലം
കോമളഗാത്രിയായോരംഗനാരത്നത്തോടും 1180
ദണ്ഡകാരണ്യേ വന്നു വാഴുന്നിത,വർ ബലാ
ലെന്നുടെ ഭഗിനിതൻ നാസികാകുചങ്ങളും
കർണ്ണവും ഛേദിച്ചതു കേട്ടുടൻ ഖരാദികൾ
ചെന്നിതു പതിന്നാലായിരവുമവരെയും
നിന്നു താനേകനായിട്ടെതിർത്തു രണത്തിങ്കൽ
കോന്നിതു മൂന്നേമുക്കാൽ നാഴികകൊണ്ടു രാമൻ.
തൽപ്രാണേശ്വരിയായ ജാനകിതന്നെ ഞാനു-
മിപ്പോഴേ കൊണ്ടിങ്ങു പോന്നീടുവേനതിന്നു നീ
ഹേമവർണ്ണം പൂണ്ടോരു മാനായ്‌ ചെന്നടവിയിൽ
കാമിനിയായ സീതതന്നെ മോഹിപ്പിക്കേണം. 1190
രാമലക്ഷ്മണന്മാരെയകറ്റി ദൂരത്താക്കൂ
വാമഗാത്രിയെയപ്പോൾ കൊണ്ടു ഞാൻ പോന്നീടുവൻ.
നീ മമ സഹായമായിരിക്കിൽ മനോരഥം
മാമകം സാധിച്ചീടുമില്ല സംശയമേതും."
പംകതികന്ധരവാക്യം കേട്ടു മാരീചനുളളിൽ
ചിന്തിച്ചു ഭയത്തോടുമീവണ്ണമുരചെയ്‌താൻഃ
"ആരുപദേശിച്ചിതു മൂലനാശനമായ
കാരിയം നിന്നോടവൻ നിന്നുടെ ശത്രുവല്ലോ.
നിന്നുടെ നാശം വരുത്തീടുവാനവസരം-
തന്നെപ്പാർത്തിരിപ്പോരു ശത്രുവാകുന്നതവൻ. 1200
നല്ലതു നിനക്കു ഞാൻ ചൊല്ലുവൻ കേൾക്കുന്നാകിൽ
നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ.
രാമചന്ദ്രനിലുളള ഭീതികൊണ്ടകതാരിൽ
മാമകേ രാജരത്നരമണീരഥാദികൾ
കേൾക്കുമ്പോളതിഭീതനായുളള ഞാനോ നിത്യം;
രാക്ഷസവംശം പരിപാലിച്ചുകൊൾക നീയും.
ശ്രീനാരായണൻ പരമാത്മാവുതന്നെ രാമൻ
ഞാനതിൽ പരമാർത്ഥമറിഞ്ഞേൻ കേൾക്ക നീയും.
നാരദാദികൾ മുനിശ്രേഷ്‌ഠന്മാർ പറഞ്ഞു പ-
ണ്ടോരോരോ വൃത്താന്തങ്ങൾ കേട്ടേൻ പൗലസ്ത്യ‍പ്രഭോ! 1210
പത്മസംഭവൻ മുന്നം പ്രാർത്ഥിച്ചകാലം നാഥൻ
പത്മലോചനനരുൾചെയ്‌തിതു വാത്സല്യത്താൽ
എന്തു ഞാൻ വേണ്ടുന്നതു ചൊല്ലുകെന്നതു കേട്ടു
ചിന്തിച്ചു വിധാതാവുമർത്ഥിച്ചു ദയാനിധേ!
'നിന്തിരുവടിതന്നെ മാനുഷവേഷംപൂണ്ടു
പംക്തികന്ധരൻതന്നെക്കൊല്ലണം മടിയാതെ.'
അങ്ങനെതന്നെയെന്നു സമയംചെയ്‌തു നാഥൻ
മംഗലം വരുത്തുവാൻ ദേവതാപസർക്കെല്ലാം.
മാനുഷനല്ല രാമൻ സാക്ഷാൽ ശ്രീനാരായണൻ-
താനെന്നു ധരിച്ചു സേവിച്ചുകൊളളുക ഭക്ത്യാ. 1220
പോയാലും പുരംപൂക്കു സുഖിച്ചു വസിക്ക നീ
മായാമാനുഷൻതന്നെസ്സേവിച്ചുകൊൾക നിത്യം.
എത്രയും പരമകാരുണികൻ ജഗന്നാഥൻ
ഭക്തവത്സലൻ ഭജനീയനീശ്വരൻ നാഥൻ."
മാരീചൻ പറഞ്ഞതു കേട്ടു രാവണൻ ചൊന്നാൻഃ
"നേരത്രേ പറഞ്ഞതു നിർമ്മലനല്ലോ ഭവാൻ.
ശ്രീനാരായണസ്വാമി പരമൻ പരമാത്മാ-
താനരവിന്ദോത്ഭവൻ തന്നോടു സത്യംചെയ്‌തു
മർത്ത്യനായ്‌ പിറന്നെന്നെക്കൊല്ലുവാൻ ഭാവിച്ചതു
സത്യസങ്കൽപനായ ഭഗവാൻതാനെങ്കിലോ 1230
പിന്നെയവ്വണ്ണമല്ലെന്നാക്കുവാനാളാരെടോ?
നന്നു നിന്നജ്ഞാനം ഞാനിങ്ങനെയോർത്തീലൊട്ടും
ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്ല നൂനം
ചെന്നു മൈഥിലിതന്നെക്കൊണ്ടുപോരികവേണം.
ഉത്തിഷ്‌ഠ മഹാഭാഗ പൊന്മാനായ്‌ ചമഞ്ഞു ചെ-
ന്നെത്രയുമകറ്റുക രാമലക്ഷ്‌മണന്മാരെ.
അന്നേരം തേരിലേറ്റിക്കൊണ്ടിങ്ങു പോന്നീടുവൻ
പിന്നെ നീ യഥാസുഖം വാഴുക മുന്നേപ്പോലെ.
ഒന്നിനി മറുത്തു നീയുരചെയ്യുന്നതാകി-
ലെന്നുടെ വാൾക്കൂണാക്കീടുന്നതുണ്ടിന്നുതന്നെ." 1240
എന്നതു കേട്ടു വിചാരിച്ചിതു മാരീചനുംഃ
'നന്നല്ല ദുഷ്‌ടായുധമേറ്റു നിര്യാണംവന്നാൽ
ചെന്നുടൻ നരകത്തിൽ വീണുടൻ കിടക്കണം,
പുണ്യസഞ്ചയംകൊണ്ടു മുക്തനായ്‌വരുമല്ലോ
രാമസായകമേറ്റു മരിച്ചാ'ലെന്നു ചിന്തി-
ച്ചാമോദംപൂണ്ടു പുറപ്പെട്ടാലുമെന്നു ചൊന്നാൻഃ
"രാക്ഷസരാജ! ഭവാനാജ്ഞാപിച്ചാലുമെങ്കിൽ
സാക്ഷാൽ ശ്രീരാമൻ പരിപാലിച്ചുകൊൾക പോറ്റീ!"
എന്നുരചെയ്‌തു വിചിത്രാകൃതി കലർന്നൊരു
പൊൻനിറമായുളെളാരു മൃഗവേഷവും പൂണ്ടാൻ. 1250
പങ്‌ക്തികന്ധരൻ തേരിലാമ്മാറു കരേറിനാൻ
ചെന്താർബാണനും തേരിലേറിനാനതുനേരം.
ചെന്താർമാനിനിയായ ജാനകിതന്നെയുളളിൽ
ചിന്തിച്ചു ദശാസ്യനുമന്ധനായ്‌ ചമഞ്ഞിതു.
മാരീചൻ മനോഹരമായൊരു പൊന്മാനായി
ചാരുപുളളികൾ വെളളികൊണ്ടു നേത്രങ്ങൾ രണ്ടും
നീലക്കൽകൊണ്ടു ചേർത്തു മുഗ്‌ദ്ധഭാവത്തോടോരോ
ലീലകൾ കാട്ടിക്കാട്ടിക്കാട്ടിലുൾപ്പുക്കും പിന്നെ
വേഗേന പുറപ്പെട്ടും തുളളിച്ചാടിയുമനു-
രാഗഭാവേന ദൂരെപ്പോയ്‌നിന്നു കടാക്ഷിച്ചും 1260
രാഘവാശ്രമസ്ഥലോപാന്തേ സഞ്ചരിക്കുമ്പോൾ
രാകേന്ദുമുഖി സീത കണ്ടു വിസ്‌മയംപൂണ്ടാൾ.
രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥൻ
ദേവിയോടരുൾചെയ്താനേകാന്തേ, "കാന്തേ! കേൾ നീ
രക്ഷോനായകൻ നിന്നെക്കൊണ്ടുപോവതിനിപ്പോൾ
ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ!
നീയൊരു കാര്യം വേണമതിനു മടിയാതെ
മായാസീതയെപ്പർണ്ണശാലയിൽ നിർത്തീടണം.
വഹ്നിമണ്ഡലത്തിങ്കൽ മറഞ്ഞു വസിക്ക നീ
ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം. 1270
ആശ്രയാശങ്കലോരാണ്ടിരുന്നീടേണം ജഗ-
ദാശ്രയഭൂതേ! സീതേ! ധർമ്മരക്ഷാർത്ഥം പ്രിയേ!"
രാമചന്ദ്രോക്തി കേട്ടു ജാനകീദേവിതാനും
കോമളഗാത്രിയായ മായാസീതയെത്തത്ര
പർണ്ണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കൽ
ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോൾ.

മാരീചനിഗ്രഹം
മായാനിർമ്മിതമായ കനകമൃഗം കണ്ടു
മായാസീതയും രാമചന്ദ്രനോടുരചെയ്താൾഃ
"ഭർത്താവേ! കണ്ടീലയോ കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം. 1280
പേടിയില്ലിതിനേതുമെത്രയുമടുത്തു വ-
ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും.
കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു
വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം.
പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ
മടിച്ചീടരുതേതും ഭർത്താവേ! ജഗൽപതേ!"
മൈഥിലീവാക്യം കേട്ടു രാഘവനരുൾചെയ്‌തു
സോദരൻതന്നോടു "നീ കാത്തുകൊളളുകവേണം
സീതയെയവൾക്കൊരു ഭയവുമുണ്ടാകാതെ;
യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും." 1290
എന്നരുൾചെയ്‌തു ധനുർബാലങ്ങളെടുത്തുടൻ
ചെന്നിതു മൃഗത്തെക്കയ്‌ക്കൊളളുവാൻ ജഗന്നാഥൻ.
അടുത്തു ചെല്ലുന്നേരം വേഗത്തിലോടിക്കള-
ഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോൾ മന്ദംമന്ദം
അടുത്തുവരു,മപ്പോൾ പിടിപ്പാൻ ഭാവിച്ചീടും,
പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപ്പോൾ.
ഇങ്ങനെതന്നെയൊട്ടു ദൂരത്തായോരുനേര-
മെങ്ങനെ പിടിക്കുന്നു വേഗമുണ്ടതിനേറ്റം
എന്നുറച്ചാശവിട്ടു രാഘവനൊരുശരം
നന്നായിത്തൊടുത്തുടൻ വലിച്ചു വിട്ടീടിനാൻ. 1300
പൊന്മാനുമതു കൊണ്ടു ഭൂമിയിൽ വീണനേരം
വന്മലപോലെയൊരു രാക്ഷസവേഷംപൂണ്ടാൻ.
മാരീചൻതന്നെയിതു ലക്ഷ്‌മണൻ പറഞ്ഞതു
നേരത്രേയെന്നു രഘുനാഥനും നിരൂപിച്ചു.
ബാണമേറ്റവനിയിൽ വീണപ്പോൾ മാരീചനും
പ്രാണവേദനയോടു കരഞ്ഞാനയ്യോ പാപംഃ
"ഹാ! ഹാ! ലക്ഷ്മണ! മമ ഭ്രാതാവേ! സഹോദര!
ഹാ! ഹാ! മേ വിധിബലം പാഹി മാം ദയാനിധേ!"
ആതുരനാദം കേട്ടു ലക്ഷ്‌മണനോടു ചൊന്നാൾ
സീതയുംഃ "സൗമിത്രേ! നീ ചെല്ലുക വൈകിടാതേ. 1310
അഗ്രജനുടെ വിലാപങ്ങൾ കേട്ടീലേ ഭവാൻ?
ഉഗ്രന്മാരായ നിശാചരന്മാർ കൊല്ലുംമുമ്പെ
രക്ഷിച്ചുകൊൾക ചെന്നു ലക്ഷ്‌മണ! മടിയാതെ
രക്ഷോവീരന്മാരിപ്പോൾ കൊല്ലുമല്ലെങ്കിലയ്യോ!"
ലക്ഷ്‌മണനതു കേട്ടു ജാനകിയോടു ചൊന്നാൻഃ
"ദുഃഖിയായ്‌ കാര്യേ! ദേവി! കേൾക്കണം മമ വാക്യം.
മാരീചൻതന്നേ പൊന്മാനായ്‌വന്നതവൻ നല്ല
ചോരനെത്രയുമേവം കരഞ്ഞതവൻതന്നെ.
അന്ധനായ്‌ ഞാനുമിതു കേട്ടു പോയകലുമ്പോൾ
നിന്തിരുവടിയേയും കൊണ്ടുപോയീടാമല്ലൊ 1320
പങ്‌ക്തികന്ധരൻ തനിക്കതിനുളളുപായമി-
തെന്തറിയാതെയരുൾചെയ്യുന്നി,തത്രയല്ല
ലോകവാസികൾക്കാർക്കും ജയിച്ചുകൂടായല്ലൊ
രാഘവൻതിരുവടിതന്നെയെന്നറിയണം.
ആർത്തനാദവും മമ ജ്യേഷ്‌ഠനുണ്ടാകയില്ല
രാത്രിചാരികളുടെ മായയിതറിഞ്ഞാലും
വിശ്വനായകൻ കോപിച്ചീടുകിലരക്ഷണാൽ
വിശ്വസംഹാരംചെയ്‌വാൻപോരുമെന്നറിഞ്ഞാലും.
അങ്ങനെയുളള രാമൻതന്മുഖാംബുജത്തിൽനി-
ന്നെങ്ങനെ ദൈന്യനാദം ഭവിച്ചീടുന്നു നാഥേ!" 1330
ജാനകിയതു കേട്ടു കണ്ണുനീർ തൂകിത്തൂകി
മാനസേ വളർന്നൊരു ഖേദകോപങ്ങളോടും
ലക്ഷ്‌മണൻതന്നെ നോക്കിച്ചൊല്ലിനാളതുനേരംഃ
"രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം.
ഭ്രാതൃനാശത്തിനത്രേ കാംക്ഷയാകുന്നു തവ
ചേതസി ദുഷ്‌ടാത്മാവേ! ഞാനിതോർത്തീലയല്ലോ.
രാമനാശാകാംക്ഷിതനാകിയ ഭരതന്റെ
കാമസിദ്ധ്യർത്ഥമവൻതന്നുടെ നിയോഗത്താൽ
കൂടെപ്പോന്നിതു നീയും രാമനു നാശം വന്നാൽ
ഗൂഢമായെന്നെയും കൊണ്ടങ്ങുചെല്ലുവാൻ നൂനം. 1340
എന്നുമേ നിനക്കെന്നെക്കിട്ടുകയില്ലതാനു-
മിന്നു മൽപ്രാണത്യാഗംചെയ്‌വേൻ ഞാനറിഞ്ഞാലും.
ചേതസി ഭാര്യാഹരണോദ്യതനായ നിന്നെ-
സ്സോദരബുദ്ധ്യാ ധരിച്ചീല രാഘവനേതും.
രാമനെയൊഴിഞ്ഞു ഞാൻ മറ്റൊരു പുരുഷനെ
രാമപാദങ്ങളാണെ തീണ്ടുകയില്ലയല്ലൊ."
ഇത്തരം വാക്കു കേട്ടു സൗമിത്രി ചെവി രണ്ടും
സത്വരം പൊത്തിപ്പുനരവളോടുരചെയ്‌താൻഃ
"നിനക്കു നാശമടുത്തിരിക്കുന്നിതു പാര-
മെനിക്കു നിരൂപിച്ചാൽ തടുത്തുകൂടാതാനും. 1350
ഇത്തരം ചൊല്ലീടുവാൻ തോന്നിയതെന്തേ ചണ്ഡി!
ധിഗ്‌ധിഗത്യന്തം ക്രൂരചിത്തം നാരികൾക്കെല്ലാം.
വനദേവതമാരേ! പരിപാലിച്ചുകൊൾവിൻ
മനുവംശാധീശ്വരപത്നിയെ വഴിപോലെ."
ദേവിയെ ദേവകളെബ്‌ഭരമേൽപിച്ചു മന്ദം
പൂർവജൻതന്നെക്കാണ്മാൻ നടന്നു സൗമിത്രിയും.

സീതാപഹരണം

അന്തരം കണ്ടു ദശകന്ധരൻ മദനബാ-
ണാന്ധനായവതരിച്ചീടിനാനവനിയിൽ.
ജടയും വല്‌ക്കലവും ധരിച്ചു സന്യാസിയാ-
യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും. 1360
ഭിക്ഷുവേഷത്തെപ്പൂണ്ട രക്ഷോനാഥനെക്കണ്ടു
തൽക്ഷണം മായാസീതാദേവിയും വിനീതയായ്‌
നത്വാ സംപൂജ്യ ഭക്ത്യാ ഫലമൂലാദികളും
ദത്വാ സ്വാഗതവാക്യമുക്ത്വാ പിന്നെയും ചൊന്നാൾ.
അത്രൈവ ഫലമൂലാദികളും ഭുജിച്ചുകൊ-
ണ്ടിത്തിരിനേരമിരുന്നീടുക തപോനിധേ!
ഭർത്താവു വരുമിപ്പോൾ ത്വൽപ്രിയമെല്ലാം ചെയ്യും
ക്ഷുത്തൃഡാദിയും തീർത്തു വിശ്രമിച്ചാലും ഭവാൻ."
ഇത്തരം മായാദേവീമുഗ്‌ദ്ധാലാപങ്ങൾ കേട്ടു
സത്വരം ഭിക്ഷുരൂപി സസ്മിതം ചോദ്യംചെയ്താൻഃ 1370
"കമലവിലോചനേ! കമനീയാംഗി! നീയാ-
രമലേ! ചൊല്ലീടു നിൻ കമിതാവാരെന്നതും.
നിഷ്‌ഠുരജാതികളാം രാക്ഷസരാദിയായ
ദുഷ്‌ടജന്തുക്കളുളള കാനനഭൂമിതന്നിൽ
നീയൊരു നാരീമണി താനേ വാഴുന്നതെ,ന്തൊ-
രായുധപാണികളുമില്ലല്ലോ സഹായമായ്‌.
നിന്നുടെ പരമാർത്ഥമൊക്കവേ പറഞ്ഞാൽ ഞാ-
നെന്നുടെ പരമാർത്ഥം പറയുന്നുണ്ടുതാനും."
മേദിനീസുതയതുകേട്ടുരചെയ്‌തീടിനാൾഃ
"മേദിനീപതിവരനാമയോദ്ധ്യാധിപതി 1380
വാട്ടമില്ലാത ദശരഥനാം നൃപാധിപ-
ജ്യേഷ്‌ഠനന്ദനനായ രാമനത്ഭുതവീര്യൻ-
തന്നുടെ ധർമ്മപത്നി ജനകാത്മജ ഞാനോ
ധന്യനാമനുജനു ലക്ഷ്‌മണനെന്നും നാമം.
ഞങ്ങൾ മൂവരും പിതുരാജ്ഞയാ തപസ്സിനാ-
യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനംതന്നിൽ.
പതിന്നാലാണ്ടു കഴിവോളവും വേണംതാനു-
മതിനു പാർത്തീടുന്നു സത്യമെന്നറിഞ്ഞാലും.
നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന-
രെന്തിനായെഴുന്നളളി ചൊല്ലണം പരമാർത്ഥം." 1390
"എങ്കിലോ കേട്ടാലും നീ മംഗലശീലേ! ബാലേ!
പങ്കജവിലോചനേ! പഞ്ചബാണാധിവാസേ!
പൗലസ്ത്യ‍തനയനാം രാക്ഷസരാജാവു ഞാൻ
ത്രൈലോക്യത്തിങ്കലെന്നെയാരറിയാതെയുളളു!
നിർമ്മലേ! കാമപരിതപ്തനായ്‌ ചമഞ്ഞു ഞാൻ
നിന്മൂലമതിന്നു നീ പോരണം മയാ സാകം.
ലങ്കയാം രാജ്യം വാനോർനാട്ടിലും മനോഹരം
കിങ്കരനായേൻ തവ ലോകസുന്ദരി! നാഥേ!
താപസവേഷംപൂണ്ട രാമനാലെന്തു ഫലം?
താപമുൾക്കൊണ്ടു കാട്ടിലിങ്ങനെ നടക്കേണ്ട. 1400
ശരണാഗതനായോരെന്നെ നീ ഭജിച്ചാലു-
മരുണാധരി! മഹാഭോഗങ്ങൾ ഭുജിച്ചാലും."
രാവണവാക്യമേവം കേട്ടതി ഭയത്തോടും
ഭാവവൈവർണ്ണ്യംപൂണ്ടു ജാനകി ചൊന്നാൾ മന്ദംഃ
"കേവലമടുത്തിതു മരണം നിനക്കിപ്പോ-
ളേവം നീ ചൊല്ലുന്നാകിൽ ശ്രീരാമദേവൻതന്നാൽ.
സോദരനോടുംകൂടി വേഗത്തിൽ വരുമിപ്പോൾ
മേദിനീപതി മമ ഭർത്താ ശ്രീരാമചന്ദ്രൻ.
തൊട്ടുകൂടുമോ ഹരിപത്നിയെശ്ശശത്തിനു?
കഷ്‌ടമായുളള വാാ‍ക്കു ചൊല്ലാതെ ദുരാത്മാവേ! 1410
രാമബാണങ്ങൾകൊണ്ടു മാറിടം പിളർന്നു നീ
ഭൂമിയിൽ വീഴ്‌വാനുളള കാരണമിതു നൂനം."
ഇങ്ങനെ സീതാവാക്യം കേട്ടു രാവണനേറ്റം
തിങ്ങീടും ക്രോധംപൂണ്ടു മൂർച്ഛിതനായന്നേരം
തന്നുടെ രൂപം നേരേ കാട്ടിനാൻ മഹാഗിരി-
സന്നിഭം ദശാനനം വിംശതിമഹാഭുജം
അഞ്ജനശൈലാകാരം കാണായനേരമുളളി-
ലഞ്ജസാ ഭയപ്പെട്ടു വനദേവതമാരും.
രാഘവപത്നിയേയും തേരതിലെടുത്തുവെ-
ച്ചാകാശമാർഗ്ഗേ ശീഘ്രം പോയിതു ദശാസ്യനും. 1420
"ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബ്ധേ!
ഹാ! ഹ! മൽ പ്രാണേശ്വര! പാഹി മാം ഭയാതുരാം."
ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും
സത്വരമുത്ഥാനംചെയ്തെത്തിനാൻ ജടായുവും.
"തിഷ്‌ഠതിഷ്‌ഠാഗ്രേ മമ സ്വാമിതൻപത്നിയേയും
കട്ടുകൊണ്ടെവിടേക്കു പോകുന്നു മൂഢാത്മാവേ!
അദ്ധ്വരത്തിങ്കൽ ചെന്നു ശുനകൻ മന്ത്രംകൊണ്ടു
ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ."
പദ്ധതിമദ്ധ്യേ പരമോദ്ധതബുദ്ധിയോടും
ഗൃദ്‌ധ്രരാജനുമൊരു പത്രവാനായുളേളാരു 1430
കുദ്‌ധ്രരാജനെപ്പോലെ ബദ്ധവൈരത്തോടതി-
ക്രൂദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാൻ.
അബ്ധിയും പത്രാനിലക്ഷുബ്ധമായ്‌ ചമയുന്നി-
തദ്രികളിളകുന്നു വിദ്രുതമതുനേരം.
കാൽനഖങ്ങളെക്കൊണ്ടു ചാപങ്ങൾ പൊടിപെടു-
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു
തീക്ഷ്‌ണതുണ്ഡാഗ്രം കൊണ്ടു തേർത്തടം തകർത്തിതു
കാൽക്ഷണംകൊണ്ടു കൊന്നുവീഴ്‌ത്തിനാനശ്വങ്ങളെ.
രൂക്ഷത പെരുകിയ പക്ഷവാതങ്ങളേറ്റു
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്‌വന്നു. 1440
യാത്രയും മുടങ്ങി മൽകീർത്തിയുമൊടുങ്ങിയെ-
ന്നാർത്തിപൂണ്ടുഴന്നൊരു രാത്രിചാരീന്ദ്രനപ്പോൾ
ധാത്രീപുത്രിയെത്തത്ര ധാത്രിയിൽ നിർത്തിപ്പുന-
രോർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം
പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-
ളക്ഷിതിതന്നിൽ വീണാനക്ഷമനായിട്ടവൻ.
രക്ഷോനായകൻ പിന്നെ ലക്ഷ്‌മീദേവിയേയുംകൊ-
ണ്ടക്ഷതചിത്തത്തോടും ദക്ഷിണദിക്കുനോക്കി
മറ്റൊരു തേരിലേറിത്തെറ്റെന്നു നടകൊണ്ടാൻ;
മറ്റാരും പാലിപ്പാനില്ലുറ്റവരായിട്ടെന്നോ- 1450
ർത്തിറ്റിറ്റു വീണീടുന്ന കണ്ണുനീരോടുമപ്പോൾ
കറ്റവാർകുഴലിയാം ജാനകീദേവിതാനും,
'ഭർത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി-
ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്‌കെ'ന്നു
പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്‌കി
പൃത്ഥ്വീമണ്ഡലമകന്നാശു മേൽപോട്ടു പോയാൾ.
"അയ്യോ! രാഘവ ജഗന്നായക! ദയാനിധേ!
നീയെന്നെയുപേക്ഷിച്ചതെന്തു ഭർത്താവേ! നാഥാ!
രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു
രക്ഷിതാവായിട്ടാരുമില്ലെനിക്കയ്യോ! പാവം! 1460
ലക്ഷ്‌മണാ! നിന്നോടു ഞാൻ പരുഷം ചൊന്നേനല്ലോ
രക്ഷിച്ചുകൊളേളണമേ! ദേവരാ! ദയാനിധേ!
രാമ! രാമാത്മാരാമ! ലോകാഭിരാമ! രാമ!
ഭൂമിദേവിയുമെന്നെ വെടിഞ്ഞാളിതുകാലം.
പ്രാണവല്ലഭ! പരിത്രാഹി മാം ജഗൽപതേ!
കൗണപാധിപനെന്നെക്കൊന്നു ഭക്ഷിക്കുംമുമ്പേ
സത്വരം വന്നു പരിപാലിച്ചുകൊളേളണമേ
സത്വചേതസാ മഹാസത്വവാരിധേ! നാഥ!"
ഇത്തരം വിലാപിക്കുംനേരത്തു ശീഘ്രം രാമ-
ഭദ്രനിങ്ങെത്തുമെന്ന ശങ്കയാ നക്തഞ്ചരൻ 1470
ചിത്തവേഗേന നടന്നീടിനാ,നതുനേരം
പൃത്ഥീപുത്രിയും കീഴ്‌പ്പോട്ടാശു നോക്കുന്നനേരം
അദ്രിനാഥാഗ്രേ കണ്ടു പഞ്ചവാനരന്മാരെ
വിദ്രുതം വിഭൂഷണസഞ്ചയമഴിച്ചു ത-
ന്നുത്തരീയാർദ്ധഖണ്ഡംകൊണ്ടു ബന്ധിച്ചു രാമ-
ഭദ്രനു കാണ്മാൻ യോഗംവരികെന്നകതാരിൽ
സ്‌മൃത്വാ കീഴ്പോട്ടു നിക്ഷേപിച്ചിതു സീതാദേവി;
മത്തനാം നക്തഞ്ചരനറിഞ്ഞീലതുമപ്പോൾ.
അബ്ധിയുമുത്തീര്യ തൻപത്തനം ഗത്വാ തൂർണ്ണം
ശുദ്ധാന്തമദ്ധ്യേ മഹാശോകകാനനദേശേ 1480
ശുദ്ധഭൂതലേ മഹാശിംശപാതരുമൂലേ
ഹൃദ്യമാരായ നിജ രക്ഷോനാരികളേയും
നിത്യവും പാലിച്ചുകൊൾകെന്നുറപ്പിച്ചു തന്റെ
വസ്ത്യ‍മുൾപ്പുക്കു വസിച്ചീടിനാൻ ദശാനനൻ.
ഉത്തമോത്തമയായ ജാനകീദേവി പാതി-
വ്രത്യമാശ്രിത്യ വസിച്ചീടിനാളതുകാലം.
വസ്‌ത്രകേശാദികളുമെത്രയും മലിനമായ്‌
വക്ത്രവും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും
രാമ രാമേതി ജപധ്യാനനിഷ്‌ഠയാ ബഹു
യാമിനീചരകുലനാരികളുടെ മദ്ധ്യേ 1490
നീഹാരശീതാതപവാതപീഡയും സഹി-
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം
ലങ്കയിൽ വസിച്ചിതാതങ്കമുൾക്കൊണ്ടു മായാ-
സങ്കടം മനുഷ്യജന്മത്തിങ്കലാർക്കില്ലാത്തു?

No comments:

Post a Comment