Sunday, July 28, 2013

കിഷ്കിന്ദാകാണ്ഡം
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു'
ശാരികപ്പൈതലേ! ചാരുശീലേ! വരി-
കാരോമലേ! കഥാശേഷവും ചൊല്ലു നീ.
ചൊല്ലുവനെങ്കിലനംഗാരി ശങ്കരൻ
വല്ലഭയോടരുൾചെയ്ത പ്രകാരങ്ങൾ.
കല്യാണശീലൻ ദശരഥസൂനു കൗ-
സല്യാതനയനവരജൻതന്നോടും
പമ്പാസരസ്തടം ലോകമനോഹരം
സംപ്രാപ്യ വിസ്‌മയംപൂണ്ടരുളീടിനാൻ.
ക്രോശമാത്രം വിശാലം വിശദാമൃതം
ക്ലേശവിനാശനം ജന്തുപൂർണ്ണസ്ഥലം
ഉൽഫുല്ലപത്മകൽഹാരകുമുദ നീ-
ലോൽപലമണ്ഡിതം ഹംസകാരണ്ഡവ
ഷഡ്‌പദകോകില കുക്കുടകോയഷ്‌ടി
സർപ്പസിംഹവ്യാഘ്രസൂകരസേവിതം
പുഷ്പലതാപരിവേഷ്‌ടിതപാദപ-
സൽഫലസേവിതം സന്തുഷ്‌ടജന്തുകം
കണ്ടു കൗതൂഹലംപൂണ്ടു തണ്ണീർകുടി-
ച്ചിണ്ടലും തീർത്തു മന്ദം നടന്നീടിനാർ.

ഹനുമൽസമഗമം
കാലേ വസന്തേ സുശീതളേ ഭൂതലേ
ഭൂലോകപാലബാലന്മാരിരുവരും.
ഋശ്യമൂകാദ്രിപാർശ്വസ്ഥലേ സന്തതം
നിശ്വാസമുൾക്കൊണ്ടു വിപ്രലാപത്തൊടും
സീതാവിരഹം പൊറാഞ്ഞു കരകയും
ചൂതായുധാർത്തി മുഴുത്തു പറകയും
ആധികലർന്നു നടന്നടുക്കുംവിധൗ
ഭീതനായ്‌വന്നു ദിനകരപുത്രനും,
സത്വരം മന്ത്രികളോടും കുതിച്ചു പാ-
ഞ്ഞുത്തുംഗമായ ശൈലാഗ്രമേറീടിനാൻ.
മാരുതിയോടു ഭയേന ചൊല്ലീടിനാൻഃ
"ആരീ വരുന്നതിരുവർ സന്നദ്ധരായ്‌?
നേരേ ധരിച്ചു വരിക നീ വേഗേന
വീരന്മാരെത്രയുമെന്നു തോന്നും കണ്ടാൽ.
അഗ്രജൻ ചൊൽകയാലെന്നെബ്ബലാലിന്നു
നിഗ്രഹിപ്പാനായ്‌വരുന്നവരല്ലല്ലീ?
വിക്രമമുളളവരെത്രയും, തേജസാ
ദിക്കുകളൊക്കെ വിളങ്ങുന്നു കാൺക നീ.
താപസവേഷം ധരിച്ചിരിക്കുന്നിതു
ചാപബാണാസിശസ്‌ത്രങ്ങളുമുണ്ടല്ലോ.
നീയൊരു വിപ്രവേഷംപൂണ്ടവരോടു
വായുസുത! ചെന്നു ചോദിച്ചറിയേണം.
വക്ത്രനേത്രാലാപഭാവങ്ങൾ കൊണ്ടവർ-
ചിത്തമെന്തെന്നതറിഞ്ഞാൽ വിരവിൽ നീ
ഹസ്തങ്ങൾകൊണ്ടറിയിച്ചീട നമ്മുടെ
ശത്രുക്കളെങ്കി,ലതല്ലെങ്കിൽ നിന്നുടെ
വക്ത്രപ്രസാദമന്ദസ്മേരസംജ്ഞയാ
മിത്രമെന്നുളളതുമെന്നോടു ചൊല്ലണം.'
കർമ്മസാക്ഷിസുതൻ വാക്കുകൾ കേട്ടവൻ
ബ്രഹ്‌മചാരിവേഷമാലംബ്യ സാദരം
അഞ്ജസാ ചെന്നു നമസ്കരിച്ചീടിനാ-
നഞ്ജനാപുത്രനും ഭർത്തൃപാദാംബുജം.
കഞ്ജവിലോചനന്മാരായ മാനവ-
കുഞ്ജരന്മാരെത്തൊഴുതു വിനീതനായ്‌,
"അംഗജൻതന്നെജ്ജയിച്ചോരു കാന്തിപൂ-
ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും
ആരെന്നറികയിലാഗ്രഹമുണ്ടതു
നേരേ പറയണമെന്നോടു സാദരം.
ദിക്കുകളാത്മഭാസൈവ ശോഭിപ്പിക്കു-
മർക്കനിശാകരന്മാരെന്നു തോന്നുന്നു.
ത്രൈലോക്യകർത്തൃഭൂതന്മാർ ഭവാന്മാരെ-
ന്നാലോക്യ ചേതസി ഭാതി സദൈവ മേ.
വിശ്വൈകവീരന്മാരായ യുവാക്കളാ-
മശ്വിനിദേവകളോ മറ്റതെന്നിയേ
വിശ്വൈകകാരണഭൂതന്മാരായോരു
വിശ്വരൂപന്മാരാമീശ്വരന്മാർ നിങ്ങൾ
നൂനം പ്രധാനപുരുഷന്മാർ മായയാ
മാനുഷാകാരേണ സഞ്ചരിക്കുന്നിതു
ലീലയാ ഭൂഭാരനാശനാർത്ഥം പരി-
പാലനത്തിന്നു ഭക്താനാം മഹീതലേ
വന്നു രാജന്യവേഷേണ പിറന്നൊരു
പുണ്യപുരുഷന്മാർ പൂർണ്ണഗുണവാന്മാർ
കർത്തും ജഗൽസ്ഥിതിസംഹാരസർഗ്ഗങ്ങ-
ളുദ്യതൗ ലീലയാ നിത്യസ്വതന്ത്രന്മാർ.
മുക്തി നൽകും നരനാരായണന്മാരെ-
ന്നുൾത്താരിലിന്നു തോന്നുന്നു നിരന്തരം."
ഇത്ഥം പറഞ്ഞു തൊഴുതുനിന്നീടുന്ന
ഭക്തനെക്കണ്ടു പറഞ്ഞു രഘൂത്തമൻ:
"പശ്യ സഖേ വടുരൂപിണം ലക്ഷ്‌മണ!
നിശ്ശേഷശബ്‌ദശാസ്‌ത്രമനേന ശ്രുതം.
ഇല്ലൊരപശബ്‌ദമെങ്ങുമേ വാക്കിങ്കൽ
നല്ല വൈയാകരണൻ വടു നിർണ്ണയം."
മാനവവീരനുമപ്പോളരുൾചെയ്‌തു
വാനരശ്രേഷ്ഠനെ നോക്കി ലഘുതരം:
"രാമനെന്നെന്നുടെ നാമം ദശരഥ-
ഭൂമിപാലേന്ദ്രതനയ,നിവൻ മമ
സോദരനാകിയ ലക്ഷ്‌മണൻ, കേൾക്ക നീ
ജാതമോദം പരമാർത്ഥം മഹാമതേ!
ജാനകിയാകിയ സീതയെന്നുണ്ടൊരു
മാനിനിയെന്നുടെ ഭാമിനി കൂടവെ.
താതനിയോഗേന കാനനസീമനി
യാതന്മാരായി തപസ്സുചെയ്‌തീടുവാൻ.
ദണ്ഡകാരണ്യേ വസിക്കുന്നനാളതി-
ചണ്ഡനായോരു നിശാചരൻ വന്നുടൻ
ജാനകീദേവിയെക്കട്ടുകൊണ്ടീടിനാൻ,
കാനനേ ഞങ്ങൾ തിരഞ്ഞു നടക്കുന്നു.
കണ്ടീലവളെയൊരേടത്തുമിന്നിഹ
കണ്ടുകിട്ടീ നിന്നെ, നീയാരെടോ സഖേ!
ചൊല്ലീടുകെ"ന്നതു കേട്ടൊരു മാരുതി
ചൊല്ലിനാൻ കൂപ്പിത്തൊഴുതു കുതൂഹലാൽ:
സുഗ്രീവനാകിയ വാനരേന്ദ്രൻ പർവ്വ-
താഗ്രേ വസിക്കുന്നിതത്ര രഘുപതേ!
മന്ത്രികളായ്‌ ഞങ്ങൾ നാലുപേരുണ്ടല്ലോ
സന്തതംകൂടെപ്പിരിയാതെ വാഴുന്നു.
അഗ്രജനാകിയ ബാലി കപീശ്വര-
നുഗ്രനാട്ടിക്കളഞ്ഞീടിനാൻ തമ്പിയെ.
സുഗ്രീവനുളള പരിഗ്രഹം തന്നെയു-
മഗ്രജൻതന്നെ പരിഗ്രഹിച്ചീടിനാൻ.
ഋശ്യമൂകാചലം സങ്കേതമായ്‌വന്നു
വിശ്വാസമോടിരിക്കുന്നിതർക്കാത്മജൻ
ഞാനവൻതന്നുടെ ഭൃത്യനായുളേളാരു-
വാനരൻ വായുതനയൻ മഹാമതേ!
നാമധേയം ഹനൂമാനഞ്ജനാത്മജ-
നാമയം തീർത്തു രക്ഷിച്ചുകൊളേളണമേ!
സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കിൽ
നിഗ്രഹിക്കാമിരുവർക്കുമരികളെ.
വേലചെയ്യാമതിനാവോളമാശു ഞാ,-
നാലംബനം മേറ്റ്നിക്കില്ല ദൈവമേ!
ഇത്ഥം തിരുമനസ്സെങ്കിലെഴുന്നളളു-
കുൾത്താപമെല്ലാമകലും ദയാനിധേ!"
എന്നുണർത്തിച്ചു നിജാകൃതി കൈക്കൊണ്ടു
നിന്നു തിരുമുമ്പിലാമ്മാറു മാരുതി.
"പോക മമ സ്കന്ധമേറീടുവിൻ നിങ്ങ-
ളാകുലഭാവമകലെക്കളഞ്ഞാലും."
അപ്പോൾ ശബരിതൻ വാക്കുകളോർത്തുക-
ണ്ടുൽപലനേത്രനനുവാദവും ചെയ്‌തു.

സുഗ്രീവസഖ്യം
ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ-
മ്മാറങ്ങെടുത്തു നടന്നിതു മാരുതി
സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാൻ.
"വ്യഗ്രം കളക നീ ഭാസ്കരനന്ദന!
ഭാഗ്യമഹോ ഭാഗ്യമോർത്തോളമെത്രയും.
ഭാസ്കരവംശസമുത്ഭവന്മാരായ
രാമനും ലക്ഷ്‌മണനാകുമനുജനും
കാമദാനാർത്ഥമിവിടേക്കെഴുന്നളളി.
സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ-
രാഗ്രേ മഹാതരുച്ഛായാതലേ തദാ
വിശ്വൈകനായകന്മാരാം കുമാരന്മാർ
വിശ്രാന്തചേതസാ നിന്നരുളീടിനാർ.
വാതാത്മജൻ പരമാനന്ദമുൾക്കൊണ്ടു
നീതിയോടർക്കാത്മജനോടു ചൊല്ലിനാൻ:
"ഭീതി കളക നീ മിത്രഗോത്രേ വന്നു
ജാതന്മാരായോരു യോഗേശ്വരന്മാരീ-
ശ്രീരാമലക്ഷ്‌മണന്മാരെഴുന്നളളിയ-
താരെയും പേടിക്കവേണ്ടാ ഭവാനിനി.
വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു
ഭാഗവതപ്രിയനായ്‌വസിച്ചീടുക."
പ്രീതനായോരു സുഗ്രീവനുമന്നേര-
മാദരപൂർവ്വമുത്ഥായ സസംഭ്രമം
വിഷ്ടപനാഥനിരുന്നരുളീടുവാൻ
വിഷ്ടരാർത്ഥം നല്ല പല്ലവജാലങ്ങൾ
പൊട്ടിച്ചവനിയിലിട്ടാ,നതുനേര-
മിഷ്ടനാം മാരുതി ലക്ഷ്‌മണനുമൊടി-
ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും
പുഷ്‌ടമോദാലൊടിച്ചിട്ടരുളീടിനാൻ;
തുഷ്‌ടി പൂണ്ടെല്ലാവരുമിരുന്നീടിനാർ
നഷ്‌ടമായ്‌വന്നിതു സന്താപസംഘവും.
മിത്രാത്മജനോടു ലക്ഷ്‌മണൻ ശ്രീരാമ-
വൃത്താന്തമെല്ലാമറിയിച്ചതുനേരം
ധീരനാമാദിത്യനന്ദനൻ മോദേന
ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാൻ:
"നാരീമണിയായ ജാനകീദേവിയെ-
യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിർണ്ണയം.
ശത്രുവിനാശനത്തിന്നടിയനൊരു
മിത്രമായ്‌വേലചെയ്യാം തവാജ്ഞാവശാൽ.
ഏതുമിതു നിരൂപിച്ചു ഖേദിക്കരു-
താധികളൊക്കെയകറ്റുവൻ നിർണ്ണയം.
രാവണൻതന്നെസ്സകുലം വധംചെയ്‌തു
ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാൻ.
ഞാനൊരവസ്ഥ കണ്ടേനൊരുനാളതു
മാനവവീര! തെളിഞ്ഞു കേട്ടീടണം.
മന്ത്രികൾ നാലുപേരും ഞാനുമായച-
ലാന്തേ വസിക്കുന്നകാലമൊരുദിനം
പുഷ്കരനേത്രയായോരു തരുണിയെ-
പ്പുഷ്കരമാർഗ്ഗേണ കൊണ്ടുപോയാനൊരു
രക്ഷോവരനതുനേരമസ്സുന്ദരി
രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ്‌
രാമരാമേതി മുറയിടുന്നോൾ, തവ
ഭാമിനിതന്നെയവളെന്നതേവരൂ.
ഉത്തമയാമവൾ ഞങ്ങളെപ്പർവ്വതേ-
ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാൽ
ഉത്തരീയത്തിൽപൊതിഞ്ഞാഭരണങ്ങ-
ളദ്രീശ്വരോപരി നിക്ഷേപണംചെയ്താൾ.
ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ-
ച്ചേനതു കാണേണമെങ്കിലോ കണ്ടാലും.
ജാനകീദേവിതന്നാഭരണങ്ങളോ
മാനവവീര! ഭവാനറിയാമല്ലോ!"
എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു
മന്നവൻതൻ തിരുമുമ്പിൽ വെച്ചീടിനാൻ.
അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം
കണ്ണുനീർതന്നെ കുശലം വിചാരിച്ചു.
"എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും
തന്വംഗിയാകിയ വൈദേഹിയോടയ്യോ!
സീതേ! ജനകാത്മജേ! മമ! വല്ലഭേ!
നാഥേ! നളിനദളായതലോചനേ!"
രോദനം ചെയ്തു വിഭൂഷണസഞ്ചയ-
മാധിപൂർവ്വം തിരുമാറിലമുഴ്ത്തിയും
പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ
ലോകൈകനാഥൻ കരഞ്ഞുതുടങ്ങിനാൻ.
ശോകേന മോഹം കലർന്നു കിടക്കുന്ന
രാഘവനോടു പറഞ്ഞിതു ലക്ഷ്‌മണൻഃ
"ദുഃഖിയായ്കേതുമേ രാവണൻതന്നെയും
മർക്കണശ്രേഷ്ഠസഹായേന വൈകാതെ
നിഗ്രഹിച്ചംബുജനേത്രയാം സീതയെ-
കൈക്കൊണ്ടുകൊളളാം പ്രസീദ പ്രഭോ! ഹരേ!"
സുഗ്രീവനും പറഞ്ഞാനതു കേട്ടുടൻഃ
"വ്യഗ്രിയായ്കേതുമേ രാവണൻതന്നെയും
നിഗ്രഹിച്ചാശു നൽകീടുവൻ ദേവിയെ-
ക്കൈക്കൊൾക ധൈര്യം ധരിത്രീപതേ! വിഭോ!"
ലക്ഷ്‌മണസുഗ്രീവവാക്കുകളിങ്ങനെ
തൽക്ഷണം കേട്ടു ദശരഥപുത്രനും
ദുഃഖവുമൊട്ടു ചുരുക്കി മരുവിനാൻ;
മർക്കടശ്രേഷ്ഠനാം മാരുതിയന്നേരം.
അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ
ലഗ്നവും പാർത്തു ചെയ്യിപ്പിച്ചു സഖ്യവും
സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌.
സഖ്യവുംചെയ്തു പരസ്പരം കാര്യവും
സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള-
ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാർ.
ബാലിയും താനും പിണക്കമുണ്ടായതിൻ-
മൂലമെല്ലാമുണർത്തിച്ചരുളീടിനാൻ.

വിരോധകാരണം
പണ്ടു മായാവിയെന്നൊരസുരേശ്വര-
നുണ്ടായിതു മയൻതന്നുടെ പുത്രനായ്‌.
യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ-
നുദ്ധതനായ്‌ നടന്നീടും ദശാന്തരേ
കിഷ്കിന്ധയാം പുരിപുക്കു വിളിച്ചിതു
മർക്കടാധീശ്വരനാകിയ ബാലിയെ.
യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി-
ക്രൂദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടൻ
മുഷ്‌ടികൾകൊണ്ടു താഡിച്ചതുകൊണ്ടതി-
ദുഷ്‌ടനാം ദൈത്യനുമ പേടിച്ചു മണ്ടിനാൻ.
വാനരശ്രേഷനുമോടിയെത്തീടിനാൻ
ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ.
ദാനവൻ ചെന്നു ഗുഹയിലുൾപ്പുക്കിതു
വാനരശ്രഷ്ഠനുമെന്നോടു ചൊല്ലിനാൻഃ
"ഞാനിതിൽപുക്കിവൻതന്നെയൊടുക്കുവൻ
നൂനം വിലദ്വാരി നിൽക്ക നീ നിർഭയം.
ക്ഷീരം വരികിലസുരൻ മരിച്ചീടും
ചോര വരികിലടച്ചു പോയ്‌ വാഴ്ക നീ."
ഇത്ഥം പറഞ്ഞതിൽ പുക്കിതു ബാലിയും
തത്ര വിലദ്വാരി നിന്നേനടിയനും.
പോയിതു കാലമൊരുമാസമെന്നിട്ടു-
മാഗതനായതുമില്ല കപീശ്വരൻ.
വന്നിതു ചോര വിലമുഖതന്നിൽനി-
ന്നെന്നുളളിൽനിന്നു വന്നു പരിതാപവും.
അഗ്രജൻതന്നെ മായാവി മഹാസുരൻ
നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ
ദു:ഖമുൾക്കൊണ്ടു കിഷ്കിന്ധപുക്കീടിനേൻ;
മർക്കടവീരരും ദുഃഖിച്ചതുകാലം
വാനരാധീശ്വരനായഭിഷേകവും
വാനരേന്ദ്രന്മാരെനിക്കു ചെയ്‌തീടിനാർ
ചെന്നിതു കാലം കുറഞ്ഞൊരു പിന്നെയും
വന്നിതു ബാലി മഹാബലവാൻ തദാ.
കല്ലിട്ടു ഞാൻ വിലദ്വാരമടച്ചതു
കൊല്ലുവാനെന്നോർത്തു കോപിച്ചു ബാലിയും
കൊല്ലുവാനെന്നോടടുത്തു, ഭയേന ഞാ-
നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും
നീളേ നടന്നുഴന്നീടും ദശാന്തരേ
--ബാലി വരികയില്ലത്ര ശാപത്തിനാൽ--
ഋശ്യമൂകാചലേ വന്നിരുന്നീടിനേൻ
വിശ്വാസമോടു ഞാൻ വിശ്വനാഥാ വിഭോ!
മൂഢനാം ബാലി പരിഗ്രഹിച്ചീടിനാ-
നൂഢരാഗം മമ വല്ലഭതന്നെയും.
നാടും നഗരവും പത്നിയുമെന്നുടെ
വീടും പിരിഞ്ഞു ദു:ഖിച്ചിരിക്കുന്നു ഞാൻ.
ത്വൽപാദപങ്കേരുഹസ്പർശകാരണാ-
ലിപ്പോളതീവ സുഖവുമുണ്ടായ്‌വന്നു."
മിത്രാത്മജോക്തികൾ കേട്ടോരനന്തരം
മിത്രദുഃഖേന സന്തപ്തനാം രാഘവൻ
ചിത്തകാരുണ്യം കലർന്നു ചൊന്നാൻ, "തവ
ശത്രുവിനെക്കൊന്നു പത്നിയും രാജ്യവും
വിത്തവുമെല്ലാമടക്കിത്തരുവൻ ഞാൻ;
സത്യമിതു രാമഭാഷിതം കേവലം."
മാനവേന്ദ്രോക്തികൾ കേട്ടു തെളിഞ്ഞൊരു
ഭാനുതനയനുമിങ്ങനെ ചൊല്ലിനാൻഃ
"സ്വർല്ലോകനാഥജനാകിയ ബാലിയെ-
ക്കൊല്ലുവാനേറ്റം പണിയുണ്ടു നിർണ്ണയം.
ഇല്ലവനോളം ബലം മറ്റൊരുവനും;
ചൊല്ലുവൻ ബാലിതൻ ബാഹുപരാക്രമം.
ദുന്ദുഭിയാകും മഹാസുരൻ വന്നു കി-
ഷ്കിന്ധാപുരദ്വാരി മാഹിഷവേഷമായ്‌
യുദ്ധത്തിനായ്‌ വിളിച്ചോരു നേരത്തതി-
ക്രുദ്ധനാം ബാലി പുറപ്പെട്ടു ചെന്നുടൻ
ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയിൽ
ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടൻ
ഉത്തമാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു
രക്തവും വീണു മതംഗാശ്രമസ്ഥലേ.
'ആശ്രമദോഷം വരുത്തിയ ബാലി പോ-
ന്നൃശ്യമൂകാചലത്തിങ്കൽ വരുന്നാകിൽ
ബാലിയുടെ തല പൊട്ടിത്തെറിച്ചുടൻ
കാലപുരി പൂക മദ്വാക്യഗൗരവാൽ.'
എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു-
മന്നുതുടങ്ങിയിവിടെ വരുവീല.
ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു
മാനസേ ഭീതികൂടാതെ നിരന്തരം.
ദുന്ദുഭിതന്റെ തലയിതു കാൺകൊരു
മന്ദരംപോലെ കിടക്കുന്നതു ഭവാൻ.
ഇന്നിതെടുത്തെറിഞ്ഞീടുന്ന ശക്തനു
കൊന്നുകൂടും കപിവീരനെ നിർണ്ണയം."
എന്നതു കേട്ടു ചിരിച്ചു രഘൂത്തമൻ
തന്നുടെ തൃക്കാൽപെരുവിരൽകൊണ്ടതു
തന്നെയെടുത്തു മേൽപോട്ടെറിഞ്ഞീടിനാൻ.
ചെന്നു വീണു ദശയോജനപര്യന്തം.
എന്നതു കണ്ടു തെളിഞ്ഞു സുഗ്രീവനും
തന്നുടെ മന്ത്രികളും വിസ്‌മയപ്പെട്ടു
നന്നുനന്നെന്നു പുകഴ്‌ന്നു പുകഴ്‌ന്നവർ
നന്നായ്തൊഴുതു തൊഴുതു നിന്നീടിനാർ.
പിന്നെയുമർക്കാത്മജൻ പറഞ്ഞീടിനാൻഃ
"മന്നവ!! സപ്തസാലങ്ങളിവയല്ലോ.
ബാലിക്കു മൽപിടിച്ചീടുവാനായുളള
സാലങ്ങളേഴുമിവയെന്നറിഞ്ഞാലും.
വൃത്രാരിപുത്രൻ പിടിച്ചിളക്കുന്നേരം
പത്രങ്ങളെല്ലാം കൊഴിഞ്ഞുപോമേഴിനും.
വട്ടത്തിൽ നിൽക്കുമിവേറ്റ്യൊരമ്പെയ്‌തു
പൊട്ടിക്കിൽ ബാലിയെക്കൊല്ലായ്‌വരും ദൃഢം."
സൂര്യാത്മജോക്തികളീദൃശം കേട്ടൊരു
സൂര്യാന്വയോൽഭൂതനാകിയ രാമനും
ചാപം കുഴിയെക്കുലച്ചൊരു സായകം
ശോഭയോടെ തൊടുത്തെയ്തരുളീടിനാൻ.
സാലങ്ങളേഴും പിളർന്നു പുറപ്പെട്ടു
ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും
ബാലം ജ്വലിച്ചു തിരിഞ്ഞുവന്നാശു തൻ-
തൂണീരമമ്പോടു പുക്കോരനന്തരം
വിസ്മിതനായോരു ഭാനുതനയനും
സസ്മിതം കൂപ്പിത്തൊഴുതു ചൊല്ലീടിനാൻ
"സാക്ഷാൽ ജഗന്നാഥനാം പരമാത്മാവു
സാക്ഷിഭൂതൻ നിന്തിരുവടി നിർണ്ണയം.
പണ്ടു ഞാൻ ചെയ്തോരു പുണ്യഫലോദയം-
കൊണ്ടു കാണ്മാനുമെനിക്കു യോഗം വന്നു.
ജന്മമരണനിവൃത്തി വരുത്തിവാൻ
നിർമ്മലന്മാർ ഭജിക്കുന്നു ഭവൽപദം.
മോക്ഷദനായ ഭവാനെ ലഭിക്കയാൽ
മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്ല ഞാൻ.
പുത്രദാരാർത്ഥരാജ്യാദി സമസ്തവും
വ്യർത്ഥമത്രേ തവ മായാവിരചിതം.
ആകയാൽ മേ മഹാദേവ! ദേവേശ! മ-
റ്റാകാംക്ഷയില്ല ലോകേശ! പ്രസീദ മേ.
വ്യാപ്തമാനന്ദാനുഭൂതികരം പരം
പ്രാപ്തോഹമാഹന്ത ഭാഗ്യഫലോദയാൽ,
മണ്ണിനായൂഴി കുഴിച്ചനേരം നിധി-
തന്നെ ലഭിച്ചതുപോലെ രഘൂപതേ!
ധർമ്മദാനവ്രതതീർത്ഥതപ:ക്രതു
കർമ്മപൂർത്തേഷ്‌ട്യാദികൾ കൊണ്ടൊരുത്തനും
വന്നുകൂടാ ബഹു സംസാരനാശനം
നിർണ്ണയം ത്വൽപാദഭക്തികൊണ്ടെന്നിയേ.
ത്വൽപാദപത്മാവലോകനം കേവല-
മിപ്പോളകപ്പെട്ടതും ത്വൽകൃപാബലം.
യാതൊരുത്തന്നു ചിത്തം നിന്തിരുവടി-
പാദാംബുജത്തിലിളകാതുറയ്ക്കുന്നു
കാൽക്ഷണംപോലുമെന്നാകിലവൻ തനി-
ക്കൊക്ക നീങ്ങീടുമജ്ഞാനമനർത്ഥദം.
ചിത്തം ഭവാങ്കലുറയ്ക്കായ്കിലുമതി-
ഭക്തിയോടെ രാമരാമേതി സാദരം
ചൊല്ലുന്നവന്നു ദുരിതങ്ങൾ വേരറ്റു
നല്ലനായേറ്റം വിശുദ്ധനാം നിർണ്ണയം.
മദ്യപനെങ്കിലും ബ്രഹ്‌മഘ്നനെങ്കിലും
സദ്യോ വിമുക്തനാം രാമജപത്തിനാൽ.
ശത്രുജയത്തിലും ദാരസുഖത്തിലും
ചിത്തേയൊരാഗ്രഹമില്ലെനിക്കേതുമേ.
ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല
മുക്തി വരുവാൻ മുകുന്ദ! ദയാനിധേ!
ത്വൽപാദഭക്തിമാർഗ്ഗോപദേശംകൊണ്ടു
മൽപാപമുൽപാടയത്രിലോകീപതേ!
ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭ്രമം
ചിത്തത്തിൽ നഷ്‌ടമായ്‌വന്നിതു ഭൂപതേ!
ത്വൽപാദപത്മാവലോകനംകൊണ്ടെനി-
ക്കുൽപന്നമായിതു കേവലജ്ഞാനവും.
പുത്രദാരാദി സംബന്ധമെല്ലാം തവ-
ശക്തിയാം മായാപ്രഭാവം ജഗൽപതേ!
ത്വൽപാദപങ്കജത്തിങ്കലുറയ്ക്കേണ-
മെപ്പോഴുമുൾക്കാമ്പെനിക്കു രമാപതേ!
ത്വന്നാമസങ്കീർത്തനപ്രിയയാകേണ-
മെന്നുടെ ജിഹ്വാ സദാ നാണമെന്നിയേ.
ത്വച്ചരണാംഭോരുഹങ്ങളിലെപ്പൊഴു-
മർച്ചനംചെയ്യായ്‌വരിക കരങ്ങളാൽ.
നിന്നുടെ കണ്ണുകൾകൊണ്ടു നിരന്തരം.
കർണ്ണങ്ങൾകൊണ്ടു കേൾക്കായ് വരണം സദാ
നിന്നുടെ ചാരുചരിതം ധരാപതേ!
മച്ചരണദ്വയം സഞ്ചരിച്ചീടണ-
മച്യുതക്ഷേത്രങ്ങൾ തോറും രഘുപതേ!
ത്വത്പാദപാംസുതീർത്ഥങ്ങളേൽക്കാകണേ-
മെപ്പോഴുമംഗങ്ങൾകൊണ്ടു ജഗത്പതേ!
ഭക്ത്യാനമസ്കരിക്കായ്വരേണം മുഹു-
രുത്തമാഗംകൊണ്ടു നിത്യം ഭവത്പദം.’
ഇത്ഥം പുകഴ്ത്തുന്ന സുഗ്രീവനെ രാഘവൻ
ചിത്തം കുളിർത്തു പിടിച്ചു പുൽകീടിനാൻ.
അംഗസംഗംകൊണ്ടു കൽമഷം വേരട്ട
മംഗലാത്മാവായ സുഗ്രീവനെത്തദാ
മായതാ തത്ര മോഹിപ്പിച്ചിതന്നേരം
കാര്യസിദ്ധിയ്ക്കു കരുണാജലനിധി.

ബാലിസുഗ്രീവ യുദ്ധം

സത്യസ്വരൂപൻ ചിരിച്ചരുളിച്ചെയ്തു:
"സത്യമത്രേ നീ പറഞ്ഞതെടോ സഖേ!
ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു
കാലം കളയരുതേതുമിനിയെടോ!
ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്‌തു
പാലനംചെയ്തുകൊൾവൻ നിന്നെ നിർണ്ണയം."
അർക്കാത്മജനതു കേട്ടു നടന്നിതു
കിഷ്കിന്ധയാം പുരി നോക്കി നിരാകുലം,
അർക്കകുലോത്ഭവന്മാരായ രാമനും
ലക്ഷ്‌മണവീരനും മന്ത്രികൾ നാൽവരും.
മിത്രജൻ ചെന്നു കിഷ്കിന്ധാപുരദ്വാരി
യുദ്ധത്തിനായ്‌വിളിച്ചീടിനാൻ ബാലിയെ.
പൃത്ഥ്വീരുഹവും മറഞ്ഞു നിന്നീടിനാർ
മിത്രഭാവേന രാമാദികളന്നേരം.
ക്രൂദ്ധനാം ബാലിയലറിവന്നീടിനാൻ
മിത്രതനയനും വക്ഷസി കുത്തിനാൻ.
വൃത്രാരിപുത്രനും മിത്രതനയനെ-
പ്പത്തുനൂറാശു വലിച്ചുകുത്തീടിനാൻ.
ബദ്ധരോഷേണ പരസ്പരം തമ്മിലെ
യുദ്ധമതീവ ഭയങ്കരമായിതു.
രക്തമണിഞ്ഞേകരൂപധരന്മാരായ്‌
ശക്തികലർന്നവരൊപ്പം പൊരുന്നേരം
മിത്രാത്മജനേതു വൃത്രാരിപുത്രനേ-
തിത്ഥം തിരിച്ചറിയാവല്ലൊരുത്തനും.
മിത്രവിനാശനശങ്കയാ രാഘവ-
നസ്‌ത്രപ്രയോഗവുംചെയ്തീലതുനേരം.
വൃത്രാരിപുത്രമുഷ്‌ടിപ്രയോഗംകൊണ്ടു
രക്തവും ഛർദ്ദിച്ചു ഭീതനായോടിനാൻ
മിത്രതനയനും സത്വരമാർത്തനായ്‌;
വൃത്രാരിപുതനുമാലയംപുക്കിതു.
വിത്രസ്തനായ്‌വന്നു മിത്രതനയനും
പൃത്ഥ്വീരുഹാന്തികേ നിന്നരുളീടിന
മിത്രാന്വയോൽഭൂതനാകിയ രാമനോ-
ടെത്രയുമാർത്ത്യാ പരുഷങ്ങൾ ചൊല്ലിനാൻ:
"ശത്രുവിനെക്കൊണ്ടു കൊല്ലിക്കയോ തവ
ചിത്തത്തിലോർത്തതറിഞ്ഞീല ഞാനയ്യോ!
വദ്ധ്യനെന്നാകിൽ വധിച്ചുകളഞ്ഞാലു-
മസ്‌ത്രേണ മാം നിന്തിരുവടി താൻതന്നെ.
സത്യം പ്രമാണമെന്നോർത്തേ,നതും പുന-
രെത്രയും പാരം പിഴച്ചു ദയാനിധേ!
സത്യസന്ധൻ ഭവാനെന്നു ഞാനോർത്തതും
വ്യർത്ഥമത്രേ ശരണാഗതവത്സല!"
മിത്രാത്മജോക്തികളിത്തരമാകുലാൽ
ശ്രുത്വാ രഘൂത്തമനുത്തരം ചൊല്ലിനാൻ
ബദ്ധാശ്രുനേത്രനായാലിംഗനംചെയ്‌തു:
"ചിത്തേ ഭയപ്പെടായ്കേതും മമ സഖേ!
അത്യന്തരോഷവേഗങ്ങൾ കലർന്നൊരു
യുദ്ധമദ്ധ്യേ ഭവാന്മാരെത്തിരിയാഞ്ഞു
മിത്രഘാതിത്വമാശംക്യ ഞാനന്നേരം
മുക്തവാനായതില്ലസ്‌ത്രം ധരിക്ക നീ.
ചിത്തഭ്രമം വരായ്‌വാനൊരടയാളം
മിത്രാത്മജ! നിനക്കുണ്ടാക്കുവനിനി.
ശത്രുവായുളേളാരു ബാലിയെസ്സത്വരം
യുദ്ധത്തിനായ്‌ വിളിച്ചാലും മടിയാതെ.
വൃത്രവിനാശനപുത്രനാമഗ്രജൻ
മൃത്യുവശഗനെന്നുറച്ചീടു നീ.
സത്യമിദമഹം രാമനെന്നാകിലോ
മിത്ഥ്യയായ്‌വന്നുകൂടാ രാമഭാഷിതം."
ഇത്ഥം സമാശ്വാസ്യ മിത്രാത്മജം രാമ-
ഭദ്രൻ സുമിത്രാത്മജനോടു ചൊല്ലിനാൻ:
"മിത്രാത്മജഗളേ പുഷ്പമാല്യത്തെ നീ
ബദ്ധ്വാ വിരവോടയയ്ക്ക യുദ്ധത്തിനായ്‌."
ശത്രുഘ്നപൂർവജൻ മാല്യവും ബന്ധിച്ചു
മിത്രാത്മജനെ മോദാലയച്ചീടിനാൻ.

ബാലിവധം
വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു
മിത്രാത്മജൻ വിളിച്ചീടിനാൻ പിന്നെയും.
ക്രൂദ്ധനായ്‌ നിന്നു കിഷ്കിന്ധാപുരദ്വാരി
കൃത്വാ മഹാസിംഹനാദം രവിസുതൻ
ബദ്ധരോഷം വിളിക്കുന്ന നാദം തദാ
ശ്രുത്വാതിവിസ്മിതനായോരു ബാലിയും
ബദ്ധ്വാ പരികരം യുദ്ധായ സത്വരം
ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു
ഭർത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്‌
മദ്ധ്യേ തടുത്തു ചൊല്ലീടിനാൾ താരയും:
"ശങ്കാവിഹീനം പുറപ്പെട്ടതെ,ന്തോരു
ശങ്കയുണ്ടുളളിലെനിക്കതു കേൾക്ക നീ.
വിഗ്രഹത്തിങ്കൽ പരാജിതനായ്പോയ
സുഗ്രീവനാശു വന്നീടുവാൻ കാരണം
എത്രയും പാരം പരാക്രമമുളേളാരു
മിത്രമവ൹ണ്ടു പിന്തുണ നിർണ്ണയം."
ബാലിയും താരയോടാശു ചൊല്ലീടിനാൻ:
"ബാലേ! ബലാലൊരു ശങ്കയുണ്ടാകൊലാ.
കൈയയച്ചീടു നീ വൈകരുതേതുമേ
നീയൊരു കാര്യം ധരിക്കേണമോമലേ!
ബന്ധുവായാരുളളതോർക്ക സുഗ്രീവനു
ബന്ധമില്ലെന്നോടു വൈരത്തിനാർക്കുമേ.
ബന്ധുവായുണ്ടവനേകനെന്നാകിലോ
ഹന്തവ്യനെന്നാലവനുമറിക നീ.
ശത്രുവായുളളവൻ വന്നു ഗൃഹാന്തികേ
യുദ്ധത്തിനായ്‌ വിളിക്കുന്നതും കേട്ടുടൻ
ശൂരനായുളള പുരുഷനിരിക്കുമോ
ഭീരുവായുളളിലടച്ചതു ചൊല്ലു നീ.
വൈരിയെക്കൊന്നു വിരവിൽ വരുവൻ ഞാൻ
ധീരത കൈക്കൊണ്ടിരിക്ക നീ വല്ലഭേ!"
താരയും ചൊന്നാളതുകേട്ടവനോടു:
"വീരശിഖാമണേ! കേട്ടാലുമെങ്കിൽ നീ.
കാനനത്തിങ്കൽ നായാട്ടിനു പോയിതു
താനേ മമ സുതനംഗദനന്നേരം
കേട്ടോരുദന്തമെന്നോടു ചൊന്നാനതു
കേട്ടിട്ടു ശേഷം യഥോചിതം പോക നീ.
ശ്രീമാൻ ദശരഥനാമയോദ്ധ്യാധിപൻ
രാമനെന്നുണ്ടവൻതന്നുടെ നന്ദനൻ.
ലക്ഷ്‌മണനാകുമ൹ജനോടും നിജ-
ലക്ഷ്മീസമയായ സീതയോടുമവൻ
വന്നിരുന്നീടിനാൻ ദണ്ഡകകാനനേ
വന്യാശനനായ്തപസ്സു ചെയ്തീടുവാൻ.
ദുഷ്‌ടനായുളെളാരു രാവണരാക്ഷസൻ
കട്ടുകൊണ്ടാനവൻതന്നുടെ പത്നിയെ.
ലക്ഷ്‌മണനോടുമവളെയന്വേഷിച്ചു
തൽക്ഷണമൃശ്യമൂകാചലേ വന്നിതു.
മിത്രാത്മജനെയും തത്ര കണ്ടീടിനാൻ
മിത്രമായ്‌വാഴ്കയെന്നന്യോന്യമൊന്നിച്ചു
സഖ്യവും ചെയ്തുകൊണ്ടാരഗ്നിസാക്ഷിയായ്‌
ദുഃഖശാന്തിക്കങ്ങിരുവരുമായുടൻ.
'വൃത്രാരിപുത്രനെക്കൊന്നു കിഷ്കിന്ധയിൽ
മിത്രാത്മജ! നിന്നെ വാഴിപ്പ'നെന്നൊരു
സത്യവും ചെയ്തുകൊടുത്തിതു രാഘവൻ;
സത്വരമാർക്കതനയനുമന്നേരം,
അന്വേഷണംചെയ്തറിഞ്ഞു സീതാദേവി-
തന്നെയും കാട്ടിത്തരുവ,നെന്നും തമ്മിൽ
അന്യോന്യമേവം പ്രതിജ്ഞയുംചെയ്തിതു
വന്നതിപ്പോളതുകൊണ്ടുതന്നേയവൻ.
വൈരമെല്ലാം കളഞ്ഞാശു സുഗ്രീവനെ
സ്വൈരമായ്‌ വാഴിച്ചുകൊൾകയിളമയായ്‌.
യാഹി രാമം നീ ശരണമായ്‌ വേഗേന
പാഹി മാമംഗദം രാജ്യം കുലഞ്ച തേ."
ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലും പിടി-
ച്ചങ്ങനെ താര നമസ്കരിക്കും വിധൗ
വ്യാകുലഹീനം പുണർന്നു പുണർന്നനു-
രാഗവശേന പറഞ്ഞിതു ബാലിയും:
"സ്‌ത്രീസ്വഭാവംകൊണ്ടു പോടിയായ്കേതുമേ
നാസ്തി ഭയം മമ വല്ലഭേ! കേൾക്ക നീ.
ശ്രീരാമലക്ഷ്മണന്മാർ വന്നതെങ്കിലോ
ചേരുമെന്നോടുമവരെന്നു നിർണ്ണയം
രാമനെ സ്‌നേഹമെന്നോളമില്ലാർക്കുമേ
രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു
നാരായണൻതാനവതരിച്ചു ഭൂമി-
ഭാരഹരണാർത്ഥമെന്നു കേൾപ്പുണ്ടു ഞാൻ.
പക്ഷഭേദം ഭഗവാനില്ല നിർണ്ണയം
നിർഗ്ഗുണനേകനാത്മാരാമനീശ്വരൻ.
തച്ചരണാംബുജേ വീണു നമസ്കരി-
ച്ചിച്ഛയാ ഞാൻ കൂട്ടിക്കൊണ്ടിങ്ങു പോരുവൻ.
മൽഗൃഹത്തിങ്കലുപകാരവുമേറും
സുഗ്രീവനേക്കാളുമെന്നെക്കൊണ്ടോർക്ക നീ.
തന്നെബ്ഭജിക്കുന്നവനെബ്ഭജിച്ചീടു-
മന്യഭാവം പരമാത്മാവിനില്ലല്ലോ.
ഭക്തിഗമ്യൻ പരമേശ്വരൻ വല്ലഭേ!
ഭക്തിയോ പാർക്കിലെന്നോളമില്ലാർക്കുമേ.
ദുഃഖവും നീക്കി വസിക്ക നീ വേശ്മനി
പുഷ്കരലോചനേ! പൂർണ്ണഗുണാംബുധേ!"
ഇത്ഥമാശ്വാസ്യ വൃത്രാരാതിപുത്രനും
ക്രൂദ്ധനായ്‌ സത്വരം ബദ്ധ്വാ പരികരം.
നിർഗ്ഗമിച്ചീടിനാൻ യുദ്ധായ സത്വരം
നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്രുധാ.
താരയുമശ്രുകണങ്ങളും വാർത്തുവാ-
ർത്താരൂഢതാപമകത്തുപുക്കീടിനാൾ.
പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും
നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ
മുഷ്‌ടികൾകൊണ്ടു താഡിച്ചിതു ബാലിയെ
രുഷ്‌ടനാം ബാലി സുഗ്രീവനെയും തഥാ.
മുഷ്‌ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ
കെട്ടിയും കാൽകൈ പരസ്പരം താഡനം
തട്ടിയും മുട്ടുകൊണ്ടും തല തങ്ങളിൽ
കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ-
ങ്ങൂറ്റത്തിൽ വീണും പിരണ്ടുമുരുണ്ടുമുൾ-
ച്ചീറ്റം കലർന്നു നഖംകൊണ്ടു മാന്തിയും
ചാടിപ്പതിക്കയും കൂടക്കുതിക്കയും
മാടിത്തടുക്കയും കൂടക്കൊടുക്കയും
ഓടിക്കഴിക്കയും വാടി വിയർക്കയും
മാടിവിളിക്കയും കോപിച്ചടുക്കയും
മുഷ്‌ടിയുദ്ധപ്രയോഗം കണ്ടു നിൽപവർ
ദൃഷ്‌ടി കുളുർക്കയും വാഴ്ത്തി സ്തുതിക്കയും
കാലനും കാലകാലൻതാനുമുളള പോർ
ബാലിസുഗ്രീവയുദ്ധത്തിനൊവ്വാ ദൃഢം.
രണ്ടു സമുദ്രങ്ങൾ തമ്മിൽ പൊരുംപോലെ
രണ്ടു ശൈലങ്ങൾ തമ്മിൽ പൊരുംപോലെയും
കണ്ടവരാർത്തുകൊണ്ടാടിപ്പുകഴ്ത്തിയും
കണ്ടീല വാട്ടമൊരുത്ത൹മേതുമേ.
അച്ഛൻ കൊടുത്തോരു മാല ബാലിക്കുമു-
ണ്ടച്യുതൻ നൽകിയ മാല സുഗ്രീവനും.
ഭേദമില്ലൊന്നുകൊണ്ടും തമ്മിലെങ്കിലും
ഭേദിച്ചിതർക്കതനയനു വിഗ്രഹം.
സാദവുമേറ്റം കലർന്നു സുഗ്രീവനും
ഖേദമോടേ രഘുനാഥനെ നോക്കിയും
അഗ്രജമുഷ്‌ടിപ്രഹരങ്ങളേൽക്കയാൽ
സുഗ്രീവനേറ്റം തളർച്ചയുണ്ടെന്നതു
കണ്ടു കാരുണ്യം കലർന്നു വേഗേന വൈ-
കുണ്ഠൻ ദശരഥനന്ദനൻ ബാലിതൻ
വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു
വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ-
മസ്‌ത്രം തൊടുത്തു വലിച്ചു നിറച്ചുടൻ
വിദ്രുതമാമ്മാറയച്ചരവളീടിനാൻ.
ചെന്നതു ബാലിതൻമാറിൽ തറച്ചള-
വൊന്നങ്ങലറി വീണീടിനാൻ ബാലിയും.
ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു
രാമനെക്കൂപ്പിസ്‌തുതിച്ചു മരുൽസുതൻ.
മോഹം കലർന്നു മുഹൂർത്തമാത്രം പിന്നെ
മോഹവും തീർന്നു നോക്കീടിനാൻ ബാലിയും.
കാണായിതഗ്രേ രഘൂത്തമനെത്തദാ
ബാണവും ദക്ഷിണഹസ്തേ ധരിച്ചന്യ-
പാണിയിൽ ചാപവും ചീരവസനവും
തൂണീരവും മൃദുസ്മേരവദനവും
ചാരുജടാമകുടംപൂണ്ടിടംപെട്ട
മാറിടത്തിങ്കൽ വനമാലയും പൂണ്ടു
ചാർവ്വായതങ്ങളായുളള ഭുജങ്ങളും
ദുർവ്വാദളച്ഛവി പൂണ്ട ശരീ്‌രവും
പക്ഷഭാഗേ പരിസേവിതന്മാരായ
ലക്ഷമണസുഗ്രീവന്മാരെയുമഞ്ജസാ
കണ്ടു ഗർഹിച്ചുപറഞ്ഞിതു ബാലിയു-
മുണ്ടായ കോപഖേദാകുലചേതസാ:
"എന്തു ഞാനൊന്നു നിന്നോടു പിഴച്ചതു-
മെന്തിനെന്നെക്കൊലചെയ്‌തു വെറുതേ നീ?
വ്യാജേന ചോരധർമ്മത്തെയും കൈക്കൊണ്ടു
രാജധർമ്മത്തെ വെടിഞ്ഞതെന്തിങ്ങനെ?
എന്തൊരു കീർത്തി ലഭിച്ചതിതുകൊണ്ടു
ചിന്തിക്ക രാജകുലോത്ഭവനല്ലോ നീ.
വീരധർമ്മം നിരൂപിച്ചു കീർത്തിക്കെങ്കിൽ
നേരെ പൊരുതു ജയിക്കേണമേവനും.
എന്തോന്നു സുഗ്രീവനാൽ കൃതമായതു-
മെന്തു മേറ്റ്ന്നാൽ കൃതമല്ലയാഞ്ഞതും?
രക്ഷോവരൻ തവ പത്നിയെക്കട്ടതി-
നർക്കാത്മജനെശ്ശരണമായ്‌ പ്രാപിച്ചു
നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ
വിക്രമം മാമകം കേട്ടറിയുന്നീലേ?
ആരറിയാത്തതു മൂന്നു ലോകത്തിലും
വീരനാമെന്നുടെ ബാഹുപരാക്രമം?
ലങ്കാപുരത്തെ ത്രികൂടമൂലത്തൊടും
ശങ്കാവിഹീനം ദശാസ്യനോടുംകൂടെ
ബന്ധിച്ചു ഞാനരനാഴികകൊണ്ടു നി-
ന്നന്തികേവെച്ചു തൊഴുതേനുമാദരാൽ.
ധർമ്മിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കൽ
നിർമ്മലന്മാർ പറയുന്നു രഘുപതേ!
ധർമ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു
നിർമ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ
വാനരത്തെച്ചതിചെയ്‌തു കോന്നിട്ടൊരു
മാനമുണ്ടായതെന്തെന്നു പറക നീ?
വാനരമാംസമഭക്ഷ്യമത്രേ ബത,
മാനസേ തോന്നിയതെന്തിതു ഭൂപതേ!"
ഇത്ഥം ബഹുഭാഷണം ചെയ്‌ത ബാലിയോ-
ടുത്തരമായരുൾചെയ്‌തു രഘൂത്തമൻ;
"ധർമ്മത്തെ രക്ഷിപ്പതിന്നായുധവുമായ്‌
നിർമ്മത്സരം നടക്കുന്നിതു നീളെ ഞാൻ.
പാപിയായോരധർമ്മിഷ്ഠനാം നിന്നുടെ
പാപം കളഞ്ഞു ധർമ്മത്തെ നടത്തുവാൻ
നിന്നെ വധിച്ചിതു ഞാൻ മോഹബദ്‌ധനായ്‌
നിന്നെ നീയേതുമറിയാഞ്ഞതുമെടോ.
പുത്രി ഭഗിനി സഹോദരഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമില്ലെന്നല്ലോ വേദവാക്യ,മതു
ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ
പാപികളിൽവച്ചുമേറ്റം മഹാപാപി;
താപമവർക്കതിനാലെ വരുമല്ലോ.
മര്യാദ നീക്കി നടക്കുന്നവർകളെ-
ശ്ശൗര്യമേറും നൃപന്മാർ നിഗ്രഹിച്ചഥ
ധർമ്മസ്ഥിതി വരുത്തും ധരണീതലേ
നിർമ്മലാത്മ നീ നിരൂപിക്ക മാനസേ.
ലോകവിശുദ്ധി വരുത്തുവാനായ്ക്കൊണ്ടു
ലോകപാലകന്മാർ നടക്കുമെല്ലാടവും.
ഏറെപ്പറഞ്ഞുപോകായ്കവരോ,ടതും
പാപത്തിനായ്‌വരും പാപികൾക്കേറ്റവും."
ഇത്ഥമരുൾചെയ്‌തതെക്കവേ കേട്ടാശു
ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും
രാമനെ നാരായണനെന്നറിഞ്ഞുടൻ
താമസഭാവമകന്നു സസംഭ്രമം
ഭക്ത്യാ നമസ്കൃത്യ വന്ദിച്ചു ചൊല്ലിനാ-
നിത്ഥം "മമാപരാധം ക്ഷമിക്കേണമേ!
ശ്രീരാമ! രാമ! മഹാഭാഗ! രാഘവ!
നാരായണൻ നിന്തിരുവടി നിർണ്ണയം.
ഞാനറിയാതെ പറഞ്ഞതെല്ലാം തവ
മാനസേ കാരുണ്യമോടും ക്ഷമിക്കണം.
നിന്തിരുമേനിയും കണ്ടുകണ്ടാശു നി-
ന്നന്തികേ താവകമായ ശരമേറ്റു
ദേഹമുപേക്ഷിപ്പതിന്നു യോഗം വന്ന-
താഹന്ത! ഭാഗ്യമെന്തോന്നു ചൊല്ലാവതും!
സാക്ഷാൽ മഹായോഗിനാമപി ദുർല്ലഭം
മോക്ഷപ്രദം തവ ദർശനം ശ്രീപതേ!
നിൻതിരുനാമം മരിപ്പാൻ തുടങ്ങുമ്പോൾ
സന്താപമുൾക്കൊണ്ടു ചൊല്ലും പുരുഷനു
മോക്ഷം ലഭിക്കുന്നിതാകയാലിന്നു മേ
സാക്ഷാൽ പുരസ്ഥിതനായ ഭഗവാനെ
കണ്ടുകണ്ടമ്പോടു നിന്നുടെ സായകം-
കൊണ്ടു മരിപ്പാനവകാശമിക്കാലം
ഉണ്ടായതെന്നുടെ ഭാഗ്യാതിരേകമി-
തുണ്ടോ പലർക്കും ലഭിക്കുന്നിതീശ്വരാ!
നാരായണൻ നിന്തിരുവടി ജാനകി
താരിൽമാതാവായ ലക്ഷമീഭഗവതി
പങ്ക്തി കണ്ഠൻതന്നെ നിഗ്രഹിപ്പാനാശു
പങ്ക്തിരഥാത്മജനായ്‌ ജനിച്ചു ഭവാൻ
പത്മജൻ മുന്നമർത്ഥിക്കയാലെന്നതും
പത്മവിലോചന ഞാനറിഞ്ഞീടിനേൻ.
നിന്നുടെ ലോകം ഗമിപ്പാൻ തുടങ്ങീടു-
മെന്നെയനുഗ്രഹിക്കേണം ഭഗവാനേ!
എന്നോടു തുല്യബലനാകുമംഗദൻ-
തന്നിൽ തിരുവുളളമുണ്ടായിരിക്കണം.
അർക്കതനയനുമംഗദബാലനു-
മൊക്കുമെനിക്കെന്നു കൈക്കൊൾകവേണമേ!
അമ്പും പറിച്ചു തൃക്കൈകൊണ്ടടിയനെ-
യൻപോടു മെല്ലെത്തലോടുകയും വേണം."
എന്നതു കേട്ടു രഘൂത്തമൻ ബാണവും
ചെന്നു പറിച്ചു തലോടിനാൻ മെല്ലവേ.
മാനവവീരൻ മുഖാംബുജവും പാർത്തു
വാനരദേഹമുപേക്ഷിച്ചു ബാലിയും,
യോഗീന്ദ്രവൃന്ദദുരാപമായുളെളാരു
ലോകം ഭഗവൽപദം ഗമിച്ചീടിനാൻ.
രാമനായോരു പരമാത്മനാ ബാലി
രാമപാദം പ്രവേശിച്ചോരനന്തരം
മർക്കടൗഘം ഭയത്തോടോടി വേഗേന
പുക്കിതു കിഷ്കിന്ധയായ പുരാജിരേ
ചൊല്ലിനാർ താരയോടാശു കപികളും:
"സ്വർല്ലോകവാസിയായ്‌ വന്നു കപീശ്വരൻ
ശ്രീരാമസായകമേറ്റു രണാജിരേ,
താരേ! കുമാരനെ വാഴിക്ക വൈകാതെ.
ഗോപുരവാതിൽ നാലും ദൃഡം ബന്ധിച്ചു
ഗോപിച്ചു കൊൾക കിഷ്കിന്ധാമഹാപുരം.
മന്ത്രികളോടു നിയോഗിക്ക നീ പരി-
പന്ഥികളുളളിൽ കടക്കാതിരിക്കണം."
ബാലി മരിച്ചതു കേട്ടോരു താരയു-
മോലോല വീഴുന്ന കണ്ണുനിരും വാർത്തു
ദുഃഖേന വക്ഷസി താഡിച്ചു താഡിച്ചു
ഗദ്ഗദവാചാ പറഞ്ഞു പലതരം:
"എന്തിനെനിക്കിനി പുത്രനും രാജ്യവു-
മെന്തിനു ഭൂതലവാസവും മേ വൃഥാ?
ഭർത്താവുതന്നോടുകൂടെ മടിയാതെ
മൃത്യുലോകം പ്രവേശിക്കുന്നതുണ്ടു ഞാൻ."
ഇത്ഥം കരഞ്ഞു കരഞ്ഞവൾ ചെന്നു തൻ
രക്തപാംസുക്കളണിഞ്ഞു കിടക്കുന്ന
ഭർത്തൃകളേബരം കണ്ടു മോഹംപൂണ്ടു
പുത്രനോടും കൂടെയേറ്റം വിവശയായ്‌
വീണിതു ചെന്നു പാദാന്തികേ താരയും,
കേണുതുടങ്ങിനാൾ പിന്നെപ്പലതരം:
"ബാണമെയ്‌തെന്നയും കൊന്നീടു നീ മമ
പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ!
എന്നെപ്പതിയോടുകൂടെയയയ്ക്കിലോ
കന്യകാദാനഫലം നിനക്കും വരും.
ആരയനാം നിന്നാലനുഭൂതമല്ലയോ
ഭാര്യാവിയോഗജദുഃഖം രഘുപതേ!
വ്യഗ്രവും തീർത്തു രുമയുമായ്‌ വാഴ്ക നീ
സുഗ്രീവ! രാജ്യഭോഗങ്ങളോഷും ചിരം."
ഇത്ഥം പറഞ്ഞു കരയുന്ന താരയോ-
ടുത്തരമായരുൾചെയ്‌തു രഘുവരൻ
തത്ത്വജ്ഞജ്ഞാനോപദേശ കാരുണ്യേന
ഭർത്തൃവിയോഗദുഃഖം കളഞ്ഞീടുവാൻ.
താരോപദേശം
"എന്തിനു ശോകം വൃഥാ തവ കേൾക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ!
നിന്നുടെ ഭർത്താവു ദേഹമോ ജീവനോ
ധന്യേ! പരമാർത്ഥമെന്നോടു ചൊല്ലു നീ.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്ങ്‌മാംസരക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമോർക്ക നീ
നിശ്ചയമാത്മാവു ജീവൻ നിരാമയൻ.
ഇല്ല ജനനം മരണവുമില്ല കേ-
ളല്ലലുണ്ടാകായ്കതു നിനച്ചേതുമേ.
നിൽക്കയുമില്ല നടക്കയുമില്ല കേൾ
ദു:ഖവിഷയവുമല്ലതു കേവലം
സ്‌ത്രീപുരുഷക്ലീബ ഭേദങ്ങളുമില്ല
താപശീതാദിയുമില്ലെന്നറിക നീ.
സർവഗൻ ജീവനേകൻ പരനദ്വയ-
നവ്യയനാകാശതുല്യനലേപകൻ
ശുദ്ധമായ്‌ നിത്യമായ്‌ ജ്ഞാനാത്മകമായ
തത്വമോർത്തെന്തു ദുഃഖത്തിനു കാരണം?"
രാമവാക്യാമൃതം കേട്ടോരു താരയും
രാമനോടാശു ചോദിച്ചിതു പിന്നെയും:
"നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമായതും
സച്ചിദാത്മ നിത്യനായതു ജീവനും
ദുഃഖസുഖാദി സംബന്ധമാർക്കെന്നുളള-
തൊക്കെയരുൾചെയ്കവേണം ദയാനിധേ!"
എന്നതു കേട്ടരുൾചെയ്‌തു രഘുവരൻ:
"ധന്യേ രഹസ്യമായുളളതു കേൾക്ക നീ.
യാതൊരളവു ദേഹേന്ദ്രിയാഹങ്കാര-
ഭേദഭാവേന സംബന്ധമുണ്ടായ്‌വരും
അത്രനാളേക്കുമാത്മാവിനു സംസാര-
മെത്തുമവിവേകകാരണാൽ നിർണ്ണയം.
ഓർക്കിൽ മിത്ഥ്യാഭൂതമായ സംസാരവും
പാർക്ക താനേ വിനിവർത്തിക്കയല്ലെടോ!
നാനാവിഷയങ്ങളെദ്ധ്യായമാനനാം
മാനവനെങ്ങനെയെന്നതും കേൾക്ക നീ.
മിത്ഥ്യാഗമം നിജ സ്വപ്‌നേ യഥാ തഥാ
സത്യമായുളളതു കേട്ടാലുമെങ്കിലോ
നൂനമനാദ്യവിദ്യാബന്ധഹേതുനാ
താനാമഹംകൃതിക്കാശു തൽക്കാര്യമായ്‌
സംസാരമുണ്ടാമപാർത്ഥകമായതും
മാനസത്തിന്നു ബന്ധം ഭവിക്കുന്നതും
ആത്മമനസ്സമാനത്വം ഭവിക്കയാ-
ലാത്മനസ്തൽലകൃതബന്ധം ഭവിക്കുന്നു
രക്താദിസാന്നിദ്ധ്യമുണ്ടാകകാരണം
ശുദ്ധസ്ഫടികവും തദ്വർണ്ണമായ്‌വരും
വസ്‌തുതയാ പാർക്കിലില്ല തദ്രഞ്ജനാ
ചിത്തേ നിരൂപിച്ചു കാൺക നീ! സൂക്ഷമമായ്‌.
ബുദ്ധീന്ദ്രിയാദി സാമീപ്യമുണ്ടാകയാ-
ലെത്തുമാത്മാവിനു സംസാരവും ബലാൽ
ആത്മസ്വലിംഗമായോരു മനസ്സിനെ
താൽപര്യമോടു പരിഗ്രഹിച്ചിട്ടല്ലോ
തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ-
സ്സത്വാദികളാം ഗുണങ്ങളാൽ ബദ്ധനായ്‌
സേവിക്കയാലവശത്വം കലർന്നതു
ഭാവിക്കകൊണ്ടു സംസാരേ വലയുന്നു
ആദൗ മനോഗുണാൻ സൃഷ്ട്വാ തതസ്തദാ
വേദം വിധിക്കും ബഹുവിധകർമ്മങ്ങൾ
ശുക്ലരക്താസിതഭ്ഗതികളാ-
യ്മിക്കതും തത്സമാനപ്രഭാവങ്ങളായ്‌
ഇങ്ങനെ കർമ്മവശേന ജീവൻ ബലാ-
ലെങ്ങുമാഭൂതപ്ലവം ഭ്രമിച്ചീടുന്നു
പിന്നെസ്സമസ്തസംഹാരകാലേ ജീവ-
നന്നുമനാദ്യവിദ്യാവശം പ്രാപിച്ചു
തിഷ്‌ഠത്യഭിനിവേശത്താൽ പുനരഥ
സൃഷ്ടികാലേ പൂർവവാസനയാ സമം
ജായതേ ഭൂയോ ഘടീയന്ത്രവൽസദാ
മായാബലത്താലതാർക്കൊഴിമെടോ
യാതൊരിക്കൽ നിജ പുണ്യവിശേഷേണ
ചേതസി സത്സംഗതി ലഭിച്ചീടുന്നു,
മത്ഭക്തനായ ശാന്താത്മാവിനു പുന-
രപ്പോളവന്മതി മദ്വിഷയാ ദൃഢം
ശ്രദ്ധയുമുണ്ടാം കഥാശ്രവണേ മമ
ശുദ്ധസ്വരൂപവിജ്ഞാനവും ജായതേ
സൽഗുരുനാഥ പ്രസാദേന മാനസേ
മുഖ്യവാക്യാർത്ഥവിജ്ഞാമുണ്ടായ്‌വരും
ദേഹേന്ദ്രിയ മനഃപ്രാണാദികളിൽ നി-
ന്നാഹന്ത! വേറൊന്നു നൂനമാത്മാവിതു
സത്യമാനന്ദമേകം പരമദ്വയം
നിത്യം നിരുപമം നിഷ്‌കളങ്കം നിർഗ്ഗുണം
ഇത്ഥമറിയുമ്പോൾ മുക്തനാമപ്പൊഴേ
സത്യം മയോദിതം സത്യം മയോദിതം
യാതൊരുത്തൻ വിചാരിക്കുന്നതിങ്ങനെ
ചേതസി സംസാരദുഃഖമവനില്ല.
നീയും മയാ പ്രോക്തമോർത്തു വിശുദ്ധയാ-
യ്മായാവിമോഹം കളക മനോഹരേ!
കർമ്മബന്ധത്തിങ്കൽ നിന്നുടൻ വേർപെട്ടു
നിർമ്മല ബ്രഹ്‌മണിതന്നെ ലയിക്ക നീ
ചിത്തേ നിനക്കു കഴിഞ്ഞ ജന്മത്തിങ്ക
ലെത്രയും ഭക്തിയുണ്ടെങ്കലതുകൊണ്ടു
രൂപവുമേവം നിനക്കു കാട്ടിത്തന്നു
താപമിനിക്കളഞ്ഞാലുമശേഷം നീ
മദ്രൂപമീദൃശ്യം ധ്യാനിച്ചുകൊൾകയും
ചെയ്താൽ നിനക്കു മോക്ഷം വരും നിർണ്ണയം
കൈതവമല്ല പറഞ്ഞതു കേവലം"
ശ്രീരാമവാക്യമാനന്ദേന കേട്ടോരു
താരയും വിസ്മയം പൂണ്ടു വണങ്ങിനാൾ
മോഹമകന്നു തെളിഞ്ഞിതു ചിത്തവും
ദേഹാഭിമാനജദുഃഖവും പോക്കിനാൾ
ആത്മാനുഭൂതികൊണ്ടാശു സന്തുഷ്ടയാ-
യാത്മബോധേന ജീവന്മുക്തയായിനാൾ
മോക്ഷപ്രദനായ രാഘവൻതന്നോടു
കാൽക്ഷണം സംഗമമാത്രേണ താരയും
ഭക്തി മുഴുത്തിട്ടനാദിബന്ധം തീർന്നു
മുക്തയായാളൊരു നാരിയെന്നാകിലും
വൃഗ്രമെല്ലാമകലെപ്പോയ്തെളിഞ്ഞിതു
സുഗ്രീവനുമിവ കേട്ടോരനന്തരം
അജ്ഞാനമെല്ലാമകന്നു സൗഖ്യം പൂണ്ടു
വിജ്ഞാനമോടതി സ്വസ്ഥനായാൻ തുലോം.
 സുഗ്രീവ രാജ്യാഭിഷേകം
സുഗ്രീവനോടരുൾചെയ്താനനന്തര-
"മഗ്രജപുത്രനാമംഗദൻതന്നെയും
മുന്നിട്ടു സംസ്കാരമാദികർമ്മങ്ങളെ-
പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ക നീ"
രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു-
മാമോദപൂർവമൊരുക്കിത്തുടങ്ങിനാൻ.
സൗമ്യയായുള്ളോരു താരയും പുത്രനും
ബ്രാഹ്‌മണരുമമാത്യപ്രധാനന്മാരും
പൗരജനങ്ങളുമായ്‌ നൃപേന്ദ്രോചിതം
ഭേരീമൃദംഗാദിവാദ്യഘോഷത്തൊടും
ശാസ്‌ത്രോക്തമാർഗ്ഗേണ കർമ്മം കഴിച്ചഥ
സ്നാത്വാ ജഗാമ രഘൂത്തമസന്നിധൗ
മന്ത്രികളോടും പ്രണമ്യ പാദാംബുജ-
മന്തർമ്മുദാ പറഞ്ഞാൻ കപിപുംഗവൻ:
"രാജ്യത്തെ രക്ഷിച്ചുകൊൾകവേണമിനി
പൂജ്യനാകും നിന്തിരുവടി സാദരം.
ദാസനായുള്ളോരടിയനിനിത്തവ-
ശാസനയും പരിപാലിച്ചു സന്തതം
ദേവദേവേശ! തേ പാദപത്മദ്വയം
സേവിച്ചുകൊള്ളുവാൻ ലക്ഷമണനെപ്പോലെ"
സുഗ്രീവവാക്കുകളിത്തരം കേട്ടാട-
നഗ്രേ ചിരിച്ചരുൾചെതു രഘൂത്തമൻ:
"നീ തന്നെ ഞാനതിനില്ലൊരു സംശയം
പ്രീതനായ്‌പോയാലുമാശു മമാജ്ഞയാ
രാജ്യാധിപത്യം നിനക്കു തന്നേനിനി-
പ്പൂജ്യനായ്ചെന്നഭിഷേകം കഴിക്ക നീ
നൂനമൊരു നഗരം പുകയുമില്ല
ഞാനോ പതിന്നാലു സംവത്സരത്തോളം.
സൗമിത്രി ചെയ്യുമഭിഷേകമാദരാൽ
സാമർത്ഥ്യമുള്ള കുമാരനെപ്പിന്നെ നീ
യൗവരാജ്യാർത്ഥമഭിഷേചയ പ്രഭോ!
സർവമധീനം നിനക്കു രാജ്യം സഖേ!
ബാലിയെപ്പോലെ പരിപാലനം ചെയ്തു
ബാലനേയും പരിപാലിച്ചുകൊൾക നീ
അദ്രിശിഖരേ വസിക്കുന്നതുണ്ടു ഞാ-
നദ്യപ്രഭൃതി ചാതുർമ്മാസ്യമാകുലാൽ
പിന്നെ വരിഷം കഴിഞ്ഞാലനന്തര-
മന്വേഷണാർത്ഥം പ്രയത്നങ്ങൾ ചെയ്ക നീ
 തന്വംഗിതാനിരിപ്പേടമറിഞ്ഞു വ-
ന്നെന്നോടു ചൊൽകയും വേണം മമ സഖേ!
അത്രനാളും പുരത്തിങ്കൽ വസിക്ക നീ
നിത്യസുഖത്തൊടും ദാരാത്മജൈസ്സമം
രാഘവൻതന്നോടനുജ്ഞയും കൈക്കൊണ്ടു
വേഗേന സൗമിത്രിയോടു സുഗ്രീവനും
ചെന്നു പുരിപുക്കഭിഷേകവും ചെയ്തു
വന്നിതു രാമാന്തികേ സുമിത്രാത്മജൻ
സോദരനോടും പ്രവർഷണാഖ്യേ ഗിരൗ
സാദരം ചെന്നു കരേറീ രഘൂത്തമൻ.
ഉന്നതമൂർദ്ധ്വശിഖരം പ്രവേശിച്ചു
നിന്നനേരമൊരു ഗഹ്വരം കാണായി.
സ്ഫാടികദീപ്തി കലർന്നു വിളങ്ങിന
ഹാടകദേശം മണിപ്രവരോജ്ജ്വലം
വാതവരിഷഹിമാതപവാരണം
പാദപവൃന്ദഫലമൂലസഞ്ചിതം
തത്രൈവ വാസായ രോചയാമാസ സൗ-
മിത്രിണാ ശ്രീരാമഭദ്രൻ മനോഹരൻ
സിദ്ധയോഗീന്ദ്രാദി ഭക്തജനം തദാ
മർത്ത്യവേഷം പൂണ്ട നാരായണൻതന്നെ
പക്ഷിമൃഗാദിരൂപം ധരിച്ചന്വഹം.
പക്ഷിദ്ധ്വജനെബ്ഭജിച്ചു തുടങ്ങിനാർ.
സ്ഥാവരജംഗമജാതികളേവരും
ദേവനെക്കണ്ടു സുഖിച്ചു മരുവിനാർ.
രാഘവൻ തത്ര സമാധിവിരതനാ-
യേകാന്തദേശേ മരുവും ദശാന്തരേ
ഏകദാ വന്ദിച്ചു സൗമിത്രി സസ്‌പൃഹം
രാഘവനോടു ചോദിച്ചരുളീടിനാൻ:
"കേൾക്കയിലാഗ്രഹം പാരം ക്രിയാമാർഗ്ഗ-
മാഖ്യാഹി മോക്ഷപ്രദം ത്രിലോകീപതേ!
വർണ്ണാശ്രമികൾക്കു മോക്ഷദംപോലതു
വർണ്ണിച്ചരുൾചെയ്കവേണം ദയാനിധേ!
നാരദവ്യാസവിരിഞ്ചാദികൾ സദാ
നാരായണപൂജകൊണ്ടു സാധിക്കുന്നു
നിത്യം പുരുഷാർത്ഥമെന്നു യോഗീന്ദ്രന്മാർ
ഭക്ത്യാ പറയുന്നിതെന്നു കേൾപ്പുണ്ടു ഞാൻ.
ഭക്തനായ്‌ ദാസനായുള്ളോരടിയനു
മുക്തിപ്രദമുപദേശിച്ചരുളേണം
ലോകൈകനാഥ! ഭവാനരുൾചെയ്കിലോ
ലോകോപകാരകമാകയുമുണ്ടല്ലോ.
ലക്ഷ്മണനേവമുണർത്തിച്ച നേരത്തു
തൽക്ഷണേ ശ്രീരാമദേവനരുൾചെയ്തു:

No comments:

Post a Comment