Monday, July 29, 2013

ക്രിയാമാർഗ്ഗോപദേശം
"കേൾക്ക നീയെങ്കിൽ മൽപൂജാവിധാനത്തി-
നോർക്കിലവസാനമില്ലെന്നറിക നീ.
എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാൽ.
തന്നുടെ തന്നുടെ ഗൃഹ്യോക്തമാർഗ്ഗേണ
മന്നിടത്തിങ്കൽ ദ്വിജത്യമുണ്ടായ്‌വന്നാൽ
ആചാര്യനോടു മന്ത്രം കേട്ടു സാദര-
മാചാര്യപൂർവമാരാധിക്ക മാമെടോ.
ഹൃൽക്കമലത്തിങ്കലാകിലുമാം പുന-
രഗ്നിഭഗവാങ്കലാകിലുമാമെടോ.
മുഖ്യപ്രതിമാദികളിലെന്നാകിലു-
മർക്കങ്കലാകിലുമപ്പി ങ്കലാകിലും
സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ-
മുണ്ടെങ്കിലോ പുനരുത്തമമെത്രയും.
വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങൾകൊ-
ണ്ടാദരാൽ മൃല്ലേപനാദി വിധിവഴി
കാലേ കളിക്കവേണം ദേഹശുദ്ധയേ.
മൂലമറിഞ്ഞു സന്ധ്യാവന്ദനമാദിയാം
നിത്യകർമ്മം ചെയ്തുപിന്നെ സ്വകർമ്മണാ.
ശുദ്ധ്യർത്ഥമായ്‌ ചെയ്ക സങ്കൽപമാദിയെ.
ആചാര്യനായതു ഞാനെന്നു കൽപിച്ചു
പൂജിക്ക ഭക്തിയോടെ ദിവസംപ്രതി
സ്നാപനം ചെയ്ക ശിലയാം പ്രതിമാസു
ശോഭനാർത്ഥം ചെയ്കവേണം പ്രമാർജ്ജനം
ഗന്ധപുഷ്പാദ്യങ്ങൾകൊണ്ടു പൂജിപ്പവൻ
ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ.
മുഖ്യപ്രതിമാദികളിലലംകാര-
മൊക്കെ പ്രസാദമെനിക്കെന്നറിക നീ
അഗ്നൗ യജിക്ക ഹവിസ്സുകൊണ്ടാദര-
ലർക്കനെ സ്ഥണഡിലത്തിങ്കലെന്നാകിലോ
മുമ്പിലേ സർവ്വപൂജാദ്രവ്യമായവ
സമ്പാദനം ചെയ്തുവേണം തുടങ്ങുവാൻ
ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും
ഭക്തനായുള്ളവൻ തന്നാലതിപ്രിയം
ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക-
ളെന്തു പിന്നെപ്പറയേണമോ ഞാനെടോ?
വസൃതാജിനകശാദ്യങ്ങളാലാസന-
മുത്തമമായതു കൽപിച്ചുകൊള്ളണം
ദേവസ്യ സമ്മുഖേ ശാന്തനായ്‌ ചെന്നിരു-
ന്നാവിർമ്മുദാ ലിപിന്യാസം കഴിക്കണം
ചെയ്ക തത്വന്യാസവും ചെയ്തു സാദരം
തന്നുട മുമ്പിൽ വാമേ കലശം വെച്ചു
ദക്ഷിണഭാഗേ കുസുമാദികളെല്ലാ-
മക്ഷതഭക്ത്യൈവ സംഭരിച്ചീടണം
അർഗ്ഘ്യപാദ്യപ്രദാനാർത്ഥമായും മധു-
പർക്കാർത്ഥമാചമനാർത്ഥമെന്നിങ്ങനെ
പാത്രചതുഷ്ടയവും വെച്ചുകൊള്ളണം
പേർത്തു മറ്റൊന്നും നിരൂപണം കൂടാതെ
മൽക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം
ഹൃൽക്കമലേ ദൃഢം ധ്യാനിച്ചുകൊള്ളണം
പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത-
മെന്നുറയ്ക്കേണമിളക്കവും കൂടാതെ
ആവാഹയേൽ പ്രതിമാദിഷ്ട മൽക്കലാം
ദേവസ്വരൂപമായ്‌ ധ്യാനിക്ക കേവലം
പാദ്യവുമർഗ്ഘ്യം തഥാ മധുപർക്കമി-
ത്യാദ്യൈഃ പുനഃ സ്നാനവസൃതവിഭൂഷണൈ:
എത്രയുണ്ടുള്ളതുപചാരമെന്നാല-
തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ
ആഗമോക്തപ്രകാരേണ നീരാജനൈ-
ർദ്ധൂ പദീപൈർന്നിവേദ്യൈർബ്ബഹുവിസ്തരൈ:
ശ്രദ്ധയാ നിത്യമായർച്ചിച്ചുകൊള്ളുകിൽ
ശ്രദ്ധയാ ഞാനും ഭുജിക്കുമറിക നീ.
ഹോമമഗസ്ത്യോക്തമാർഗ്ഗകുണ്ഡാനലേ?
മൂലമന്ത്രംകൊണ്ടു ചെയ്യാ,മുതെന്നിയേ
ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ
ചിത്തതാരിങ്കൽ നിനയ്ക്ക കുമാര! നീ.
ഔപാസനാഗ്നൗ ചരുണാ ഹവിഷാ ഥ
സോപാധിനാ ചെയ്ക ഹോമം മഹാമതേ!
തപ്തജാ ബൂനദപ്രഖ്യം മഹാപ്രഭം
ദീപ്താഭരണവിഭൂഷിതം കേവലം
മാമേവ വഹ്നിമദ്ധ്യസ്ഥിതം ധ്യാനിക്ക
ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമൻ
പാരിഷദാനാം ബലിദാനവും ചെയ്തു
ഹോമശേഷത്തെ സമാപയന്മന്ത്രവിൽ
ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മൗനിയായ്‌
വക്ത്രവാസം നാഗവല്ലീദലാദിയും
ദത്വാ മദഗ്രേ മഹൽപ്രീതിപൂർവകം
നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു
പാദാംബുജേ നമസ്കാരവും ചെയ്തുടൻ
ചേതസി മാമുറപ്പിച്ചു വിനീതനായ്‌
മദ്ദത്തമാകും പ്രസാദത്തെയും പുന-
രുത്തമാംഗേ നിധായാനന്ദപൂർവകം
'രക്ഷ മാം ഘോരസംസാരാ'ദിതി മുഹു-
രുക്ത്വാ നമസ്കാരവും ചെയ്തനന്തരം
ഉദ്വസിപ്പിച്ചുടൻ പ്രത്യങ്ങ്‌മഹസ്സിങ്ക-
ലിത്ഥം ദിനമനുപൂജിക്ക മത്സഖേ!
ഭക്തിസംയുക്തനായുള്ള മർത്ത്യൻ മുദാ
നിത്യമേവം ക്രിയായോഗമനുഷ്ഠിക്കിൽ
ദേഹനാശേ മമ സാരൂപ്യവും വരു-
മൈഹികസൗഖ്യങ്ങളെന്തു ചൊല്ലേണമോ?
ഇത്ഥം മയോക്തം ക്രിയായോഗമുത്തമം
ഭക്ത്യാ പഠിക്കതാൻ കേൾക്കതാൻ ചെയ്കിലോ
നിത്യപൂജാഫലമുണ്ടവനെ"ന്നതും
ഭക്തപ്രിയനരുൾചെയ്താനതുനേരം.
ശേഷാംശജാതനാം ലക്ഷ്മണൻതന്നോട-
ശേഷമിദമരുൾചെയ്തോരനന്തരം
മായാമയനായ നാരായണൻ പരൻ
മായാമവലംബ്യ ദുഃഖം തുടങ്ങിനാൻ:
"ഹാ! ജനകാത്മജേ! സീതേ! മനോഹരേ!
ഹാ! ജനമോഹിനി! നാഥേ! മമ പ്രിയേ!"
ഏവമാദിപ്രലാപം ചെയ്തു നിദ്രയും
ദേവദേവന്നു വരാതെ ചമഞ്ഞിതു
സൗമിത്രി തന്നുടെ വാക്യാമൃതംകൊണ്ടു
സൗമുഖ്യമോടു മരുവും ചിലനേരം.

ഹനുമൽ സുഗ്രീവ സംവാദം
ഇങ്ങനെ വാഴുന്ന കാലമൊരുദിന-
മങ്ങു കിഷ്കിന്ധാപുരത്തിങ്കൽ വാഴുന്ന
സുഗ്രീവനോടു പറഞ്ഞു പവനജ-
നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം:
"കേൾക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം
വാക്കുകൾ ഞാൻ പറയുന്നവ സാദരം.
നിന്നുടെ കാര്യം വരുത്തി രഘൂത്തമൻ
മുന്നമേ സത്യവ്രതൻ പുരുഷോത്തമൻ.
പിന്നെ നീയോ നിരൂപിച്ചീലതേതുമെ-
ന്നെന്നുടെ മാനസേ തോന്നുന്നിതിന്നഹോ.
ബാലി മഹാബലവാൻ കപിപുംഗവൻ
ത്രൈലോക്യസമ്മതൻ ദേവരാജാത്മജൻ
നിന്നുടെമൂലം മരിച്ചു ബലാ, ലവൻ
മുന്നമേ കാര്യം വരുത്തിക്കൊടുത്തിതു
രാജ്യാഭിഷേകവും ചെയ്തു മഹാജന-
പൂജ്യനായ്താരയുമായിരുന്നീടു നീ.
എത്രനാളുണ്ടിരിപ്പിങ്ങനെയെന്നതും
ചിത്തത്തിലുണ്ടു തോന്നുന്നു ധരിക്ക നീ.
അദ്യ വാ ശ്വോ വാ പരശ്വോഥ വാ തവ
മൃത്യു ഭവിക്കുമതിനില്ല സംശയം
പ്രത്യുപകാരം മറക്കുന്ന പുരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
പർവതാഗ്രേ നിജ സോദരൻതന്നോടു-
മൂർവീശ്വരൻ പരിതാപേന വാഴുന്നു
നിന്നെയും പാർത്തു, പറഞ്ഞ സമയവും
വന്നതും നീയോ ധരിച്ചതില്ലേതുമേ.
വാനരഭാവേന മാനിനീസക്തനായ്‌
പാനവും ചെയ്തു മതിമറന്നന്വഹം
രാപ്പകലുമറിയാതേ വസിക്കുന്ന
കോപ്പുകളെത്രയും നന്നുനന്നിങ്ങനെ.
അഗ്രജനായ ശക്രാത്മജനെപ്പോലെ
നിഗ്രഹിച്ചീടും ഭവാനെയും നിർണ്ണയം."
അഞ്ജനാനന്ദൻതന്നുടെ വാക്കു കേ-
ട്ടഞ്ജസാ ഭീതനായോരു സുഗ്രീവനും
ഉത്തരമായവൻതന്നോടു ചൊല്ലിനാൻ:
"സത്യമത്രേ നീ പറഞ്ഞതു നിർണ്ണയം.
ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ
പൃത്ഥീശനാപത്തുമെത്തുകയില്ലല്ലോ
സത്വരമെന്നുടെയാജ്ഞയോടും ഭവാൻ
പത്തുദിക്കിങ്കലേക്കുമയച്ചീടണം,
സപ്തദ്വീപസ്ഥിതന്മാരായ വാനര-
സത്തമന്മാരെ വരുത്തുവാനായ്‌ ദ്രുതം
നേരെ പതിനായിരം കപിവീരെ-
പ്പാരാതയയ്ക്ക സന്ദേശപറത്തെ
പക്ഷതിനുള്ളിൽ വരേണം കപികുലം
പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ
വദ്ധനവനതിനില്ലൊരു സംശയം
സത്യം പറഞ്ഞാലിളക്കമില്ലേതുമേ."
അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു
മഞ്ജുളമന്ദിരം പുക്കിരുന്നീടിനാൻ
ഭർത്തൃനിയോഗം പുരസ്കൃത്യ മാരുത-
പുത്രനും വാനരസത്തമന്മാരെയും
പത്തു ദിക്കിന്നുമയച്ചാനഭിമത-
ദത്തപൂർവ്വം, കപീന്ദ്രന്മാരുമന്നേരം
വായുവേഗപ്രചാരേണ കപികുല-
നായകന്മാരെ വരുത്തുവാനായ്‌ മുദാ
പോയിതു ദാനമാനാദി തൃപ്തത്മനാ
മായാമാനുഷ്യകാര്യാർത്ഥമതിദ്രുതം.

ശ്രീരാമന്റെ വിരഹ താപം
രാമനും പവർതമൂർദ്ധനി ദുഃഖിച്ചു
ഭാമിനിയോടും പിരിഞ്ഞുവാഴും വിധൗ
താപേന ലക്ഷ്മണൻ തന്നോടു ചൊല്ലിനാൻ:
"പാപമയ്യോ! മമ! കാൺക! കുമാര! നീ
ജാനകീദേവി മരിച്ചിതോ കുത്രചിൽ
മാനസതാപേന ജീവിച്ചിരിക്കയോ?
നിശ്ചയിച്ചേതുമറിഞ്ഞതുമില്ലല്ലോ.
കശ്ചിൽ പുരുഷനെന്നോടു സംപ്രിതനായ്‌
ജീവിച്ചിരിക്കുന്നിതെന്നു ചൊല്ലീടുകിൽ
കേവലമെത്രയുമിഷ്ടനവൻ മമ.
എങ്ങാനുമുണ്ടിരിക്കുന്നതെന്നാകിൽ ഞാ-
നിങ്ങു ബലാൽ കൊണ്ടുപോരുവൻ നിർണ്ണയം.
ജനാകീദേവിയെക്കട്ട കള്ളൻതന്നെ
മാനസകോപേന നഷ്ടമാക്കീടുവൻ.
വംശവും കൂടെയൊടുക്കുന്നതുണ്ടൊരു
സംശയമേതുമിതിനില്ല നിർണ്ണയം.
എന്നെയും കാണാഞ്ഞു ദുഃഖിച്ചിരിക്കുന്ന
നിന്നെ ഞാനെന്നിനിക്കാണുന്നു വല്ലഭേ!
ചന്ദ്രാനനേ! നീ പിരിഞ്ഞതു കാരണം
ചന്ദനുമാദിത്യനെപ്പോലെയായിതു.
ചന്ദ്ര! ശീതാംശുക്കളാലവളെച്ചെന്നു
മന്ദമന്ദം തലോടിത്തലോടിത്തദാ
വന്നാ തടവീടുകെന്നെയും സാദരം
നിന്നുടെ ഗോത്രജയല്ലോ ജനകജ.
സുഗ്രീവനും ദയാഹീനനത്രേ തുലോം
ദുഃഖിതനാമെന്നെയും മറന്നാനല്ലോ
നിഷ്കണ്ടകം രാജ്യമാശു ലഭിച്ചവൻ
മൈക്കണ്ണിമാരോടുകൂടി ദിവാനിശം
മദ്യപാനാസക്തചിത്തനാം കാമുകൻ
വ്യക്തം കൃതഘ്‌നനത്രേ സുമിത്രാത്മജ!
വന്നു ശരൽക്കാലമെന്നതുകണ്ടവൻ
വന്നീലയല്ലോ പറഞ്ഞവണ്ണം സഖേ!
അന്വേഷണംചെയ്തു സീതാധിവാവു-
മിന്നേടമെന്നറിഞ്ഞീടുവാനായവൻ.
പൂർവ്വോപകാരിയാമെന്നെ മറക്കയാൽ
പൂർവ്വനവൻ കൃതഘ്‌നന്മാരിൽ നിർണ്ണയം
ഇഷ്ടരായുള്ള ജനത്തെ മറക്കുന്ന
ദുഷ്ടരിൽ മുമ്പുണ്ടു സുഗ്രീവനോർക്ക നീ.
കിഷ്കിന്ധയോടും ബന്ധുക്കളോടും കൂടെ
മർക്കടശ്രേഷ്ഠനെ നിഗ്രഹിച്ചീടുവൻ
അഗ്രജമാർഗ്ഗം ഗമിക്കേണമിന്നിനി-
സ്സുഗ്രീവനുമതിനില്ലൊരു സംശയം".
ഇത്ഥമരുൾചെയ്ത രാഘവനോടതി-
ക്രുദ്ധനായോരു സൗമിത്രി ചൊല്ലീടിനാൻ:
"വദ്ധ്യനായോരു സുഗ്രീവനെസ്സത്വരം
ഹത്വാ വിടകൊൾവനദ്യ തവാന്തികം
ആജ്ഞാപയാശു മാ"മെന്നു പറഞ്ഞിതു
പ്രാജ്ഞനായോരു സുമിത്രാതനയനും
ആദായ ചാപതൂണീരഖഡ്ഗങ്ങളും
ക്രോധേന ഗന്തുമഭ്യുദ്യതം സോദരം
കണ്ടു രഘുപതി ചൊല്ലിനാൻ പിന്നെയു-
"മുണ്ടൊന്നു നിന്നോടിനിയും പറയുന്നു
ഹന്തവ്യനല്ല സുഗ്രീവൻ മമ സഖി
കിന്തു ഭയപ്പെടുതീടുകെന്നേ വരൂ.
'ബാലിയെപ്പോലെ നിനക്കും വിരവോടു
കാലപുറത്തിന്നു പോകാമറിക നീ'
ഇത്ഥമവനോടു ചെന്നു ചൊന്നാലതി-
നുത്തരം ചൊല്ലുന്നതും കേട്ടുകൊണ്ടു നീ
വേഗേന വന്നാലതിന്നനുരൂപമാ-
മാകൂതമോർത്തു കർത്തവ്യമനന്തരം".

ലക്ഷ്മണന്റെ പുറപ്പാട്
അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം
സുഗ്രീവരാജ്യം പ്രതി നടന്നീടിനാൻ
കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ
മർക്കടജാതികളെന്നു തോന്നും വണ്ണം
വിജ്ഞാനമൂർത്തി സർവ്വജ്ഞനാകുല-
നജ്ഞാനിയായുള്ള മാനുഷനെപ്പോലെ
ദുഃഖസുഖാദികൽ കൈക്കൊണ്ടു വർത്തിച്ചു
ദുഷ്കൃതശാന്തി ലോകത്തിനുണ്ടാക്കുവാൻ
മുന്നം ദശരഥൻ ചെയ്ത തപോബലം
തന്നുടെ സിദ്ധി വർത്തിക്കൊടുപ്പാനും
പങ്കജസംഭവനാദികൾക്കുണ്ടായ
സങ്കടം തീർത്തു രക്ഷിച്ചു കൊടുപ്പാനും
മാനുഷവേഷം ധരിച്ചു പരാപര-
നാനന്ദമൂർത്തി ജഗന്മയനീശ്വരൻ
നാനാജനങ്ങളും മായയാ മോഹിച്ചു
മാനസമജ്ഞാനസംയുക്തമാകയാൽ
മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു
സാക്ഷാൽ മഹാവിഷ്ണു ചിന്തിച്ചു കല്പിച്ചു
സർവ്വജഗന്മാ‍യാനാശിനിയാകിയ
ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ
രാമനായ് മാനുഷവ്യാപാരജാതയാം
രാമായണാഭിധാമാനന്ദദായിനീം
സർക്കഥാമിപ്രപഞ്ചത്തിങ്കലൊക്കവെ
വിഖ്യാതയാക്കുവാനാനന്ദപൂരുഷൻ
ക്രോധവും മോഹവും കാമവും രാഗവും
ഖേദാദിയും വ്യവഹാരാർത്ഥസിദ്ധയേ
തത്തൽക്രിയാകാലദേശോചിതം നിജ-
ചിത്തേ പരിഗ്രഹിച്ചീടിനാനീശ്വരൻ
സത്വാദികളാം ഗുണങ്ങളിൽത്താനനു-
രക്തനെപ്പോലെ ഭവിയ്ക്കുന്നു നിർഗ്ഗുണൻ
വിജ്ഞാനമൂർത്തിയാം സാക്ഷി സുഖാത്മകൻ
വിജ്ഞാനശക്തിമാനവ്യക്താനദ്വയൻ
കാമാദികളാലവിലിപ്തനവ്യയൻ
വ്യോമവദ് വ്യാപ്തനനന്തനനാമയൻ
ദിവ്യമുനീശ്വരന്മാർ സനകാദികൾ
സർവ്വാത്മകനെച്ചിലരറിഞ്ഞീടുവോർ
നിർമ്മലാത്മാക്കളായുള്ള ഭക്തന്മാർക്കു
സംയക്പ്രബോധമുണ്ടാമെന്നു ചൊല്ലുന്നു
ഭക്തചിത്താനുസാരേണ സഞ്ജായതേ
മുക്തിപ്രദൻ മുനിവൃന്ദനിഷേവിതൻ
കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറു ഞാണൊലിയിട്ടിതു
മർക്കടന്മാരവനെക്കണ്ടു പേടിച്ചു
ചക്രുഃ കിലുകിലശബ്ദം പരവശാൽ
വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും
വിഭ്രമത്തോടു കൈയിൽ പിറ്റിച്ചേവരും
പേടിച്ചു മൂത്രമലങ്ങൾ വിസർജ്ജിച്ചു
ചാടിച്ചുടങ്ങിനാരങ്ങുമിങ്ങും ദ്രുതം
മർക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ-
നുൾക്കാമ്പിലഭ്യുദ്യതനായ സൗമിത്രി
വില്ലും കുഴിയെക്കുലച്ചു വലിച്ചിതു
ഭല്ലൂകവൃന്ദവും വല്ലാതെയായിതു
ലക്ഷ്മണനാഗതനായതറിഞ്ഞഥ
തൽക്ഷണമംഗദനോടിവന്നീടിനാൻ
ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ-
നേകനായ്ച്ചെന്നു നമസ്കരിച്ചീടിനാൻ
പ്രീതനായാശ്ലേഷവും ചെയ്തവനോടു
ജാതമോഡം സുമിത്രാത്മജൻ ചൊല്ലിനാൻ
'ഗച്ഛ വത്സ ത്വം പിതൃവ്യനെക്കണ്ടു ചൊ-
ല്ലിച്ചെയ്ത കാര്യം പിഴയ്ക്കുമെന്നാശു നീ
ഇച്ഛയായുള്ളതും ചെയ്തു മിത്രത്തെ വ-
ഞ്ചിച്ചാലനർത്ഥമവിളംബിതം വരും
ഉഗ്രനാമഗ്രജനെന്നോടരുൾചെയ്തു
നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്ഷണാൽ
അഗ്രജമാർഗ്ഗം ഗമിയ്ക്കണമെന്നുണ്ടു
സുഗ്രീവനുൾക്കാമ്പിലെങ്കിലതേ വരൂ
എന്നരുൾചെയ്തതു ചെന്നു പറകെ'ന്നു
ചൊന്നതു കേട്ടൊരു ബാലിതനയനും
തന്നുള്ളിലുണ്ടായ ഭീതിയോടുമവൻ
ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാൻ
'കോപേന ലക്ഷ്മണൻ വന്നിതാ നിൽക്കുന്നു
ഗോപുരദ്വാരി പുറത്തുഭാഗത്തിനി
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ-
ന്നപത്തതല്ലായ്കിലുണ്ടായ്‌വരും ദൃഢം'
സന്ത്രസ്തനായ സുഗ്രീവനതു കേട്ടു
മന്ത്രിപ്രവരനാം മാരുതി തന്നോടു
ചിന്തിച്ചു ചൊല്ലിനാനംഗദനോടുകൂ-
ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ
സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക
ശാന്തനായോരു സുമിത്രാതനയനെ'
മാരുതിയെപ്പറഞ്ഞേവമയച്ചഥ
താരയോടർക്കാത്മജൻ പറഞ്ഞീടിനാൻ
'താരാധിപാനനേ! പോകണമാശു നീ
താരേ! മനോഹരേ! ലക്ഷ്മണൻ തന്നുടെ
ചാരത്തു ചെന്നു കോപത്തെശ്ശമിപ്പിക്ക
സാരസ്യസാരവാക്യങ്ങളാൽ പിന്നെ നീ
കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയും വേഗേന
കാട്ടിക്കലുഷഭാവത്തെയും നീക്കണം'
ഇത്ഥമർക്കാത്മജ വാക്കുകൾ കേട്ടവൾ
മദ്ധ്യകക്ഷ്യാം പ്രവേശിച്ചു നിന്നീടിനാൾ
താരാതനയനും മാരുതിയും കൂടി
ശ്രീരാമസോദരൻ തന്നെ വണങ്ങിനാർ
ഭക്ത്യാകുശലപ്രശ്നങ്ങളും ചെയ്തു സൗ-
മിത്രിയോടഞ്ജനാനന്ദനൻ ചൊല്ലിനാൻ
'എന്തു പുറത്തുഭാഗേ നിന്നരുളുവാ-
നന്തഃപുരത്തിലാമ്മാറെഴുന്നള്ളണം
രാജദാരങ്ങളെയും നഗരാഭയും
രാജാവു സുഗ്രീവനെയും കനിവോടു
കണ്ടു പറഞ്ഞാലനന്തരം നാഥനെ-
ക്കണ്ടു വണങ്ങിയാൽ സാദ്ധ്യമെല്ലാം ദ്രുതം'
ഇത്ഥം പറഞ്ഞു കൈയും പിടിച്ചാശു സൗ-
മിത്രിയോടും മന്ദമന്ദം നടന്നിതു
യൂഥപന്മാർ മരുവീടും മണിമയ-
സൌധങ്ങളും പുരീശോഭയും കണ്ടുക-
ണ്ടാനന്ദമുൾക്കൊണ്ടു മദ്ധ്യകക്ഷ്യാ ചെന്നു
മാനിച്ചു നിന്നനേരത്തു കാണായ്‌വന്നു
താരേശതുല്യമുഖിയായ മാനിനീ
താരാ ജഗന്മനോമോഹിനി സുന്ദരി
ലക്ഷ്മീസമാനയായ് നിൽക്കുന്നതന്നേരം
ലക്ഷ്മണൻ തന്നെ വണങ്ങി വിനീതയായ്
മന്ദസ്മിതം പൂണ്ടു ചൊന്നാളഹോ ‘തവ
മന്ദിരമായതിതെന്നറിഞ്ഞീലയോ?
ഭക്തനായെത്രയുമുത്തമനായ് തവ
ഭൃത്യനായോരു കപീന്ദ്രനോടിങ്ങനെ
കോപമുണ്ടായാലവനെന്തൊരു ഗതി?
ചാപല്യമേറുമിജ്ജാതികൾക്കോർക്കണം
മർക്കടവീരൻ ബഹുകാലമുണ്ടല്ലോ
ദുഃഖമനുഭവിച്ചീടുന്നു ദീനനായ്
ഇക്കാലമാശു ഭവൽകൃപയാ പരി-
രക്ഷിതനാകയാൽ സൌഖ്യം കലർന്നവൻ
വാണാനതും വിപരീതമാക്കീടായ്ക-
വേണം ദയാനിധേ! ഭക്തപരായണ!
നാനാദിഗന്തരം തോറും മരുവുന്ന
വാനരന്മാരെ വരുത്തുവാനായവൻ
പത്തു സഹസ്രം ദൂതന്മാരെ വിട്ടിതു
പത്തുദിക്കീന്നും കപികുലപ്രൌഢരും
വന്നു നിറഞ്ഞതു കാൺകിവിടെപ്പുന-
രൊന്നിനും ദണ്ഡമിനിയില്ല നിർണ്ണയം
നക്തഞ്ചരകുലമൊക്കെയൊടുക്കുവാൻ
ശക്തരത്രേ കപിസത്തമന്മാരെല്ലാം
പുത്രകളത്രമിത്രാന്വിതനാകിയ
ഭൃത്യനാം സുഗ്രീവനെക്കണ്ടവനുമായ്
ശ്രീരാമദേവപാദാംബുജം വന്ദിച്ചു
കാര്യവുമാശു സാധിക്കാമറിഞ്ഞാലും’
താരാവചനമേവം കേട്ടു ലക്ഷ്മണൻ
പാരാതെ ചെന്നു സുഗ്രീവനെയും കണ്ടു
സത്രപം വിത്രസ്തനായ സുഗ്രീവനും
സത്വരമുത്ഥാനവും ചെയ്തു വന്ദിച്ചു
മത്തനായ് വിഹ്വലിതേക്ഷണനാം കപി-
സത്തമനെക്കണ്ടു കോപേന ലക്ഷ്മണൻ
മിത്രാത്മജനോടു ചൊല്ലിനാൻ നീ രഘു-
സത്തമൻ തന്നെ മറന്നെതെന്തിങ്ങനെ?
വൃത്രാരിപുത്രനെക്കൊന്ന ശരമാര്യ-
പുത്രൻ കരസ്ഥിതമെന്നുമറിക നീ
അഗ്രജമാർഗ്ഗം ഗമിക്കയിലാഗ്രഹം
സുഗ്രീവനുണ്ടെന്നു നാഥനരുൾചെയ്തു
ഇത്തരം സൌമിത്രി ചൊന്നതു കേട്ടതി-
നുത്തരം മാരുത പുത്രനും ചൊല്ലിനാൻ
‘ഇത്ഥമരുൾചെയ്‌വതിനെന്തു കാരണം
ഭക്തനേറ്റം പുരുഷോത്തമങ്കൽ കപി-
സത്തമനോർക്കിൽ സുമിത്രാത്മജനിലും
സത്യവും ലംഘിയ്ക്കയില്ല കപീശ്വരൻ
രാമകാര്യാർത്ഥമുണർന്നിരിക്കുന്നിതു
താമസമെന്നിയേ വാനരപുംഗവൻ
വിസ്മൃതനായിരുന്നീടുകയല്ലേതും
വിസ്മയമാമ്മാറു കണ്ടീലയോ ഭവാൻ?
വേഗേന നാനാദിഗന്തരത്തിങ്കൽ നി-
ന്നാഗതന്മാരായ വാനരവീരരെ?
ശ്രീരാമകാര്യമശേഷേണ സാധിക്കു-
മാമയമെന്നിയേ വാനരനായകൻ’
മാരുതി ചൊന്നതു കേട്ടു സൌമിത്രിയു-
മാരൂഢലജ്ജനായ് നിൽക്കും ദശാന്തരേ
സുഗ്രീവനർഗ്ഘ്യപാദ്യാദേൻ പൂജ-
ചെയ്തഗ്രഭാഗേ വീണും വീണ്ടും വണങ്ങിനാൻ
‘ശ്രീരാമദോസോഹമാഹന്ത! രാഘവ-
കാരുണ്യലേശേനെ രക്ഷിതനദ്യ ഞാൻ
ലോകത്രയത്തെ ക്ഷണാർദ്ധമാത്രം കൊണ്ടു
രാഘവൻ തന്നെ ജയിക്കുമല്ലോ ബലാൽ
സേവാർത്ഥമോർക്കിൽ സഹായമാത്രം ഞങ്ങ-
ളേവരും തൻ നിയോഗത്തെ വഹിയ്ക്കുന്നു‘
അർക്കാത്മജൻ മൊഴി കേട്ടു സൌമിത്രിയും-
മുൾക്കാമ്പഴിഞ്ഞവനോടു ചൊല്ലീടിനാൻ
‘ദുഃഖേന ഞാൻ പരുഷങ്ങൾ പറഞ്ഞതു-
മൊക്കെ ക്ഷമിയ്ക്ക മഹാഭാഗനല്ലോ നീ
നിങ്കൽ പ്രണയമധികമുണ്ടാകയാൽ
സങ്കടം കൊണ്ടു പറഞ്ഞിതു ഞാനെടോ!
വൈകാതെ പോക വനത്തിനു നാമിനി
രാഘവൻ താനേ വസിയ്ക്കുന്നതുമെടോ.

സുഗ്രീവൻ ശ്രീരാമസന്നിധിയിൽ
‘അങ്ങനെ തന്നെ പുറപ്പെടുകെങ്കിൽ നാ-
മിങ്ങിനിപ്പാർക്കയില്ലെ’ന്നു സുഗ്രീവനും
തേരിൽ കരേറി സുമിത്രാത്മജനുമായ്
ഭേരീമൃദംഗശംഖാദി നാദത്തൊടും
അഞ്ജനാപുത്ര നീലാംഗദാദ്യൈരല-
മഞ്ജസാ വാനരസേനയോടും തദാ
ചാമരശ്വേതാ‍തപത്രവ്യജനവാൻ
സാമരസൈന്യനഖണ്ഡലനെപ്പോലെ
രാമൻ തിരുവടിയെച്ചെന്നു കാണ്മതി-
നാമോദമോടു നടന്നു കപിവരൻ
ഗഹ്വരദ്വാരി ശിലാതലേ വാഴുന്ന
വിഹ്വലമാനസം ചീരാജിനധരം
ശ്യാമം ജടമകുടോജ്ജ്വലം മാനവം
രാമം വിശാലവിലോലവിലോചനം
ശാന്തം മൃദുസ്മിതചാരുമുഖാംബുജം
കാന്താവിരഹസന്തപ്തം മനോഹരം
കാന്തം മൃഗപക്ഷി സഞ്ചയസേവിതം
ദാന്തം മുദാ കണ്ടു ദൂരാല് കപിവരന്
തേരില്നിന്നാശു താഴത്തിറങ്ങീടിനാന്
വീരനായോരു സൌമിത്രിയോടും തദാ
ശ്രീരാമപാദാരവിന്ദാന്തികേ വീണു
പൂരിച്ച ഭക്ത്യാ നമസ്കരിച്ചീടിനാന്
ശ്രീരാമദേവനും വാനരവീരനെ-
ക്കാരുണ്യമോടു ഗാഢം പുണര്ന്നീടിനാന്
‘സൌഖ്യമല്ലീ ഭവാനെ’ന്നുരചെയ്തുട-
നൈക്യഭാവേന പിടിച്ചിരുത്തീടിനാന്
ആതിഥ്യമായുള്ള പൂജയും ചെയ്തള-
വാദിത്യപുത്രനും പ്രീതിപൂണ്ടാന് തുലോം

No comments:

Post a Comment