Tuesday, July 30, 2013

സീതാന്വേഷണം

ഭക്തിപരവശനായ സുഗ്രീവനും
ഭക്തപ്രിയനോടുണർത്തിച്ചിതന്നേരം
'വന്നു നിൽക്കുന്ന കപികുലത്തെക്കനി-
ഞ്ഞൊന്നു തൃക്കൺപാർത്തരുളേണമാദരാൽ
തൃക്കാൽക്കൽ വേലചെയ്തീടുവാൻ തക്കോരു
മർക്കടവീരരിക്കാണായതൊക്കവേ
നാനാകുലാചലസംഭവന്മാരിവർ
നാനാസരിദ്ദ്വീപശൈലനിവാസികൾ
പർവ്വതതുല്യശരീരികളേവരു-
മുർവ്വീപതേ!കാമരൂപികളെത്രയും
ഗർവ്വം കലർന്ന നിശാചരന്മാരുടെ
ദുർവ്വീര്യമെല്ലാമടക്കുവാൻ പോന്നവർ
ദേവാശസംഭന്മാരിവരാകയാൽ
ദേവാരികളെയൊടുക്കുമിവരിനി
കേചിൽ ഗജബലന്മാരതിലുണ്ടുതാൻ
കേചിൽ ദശഗജശക്തിയുള്ളോരുണ്ട്‌
കേചിദമിതപരാക്രമമുള്ളവർ
കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും
കേചിന്മഹേന്ദ്രനീലോപലരൂപികൾ
കേചിൽകനകസമാനശരീരികൾ
കേചന രക്താന്തനേത്രം ധരിച്ചവർ
കേചന ദീർഘവാലന്മാരഥാപരേ
ശുദ്ധസ്ഫടികസങ്കാശശരീരികൾ
യുദ്ധവൈദഗ്ദ്ധ്യമിവരോളമില്ലാർക്കും
നിങ്കഴൽപ്പങ്കജത്തിങ്കലുറച്ചവർ
സംഖ്യയില്ലാതോളമുണ്ടു കപിബലം
മൂലഫലദലപക്വശനന്മാരായ്‌
ശീലഗുണമുള്ള വാനരന്മാരിവർ
താവകജ്ഞാകാരികളെന്നു നിർണ്ണയം
ദേവദേവേശ! രഘുകുലപുംഗവ!
ഋക്ഷകുലാധിപനായുള്ള ജാംബവാൻ
പുഷ്കരസംഭവപുത്രനിവനല്ലോ
കോടിഭല്ലൂകവൃന്ദാധിപതി മഹാ-
പ്രൗഢിമതി ഹനൂമാനിവനെന്നുടെ
മന്ത്രിവരൻ മഹാസത്വപരാക്രമൻ
ഗന്ധവാഹാത്മജനീശാശംസംഭവൻ
നീലൻ ഗജൻ ഗവയൻ ഗവാക്ഷൻ ദീർഘ-
വാലധിപൂണ്ടവൻ മൈന്ദൻ വിവിദനും
കേസരിമാരുതി താതൻ മഹാബലി
വീരൻ പ്രമാഥി ശരഭൻ സുഷേണനും
ശൂരൻ സുമുഖൻ ദധിമുഖൻ ദുർമ്മുഖൻ
ശ്വേതൻ വലീമുഖനും ഗന്ധമാദനൻ
താരൻ വൃഷഭൻ നളൻ വിനതൻ മമ
താരാതനയനാമംഗദനിങ്ങനെ
ചൊല്ലുള്ള വാനരവംശരാജാക്കന്മാർ
ചൊല്ലുവാനാവതല്ലാതോളമുണ്ടല്ലോ
വേണുന്നതെന്തെന്നിവരോടരുൾചെയ്ക
വേണമെന്നാലിവർ സാധിക്കുമൊക്കവെ’
സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവൻ
സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു
സന്തോഷപൂർണ്ണാശ്രുനേത്രാംബുജത്തോടു-
മന്തർഗ്ഗതമരുൾചെയ്തിതു സാദരം
‘മൽക്കാര്യഗൌരവം നിങ്കലു നിർണ്ണയ-
മുൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വനീ
ജാനകീമാർഗ്ഗണാർത്ഥം നിയോഗിക്ക നീ
വാനരവീരരെ നാനാദിശി സഖേ!’
ശ്രീരാമവാക്യമൃതം കേട്ടു വാനര-
വീരനയച്ചിതു നാലു ദിക്കിങ്കലും
‘നൂറായിരം കപിവീരന്മാർ പോകണ-
മോരോ ദിശി പടനായന്മാരൊടും
പിന്നെ വിശേഷിച്ചു ദക്ഷിണദിക്കിന-
ത്യുന്നതന്മാർ പലരും പോയ്ത്തിരയണം
അംഗദൻ ജാംബവാൻ മൈന്ദൻ വിവിദനും
തുംഗൻ നളനും ശരഭൻ സുഷേണനും
വാതാത്മജൻ ശ്രീഹനുമാനുമായ് ചെന്നു
ബാധയൊഴിഞ്ഞുടൻ കണ്ടു വന്നീടണം
അത്ഭുതഗാത്രിയെ നീളെത്തിരഞ്ഞിങ്ങു
മുപ്പതു നാളിനകത്തു വന്നീടണം
ഉല്പലപത്രാക്ഷിതന്നെയും കാണാതെ
മുപ്പതുനാൾ കഴിഞ്ഞിങ്ങു വരുന്നവൻ
പ്രാണാന്തികം ദണ്ഡമാശു ഭുജിക്കണ-
മേണാങ്കശേഖരൻ തന്നാണെ നിർണ്ണയം’
നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു
കാലമേ പോയാലുമെന്നയച്ചീടിനാൻ
രാഘവൻ തന്നെത്തോഴുതരികേ ചെന്നു
ഭാഗവതോത്തമനുമിരുന്നീടിനാ‍ൻ
ഇത്ഥം കപികൾ പുറപ്പെട്ട നേരത്തു
ഭക്ത്യാ തൊഴൂതിതു വായുതനയനും
അപ്പോളവനെ വേറെ വിളിച്ചാദരാ-
ലത്ഭുതവിക്രമൻ താനുമരുൾ ചെയ്തു
‘മാനസേ വിശ്വാസമുണ്ടാവതിന്നു നീ
ജാനകി കൈയിൽ കൊടുത്തീടിതു സഖേ!
രാമനാമാങ്കിതമാമംഗുലീയകം
ഭാമിനിയ്ക്കുള്ളിൽ വികല്പം കളവാനായ്
എന്നുടെ കാര്യത്തിനോർക്കിൽ പ്രമാണം നീ-
യെന്നിയേ മരാരുമില്ലെന്നു നിർണ്ണയം’
പിന്നെയടയാളവാകുമരുൾചെയ്തു
മന്നവൻ പോയാലുമെന്നയച്ചീടിനാൻ
ലക്ഷ്മീഭഗവതിയാകിയ സീതയാം
പുഷ്കരപത്രാക്ഷിയെക്കൊണ്ടുപോയൊരു
രക്ഷോവരനായ രാവണൻ വാഴുന്ന
ദക്ഷിണദിക്കുനോക്കിക്കപിസഞ്ചയം
ലക്ഷവും വൃത്രാരിപുത്രതനയനും
പുഷ്കരസംഭവപുത്രനും നീലനും
പുഷ്കരബാന്ധവശിഷ്യനും മറ്റുള്ള
മർക്കടസേനാപതികളുമായ്‌ ദ്രുതം
നാനാനഗനഗരഗ്രാമദേശങ്ങൾ
കാനനരാജ്യപുരങ്ങളിലും തഥാ
തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി-
സത്വരം നീളെ നടക്കും ദശാന്തരേ
ഗന്ധവാഹാത്മജനാദികളൊക്കവേ
വിന്ധ്യാചലാടവി പുക്കു തിരയുമ്പോൾ
ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി-
ക്രൂരനായോരു നിശാചരവീരനെ-
ക്കണ്ടു വേഗത്തോടടുത്താരിതു ദശ-
കണ്ഠനെന്നോർത്തു കപിവരന്മാരെല്ലാം
നിഷ്ഠൂരമായുള്ള മുഷ്ടിപ്രഹരേണ
ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാൻ
പംക്തിമുഖനല്ലിവനെന്നു മാനസേ
ചിന്തിച്ചു പിന്നെയും വേഗേന പോയവർ

സ്വയമ്പ്രഭാഗതി

അന്ധകാരാരണ്യമാശുപുക്കീടിനാ-
രന്തരാ ദാഹവും വർദ്ധിച്ചിതേറ്റവും
ശുഷ്കകണ്ഠോഷ്ഠതാലു പ്രദേശത്തൊടും
മർക്കടവീരരുണങ്ങിവരുണ്ടൊരു
ജിഹ്വയോടും നടക്കുന്ന നേരത്തൊരു
ഗഹ്വരം തത്രകാണായി വിധിവശാൽ
വല്ലീതൃണഗണച്ഛന്നമായോന്നതി-
ലല്ലയല്ലീ ജലമൊന്നോർത്തുനിൽക്കുമ്പോൾ
ആർദ്ദ്രപക്ഷകൗഞ്ചഹംശാദി പക്ഷിക-
ലൂർദ്ധ്വദേശേ പറന്നാരതിൽ നിന്നുടൻ
പക്ഷങ്ങളിൽ നിന്നു വീണു ജലകണം
മർക്കടന്മാരുമതു കണ്ടു കൽപിച്ചാർ
'നല്ല ജലമതിലുണ്ടെന്നു നിർണ്ണയ-
മെല്ലാവരും നാമിതിലിറങ്ങീടുക'
എന്നു പറഞ്ഞോരു നേരത്തു മാരുതി
മുന്നിലിറങ്ങിനാൽ മറ്റുള്ളവർകളും
പിന്നാലെ തന്നിലിറങ്ങി നടക്കുമ്പോൾ
കണ്ണുകാണാഞ്ഞതിരുട്ടുകൊണ്ടന്നേര-
മന്യോന്യമൊത്തു കൈയും പിടിച്ചാകുലാൽ
ഖിന്നതയോടും നടന്നുനടന്നു പോയ്‌-
ച്ചെന്നാരതീവദൂരം തത്ര കണ്ടിതു
മുന്നിലാമ്മാറതിധന്യദേശസ്ഥലം
സ്വർണ്ണമയം മനോമോഹനം കാണ്മവർ-
കണ്ണിനുമേറ്റമാനന്ദകരം പരം
വാപികളുണ്ടു മണിമയവാരിയാ-
ലാപൂർണ്ണകളായതീവ വിശദമായ്‌
പക്വഫലങ്ങളാൽ നമ്രങ്ങളായുള്ള
വൃക്ഷങ്ങളുണ്ടു കൽപ്ദ്രുമതുല്യമായ്‌
പൂയ്ഷസാമ്യമധുദ്രോണസംയുത
പേയ ഭക്ഷ്യാന്നസഹിതങ്ങളായുള്ള
വസ്ത്യങ്ങളുണ്ടു പലതരം തത്രൈവ
വസ്ത്രരത്നാദി പരിഭൂഷിതങ്ങളായ്‌
മാനസമോഹനമായ ദിവ്യസ്ഥലം
മാനുഷവർജ്ജിതം ദേവഗേഹോപമം
തത്രഗേഹേ മണികാഞ്ചനവിഷ്ടരേ
ചിത്രകൃതി പൂണ്ടു കണ്ടോരൊരുത്തിയെ
യോഗം ധരിച്ചു ജടവൽക്കലം പൂണ്ടു
യോഗിനി നിശ്ചലധ്യാനനിരതയായ്‌
പാവകജ്വാലാസമാഭകലർന്നതി-
പാവനയായ മഹാഭാഗയെക്കണ്ടു
തൽക്ഷണേ സന്തോഷപൂർണ്ണ മനസ്സോടു
ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാർ
ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു
യോഗിനി താനുമവരോടു ചൊല്ലിനാൾ
'നിങ്ങളാരാകുന്നതെന്നു പറയണ-
മിങ്ങു വന്നീടുവാൻ മൂലവും ചൊല്ലണം
എങ്ങനെ മാർഗ്ഗമറിഞ്ഞുവാറെന്നതു-
മെങ്ങിനിപ്പോകുന്നതെന്നു പറയണം'
എന്നിവ കേട്ടൊരു വായുതനയനും
നന്നായ്‌ വണങ്ങി വിനീതനായ്‌ ചൊല്ലിനാൻ
'വൃത്താന്തമൊക്കവേ കേട്ടാലുമെങ്കിലോ
സത്യമൊഴിഞ്ഞു പറയുമാറില്ല ഞാൻ
ഉത്തരകോസലത്തിങ്കലയോദ്ധ്യയെ-
ന്നുത്തമമായുണ്ടൊരു പുരി ഭൂതലേ
തത്രൈവ വാണു ദശരഥനാം നൃപൻ
പുത്രരുമുണ്ടായ്‌ ചമഞ്ഞിതു നാലുപേർ
നാരായണസമൻ ജ്യേഷ്ഠനവർകളിൽ
ശ്രീരാമനാകുന്നതെന്നുമറിഞ്ഞാലും
താതാജ്ഞയാ വനവാസാർത്ഥമായവൻ
ഭ്രാതാവിനൊടും ജനകാത്മജയായ
സീതയാം പത്നിയോടും വിപിനസ്ഥലേ
മോദേന വാഴുന്ന കാലമൊരു ദിനം
ദുഷ്ടനായുള്ള ദശാസ്യനിശാചരൻ
കട്ടുകൊണ്ടാശു പോയീടിനാൻ പത്നിയെ
രാമനും ലക്ഷ്മണനാകുമനുജനും
ഭാമിനിതന്നെത്തിരഞ്ഞു നടക്കുമ്പോൾ
അർക്കാത്മജനായ സുഗ്രീവനെക്കണ്ടു
സഖ്യവും ചെയ്തിതു തമ്മിലന്യോന്യമായ്‌
എന്നതിന്നഗ്രജനാകിയ ബാലിയെ-
ക്കൊന്നു സുഗ്രീവനു രാജ്യവും നൽകിനാൻ
ശ്രീരാമനുമതിൽ പ്രത്യുപകാരമാ-
യാരാഞ്ഞു സീതയെക്കണ്ടു വരികെന്നു
വാനരനായകനായ സുഗ്രീവനും
വാനരന്മാരെയയച്ചിതെല്ലാടവും
ദക്ഷിണദിക്കിലന്വേഷിപ്പനിതിനൊരു
ലക്ഷം കപിവരന്മാരുണ്ടു ഞങ്ങളും
ദാഹം പൊറാഞ്ഞു ജലകാംക്ഷയാ വന്നു
മോഹേൻ ഗഹ്വരം പുക്കിതറൊയാതെ
ദൈവവശാലിവിടെപ്പോന്നു വന്നിഹ
ദേവിയെക്കാണായതൗം ഭാഗ്യമെത്രയും
ആരെന്നതും ഞങ്ങളേതുമറിഞ്ഞീല
നേരേയരുൾ ചെയ്കവേണമതും ശുഭേ!'
യോഗിനിതാനുമതു കേട്ടവരോടു
വേഗേന മന്ദസ്മിതം പൂണ്ടു ചൊല്ലിനാൾ
'പക്വഫലമൂലജാലങ്ങളൊക്കവേ
ഭക്ഷിച്ചമൃതപാനം ചെയ്തു തൃപ്തരായ്‌
ബുദ്ധി തെളിഞ്ഞു വരുവിനെന്നാൽ മമ
വൃത്താന്തമാദിയേ ചൊല്ലിത്തരുവൻ ഞാൻ'
എന്നതു കേട്ടവർ മൂലഫലങ്ങളും
നന്നായ്‌ ഭുജിച്ചു മധുപാനവും ചെയ്തു
ചിത്തം തെളിഞ്ഞു ദേവീസമീപം പുക്കു
ബദ്ധാഞ്ജലി പൂണ്ടു നിന്നോരനന്തരം
ചാരുസ്മിതപൂർവ്വമഞ്ജസാ യോഗിനി
മാരുതിയോടു പറഞ്ഞു തുടങ്ങിനാൾ
'വിശ്വവിമോഹനരൂപിണിയാകിയ
വിസ്വകർമ്മാത്മജാ ഹേമാ മനോഹരീ
നൃത്തഭേദം കൊണ്ടു സന്തുഷ്ടനാക്കിനാൾ
മുഗ്ദ്ധേന്ദുശേഖരൻ തന്നെയതുമൂലം
ദിവ്യപുരമിദം നൽകിനാനീശ്വരൻ
ദിവ്യസംവത്സരാണാമയുതായുതം
ഉത്സവം പൂണ്ടു വസിച്ചാളിഹ പുരാ
തത്സഖി ഞാനിഹ നാമ്‌നാ സ്വയമ്പ്രഭാ
സന്തതം മോക്ഷാമപേക്ഷിച്ചിരിപ്പൊരു
ഗന്ധർവ്വപുത്രി സദാ വിഷ്ണു തൽപരാ
ബഹ്മലോകം പ്രവേശിച്ചിതു ഹേമയും
നിമ്മലഗാത്രിയുമെന്നോടു ചൊല്ലിനാൾ
'സന്തതം നീ തപസ്സും ചെയ്തിരിക്കെടോ
ജന്തുക്കളത്ര വരികയുമില്ലല്ലോ
ത്രേതായുഗേ വിഷ്ണു നാരായണൻ ഭുവി
ജാതനായീടും ദശരഥ പുത്രനായ്‌
ഭൂഭാരനാശനാർത്ഥം വിപിനിസ്ഥലേ
ബൂപതി സഞ്ചരിച്ചീടും ദശാന്തരേ
ശ്രീരാമപത്നിയെക്കട്ടുകൊള്ളുമതി-
ക്രൂരനായീടും ദശാനനനക്കാലം
ജാനകീദേവിയെയന്വേഷണത്തിനായ്‌
വാനരന്മാർ വരും നിൻ ഗുഹാമന്ദിരേ
സൽക്കരിച്ചീടവരെ പ്രീത്രിപൂണ്ടു നീ
മർക്കടന്മാർക്കുപ്രകാരവും ചെയ്തു പോയ്‌
ശ്രീരാമദേവനെക്കണ്ടു വണങ്ങുക
നാരായണസ്വാമി തന്നെ രഘൂത്തമൻ
ഭക്ത്യാപരനെ സ്തുതിച്ചാൽ വരും തവ
മുക്തിപദം യോഗിഗമ്യം സനാതനം
ആകയാൽ ഞാനിനി ശ്രീരാമദേവനെ
വേഗേന കാണ്മതിന്നായ്ക്കൊണ്ടു പോകുന്നു
നിങ്ങളെ നേരേ പെരുവഴി കൂട്ടുവൻ
നിങ്ങളെല്ലാവരും കണ്ണടച്ചീടുവിൻ'
ചിത്തം തെളിഞ്ഞവർ കണ്ണടച്ചീടിനാർ
സത്വരം പൂർവ്വസ്ഥിതാടവി പുക്കിതു
ചിത്രം വിചിത്രം വിചിത്രമെന്നോർത്തവർ
പദ്ധതിയൂടെ നടന്നു തുടങ്ങിനാർ

സ്വയമ്പ്രഭാസ്തുതി

യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു
യോഗേശസന്നിധിപുക്കാളതിദ്രുതം
ലക്ഷ്മണ സുഗ്രീവസേവിതനാകിയ
ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം
ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം
നത്വാ മുഹുർമ്മുഹുസ്തുത്വ ബഹുവിധം
'ദാസീ തവാഹം രഘുപതേ രാജേന്ദ്ര!
വാസുദേവ! പ്രഭോ! രാമ! ദയാനിധേ!
കാണ്മതിന്നായ്ക്കൊണ്ടു വന്നേനിവിടെ ഞാൻ
സാമ്യമില്ലാത ജഗൽപതേ! ശ്രീപതേ!
ഞാനനേകായിരം സംവത്സരം തവ
ധ്യാനേന നിത്യം തപസ്സു ചെയ്തീടിനേൻ
ത്വദ്രൂപസന്ദർശനാർത്ഥം തപോബല-
മദ്യൈവ നൂനം ഫലിതം രഘുപതേ!
ആദ്യനായോരു ഭവന്തം നമസ്യാമി
വേദ്യനല്ലാരാലുമേ ഭവാൻ നിർണ്ണയം
അന്തർബ്ബഹിഃസ്ഥിതം സർവ്വഭൂതേഷ്വപി
സന്തമലക്ഷ്യമാദ്യന്തഹീനം പരം
മായായവനികാച്ഛനാനായ്‌ വാഴുന്ന
മായാമയനായ മാനുഷവിഗ്രഹൻ
അജ്ഞാനികളാലറിഞ്ഞുകൂടാതൊരു
വിജ്ഞാനമൂർത്തിയല്ലോ ഭവാൻ കേവലം
ഭാഗവതന്മാർക്കു ഭക്തിയോഗാർത്ഥമായ്‌
ലോകേശമുഖ്യാമരൗഘമർത്ഥിയ്ക്കയാൽ
ഭൂമിയിൽ വന്നവതീർണ്ണനാം നാഥനെ-
ത്താമസിയായ ഞാനെന്തറിയുന്നതും!
സച്ചിന്മയം തവ തത്ത്വം ജഗത്ത്രയേ
കശ്ചിൽ പുരുഷനറിയും സുകൃതിനാം
രൂപം തവേദം സദാ ഭാതു മാനസേ
താപസാന്തഃസ്ഥിതം താപത്രയാപഹം
നാരായണ തവ ശ്രീപാദദർശനം
ശ്രീരാമ! മോക്ഷൈകദർശനം കേവലം
ജന്മമരണഭീതാനാമദർശനം
സന്മാർഗ്ഗദർശനം വേദാന്തദർശനം
പുത്രകളത്രമിത്രാർത്ഥവിഭൂതികൊൻ-
ണ്ടെത്രയും ദർപ്പിതരായുള്ള മാനുഷർ
രാമരാമേതി ജപിക്കയില്ലെന്നുമേ
രാമനാമം മേ ജപിയ്ക്കായ്‌വരേണമേ!
നിത്യം നിവൃത്തഗുണത്രയമാർഗ്ഗായ
നിത്യായ നിഷ്കിഞ്ചനാർത്ഥായ തേ നമഃ
സ്വാത്മാഭിരാമായ നിർഗ്ഗുണായ ത്രിഗു-
ണാത്മേ സീതാഭിരാമായ തേ നമഃ
വേദാത്മകം കാമരൂപിണമീശാന-
മാദിമദ്ധ്യാന്തവിവർജ്ജിതം സർവ്വത്ര
മന്യേ സമം ചരന്തം പുരുഷം പരം
നിന്നെ നിനക്കൊഴിഞ്ഞാർക്കറിഞ്ഞീടാവു?
മർത്ത്യവിഡംബനം ദേവ! തേ ചേഷ്ടിതം
ചിത്തേ നിരൂപിക്കിലെന്തറിയാവതും?
ത്വന്മായയാ പിഹിതാത്മാക്കൾ കാണുന്നു
ചിന്മയനായ ഭവാനെബ്ബഹുവിധം
ജന്മവും കർത്തൃത്വവും ചെറുതില്ലാത
നിർമ്മലാത്മാവാം ഭവാനവസ്ഥാന്തരേ
ദേവതിര്യങ്മനുജാദികളിൽ ജനി-
ച്ചേവമാദ്യങ്ങളാം കർമ്മങ്ങൾ ചെയ്‌വതും
നിന്മഹാമായാവിഡംബനം നിർണ്ണയം
കൽമഷഹീന! കരുണാനിധേ! വിഭോ!
മേദിനിതന്നിൽ വിചിത്രവേഷത്തൊടും
ജാതനായ്‌ കർമ്മങ്ങൾ ചെയ്യുന്നതും ഭവാൻ
ഭക്തരായുള്ള ജനങ്ങൾക്കു നിത്യവും
ത്വൽക്കഥാപീയൂഷപാനസിദ്ധിക്കെന്നു
ചൊല്ലുന്നിതു ചിലർ മറ്റും ചിലരിഹ
ചൊല്ലുന്നിതു ഭുവി കോസലഭൂപതി-
തന്നുടെ ഘോരതപോബലസിദ്ധയേ
നിർണ്ണയമെന്നു ചിലർ പറയുന്നിതു
കൗസല്യയാൽ പ്രാർത്ഥമാനനായിട്ടിഹ
മൈഥിലീഭാഗ്യസിദ്ധിക്കെന്നിതു ചിലർ
സ്രഷ്ടാവുതാനപക്ഷിയ്ക്കയാൽ വന്നിഹ
ദുഷ്ടനിശാചരവംശമൊടുക്കുവാൻ
മർത്ത്യനായ്‌വന്നു പിറന്നിതു നിർണ്ണയം
പൃത്ഥ്വിയിലെന്നു ചിലർ പറയുന്നിതു
ഭൂപാലപുത്രനായ്‌ വന്നു പിറന്നിതു
ഭൂഭാരനാശത്തിന്നെന്നിതു ചിലർ
ധർമ്മത്തെ രക്ഷിച്ചധർമ്മത്തെ നീക്കുവാൻ
കർമ്മസാക്ഷീകുലത്തിങ്കൽ പിറന്നിതു
ദേവശത്രുക്കളെ നിഗ്രഹിച്ചൻപൊടു
ദേവകളെപ്പരിപാലിച്ചുകൊള്ളുവാൻ
എന്നു ചൊല്ലുന്നിതു ദിവ്യമുനിജന-
മൊന്നും തിരിച്ചറിയാവതുമല്ല മേ
യാതൊരുത്തൻ ത്വൽക്കഥകൾ ചൊല്ലുന്നതു-
മാദരവോടു കേൾക്കുന്നതും നിത്യമായ്‌
നൂനം ഭവാർണ്ണവത്തെക്കടന്നീടുവോൻ
കാണാമവനു നിൻ പാദപങ്കേരുഹം
ത്വന്മഹാമായാഗുണബദ്ധനാകയാൽ
ചിന്മയമായ ഭവത്സ്വരൂപത്തെ ഞാൻ
എങ്ങനെയുള്ളവണ്ണമറിഞ്ഞീടുന്ന-
തെങ്ങനെ ചൊല്ലിസ്തുതിക്കുന്നതുമഹം!
ശ്യാമളം കോമളം ബാണധനുർദ്ധരം
രാമം സഹോദരസേവിതം രാഘവം
സുഗ്രീവമുഖ്യകപികുലസേവിത-
മഗ്രേ ഭവന്തം നമസ്യാമി സാമ്പ്രതം
രാമായ രാമഭദ്രായ നമോ നമോ
രാമചന്ദ്രായ നമസ്തേ നമോ നമഃ'
ഇങ്ങനെ ചൊല്ലി സ്വയംപ്രഭയും വീണു
മംഗലവാചാ നമസ്കരിച്ചീടിനാൾ
മുക്തിപ്രദനായ രാമൻ പ്രസന്നനായ്‌
ഭക്തയാം യോഗിനിയോടരുളിചെയ്തു
'സന്തുഷ്ടനായേനഹം തവ ഭക്തികൊ-
ണ്ടെന്തോന്നു മാനസേ കാംക്ഷിതം ചൊല്ലു നീ?'
എന്നതു കേട്ടവളും പറഞ്ഞീടിനാൽ
'ഇന്നു വന്നു മമ കാംക്ഷിതമൊക്കവെ
യത്രകുത്രാപി വസിക്കിലും ത്വൽപാദ-
ഭക്തിക്കിളക്കമുണ്ടാകാതിരിയ്ക്കണം
ത്വൽപാദഭക്തഭൃത്യേഷു സംഗം പുന-
രുൾപൂവിലെപ്പോഴുമുണ്ടാകയും വേണം
പ്രാകൃതന്മാരാം ജനങ്ങളിൽ സംഗമ-
മേകദാ സംഭവിച്ചീടായ്ക മാനസേ
രാമരാമേതി ജപിയ്ക്കായ്‌ വരേണമേ
രാമപാദേ രമിക്കേണമെന്മാനസം
സീതാസുമിത്രാത്മജാന്വിതം രാഘവം
പീതവസ്ത്രം ചാപബാണാസനധരം
ചാരുമകുട കടകകടിസൂത്ര-
ഹാരമകരമണിമയകുണ്ഡല-
നൂപുരഹേമാംഗദാദി വിഭൂഷണ-
ശോഭിതരൂപം വസിക്ക മേ മാനസേ
മറ്റെനിയ്ക്കേതുമേ വേണ്ടാ വരം വിഭോ!
പറ്റായ്ക ദുസ്സംഗമുള്ളിലൊരിക്കലും'
ശ്രീരാമദേവനതു കേട്ടവളോടു
ചാരുമന്ദസ്മിതം പൂണ്ടരുളിച്ചെയ്തു
'ഏവം ഭവിക്ക നിനക്കു മഹാഭാഗേ!
ദേവീ നീ പോക ബദര്യാശ്രമസ്ഥലേ
തത്രൈവ നിത്യമെന്നെ ധ്യാനവും ചെയ്തു
മുക്ത്വാ കളേബരം പഞ്ചഭൂതാത്മകം
ചേരുമെങ്കൽ പരമാത്മനി കേവലേ
തീരും ജനനമരണദുഃഖങ്ങളും'
ശ്രുത്വാ രഘൂത്തമവാക്യാമൃതം മുദാ
ഗത്വാ തദൈവ ബദര്യാശ്രമസ്ഥലേ
ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടൻ
നാരായണപദം പ്രാപിച്ചിതവ്യയം

അംഗദാദികളുടെ സംശയം

മർക്കടസഞ്ചയം ദേവിയെയാരാഞ്ഞു
വൃക്ഷഷണ്ഡേഷു വസിക്കും ദശാന്തരേ
എത്രദിവസം കഴിഞ്ഞിതെന്നും ധരാ-
പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്കയും
ചിന്തിച്ചു ഖേദിച്ചു താരാസുതൻ നിജ-
ബന്ധുക്കളായുള്ളവരോടു ചൊല്ലിനാൻ
'പാതാളമുൾപുക്കുഴന്നു നടന്നു നാ-
മേതുമറിഞ്ഞീല വാസരം പോയതും
മാസമതീതമായ്‌ വന്നിതു നിർണ്ണയം
ഭൂസുതയെക്കണ്ടറിഞ്ഞതുമില്ല നാം
രാജനിയോഗമനുഷ്ഠിയാതെ വൃഥാ
രാജധാനിയ്ക്കു നാം ചെല്ലുകിലെന്നുമേ
നിഗ്രഹിച്ചീടുമതിനില്ല സംശയം
സുഗ്രീവശാസനം നിഷ്ഫലമായ്‌ വരാ
പിന്നെ വിശേഷിച്ചു ശത്രുതനയനാ-
മെന്നെ വധിയ്ക്കുമതിനില്ലൊരന്തരം
എന്നിലവന്നൊരു സമ്മതമെന്തുള്ള-
തെന്നെ രക്ഷിച്ചതു രാമൻ തിരുവടി
രാമകാര്യത്തെയും സാധിയാതെ ചെൽകിൽ
മാമകജീവനം രക്ഷിയ്ക്കയില്ലവൻ
മാതാവിനോടു സമാനയാകും നിജ-
ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്ത്രപം
പ്രാപിച്ചു വാഴുന്ന വാനരപുംഗവൻ
പാപി ദുരാത്മാവിവനെന്തരുതാത്തതും?
തൽപാർശ്വദേശേ ഗമിയ്ക്കുന്നതില്ല ഞാ-
നിപ്പോളിവിടെ മരിക്കുന്നതേയുള്ളു
വല്ലപ്രകാരവും നിങ്ങൾ പോയ്ക്കൊൾകെന്നു
ചൊല്ലിക്കരയുന്ന നേരം കപികളും
തുല്യദുഃഖേന ബാഷ്പം തുടച്ചൻപോടു
ചൊല്ലിനാർ മിത്രഭാവത്തോടു സത്വരം
'ദുഃഖിക്കരുതൊരു ജാതിയുമിങ്ങനെ
രക്ഷിപ്പതിനുണ്ടു ഞങ്ങളറിക നീ
ഇന്നും നാം പോന്ന ഗുഹയിലകം പുക്കു
നന്നായ്‌ സുഖിച്ചു വസിക്കാം വയം ചിരം
സർവ്വസൗഭാഗ്യസമന്വിതമായൊരു
ദിവ്യപുരമതു ദേവലോകോപമം
ആരാലുമില്ലൊരുനാളും ഭയം സഖേ!
തരേയ പോക നാം വൈകരുതേതുമേ'
അംഗദൻ തന്നോടിവണ്ണം കപികുല-
പുംഗവന്മാർ പറയുന്നതു കേൾക്കയാൽ
ഇംഗിതജ്ഞൻ നയകോവിദൻ വാതജ-
നംഗദനെത്തഴുകിപ്പറഞ്ഞീടിനാൻ
'എന്തൊരു ദുർവ്വിചാരം? യോഗ്യമല്ലിദ-
മന്ധകാരങ്ങൾ നിനയായ്‌വിനാരുമേ
ശ്രീരാമനേറ്റം പ്രിയൻ ഭവാനെന്നുടെ-
താരാസുതനെന്നു തന്മാനസേ സദാ
പാരം വളർന്നൊരു വാത്സല്യമുണ്ടതു
നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ
സൗമിത്രിയെക്കാളതിപ്രിയൻ നീ തവ
സാമർത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ!
പ്രേമത്തിനേതുമിളക്കമുണ്ടായ്‌വരാ
ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?
ആകയാൽ ഭീതി ഭവാനൊരുനാളുമേ
രാഘവൻ പക്കൽനിന്നുണ്ടായ്‌വരാ സഖേ!
ശാഖാമൃഗാധിപനായാ സുഗ്രീവനും
ഭാഗവതോത്തമൻ വൈരമില്ലാരിലും
വ്യാകുലമുള്ളിലുണ്ടാകരുതേതുമേ
നാകാധിപാത്മജനന്ദന! കേളിദം
ഞാനും തവ ഹിതത്തിങ്കൽ പ്രസക്തന-
ജ്ഞാനികൾ വാക്കു കേട്ടേതും ഭ്രമിയ്ക്കൊലാ
ഹാനി വരായ്‌വാൻ ഗുഹയിൽ വസിയ്ക്കെന്നു
വാനരൗഘം പറഞ്ഞീലയോ ചൊല്ലു നീ
രാഘവാസ്ത്രത്തിന്നഭേധ്യമായൊന്നുമേ
ലോകത്രയത്തിങ്കലില്ലെന്നറിക നീ
അൽപമതികൾ പറഞ്ഞു ബോധിപ്പിച്ചു
ദുർബ്ബോധമുണ്ടായ്‌ ചമയരുതാരുമേ
ആപത്തു വന്നടുത്തീടുന്ന കാലത്തു
ശോഭിയ്ക്കയില്ലേടോ സജ്ജനഭാഷിതം
ദുർജ്ജനത്തെക്കുറിച്ചുള്ള വിശ്വാസവും
സജ്ജനത്തോടു വിപരീതഭാവവും
ദേവദ്വിജകുലധർമ്മവിദ്വേഷവും
പൂർവ്വബന്ധുക്കളിൽ വാച്ചൊരു വൈരവും
വർദ്ധിച്ചു വർദ്ധിച്ചു വംശനാസത്തിനു
കർത്തൃത്വവും തനിക്കായ്‌ വന്നുകൂടുമേ
അത്യന്തഗുഹ്യം രഹസ്യമായുള്ളൊരു
വൃത്താന്തമമ്പോടു ചൊല്ലുവൻ കേൾക്ക നീ
ശ്രീരാമദേവൻ മനുഷ്യനല്ലോർക്കെടോ!
നാരായണൻ പരമാത്മാ ജഗന്മയൻ
മായാഭഗവതി സാക്ഷാൽ മഹാവിഷ്ണു-
ജായാ സകലജഗന്മോഹകാരിണി
സീതയാകുന്നതു ലക്ഷ്മണനും ജഗ-
ദാധാരഭൂതനായുള്ള ഫണീശ്വരൻ
ശേഷൻ ജഗത്സ്വരൂപൻ ഭുവി മാനുഷ-
വേഷമായ്‌ വന്നു പിറന്നതയോദ്ധ്യയിൽ
രക്ഷോഗണത്തെയൊടുക്കി ജഗത്ത്രയ-
രക്ഷവരുത്തുവാൻ പണ്ടു വിരിഞ്ചനാൽ
പ്രാർത്ഥിതനാകയാൽ പാർത്ഥിവപുത്രനായ്‌
മാർത്താണ്ഡഗോത്രത്തിലാർത്തപരായണൻ
ശ്രീകണ്ഠസേവ്യൻ ജനാർദ്ദനൻ മാധവൻ
വൈകുണ്ഠവാസി മുകുന്ദൻ ദയാപരൻ
മർത്ത്യനായ്‌ വന്നിങ്ങവതരിച്ചീടിനാൻ
ഭൃത്യവർഗ്ഗം നാം പരിചരിച്ചീടുവാൻ
ഭർത്തൃനിയോഗേന വാനരവേഷമായ്‌
പൃത്ഥ്വിയിൽ വന്നു പിറന്നിരിയ്ക്കുന്നതും
പണ്ടു നാമേറ്റം തപസ്സുചെയ്തീശനെ-
ക്കന്റു വണങ്ങി പ്രസാദിച്ചു മാധവൻ
തന്നുടെ പാരിഷദന്മാരുടെ പദം
തന്നതിപ്പോഴും പരിചരിച്ചിന്നിയും
വൈകുണ്ഠലോകം ഗമിച്ചു വാണീടുവാൻ
വൈകേണ്ടതേതുമില്ലെന്നറിഞ്ഞീടു നീ'
അംഗദനോടിവണ്ണം പവനാത്മജൻ
മംഗലവാക്കുകൾ ചൊല്ലിപ്പലതരം
ആശ്വസിപ്പിച്ചുടൻ വിന്ധ്യാചലം പുക്കു
കാശ്യപീപുത്രിയെ നോക്കി നോക്കി ദ്രുതം
ദക്ഷിണവാരിധിതീരം മനോഹരം
പുക്കു മഹേന്ദ്രാചലേന്ദ്രപദം മുദാ
ദുസ്തരമേറ്റമഗാധം ഭയങ്കരം
ദുഷ്പ്രാപമാലോക്യ മർക്കടസഞ്ചയം
വൃത്രാരിപുത്രാത്മജാദികളൊക്കെയും
ത്രസ്തരായത്യാകുലം പൂണ്ടിരുന്നുടൻ
ചിന്തിച്ചു ചിന്തിച്ചു മന്ത്രിച്ചിതന്യോന്യ-
'മെന്തിനിച്ചെയ്‌വതു സന്തതമോർക്ക നാം
ഗഹ്വരം പുക്കു പരിഭ്രമിച്ചെത്രയും
വിഹ്വലന്മാരായ്‌ കഴിഞ്ഞിതു മാസവും
തണ്ടാരിൽമാതിനെ കണ്ടീല നാം ദശ-
കണ്ഠനേയും കണ്ടു കിട്ടീല കുത്രചിൽ
സുഗ്രീവനും തീക്ഷ്ണദണ്ഡനത്രേ തുലോം
നിഗ്രഹിച്ചീടുമവൻ നമ്മെ നിർണ്ണയം
ക്രുദ്ധനായുള്ള സുഗ്രീവൻ വധിക്കയിൽ
നിത്യോപവാസേന മൃത്യു ഭവിപ്പതു
മുക്തിയ്ക്കു നല്ലു നമുക്കു പാർത്തോള'മെ-
ന്നിത്ഥം നിരൂപിച്ചുറച്ചു കപികുലം
ദർഭ വിരിച്ചു കിടന്നിതെല്ലാവരും
കൽപിച്ചതിങ്ങനെ നമ്മെയെന്നോർത്തവർ
സമ്പാതിവാക്യം
അപ്പോൾ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാൽ
ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു
വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും
പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്‌
ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ
തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപൻ
'പക്ഷമില്ലാതോരെനിയ്ക്കു ദൈവം ബഹു-
ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാൽ
മുമ്പിൽ മുമ്പിൽ പ്രാണഹാനിവരുന്നതു
സമ്പ്രീതി പൂണ്ടു ഭക്ഷിക്കാമനുദിനം'
ഗൃദ്ധ്രവാക്യം കേട്ടു മർക്കടൗഘം പരി-
ത്രസ്തരായന്യോന്യമാശു ചൊല്ലീടിനാൻ
'അദ്രീന്ദ്രതുല്യനായോരു ഗൃദ്ധാധിപൻ
സത്വരം കൊത്തിവിഴുങ്ങുമെല്ലാരെയും
നിഷ്ഫലം നാം മരിച്ചീടുമാറായിതു
കൽപിതമാർക്കും തടുക്കരുതേതുമേ
നമ്മാലൊരുകാര്യവും കൃതമായീല
കർമ്മദോഷങ്ങൾ പറയാവതെന്തഹോ!
രാമകാര്യത്തെയും സാധിച്ചതില്ല നാം
സ്വാമിയുടെ ഹിതവും വന്നതില്ലല്ലോ
വ്യർത്ഥമിവനാൽ മരിക്കെന്നു വന്നതു-
മെത്രയും പാപികളാകതന്നേ വയം
നിർമ്മലനായ ധർമ്മാത്മാ ജടായുതൻ
നന്മയോർത്തോളം പറയാവതല്ലല്ലോ
വർണ്ണിപ്പതിന്നു പണിയുണ്ടവനുടെ
പുണ്യമോർത്താൽ മറ്റൊരുത്തർക്കു കിട്ടുമോ?
ശ്രീരാമകാര്യാർത്ഥമാശു മരിച്ചവൻ
ചേരുമാറായിതു രാമപദാംബുജേ
പക്ഷിയെന്നാകിലും മോക്ഷം ലഭിച്ചിതു
പക്ഷീന്ദ്രവാഹനാനുഗ്രഹം വിസ്മയം'
വാനരഭാഷിതം കേട്ടു സമ്പാതിയും
മാനസാനന്ദം കലർന്നു ചോദിച്ചിതു
'കർണ്ണപീയൂഷസമാനമാം വാക്കുകൾ
ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ?
നിങ്ങളാരെന്തു പറയുന്നിതന്യോന്യ-
മിങ്ങു വരുവിൻ ഭയപ്പെടായ്കേതുമേ'
ഉമ്പർകോൻ പൗത്രനുമൻപോടതു കേട്ടു
സമ്പാതിതന്നുടെ മുമ്പിലാമ്മറു ചെ-
ന്നംഭോജലോചനൻതൻ പാദപങ്കജം
സംഭാവ്യ സമ്മോദമുൾക്കൊണ്ടു ചൊല്ലിനാൻ
'സൂര്യകുലജാതനായ ദശരഥ-
നാര്യപുത്രൻ മഹാവിഷ്ണു നാരായണൻ
പുഷ്കരനേത്രനാം രാമൻതിരുവടി
ലക്ഷ്മണനായ സഹോദരനോടു നിജ-
ലക്ഷ്മിയാം ജാനകിയോടും തപസ്സിനായ്‌
പുക്കിതു കാനനം താതാജ്ഞയാ പുരാ
കട്ടുകൊണ്ടീടിനാൻ തൽക്കാലമെത്രയും
ദുഷ്ടനായുള്ള ദശമുഖൻ സീതയെ
ലക്ഷ്മണനും കമലേക്ഷണനും പിരി-
ഞ്ഞക്ഷോണിപുത്രി മുറയിട്ടതു കേട്ടു
തൽക്ഷണം ചെന്നു തടുത്തു യുദ്ധം ചെയ്താ-
നക്ഷണദാചരനോടു ജടായുവാം
പക്ഷിപ്രവരനതിനാൽ വലഞ്ഞൊരു
രക്ഷോവരൻ നിജ ചന്ദ്രഹാസം കൊണ്ടു
പക്ഷവും വെട്ടിയറുത്താനതുനേരം
പക്ഷീന്ദനും പതിച്ചാൽ ധരണീതലേ
ഭർത്താവിനെക്കണ്ടു വൃത്താന്തമൊക്കവേ
സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ
മൃത്യു വരായ്കെന്നനുഗ്രഹിച്ചാൾ ധരാ-
പുത്രിയും തൽ പ്രസാദേന പക്ഷീന്ദ്രനും
രാമനെക്കണ്ടു വൃത്താന്തമറിയിച്ചു
രാമസായൂജ്യം ലഭിച്ചിതു ഭാഗ്യവാൻ
അർക്കകുലോത്ഭവനാകിയ രാമനു-
മർക്കജനോടഗ്നിസാക്ഷികമാംവണ്ണം
സഖ്യവും ചെയ്തുടൻ കോന്നിതു ബാലിയെ
സുഗ്രീവനായ്ക്കൊണ്ടു രാജ്യവും നൽകിനാൻ
വാനരാധീശ്വരനായ്‌ സുഗ്രീവനും
ജാനകിയെത്തിരഞ്ഞാശു കണ്ടീറ്റുവാൻ
ദിക്കുകൾ നാലിലും പോകെന്നയച്ചിതു
ലക്ഷം കപിവരന്മാരെയോരോ ദിശി
ദക്ഷിണദിക്കിനു പോന്നിതു ഞങ്ങളും
രക്ഷോവരനെയും കണ്ടതില്ലെങ്ങുമെ
മുപ്പതുനാളിനകത്തു ചെന്നീടായ്കി-
ലപ്പോളവരെ വധിയ്ക്കും കപിവരൻ
പാതാളമുൾപ്പുക്കു വാസരം പോയതു-
മേതുമറിഞ്ഞീല ഞങ്ങളതുകൊണ്ടു
ദർഭവിരിച്ചു കിടന്നു മരിപ്പതി-
ന്നപ്പോൾ ഭവാനെയും കണ്ടുകിട്ടീ ബലാൽ
ഏതാനുമുണ്ടറിഞ്ഞിട്ടു നീയെങ്കിലോ
സീതാവിശേഷം പറഞ്ഞു തരേണമേ
ഞങ്ങളുടെ പരമാർത്ഥവൃത്താങ്ങ-
ളിങ്ങനെയുള്ളോന്നു നീയറിഞ്ഞീടെടോ!'
താരേയവാക്കുകൾ കേട്ടു സമ്പാതിയു-
മാരൂഢമോദമവനോടു ചൊല്ലിനാൻ
'ഇഷ്ടനാം ഭ്രാതാവെനിയ്ക്കു ജടായു ഞാ-
നൊട്ടുനാളുണ്ടവനോടു പിരിഞ്ഞതും
ഇന്നനേകായിരം വത്സരം കൂടി ഞാ-
നെന്നുടെ സോദരൻ വാർത്ത കേട്ടീടിനേൻ
എന്നുടെ സോദരനായുദകക്രിയ-
യ്ക്കെന്നെയെടുത്തു ജലാന്തികേ കൊണ്ടുപോയ്‌
നിങ്ങൾ ചെയ്യിപ്പിനുദകകർമ്മാദികൾ
നിങ്ങൾക്കു വാക്സഹായം ചെയ്‌വനാശു ഞാൻ'
അപ്പോളവനെയെടുത്തു കപികളു-
മബ്ധി തീരത്തു വെച്ചീടിനാനാദരാൽ
തത്സലിലേ കുളിച്ചഞ്ജലിയും നൽകി
വത്സനാം ഭ്രാതാവിനായ്ക്കൊണ്ടു സാദരം
സ്വസ്ഥാനദേശത്തിരുത്തിനാർ പിന്നെയു-
മുത്തമന്മാരായ വാനരസഞ്ചയം
സ്വസ്ഥനായ്‌ സമ്പാതി ജാനകി തന്നുടെ
വൃത്താന്തമാശു പറഞ്ഞു തുടങ്ങിനാൻ
'തുംഗമായീടും ത്രികൂടാചലോപരി
ലങ്കാപുരിയുണ്ടു മദ്ധ്യേ സമുദ്രമായ്‌
തത്ര മഹാശോകകാനനേ ജാനകി
നക്തഞ്ചരീജനമദ്ധ്യേ വസിയ്ക്കുന്നു
ദൂരമൊരു നൂറു യോജനയുണ്ടതു
നേരേ നമുക്കു കാണാം ഗൃദ്ധ്രനാകയാൽ
സാമർത്ഥ്യമാർക്കതു ലംഘിപ്പതിന്നവൻ
ഭൂമിതനൂജയെക്കണ്ടുവരും ധ്രുവം
സോദരനെക്കൊന്ന ദുഷ്ടനെക്കൊല്ലണ-
മേതൊരു ജാതിയും പക്ഷവുമില്ല മേ
യത്നേന നിങ്ങൾ കടക്കണമാശു പോയ്‌
രത്നാകരം പിന്നെ വന്നു രഘൂത്തമൻ
രാവണൻ തന്നെയും നിഗ്രഹിയ്ക്കും ക്ഷണാ-
ലേവമിതിന്നു വഴിയെന്നു നിർണ്ണയം
'രത്നാകരം ശതയോജനവിസ്തൃതം
യത്നേന ചാടിക്കടന്നു ലങ്കാപുരം
പുക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട-
നിക്കരെച്ചാടിക്കടന്നു വരുന്നതും
തമ്മിൽ നിരൂപിക്ക നാ,മെന്നൊരുമിച്ചു
തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാർ
സമ്പാതിതന്നുടെ പൂർവ്വവൃത്താന്തങ്ങ-
ളമ്പോടു വാനരന്മാരോടു ചൊല്ലിനാൻ
'ഞാനും ജടായുവാം ഭ്രാതാവുമായ്‌ പുരാ
മാനേന ദർപ്പിതമാനസന്മാരുമായ്‌
വേഗബലങ്ങൾ പരീക്ഷിപ്പതിന്നതി-
വേഗം പറന്നിതു മേൽപ്പോട്ടു ഞങ്ങളും
മാർത്താണ്ഡമണ്ഡലപര്യന്തമുൽപതി-
ച്ചാർത്തരായ്‌ വന്നു ദിനകരരശ്മിയാൽ
തൽക്ഷണേ തീയും പിടിച്ചിതനുജനു
പക്ഷപുടങ്ങളി,ലപ്പോളവനെ ഞാൻ
രക്ഷിപ്പതിന്നുടൻ പിന്നിലാക്കീടിനേൻ
പക്ഷം കരിഞ്ഞു ഞാൻ വീണിതു ഭൂമിയിൽ
പക്ഷദ്വയത്തോടു വീണാനനുജനും
പക്ഷികൾക്കാശ്രയം പക്ഷമല്ലോ നിജം
വിന്ധ്യാചലേന്ദ്രശിരസി വീണീടിനേ-
നന്ധനായ്‌ മൂന്നു ദിനം കിടന്നീടിനേൻ
പ്രാണശേഷത്താലുണർന്നോരു നേരത്തു
കാണായിതു ചിറകും കരിഞ്ഞങ്ങനെ
ദിഗ്ഭ്രമം പൂണ്ടു ദേശങ്ങളറിയാഞ്ഞു
വിഭ്രാന്തമാനസനായുഴന്നങ്ങനെ
ചെന്നേൻ നിശാകരതാപസന്തന്നുടെ
പുണ്യാശ്രമത്തിനു പൂർണ്ണഭാഗ്യോദയാൽ
കണ്ടു മഹാമുനി ചൊല്ലിനാനെന്നോടു
പണ്ടു കണ്ടുള്ളൊരറിവുനിമിത്തമായ്‌
'എന്തു സമ്പാതേ! വിരൂപനായ്‌ വന്നതി-
നെന്തുമൂലമിതാരാലകപ്പെട്ടതും?
എത്രയും ശക്തനായോരു നിനക്കിന്നു
ദഗ്ദ്ധമാവാനെന്തു പക്ഷം പറക നീ'
എന്നതു കേട്ടു ഞാനെന്നുടെ വൃത്തന്ത-
മൊന്നൊഴിയാതെ മുനിയോടു ചൊല്ലിനേൻ
പിന്നെയും കൂപ്പിത്തൊഴുതി ചോദിച്ചിതു
'സന്നമായ്‌ വന്നു ചിറകും ദയാനിധേ!
ജീവനത്തെദ്ധരിക്കേണ്ടുമുപായമി-
ന്നേവമെന്നെന്നോടു ചൊല്ലിത്തരേണമേ!'
എന്നതു കേട്ടു ചിരിച്ചു മഹാമുനി
പിന്നെദ്ദയാവശനായരുളിച്ചെയ്തു
'സത്യമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ
കൃത്യം നിനക്കൊത്തവണ്ണം കുരുഷ്വ നീ
ദേഹം നിമിത്തമീ ദുഃഖമറിക നീ
ദേഹമോർക്കിൽ കർമ്മസംഭവം നിർണ്ണയം
ദേഹത്തിലുള്ളോരഹംബുദ്ധി കൈക്കൊണ്ടു
മോഹാദാഹംകൃതികർമ്മങ്ങൾ ചെയ്യുന്നു
മിഥ്യയായുള്ളോരവിദ്യാസമുത്ഭവ-
വസ്തുവായുള്ളോന്നഹങ്കാരമോർക്ക നീ
ചിച്ഛായയോടു സംയുക്തമായ്‌ വർത്തതേ
തപ്തമായുള്ളോരയഃപിണ്ഡവൽ സദാ
തേന ദേഹത്തിന്നു താദാത്മ്യയോഗേന
താനൊരു ചേതനവാനായ്‌ ഭവിയ്ക്കുന്നു
ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ്‌ വരു-
മാഹന്ത! നൂനമാത്മാവിനു മായയാ
ദേഹോഹമദ്യൈവ കർമ്മകർത്താഹമി-
ത്യാഹന്ത! സങ്കൽപ്യ സർവ്വദാ ജീവനും
കർമ്മങ്ങൾ ചെയ്തു ഫലങ്ങളാൽ ബദ്ധനായ്‌
സമ്മോഹമാർന്നു ജനനമരണമാം
സംസാരസൗഖ്യദുഃഖാദികൾ സാധിച്ചു
ഹംസപദങ്ങൾ മറന്നു ചമയുന്നു
മേൽപോട്ടുമാശു കീഴ്പോട്ടും ഭ്രമിച്ചതി
താൽപര്യവാൻ പുണ്യപാപാത്മകഃസ്വയം
'എത്രയും പുണ്യങ്ങൾ ചെയ്തേൻ വളരെ ഞാൻ
വിത്താനുരൂപേണ യജ്ഞദാനാദികൾ
ദുർഗ്ഗതി നീക്കിസ്സുഖിച്ചു വസിക്കണം
സ്വർഗ്ഗം ഗമി'ച്ചെന്നു കൽപ്പിച്ചിരിക്കവേ
മൃത്യു ഭവിച്ചു സുഖിച്ചു വാഴും വിധൗ
ഉത്തമാംഗം കൊള്ളവീഴുമധോഭുവി
പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ
ചെന്നു പതിച്ചു നീഹാരസമേതനായ്‌
ഭൂമൗ പതിച്ചു ശാല്യാദികളായ്ഭവി-
ച്ചാമോദമുൾക്കൊണ്ടു വാഴും ചിരതരം
പിന്നെപ്പുരുഷൻ ഭുജിയ്ക്കുന്ന ഭോജ്യങ്ങൾ-
തന്നെ ചതുർവിധമായ്‌ ഭവിയ്ക്കും ബലാൽ
എന്നതിലൊന്നു രേതസ്സായ്‌ ചമഞ്ഞതു
ചെന്നു സീമന്തിനിയോനിയിലായ്‌വരും
യോനിരക്തത്തോടു സംയുക്തമായ്‌വന്നു
താനേ ജരായുപരിവേഷ്ടിതവുമാം
ഏകദിനേന കലർന്നു കലലമാ-
മേകീഭവിച്ചാലതും പിന്നെ മെല്ലവെ
പഞ്ചരാത്രം കൊണ്ടു ബുദ്ബുദാകാരമാം
പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം
മാംസപേശിത്വം ഭവിക്കുമതിന്നതു
മാസാർദ്ധകാലേന പിന്നെയും മെല്ലവേ
പേശിരുധിരപരിപ്ലുതമായ്‌വരു-
മാശു തസ്യാമങ്കുരോൽപത്തിയും വരും
പിന്നെയൊരു പഞ്ചവിംശതി രാത്രിയാൽ
പിന്നെയൊരു മൂന്നുമാസേന സന്ധിക-
ളംഗങ്ങൾതോറും ക്രമേണ ഭവിച്ചിടു-
മംഗുലീജാലവും നാലുമാസത്തിനാൽ
ദന്തങ്ങളും നഖപംക്തിയും ഗുഹ്യവും
സന്ധിയ്ക്കും നാസികാകർണ്ണനേത്രങ്ങളും
പഞ്ചമാസംകൊണ്ടു, ഷഷ്ഠമാസേ പുനഃ
കിഞ്ചനപോലും പിഴയാതെ ദേഹിനാം
കർണ്ണയോഃ ഛിദ്രം ഭവിയ്ക്കുമതിസ്ഫുടം
പിന്നെ മേഡ്രോപസ്ഥനാഭിപായുക്കളും
സപ്തമേ മാസി ഭവിയ്ക്കും പുനരുടൻ
ഗുപ്തമായോരു ശിരഃകേശരോമങ്ങൾ
അഷ്ടമേ മാസി ഭവിയ്ക്കും പുനരപി
പുഷ്ടമായീടും ജഠരസ്ഥലാന്തരേ
ഒൻപതാം മാസേ വളരും ദിനംപ്രതി
കമ്പം കരചരണാദികൾക്കും വരും
പഞ്ചമേമാസി ചൈതന്യവാനായ്‌ വരു-
മഞ്ജസാ ജീവൻ ക്രമേണ ദിനേ ദിനേ
നാഭിസൂത്രാൽപരന്ധ്രേണ മാതാവിനാൽ
സാപേക്ഷമായ ഭുക്താന്നരസത്തിനാൽ
വർദ്ധതേ ഗർഭഗമായ പിണ്ഡം മുഹുർ-
മൃത്യു വരാ നിജ കർമ്മബലത്തിനാൽ
പൂർവ്വജന്മങ്ങളും കാമങ്ങളും നിജം
സർവ്വകാലം നിരൂപിച്ചു നിരൂപിച്ചു
ദുഃഖിച്ചു ജാഠരവഹ്നിപ്രതപ്തനായ്‌-
താൽക്കാരണങ്ങൾ പറഞ്ഞു തുടങ്ങിനാൻ
'പത്തുനൂറായിരം യോനികളിൽ ജനി-
ച്ചെത്ര കർമ്മങ്ങളനുഭവിച്ചേനഹം
പുത്രദാരാർത്ഥബന്ധുക്കൾ സംബന്ധവു-
മെത്രനൂറായിരം കോടി കഴിഞ്ഞിതു
നിത്യ കുടുംബഭരണൈകസക്തനായ്‌
വിത്തമന്യായമായാർജ്ജിച്ചിതന്വഹം
വിഷ്ണുസ്മരണവും ചെയ്തുകൊണ്ടീല ഞാൻ
കൃഷ്ണ കൃഷ്ണേതി ജപിച്ചീലൊരിക്കലും
തഫലമെല്ലമനുഭവിച്ചീടുന്നി-
തിപ്പോളിവിടെക്കിടന്നു ഞാനിങ്ങനെ
ഗർഭപാത്രത്തിൽനിന്നെന്നു ബാഹ്യസ്ഥലേ
കെൽപ്പോടെനിയ്ക്കു പുറപ്പെട്ടുകൊള്ളാവൂ?
ദുഷ്കർമ്മമൊന്നുമേ ചെയ്യുന്നതില്ല ഞാൻ
സർകർമ്മജാലങ്ങൾ ചെയ്യുന്നതേയുള്ളു.
നാരായണസ്വാമിതന്നെയൊഴിഞ്ഞു മ-
റ്റാരെയും പൂജിക്കയില്ല ഞാനെന്നുമേ
ഇത്യാദി ചിന്തിച്ചു ചിന്തിച്ചു ജീവനും
ഭക്ത്യാ ഭഗവൽസ്തുതി തുടങ്ങീടിനാൻ
പത്തുമാസം തികയും വിധൗ ഭൂതലേ
ചിത്തതാപേന പിറക്കും വിധിവശാൽ
സൂതിവാതത്തിൻ ബലത്തിനാൽ ജീവനും
ജാതനാം യോനിരന്ധ്രേണ പീഡാന്വിതം
പാല്യമാനോപി മാതാപിതാക്കന്മാരാൽ
ബാല്യാദി ദുഃഖങ്ങളെന്തു ചൊല്ലാവതും?
യൗവനദുഃഖവും വാർദ്ധക്യദുഃഖവും
സർവ്വവുമോർത്തോളമേതും പൊറാ സഖേ!
നിന്നാലനുഭൂതമായുള്ളതെന്തിനു
വർണ്ണിച്ചു ഞാൻ പറയുന്നു വൃഥാ ബലാൽ?
ദേഹോഹമെന്നുള്ള ഭാവനയാ മഹാ-
മോഹേന സൗഖ്യദുഃഖങ്ങളുണ്ടാകുന്നു
ഗർഭവാസാദി ദുഃഖങ്ങളും ജന്തുവർ-
ഗ്ഗോത്ഭവനാശവും ദേഹമൂലം സഖേ!
സ്ഥൂലസൂക്ഷ്മാത്മകദേഹദ്വയാൽ പരം
മേലേയിരിപ്പതാത്മാ പരൻ കേവലൻ
ദേഹാദികളിൽ മമത്വമുപേക്ഷിച്ചു
മോഹമകന്നാത്മജ്ഞാനിയായ്‌ വാഴ്കനീ
ശുദ്ധം സദാ ശാന്തമാത്മാനമവ്യയം
ബുദ്ധം പരബ്രഹ്മമാനന്ദമദ്വയം
സത്യം സനാതനം നിത്യം നിരുപമം
തത്ത്വമേകം പരം നിർഗ്ഗുണം നിഷ്കളം
സച്ചിന്മയം സകലാത്മകമീശ്വര-
മച്യുതം സർവ്വജഗന്മയം ശാശ്വതം
മായാവിനിർമ്മുക്തമെന്നറിയുന്നേരം
മായാവിമോഹമകലുമെല്ലാവനും
പ്രാബ്ധകർമ്മവേഗാനുരൂപം ഭുവി
പാരമാർത്ഥ്യാത്മനാ വാഴുക നീ സഖേ!
മറ്റൊരുപദേശവും പറയാം തവ
ചെറ്റു ദുഃഖം മനക്കാമ്പിലുണ്ടാകൊലാ
ത്രേതായുഗേ വന്നു നാരായണൻ ഭുവി
ജാതനായീടും ദശരഥപുത്രനായ്‌
നക്തഞ്ചരേന്ദ്രനെ നിഗ്രഹിച്ചൻപോടു
ഭക്തജനത്തിനു മുക്തി വരുത്തുവാൻ
ദണ്ഡകാരണ്യത്തിൽ വാഴും വിധൗ ബലാൽ
ചണ്ഡനായുള്ള ദശാസ്യനാം രാവണൻ
പുണ്ഡരീകോത്ഭൂതയാകിയ സീതയെ
പണ്ഡിതന്മാരായ രാമസൗമിത്രികൾ
വേർപെട്ടിരിക്കുന്ന നേരത്തു വന്നു ത-
ന്നാപത്തിനായ്‌ക്കട്ടുകൊണ്ടുപോം മായയാ
ലങ്കയിൽ കൊണ്ടുവച്ചീടും ദശാന്തരേ
പങ്കജലോചനയെത്തിരഞ്ഞീടുവാൻ
മർക്കടരാജനിയോഗാൽ കപികുലം
ദക്ഷിണവാരിധി തീരദേശേ വരും
തത്ര സമാഗമം നിന്നോടു വാനരർ-
ക്കെത്തുമൊരു നിമിത്തേന നിസ്സംശയം
എന്നാലവരോടു ചൊല്ലിക്കൊടുക്ക നീ
തന്വംഗി വാഴുന്ന ദേശം ദയാവശാൽ
അപ്പോൾ നിനക്കു പക്ഷങ്ങൾ നവങ്ങളാ-
യുത്ഭവിച്ചീടുമതിനില്ല സംശയം'
എന്നെപ്പറഞ്ഞു ബോധിപ്പിച്ചിതിങ്ങനെ
മുന്നം നിശാകരനായ മഹാമുനി
വന്നതു കാണ്മിൻ ചിറകുകൾ പുത്തനാ-
യെന്നേ വിചിത്രമേ! നന്നുനന്നെത്രയും
ഉത്തമതാപസന്മാരുടെ വാക്യവും
സത്യമല്ലാതെ വരികയില്ലെന്നുമേ
ശ്രീരാമദേവകഥാമൃതമാഹാത്മ്യ-
മാരാലുമോർത്താലറിയാവതല്ലേതും
രാമനാമാമൃതത്തിന്നു സമാനമായ്‌
മാമകേ മാനസേ മറ്റു തോന്നീലഹോ
നല്ലതു മേന്മേൽ വരേണമേ നിങ്ങൾക്കു
കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ!
നന്നായതിപ്രയത്നം ചെയ്കിലർണ്ണവ-
മിന്നുതന്നെ കടക്കായ്‌വരും നിർണ്ണയം
ശ്രീരാമനാമസ്മൃതികൊണ്ടു സംസാര-
വാരാനിധിയെക്കടക്കുന്നിതേവരും
രാമഭാര്യാലോകനാർത്ഥമായ്‌ പോകുന്ന
രാമഭക്തന്മാരാം നിങ്ങൾക്കൊരിയ്ക്കലും
സാഗരത്തെക്കടന്നീടുവാനേതുമൊ-
രാകുലമുണ്ടാകയില്ലൊരു ജാതിയും'
എന്നു പറഞ്ഞു പറന്നു മറഞ്ഞിത-
ത്യുന്നതനായ സമ്പാതി വിഹായസാ

സമുദ്രലംഘന ചിന്ത

പിന്നെക്കപിവരന്മാർ കൗതുകത്തോടു-
മന്യോന്യമാശു പറഞ്ഞു തുടങ്ങിനാർ
ഉഗ്രം മഹാനക്രചക്രഭയങ്കര-
മഗ്രേ സമുദ്രമാലോക്യ കപികുലം
'എങ്ങനെ നാമിതിനെക്കടക്കുന്നവാ-
റെങ്ങും മറുകര കാണ്മാനുമില്ലല്ലോ
ആവതല്ലാത്തതു ചിന്തിച്ചു ഖേദിച്ചു
ചാവതിനെന്തവകാശം കപികളേ!'
ശക്രതനയതനൂജനാമംഗദൻ
മർക്കടനായകന്മാരോടു ചൊല്ലിനാൻ
'എത്രയും വേഗബലമുള്ള ശൂരന്മാർ
ശക്തിയും വിക്രമവും പാരമുണ്ടല്ലോ
നിങ്ങളെല്ലാവർക്കുമെന്നാലിവരിൽ വ-
ച്ചിങ്ങുവന്നെന്നോടൊരുത്തൻ പറയണം
ഞാനിതിനാളെന്നവനല്ലോ നമ്മുടെ
പ്രാണനെ രക്ഷിച്ചുകൊള്ളുന്നതും ദൃഢം
സുഗ്രീവരാമസൗമിത്രികൾക്കും ബഹു
വ്യഗ്രം കളഞ്ഞു രക്ഷിയ്ക്കുന്നതുമവൻ'
അംഗദനിങ്ങനെ ചൊന്നതു കേട്ടവർ
തങ്ങളിൽത്തങ്ങളിൽ നോക്കിനാരേവരും
ഒന്നും പറഞ്ഞീലൊരുത്തരുമംഗദൻ
പിന്നെയും വാനരന്മാരോടു ചൊല്ലിനാൻ
'ചിത്തേ നിരൂപിച്ചു നിങ്ങളുടെ ബലം
പ്രത്യേകമുച്യതാമുദ്യോഗപൂർവ്വകം'
ചാടാമെനിയ്ക്കു ദശയോജന വഴി
ചാടാമിരുപതെനിക്കെന്നൊരു കപി
മുപ്പതു ചാടാമെനിക്കെന്നപരനു-
മപ്പടി നാൽപതാമെന്നു മറ്റേവനും
അൻപതറുപതെഴുപതുമാമെന്നു-
മെൺപതു ചാടാമെനിക്കെന്നൊരുവനും
തൊണ്ണൂറു ചാടുവാൻ ദണ്ഡമില്ലേകനെ-
ന്നർണ്ണവമോ നൂറു യോജനയുണ്ടല്ലോ
ഇക്കണ്ട നമ്മിലാർക്കും കടക്കാവത-
ല്ലിക്കടൽ മർക്കടവീരരേ നിർണ്ണയം
മുന്നം ത്രിവിക്രമൻ മൂന്നു ലോകങ്ങളും
ഛന്നമായ്‌ മൂന്നടിയായളക്കും വിധൗ
യൗവനകാലേ പെരുമ്പറയും കൊട്ടി
മൂവേഴുവട്ടം വലത്തു വച്ചീടിനേൻ
വാർദ്ധക്യഗ്രസ്തനായേനിദാനീം ലവ-
ണാബ്ധി കടപ്പാനുമില്ല വേഗം മമ
ഞാനിരുപത്തൊന്നു വട്ടം പ്രദക്ഷിണം
ദാനവാരിയ്ക്കു ചെയ്തേൻ ദശമാത്രയാ
കാലസ്വരൂപനാമീശ്വരൻ തന്നുടെ
ലീലകളോർത്തോളമത്ഭുതമെത്രയും'
ഇത്ഥമജാത്മജൻ ചൊന്നതു കെട്ടതി-
നുത്തരം വൃത്രാരിപൗത്രനും ചൊല്ലിനാൻ
'അങ്ങോട്ടു ചാടാമെനിയ്ക്കെന്നു നിർണ്ണയ-
മിങ്ങോട്ടു പോരുവാൻ ദണ്ഡമുണ്ടാകിലാം'
'സാമർത്ഥ്യമില്ല മറ്റാർക്കുമെന്നാകിലും
സാമർത്ഥ്യമുണ്ടു ഭവാനിതിനെങ്കിലും
ഭൃത്യജനങ്ങളയയ്ക്കയില്ലെന്നുമേ
ഭൃത്യരിലേകനുണ്ടാമെന്നതേ വരൂ'
'ആർക്കുമേയില്ല സാമർത്ഥ്യമനശനം
ദീക്ഷിച്ചു തന്നെ മരിക്ക നല്ലൂ വയം'
താരേയനേവം പറഞ്ഞോരനന്തരം
സാരസസംഭവനന്ദനൻ ചൊല്ലിനാൻ
'എന്തു ജഗൽപ്രാണനന്ദനനിങ്ങനെ
ചിന്തിച്ചിരിക്കുന്നതേതും പറയാതെ?
കുണ്ഠനായ്ത്തന്നെയിരുന്നുകളകയോ?
കണ്ടീല നിന്നെയൊഴിഞ്ഞു മറ്റാരെയും
ദാക്ഷായണീഗർഭപാത്രസ്ഥനായൊരു
സാക്ഷാൽ മഹാദേവബീജമല്ലോ ഭവാൻ
പിന്നെ വാതാത്മജനാകയുമു,ണ്ടവൻ-
തന്നോടു തുല്യൻ ബലവേഗമോർക്കിലോ
കേസരിയെക്കൊന്നു താപം കളഞ്ഞൊരു
കേസരിയാകിയ വാനരനാഥനു
പുത്രനായഞ്ജന പെറ്റുളവായൊരു
സത്വഗുണപ്രധാനൻ ഭവാൻ കേവലം
അഞ്ജനാഗർഭച്യുതനായവനിയി-
ലഞ്ജസാ ജാതനായ്‌ വീണനേരം ഭവാൻ
അഞ്ഞൂറു യോജന മേൽപോട്ടു ചാടിയ-
തും ഞാനറിഞ്ഞിരിക്കുന്നിതു മാനസേ
ചണ്ഡകിരണനുദിച്ചു പൊങ്ങുന്നേരം
മണ്ഡലം തന്നെതുടുതുടെക്കണ്ടു നീ
പക്വമെന്നോർത്തു ഭക്ഷിപ്പാനടുക്കയാൽ
ശക്രനുടെ വജ്രമേറ്റു പതിച്ചതും
ദുഃഖിച്ചു മാരുതൻ നിന്നെയും കൊണ്ടുപോയ്‌-
പുക്കിതു പാതാളമപ്പോൾ ത്രിമൂർത്തികൾ
മുപ്പത്തുമുക്കോടി വാനവർ തമ്മൊടും
ഉൽപലസംഭവപുത്രവർഗ്ഗത്തോടും
പ്രത്യക്ഷമായ്‌ വന്നനുഗ്രഹിച്ചീടിനാർ
മൃത്യുവരാ ലോകനാശം വരുമ്പൊഴും
കൽപാന്തകാലത്തുമില്ല മൃതിയെന്നു
കൽപിച്ചതിന്നിളക്കം വരാ നിർണ്ണയം
ആമ്‌നായസാരാർത്ഥമൂർത്തികൾ ചൊല്ലിനാർ
നാമ്‌നാ ഹനുമാനിവനെന്നു സാദരം
വജ്രം ഹനുവിങ്കലേറ്റു മുറികയാ-
ലച്ചരിത്രങ്ങൾ മറന്നിതോ മാനസേ?
നിൻ കൈയിലല്ലയോ തന്നതു രാഘവ-
നംഗുലീയമതുമെന്തിനെന്നോർക്ക നീ!
ത്വൽ ബലവീര്യവേഗങ്ങൾ വർണ്ണിപ്പതി-
നിപ്രപഞ്ചത്തിങ്കലാർക്കുമാമല്ലെടോ'
ഇത്ഥം വിധിസുതൻ ചൊന്ന നേരം വായു-
പുത്രനുമുത്ഥയ സത്വരം പ്രീതനായ്‌
ബ്രഹ്മാണ്ഡമാശു കുലുങ്ങുമാറൊന്നവൻ
സമ്മദാൽ സിംഹനാദം ചെയ്തരുളിനാൻ
വാമനമൂർത്തിയെപ്പോലെ വളർന്നവൻ
ഭൂമിധരാകാരനായ്നിന്നു ചൊല്ലിനാൻ
'ലംഘനം ചെയ്തു സമുദ്രത്തെയും പിന്നെ
ലങ്കാപുരത്തെയും ഭസ്മമാക്കി ക്ഷണാൽ
രാവണനെക്കുലത്തോടുമൊടുക്കി ഞാൻ
ദേവിയേയും കൊണ്ടുപോരുവനിപ്പൊഴേ
അല്ലായ്കിലോ ദശകണ്ഠനെബ്ബന്ധിച്ചു
മെല്ലവേ വാമകരത്തിലെടുത്തുടൻ
കൂടത്രയത്തോടു ലങ്കാപുരത്തെയും
കൂടെ വലത്തു കരത്തിലാക്കിക്കൊണ്ടു
രാമാന്തികേ വച്ചു കൈതൊഴുതീടുവൻ
രാമാംഗുലീയമെൻ കൈയിലുണ്ടാകയാൽ'
മാരുതി വാക്കു കേട്ടോരു വിധിസുത-
നാരൂഢകൗതുകം ചൊല്ലിനാൻ പിന്നെയും
'ദേവിയെക്കണ്ടു തിരിയേ വരിക നീ
രാവണനോടെതിർത്തീടുവാൻ പിന്നെയാം
നിഗ്രഹിച്ചീടും ദശാസ്യനെ രാഘവൻ
വിക്രമം കാട്ടുവാനന്നേരമാമല്ലോ
പുഷ്കരമാർഗ്ഗേണ പോകും നിനക്കൊരു
വിഘ്നം വരായ്ക! കല്യാണം ഭവിക്ക! തേ
മാരുതദേവനുമുണ്ടരികേ തവ
ശ്രീരാമകാര്യാർത്ഥമായല്ലോ പോകുന്നു'
ആശിർവ്വചനവും ചെയ്തു കപികുല-
മാശു പോകെന്നു വിധിച്ചോരനന്തരം
വേഗേന പോയ്‌ മഹേന്ദ്രത്തിൻ മുകളേറി
നാഗാരിയെപ്പോലെ നിന്നു വിളങ്ങിനാൻ

ഇത്ഥം പറഞ്ഞറിയിച്ചോരു തത്തയും
ബദ്ധമോദത്തോടിരുന്നിതക്കാലമേ
(ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ കിഷ്കിന്ധാകാണ്ഡം സമാപ്തം)

No comments:

Post a Comment