Friday, August 2, 2013

യുദ്ധകാണ്ഡം
ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! രാമ! നാരായണ! രാമ!
നാരായണ! രാമ! നാരായണ! ഹരേ!
രാമ! രമാരമണ! ത്രിലോകീപതേ!
രാമ! സീതാഭിരാമ! ത്രിദശപ്രഭോ!
രാമ! ലോകാഭിരാമ! പ്രണവാത്മക!
രാമ! നാരായണാത്മാരാമ! ഭൂപതേ!
രാമകഥാമൃതപാനപൂർണ്ണാനന്ദ-
സാരാനുഭൂതിക്കു സാമ്യമില്ലേതുമേ 10
ശാരികപ്പൈതലേ! ചൊല്ലുചൊല്ലിന്നിയും
ചാരുരാമായണയുദ്ധം മനോഹരം
ഇഥമാകർണ്യ കിളിമകൾ ചൊല്ലിനാൾ
ചിത്തം തെളിഞ്ഞു കേട്ടീടുവിനെങ്കിലോ
ചന്ദ്രചൂഡൻ പരമേശ്വരനീശ്വരൻ
ചന്ദ്രികാമന്ദസ്മിതം പൂണ്ടരുളിനാൻ
ചന്ദ്രാനനേ! ചെവിതന്നു മുദാ രാമ-
ചന്ദ്രചരിതം പവിത്രം ശൃണുപ്രിയേ!
ശ്രീരാമാദികളുടെ നിശ്ചയം
ശ്രീരാമചന്ദ്രൻ ഭുവനൈകനായകൻ
താരകബ്ര്ഹ്മാത്മകൻ കരുണാകരൻ 20
മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി-
ലാരൂഢമോദാലരുൾ ചെയ്തിതാദരാൽ!
“ദേവകളാലുമസാദ്ധ്യമായുള്ളോന്നു
കേവലം മാരുതി ചെയ്തതോർക്കും വിധൌ
ചിത്തേ നിരൂപിക്കപോലുമശക്യമാ-
മബ്ധി ശതയോജനായതമശ്രമം
ലംഘിച്ചു രാക്ഷസവീരരേയും കൊന്നു-
ലങ്കയും ചുട്ടുപൊള്ളിച്ചിതു വിസ്മയം
ഇങ്ങനെയുള്ള ഭൃത്യന്മാരൊരുത്തനു-
മെങ്ങുമൊരുനാളുമില്ലെന്നു നിർണ്ണയം 30
എന്നെയും ഭാനുവംശത്തെയും ലക്ഷ്മണൻ-
തന്നെയും മിത്രാത്മജനെയും കേവലം
മൈഥിലിയെക്കണ്ടു വന്നതുകാരണം
വാതാത്മജൻ പരിപാലിച്ചിതു ദൃഢം.
അങ്ങനെയായതെല്ലാമിനിയുമുട-
നെങ്ങനെ വാരിധിയെക്കടന്നീടുന്നു
നക്രമകരചക്രാദി പരിപൂർണ്ണ-
മുഗ്രമായുള്ള സമുദ്രം കടന്നുപോയ്
രാവണനെപ്പടയോടുമൊടുക്കി ഞാൻ
ദേവിയെയെന്നു കാണുന്നിതു ദൈവമേ!” 40

രാമവാക്യം കേട്ടു സുഗ്രീവനും പുന-
രാമയം തീരുമാറാശു ചൊല്ലീടിനാൻ:
“ലംഘനം ചെയ്തു സമുദ്രത്തെയും ബത!
ലങ്കയും ഭസ്മീകരിച്ചവിളംബിതം
രാവണൻ തന്നെസ്സകുലം കൊലചെയ്തു
ദേവിയേയും കൊണ്ടുപോരുന്നതുണ്ടു ഞാൻ
ചിന്തയുണ്ടാകരുതേതുമേ മാനസേ-
ചിന്തയാകുന്നതു കാര്യവിനാശിനി
ആരാലുമോർത്താൽ ജയിച്ചുകൂടാതൊരു
ശൂരരിക്കാണായ വാനരസഞ്ചയം 50
വഹ്നിയിൽ ചാടണമെന്നു ചൊല്ലീടിലും
പിന്നെയാമെന്നു ചൊല്ലുന്നവരല്ലിവർ
വാരിധിയെക്കടപ്പാനുപായം പാർക്ക-
നേരമിനിക്കളയാതെ രഘുപതേ!
ലങ്കയിൽ ചെന്നുനാം പുക്കിതെന്നാകിലോ
ലങ്കേശനും മരിച്ചാനെന്നു നിർണ്ണയം.
ലോകത്രയത്തിങ്കലാരെതിർക്കുന്നിതു-
രാഘവ! നിൻ തിരുമുമ്പിൽ മഹാരണേ
അസ്ത്രേണശോഷണം ചെയ്ക ജലധിയെ-
സത്വരം സേതുബന്ധിക്കിലുമാം ദൃഢം 60
വല്ല കണക്കിലുമുണ്ടാം ജയം തവ-
നല്ല നിമിത്തങ്ങൾ കാൺക രഘുപതേ!”
ഭക്തിശക്ത്യന്വിതമിത്രപുത്രോക്തിക-
ളിത്ഥമാകർണ്യ കാകുൽ‌സ്ഥനും തൽക്ഷണേ
മുമ്പിലാമ്മാറു തൊഴുതുനിൽക്കും വായു-
സംഭവനോടു ചോദിച്ചരുളീടിനാൻ:
ലങ്കാവിവരണം
ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങൾ
ശങ്കാവിഹീനമെന്നോടറിയിക്ക നീ
കോട്ടമതിൽകിടങ്ങെന്നിവയൊക്കവേ
കാട്ടിത്തരികവേണം വചസാ ഭവാൻ‘
എന്നതു കേട്ടു തൊഴുതു വാതാത്മജൻ
നന്നായ്ത്തെളിഞ്ഞുണർത്തിച്ചരുളീടിനാൻ:
‘മധ്യേ സമുദ്രം ത്രികൂടാചലം വളർ-
ന്നത്യുന്നതമതിൻമൂർദ്ധ്നി ലങ്കാപുരം
പ്രാണഭയമില്ലയാത ജനങ്ങൾക്കു
കാണാം കനകവിമാനസമാനമായ്.
വിസ്താരമുണ്ടങ്ങെഴുന്നൂറു യോജന
പുത്തൻകനകമതിലതിൻചുറ്റുമേ
ഗോപുരം നാലുദിക്കികലുമുണ്ടതി-
ശോഭിതമായതിനേഴുനിലകളും
അങ്ങനെതന്നെയതിനുള്ളിനുള്ളിലായ്
പൊങ്ങും മതിലുകളേഴുണ്ടൊരുപോലെ
ഏഴിനും നന്നാലു ഗോപുരപംക്തിയും
ചൂഴവുമായിരുപത്തെട്ടു ഗോപുരം
എല്ലാറ്റിനും കിടങ്ങുണ്ടങ്ങാധമായ്
ചൊല്ലുവാൻവേല യന്ത്രപ്പാലപംക്തിയും
അണ്ടർകോൻ‌ദിക്കിലെഗ്ഗോപുരം കാപ്പതി-
നുണ്ടു നിശാചരന്മാർപതിനായിരം.
ദക്ഷിണഗോപുരം രക്ഷിച്ചുനിൽക്കുന്ന
രക്ഷോവരരുണ്ടു നൂറായിരം സദാ
ശക്തരായ് പശ്ചിമഗോപുരം കാക്കുന്ന
നക്തഞ്ചരരുണ്ടു പത്തുനൂറായിരം
ഉത്തരഗോപുരം കാത്തുനില്പാനതി-
ശക്തരായുണ്ടൊരു കോടി നിശാചരർ.
ദിക്കുകൾനാലിലുമുള്ളതിലർദ്ധമു-
ണ്ടുഗ്രതയോടു നടുവു കാത്തീടുവാൻ
അന്ത:പുരം കാപ്പതിന്നുമുണ്ടത്രപേർ
മന്ത്രശാലയ്ക്കുണ്ടതിലിരട്ടിജ്ജനം.
ഹാടകനിർമ്മിതഭോജനശാലയും
നാടകശാല നടപ്പന്തൽപിന്നെയും
മജ്ജനശാലയും മദ്യപാനത്തിനു
നിർജ്ജനമായുള്ള നിർമ്മലശാലയും
ലങ്കാവിരചിതാലങ്കാരഭേദമാ-
തങ്കാപഹം പറയാവല്ലന്തനും
തല്പുരം തന്നിൽനീളേത്തിരഞ്ഞേനഹം
മല്പിതാവിൻനിയോഗേന ചെന്നേൻബലാൽ
പുഷ്പിതോദ്യാനദേശേ മനോമോഹനേ
പത്മജാദേവിയേയും കണ്ടു കൂപ്പിനേൻ
അംഗുലീയം കൊടുത്താശു ചൂഡാരത്ന-
മിങ്ങു വാങ്ങിക്കൊണ്ടടയാളവാക്യവും
കേട്ടു വിടവഴങ്ങിച്ചു പുറപ്പെട്ടു
കാട്ടിയേൻപിന്നെക്കുറഞ്ഞൊരവിവേകം.
ആരാമമൊക്കെ തകർത്തതു കാക്കുന്ന
വീരരെയൊക്കെ ക്ഷണേന കൊന്നീടിനേൻ.
രക്ഷോവരാത്മജനാകിയ ബാലക-
നക്ഷകുമാരനവനെയും കൊന്നു ഞാൻ
എന്നു വേണ്ടാ ചുരുക്കിപ്പറഞ്ഞീടുവാൻ
മന്നവ! ലങ്കാപുരത്തിങ്കലുള്ളതിൽ
നാലൊന്നു സൈന്യമൊടുക്കിവേഗേന പോയ്
കാലേ ദശമുഖനെക്കണ്ടു ചൊല്ലിനേൻ
നല്ലതെല്ലാം പിന്നെ, രാവണൻകോപേന
ചൊല്ലിനാൻതന്നിടെ ഭൃത്യരോ’ടിപ്പൊഴേ
കൊല്ലുക വൈകാതിവനെ’യെന്നന്നേരം
കൊല്ലുവാൻവന്നവരോടു വിഭീഷണൻ
ചൊല്ലിനാനഗ്രജൻതന്നോടുമാദരാൽ:
‘കൊല്ലുമാറില്ല ദൂതന്മാരെയാരുമേ
ചൊല്ലുള്ള രാജധർമ്മങ്ങളറിഞ്ഞവർ
കൊല്ലാതയയ്ക്കടയാളപ്പെടുത്തതു
നല്ലതാകുന്നതെ’ന്നപ്പോൾദശാനനൻ
ചൊല്ലിനാന് വാലധിക്കഗ്നി കൊളുത്തുവാൻ
സസ്നേഹവാസസാ പുച്ഛം പൊതിഞ്ഞവ-
രഗ്നികൊളുത്തിനാരപ്പോളടിയനും
ചുട്ടുപൊട്ടിച്ചേനിരുനൂറു യോജന
വട്ടമായുള്ള ലങ്കാപുരം സത്വരം
മന്നവ! ലങ്കയിലുള്ള പടയ്ല് നാ-
ലൊന്നുമൊടുക്കിനേൻത്വല്പ്രസാദത്തിനാൽ.
ഒന്നുകൊണ്ടുമിനിക്കാലവിളംബനം
നന്നല്ല പോക പുറപ്പെടുകാശു നാം.
യുദ്ധസന്നദ്ധരായ് ബദ്ധരോഷം മഹാ-
പ്രസ്ഥാനമാശു കുരു ഗുരുവിക്രമം
സംഖ്യയില്ലാതോളമുള്ള മഹാകപി-
സംഘേന ലങ്കാപുരിക്കു ശങ്കാപഹം
ലംഘനം ചെയ്തു നക്തഞ്ചരനായക-
കിങ്കരന്മാരെ ക്ഷണേന പിതൃപതി-
കിങ്കരന്മാർക്കു കൊടുത്തു ദശാനന-
ഹുങ്കൃതിയും തീർത്തു സംഗരാന്തേ ബലാൽ
പങ്കജനേത്രയെക്കൊണ്ടുപോരാം വിഭോ!
പങ്കജനേത്ര! പരംപുരുഷ! പ്രഭോ!
യുദ്ധയാത്ര
അഞ്ജനാനന്ദനൻ വാക്കുകൾകേട്ടഥ
സഞ്ജാതകൌതുകം സംഭാവ്യ സാദരം
അഞ്ജസാ സുഗ്രീവനോടരുൾചെയ്തിതു
കഞ്ജവിലോചനനാകിയ രാഘവൻ:
‘ഇപ്പോൾവിജയമുഹൂർത്തകാലം പട-
യ്ക്കുൽപ്പന്നമോദം പുറപ്പെടുകേവരും.
നക്ഷത്രമുത്രമതും വിജയപ്രദം
രക്ഷോജനർക്ഷമാം മൂലം ഹതിപ്രദം
ദക്ഷിണനേത്രസ്ഫുരണവുമുണ്ടു മേ
ലക്ഷണമെല്ലാം നമുക്കു ജയപ്രദം
സൈന്യമെല്ലാം പരിപാലിച്ചു കൊള്ളണം
സൈന്യാധിപനായ നീലൻമഹാബലൻ
മുമ്പും നടുഭാഗവുമിരുഭാഗവും
പിൻപടയും പരിപാലിച്ചുകൊള്ളുവാൻ
വമ്പരാം വാനരന്മാരെ നിയോഗിക്ക
രംഭപ്രമാഥിപ്രമുഖരായുള്ളവർ
മുൻപിൽഞാൻമാരുതികണ്ഠവുമേറി മൽ
പിമ്പേ സുമിത്രാത്മജനംഗദോപരി
സുഗ്രീവനെന്നെപ്പിരിയാതരികവേ
നിർഗ്ഗമിച്ചീടുക മറ്റുള്ള വീരരും
നീലൻഗജൻഗവയൻഗവാക്ഷൻബലി
ശൂലിസമാനനാം മൈന്ദൻവിവിദനും
പങ്കജസംഭവസൂനു സുഷേണനും
തുംഗൻനളനും ശതബലി താരനും
ചൊല്ലുള്ള വാനരനായകന്മാരോടു
ചൊല്ലുവാനാവതല്ലാതൊരു സൈന്യവും
കൂടിപ്പുറപ്പെടുകേതുമേ വൈകരു-
താടലുണ്ടാകരുതാർക്കും വഴിക്കെടോ!’
ഇത്ഥമരുൾചെയ്തു മർക്കടസൈനിക-
മദ്ധ്യേ സഹോദരനോടും രഘുപതി
നക്ഷത്രമണ്ഡലമദ്ധ്യേ വിളങ്ങുന്ന
നക്ഷത്രനാഥനും ഭാസ്കരദേവനും
ആകാശമാർഗ്ഗേ വിളങ്ങുന്നതുപോലെ
ലോകനാഥന്മാർതെളിഞ്ഞു വിളങ്ങിനാർ.
ആർത്തു വിളിച്ചു കളിച്ചു പുളച്ചു ലോ-
കാർത്തി തീർത്തീടുവാൻമർക്കടസഞ്ചയം
രാത്രിഞ്ചരേശ്വരരാജ്യം പ്രതി പര-
മാസ്ഥയാ വേഗാൽനടന്നുതുടങ്ങിനാർ.
രാത്രിയിലൊക്കെ നിറഞ്ഞു പരന്നൊരു
വാർദ്ധി നടന്നങ്ങടുക്കുന്നതുപോലെ
ചാടിയുമോടിയുമോരോ വനങ്ങളിൽ
തേടിയും പക്വഫലങ്ങൾഭുജിക്കയും
ശൈലവനനദീജാലങ്ങൾപിന്നിട്ടു
ശൈലശരീരികളായ കപികുലം
ദക്ഷിണസിന്ധുതന്നുത്തരതീരവും
പുക്കു മഹേന്ദ്രാചലാന്തികേ മേവിനാർ
മാരുതിതന്നുടെ കണ്ഠ്ദേശേനിന്നു
പാരിലിറങ്ങി രഘുകുലനാഥനും
താരേയകണ്ഠമമർന്ന സൌമിത്രിയും
പാരിലിഴിഞ്ഞു വണങ്ങിനാനഗ്രജം
ശ്രീരാമലക്ഷ്മണന്മാരും കപീന്ദ്രരും
വാരിധി തീരം പ്രവേശിച്ചനന്തരം
സൂര്യനും വാരിധിതന്നുടെ പശ്ചിമ-
തീരം പ്രവേശിച്ചതപ്പോൾനൃപാധിപൻ
സൂര്യാത്മജനോടരുൾചെയ്തിതാശു ‘നാം
വാരിയുമുത്തു സന്ധ്യാവന്ദനംചെയ്തു
വാരാന്നിധിയെക്കടപ്പാനുപായവും
ധീരരായുള്ളവരൊന്നിച്ചു മന്ത്രിച്ചു
പാരാതെ കല്പിക്കവേണമിനിയുടൻ
വാനരസൈന്യത്തെ രക്ഷിച്ചുകൊള്ളണം
സേനാധിപന്മാർകൃശാനുപുത്രാദികൾ
രാത്രിയിൽമായാവിശാരദന്മാരായ
രാത്രിഞ്ചരന്മാരുപദ്രവിച്ചീടുവോർ‘
ഏവമരുൾചെയ്തു സന്ധ്യയും വന്ദിച്ചു
മേവിനാൻപർവതാഗ്രേ രഘുനാഥനും
വാനരവൃന്ദം മകരാലയം കണ്ടു
മാനസേ ഭീതി കലർന്നു മരുവിനാർ
നക്രചക്രൌഘ ഭയങ്കരമെത്രയു-
മുഗ്രം വരുണാലയം ഭീമനിസ്വനം
അത്യുന്നതതരംഗാഢ്യമഗാധമി-
തുത്തരണം ചെയ്‌വതിന്നരിതാർക്കുമേ
ഇങ്ങനെയുള്ള സമുദ്രം കടന്നു ചെ-
ന്നെങ്ങനെ രാവണൻതന്നെ വധിക്കുന്നു?
ചിന്താപരവശന്മാരായ് കപികളു-
മന്ധബുദ്ധ്യാ രാമപാർശ്വേ മരുവിനാർ‌‌
ചന്ദ്രനുമപ്പോഴുദിച്ചു പൊങ്ങീടിനാൻ
ചന്ദ്രമുഖിയെ നിരൂപിച്ചു രാമനും
ദു:ഖം കലർന്നു വിലാപം തുടങ്ങിനാ-
നൊക്കെ ലോകത്തെയനുകരിച്ചീടുവാൻ
ദു:ഖഹർഷഭയക്രോധലോഭാദികൾ
സൌഖ്യമദമോഹകാമജന്മാദികൾ
അജ്ഞാനലിംഗത്തിനുള്ളവയെങ്ങനെ
സുജ്ഞാനരൂപനായുള്ള ചിദാത്മനി
സംഭവിക്കുന്നു വിചാരിച്ചു കാൺകിലോ
സംഭവിക്കുന്നിതു ദേഹാഭിമാനിനാം
കിം പരമാത്മനി സൌഖ്യദു:ഖാദികൾ
സമ്പ്രസാദത്തിങ്കലില്ല രണ്ടേതുമേ
സമ്പ്രതി നിത്യമാനന്ദമാത്രം പരം
ദു:ഖാദിസർവ്വവും ബുദ്ധിസംഭൂതങ്ങൾ
മുഖ്യനാം രാമൻപരാത്മാ പരം‌പുമാൻ
മായാഗുണങ്ങളിൽസംഗതനാകയാൽ
മായവിമോഹിതന്മാർക്കു തോന്നും വൃഥാ.
ദു:ഖിയെന്നും സുഖിയെന്നുമെല്ലാമതു-
മൊക്കെയോർത്താലബുധന്മാരുടെ മതം.
രാവണാദികളുടെ ആലോചന
അക്കഥ നിൽക്ക ദശരഥപുത്രരു-
മർക്കാത്മജാദികളായ കപികളും
വാരാന്നിധിക്കു വടക്കേക്കര വന്നു
വാരിധിപോലെ പരന്നോരനന്തരം
ശങ്കാവിഹീനം ജയിച്ചു ജഗത്രയം
ലങ്കയിൽവാഴുന്ന ലങ്കേശ്വരൻതദാ
മന്ത്രികൾതമ്മെ വരുത്തി വിരവോടു
മന്ത്രനികേതനം പുക്കിരുന്നീടിനാൻ
ആദിതേയാസുരേന്ദ്രാദികൾക്കുമരു-
താതൊരു കർമ്മങ്ങൾമാരുതി ചെയ്തതും
ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണൻ
മന്ത്രികളോടു കേൾപ്പിച്ചാനവസ്ഥകൾ:
‘മാരുതി വന്നിവിടെച്ചെയ്ത കർമ്മങ്ങ-
ളാരുമറിയാതിരിക്കയുമല്ലല്ലോ
ആർക്കും കടക്കരുതാതൊരു ലങ്കയി-
ലൂക്കോടുവന്നകം‌പുക്കൊരു വാനരൻ
ജാനകി തന്നെയും കണ്ടു പറഞ്ഞൊരു
ദീനതകൂടാതഴിച്ചാനുപവനം
നക്തഞ്ചരന്മാരെയും വധിച്ചെന്നുടെ
പുത്രനാമക്ഷകുമാരനെയും കൊന്നു
ലങ്കയും ചുട്ടുപൊട്ടിച്ചു സമുദ്രവും
ലംഘനം ചെയ്തൊരു സങ്കടമെന്നിയേ
സ്വസ്ഥനായ് പോയതോർത്തോളം നമുക്കുള്ളി-
ലെത്രയും നാണമാമില്ലൊരു സംശയം
ഇപ്പോൾകപികുലസേനയും രാമനു-
മബ്ധിതന്നുത്തരതീരേ മരുവുന്നോർ.
കർത്തവ്യമെന്തു നമ്മാലിനിയെന്നതും
ചിത്തേ നിരൂപിച്ചു കല്പിക്ക നിങ്ങളും.
മന്ത്രവിശാരദന്മാർനിങ്ങളെന്നുടെ
മന്ത്രികൾചൊന്നതു കേട്ടതു മൂലമായ്
വന്നീലൊരാപത്തിനിയും മമ ഹിതം
നന്നായ് വിചാരിച്ചു ചൊല്ലുവിൻവൈകാതെ.
എന്നുടെ കണ്ണുകളാകുന്നതും നിങ്ങ-
ളെന്നിലേ സ്നേഹവും നിങ്ങൾക്കചഞ്ചലം.
ഉത്തമം മദ്ധ്യമം പിന്നേതധമവു-
മിത്ഥം ത്രിവിധമായുള്ള വിചാരവും
സാദ്ധ്യമിദ,മിദം ദുസ്സാദ്ധ്യമാ,മിദം
സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും
കേട്ടാൽപലർക്കുമൊരുപോലെ മാനസേ
വാട്ടമൊഴിഞ്ഞു തോന്നീടുന്നതും മുദാ
തമ്മിലന്യോന്യം പറയുന്ന നേരത്തു
സമ്മതം മാമകം നന്നുനന്നീദൃശം.
എന്നുറച്ചൊന്നിച്ചു കല്പിച്ചതുത്തമം
പിന്നെ രണ്ടാമതു മദ്ധ്യമം ചൊല്ലുവാൻ
ഓരോ തരം പറഞ്ഞൂനങ്ങളുള്ളതു
തീരുവാനായ് പ്രതിപാദിച്ചനന്തരം
നല്ലതിതെന്നൈകമത്യമായേവനു-
മുള്ളിലുറച്ചു കല്പിച്ചു പിരിവതു
മദ്ധ്യമമാ‍യുള്ള മന്ത്രമതെന്നിയേ
ചിത്താഭിമാനേന താൻതാൻപറഞ്ഞതു
സാധിപ്പതിനു ദുസ്തർക്കം പറഞ്ഞതു
ബാധിച്ചു മറ്റേവനും പറഞ്ഞീർഷ്യയാ
കാലുഷ്യചേതസാ കലിച്ചുകൂടാതെ
കാലവും ദീർഘമായിട്ടു പരസ്പരം
നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ
നിന്ദ്യനായുള്ളോനധമമതെത്രയും
എന്നാലിവിടെ നമുക്കെന്തു നല്ലതെ-
ന്നൊന്നിച്ചു നിങ്ങൾവിചാരിച്ചു ചൊല്ലുവിൻ’
ഇങ്ങനെ രാവണൻചൊന്നതു കേട്ടള-
വിംഗിതജ്ഞന്മാര് നിശാചരർചൊല്ലിനാർ:
‘നന്നുനന്നെത്രയുമോർത്തോളമുള്ളിലി-
തിന്നൊരു കാര്യവിചാരമുണ്ടായതും
ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നൊ-
രാകുലമെന്തു ഭവിച്ചതു മാനസേ?
മർത്ത്യനാം രാമങ്കൽനിന്നു ഭയം തവ
ചിത്തേ ഭവിച്ചതുമെത്രയുമത്ഭുതം!
വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടൻ
ബദ്ധ്വാ വിനിക്ഷിപ്യ പത്തനേ സത്വരം
വിശ്രുതയായൊരു കീർത്തി വളർത്തതും
പുത്രനാം മേഘനിനാദനതോർക്ക നീ
വിത്തേശനെപ്പുരായുദ്ധമദ്ധ്യേഭവാൻ
ജിത്വാ ജിതശ്രമം പോരും ദശാന്തരേ
പുഷ്പകമായ വിമാനം ഗ്രഹിച്ചതു-
മത്ഭുതമെത്രയുമോർത്തുകണ്ടോളവും
കാലനെപ്പോരിൽജയിച്ച ഭവാനുണ്ടോ
കാലദണ്ഡത്താലൊരു ഭയമുണ്ടാകൂ?
ഹുങ്കാരമാത്രേണതന്നെ വരുണനെ
സംഗരത്തിങ്കൽജയ്ച്ചീലയോ ഭവാൻ?
മറ്റുള്ള ദേവകളെപ്പറയേണമോ
പറ്റലരാരു മറ്റുള്ളാതു ചൊല്ലു നീ!
പിന്നെ മയനാം മഹാസുരൻപേടിച്ചു
കന്യകാരത്നത്തെ നൽകീലയൊ-തവ?
ദാനവന്മാർകരംതന്നു പൊറുക്കുന്നു
മാനവന്മാരെക്കൊണ്ടെന്തു ചൊല്ലേണമോ?
കൈലാസശൈലമിളക്കിയെടുത്തുട-
നാലോലമമ്മാനമാടിയകാരണം
കാലാരി ചന്ദ്രഹാസത്തെ നൽകീലയോ
മൂലമുണ്ടോ വിഷാദിപ്പാൻമനസി തേ?
ത്രൈലോക്യവാസികളെലാം ഭവൽബല-
മാലോക്യ ഭീതികലർന്നു മരുവുന്നു
മാരുതി വന്നിവിടെച്ചെയ്ത കർമ്മങ്ങൾ
വീരരായുള്ള നമുക്കോക്കിൽനാണമാം
നാമൊന്നുപേക്ഷിക്കകാരണാലേതുമൊ-
രാമയമെന്നിയേ പൊയ്ക്കൊണ്ടതുമവൻ
ഞങ്ങളാരാനുമറിഞ്ഞാകിലെന്നുമേ-
യങ്ങവൻജീവനോടേ പോകയില്ലല്ലോ.’
ഇത്ഥം ദശമുഖനോടറിയിച്ചുടൻ
പ്രത്യേകമോരോ പ്രതിജ്ഞയും ചൊല്ലിനാർ:
‘മാനമോടിന്നിനി ഞങ്ങളിലേകനെ
മാനസേ കല്പിച്ചയയ്ക്കുന്നതാകിലോ
മാനുഷജാതികളില്ല ലോകത്തിങ്കൽ
വാനരജാതിയുമില്ലെന്നതും വരും
ഇന്നൊരു കാര്യവിചാരമാക്കിപ്പല-
രൊന്നിച്ചുകൂടി നിരൂപിക്കയെന്നതും
എത്രയും പാരമിളപ്പം നമുക്കതു-
മുൾത്താരിലോർത്തരുളേണം ജഗൽ‌പ്രഭോ!’
നക്തഞ്ചരവരരിത്ഥം പറഞ്ഞള-
വുൾത്താപമൊട്ടു കുറഞ്ഞു ദശാസ്യനും.
രാവണകുംഭകർണ്ണ സംഭാഷണം
നിദ്രയും കൈവിട്ടു കുംഭകർണ്ണൻ തദാ
വിദ്രുതമഗ്രജൻ തന്നെ വണങ്ങിനാൻ
ഗാഢ ഗാഢം പുണർന്നൂഢമോദം നിജ
പീഠമതിന്മേലിരുത്തിദ്ദശാസ്യനും
വൃത്താന്തമെല്ലാമവരജൻ തന്നോടു
ചിത്താനുരാഗേണ കേൾപ്പിച്ചനന്തരം
ഉൾത്താരിലുണ്ടായ ഭീതിയോടുമവൻ
നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാൻ
“ജീവിച്ചു ഭൂമിയിൽ വാഴ്കെന്നതിൽ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും 360
ഇപ്പോൾ ഭവാൻ ചെയ്ത കർമ്മങ്ങളൊക്കെയും
ത്വൽ പ്രാണഹാനിക്കുതന്നെ ധരിക്ക നീ
രാമൻ ഭവാനെ ക്ഷണം കണ്ടുകിട്ടുകിൽ
ഭൂമിയിൽ വാഴ്വാനയയ്ക്കയില്ലെന്നുമേ
ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കിൽ
സേവിച്ചുകൊള്ളുക രാമനെ നിത്യമായ്
രാമൻ മനുഷ്യനല്ലേക സ്വരൂപനാം
ശ്രീമാൻ മഹാവിഷ്ണു നാരായണൻ പരൻ
സീതയാകുന്നതു ലക്ഷ്മീഭഗവതി
ജാതയായാൾ തവനാശം വരുത്തുവാൻ 370
മോഹേന നാദഭേദം കേട്ടു ചെന്നുടൻ
ദേഹനാശം മൃഗങ്ങൾക്കു വരുന്നിതു
മീനങ്ങളെല്ലാം രസത്തിങ്കൽ മോഹിച്ചു
താനേ ബളിശം വിഴുങ്ങി മരിക്കുന്നു
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങൾ
മഗ്നമായ് മൃത്യുഭവിക്കുന്നിതവ്വണ്ണം
ജാനകിയെക്കണ്ടു മോഹിക്ക കാരണം
പ്രാണവിനാശം ഭവാനുമകപ്പെടും
നല്ലതല്ലേതുമെനിക്കിതെന്നുള്ളതു-
മുള്ളിലറിഞ്ഞിരിക്കുന്നതെന്നാകിലും 380
ചൊല്ലുമതിങ്കൽ മനസ്സതിൻ കാരണം
ചൊല്ലുവൻ മുന്നം കഴിഞ്ഞ ജന്മത്തിലേ
വാസനകൊണ്ടതു നീക്കരുതാർക്കുമേ-
ശാസനയാലു മടങ്ങുകയില്ലതു
വിജ്ഞാനമുള്ള ദിവ്യന്മാർക്കുപോലുമ-
റ്റജ്ഞാനികൾക്കോ പറയേണ്ടതില്ലല്ലോ
കാട്ടിയതെല്ലാമപനയം നീയതു
നാട്ടിലുള്ളോർക്കുമാപത്തിനായ് നിർണ്ണയം
ഞാനിതിനിന്നിനി രാമനേയും മറ്റു
വാനരന്മാരെയൊമൊക്കെയൊടുക്കുവൻ 390
ജാനകിതന്നെയനുഭവിച്ചീടു നീ
മാനസേ ഖേദമുണ്ടാകരുതേതുമേ
ദേഹത്തിനന്തരം വന്നുപോം മുന്നമേ
മോഹിച്ചതാഹന്ത! സാധിച്ചുകൊൾക നീ
ഇന്ദ്രിയങ്ങൾക്കു വശനാം പുരുഷനു
വന്നീടുമാപത്തു നിർണ്ണയമോർത്തു കാൺ
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
വന്നുകൂടും നിജ സൌഖ്യങ്ങളൊക്കവേ”
ഇന്ദ്രാരിയാം കുംഭകർണ്ണോക്തി കേട്ടള-
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാൽ 400
“മാനുഷനാകിയ രാമനേയും മറ്റു
വാനരന്മാരെയൊമൊക്കെയൊടുക്കി ഞാൻ
ആശുവരുവനനുജ്ഞയെച്ചെയ്കിലെ-“
നാശരാധീശ്വരനോടു ചൊല്ലീടിനാൻ.
രാവണവിഭീഷണ സംഭാഷണം
അന്നേരമാഗതനായ വിഭീഷണൻ
ധന്യൻനിജാഗ്രജൻ‌തന്നെ വണങ്ങിനാൻ.
തന്നരികത്തങ്ങിരുത്തിദ്ദശാനനൻ
ചൊന്നാനവനോടു പഥ്യം വിഭീഷണൻ:
‘രാക്ഷസാധീശ്വര! വീര! ദശാനന!
കേൾക്കണമെന്നുടെ വാക്കുകളിന്നു നീ.
നല്ലതു ചൊല്ലേണമെല്ലാവരും തനി-
ക്കുള്ളാവരോടു ചൊല്ലുള്ള ബുധജനം
കല്യാണമെന്തു കുലത്തിനെന്നുള്ളതു-
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം
യുദ്ധത്തിനാരുള്ളാതോർക്ക നീ രാമനോ-
ടിത്രിലോകത്തിങ്കൽനക്തഞ്ചരാധിപ?
മത്തനുന്മത്തൻപ്രഹസ്തൻവികടനും
സുപ്തഘ്നയജ്ഞാന്തകാദികളും തഥാ
കുംഭകർണ്ണൻജംബുമാലി പ്രജംഘനും
കുംഭൻനികുംഭനകമ്പനൻകമ്പനൻ
വമ്പൻമഹോദരനും മഹാപാർശ്വനും
കുംഭഹനും ത്രിശിരസ്സതികായനും
ദേവാന്തകനും നരാന്തകനും മറ്റു-
ദേവാരികൾവജ്രദംഷ്ട്രാദി വീരരും
യൂപാക്ഷനും ശോണിതാക്ഷനും പിന്നെ വി-
രൂപാക്ഷ ധൂമ്രാക്ഷനും മകരാക്ഷനും
ഇന്ദ്രനെസ്സംഗരേ ബന്ധിച്ച വീരനാ-
മിന്ദ്രജിത്തിന്നുമാമല്ലവനോടെടോ!
നേരേ പൊരുതു ജയിപ്പതിനാരുമേ
ശ്രീരാമനോടു കരുതായ്ക മാനസേ.
ശ്രീരാമനായതു മാനുഷനല്ല കേ-
ളാരെന്നറിവാനുമാമല്ലൊരുവനും.
ദേവേന്ദ്രനുമല്ല വഹ്നിയുമല്ലവൻ
വൈവസ്വതനും നിരൃതിയുമല്ല കേൾ
പാശിയുമല്ല ജഗൽ‌‌പ്രാണനല്ല വി-
ത്തേശനുമല്ലവനീശാനനുമല്ല
വേധാവുമല്ല ഭുജംഗാധിപനുമ-
ല്ലാദിത്യരുദ്രവസുക്കളുമല്ലവൻ.
സാ‍ക്ഷാൽമഹാവിഷ്ണു നാരായണൻപരൻ
മോക്ഷദൻസൃഷ്ടിസ്ഥിതിലയകാരണൻ
മുന്നം ഹിരണ്യാക്ഷനെക്കൊലചെയ്തവൻ
പന്നിയായ്, മന്നിടം പാലിച്ചുകൊള്ളുവാൻ.
പിന്നെ നരസിംഹരൂപം ധരിച്ചിട്ടു
കൊന്നു ഹിരണ്യകശിപുവാം വീരനെ.
ലോകൈകനായകൻവാമനമൂത്തിയായ്
ലോകത്രയം ബലിയോടു വാങ്ങീടിനാൻ.
കൊന്നാനിരുപത്തൊരു തുട രാമനായ്
മന്നവന്മാരെ,യസുരാംശമാകയാൽ
അന്നന്നസുരരെയൊക്കെയൊടുക്കുവാൻ
മന്നിലവതരിച്ചീടും ജഗന്മയൻ.
ഇന്നു ദശരഥപുത്രനായ് വന്നിതു
നിന്നെയൊടുക്കുവാനെന്നറിഞ്ഞീടു നീ
സത്യസങ്കലനാമീശ്വരൻ‌തന്മതം
മിഥ്യയായ് വന്നുകൂടായെന്നു നിർണ്ണയം
എങ്കലെന്തിന്നു പറയുന്നതെന്നൊരു
ശങ്കയുണ്ടാകിലതിന്നു ചൊല്ലീടുവൻ
സേവിപ്പവർക്കഭയത്തെക്കൊടുപ്പൊരു
ദേവനവൻകരുണാകരൻകേവലൻ
ഭക്തപ്രിയൻപരമൻപരമേശ്വരൻ
ഭുക്തിയും മുക്തിയും നൽകും ജനാർദ്ദനൻ
ആശ്രിതവത്സലനംബുജലോചന-
നീശ്വരനിന്ദിരാവല്ലഭൻകേശവൻ,
ഭക്തിയോടും തൻ‌തിരുവടിതൻ‌പദം
നിത്യമായ് സേവിച്ചുകൊൾക മടിയാതെ.
മൈഥിലീദേവിയെക്കൊണ്ടെക്കൊടുത്തു തൽ
പാദാംബുജത്തിൽനമസ്കരിച്ചീടുക.
 കൈതൊഴുതാശു രക്ഷിക്കെന്നു ചൊല്ലിയാൽ
ചെയ്തപരാധങ്ങളെല്ലാം ക്ഷമിച്ചവൻ
തൻ‌പദം നൽകീടുമേവനും നമ്മുടെ
തമ്പുരാനോളം കൃപയില്ല മറ്റാർക്കും.
കാ‍ടകം‌പുക്ക നേരത്തതിബാലകൻ
താടകയെക്കൊലചെയ്താനൊരമ്പിനാൽ
കൌശികൻതന്നുടെ യാഗരക്ഷാർത്ഥമായ്
നാശം സുബാഹുമുഖ്യന്മാർക്കു നൽകിനാൻ.
തൃക്കാലടിവച്ചു കല്ലാമഹല്യയ്ക്കു
ദുഷ്കൃതമെല്ലാമൊടുക്കിയതോർക്ക നീ
ത്രൈയംബകം വില്ലു ഖണ്ഡിച്ചു സീതയാം
മയ്യൽമിഴിയാളെയും കൊണ്ടുപോകുമ്പോൾ
മാർഗ്ഗമദ്ധ്യേ കുഠാരായുധനാകിയ
ഭാർഗ്ഗവന്‌തന്നെജ്ജയിച്ചതുമത്ഭുതം
പിന്നെ വിരാധനെക്കൊന്നുകളഞ്ഞതും
ചെന്ന ഖരാദികളെക്കൊല ചെയ്തതും
ഉന്നതനാകിയ ബാലിയെക്കൊന്നതും
മന്നവനാകിയ രാ‍ഘവനല്ലയോ?
അർണ്ണവം ചാടിക്കടന്നിവിടേക്കു വ-
ന്നർണ്ണോജനേത്രയെക്കണ്ടു പറഞ്ഞുടൻ
വഹ്നിക്കു ലങ്കാപുരത്തെസ്സമർപ്പിച്ചു
സന്നദ്ധനായ്പ്പോയ മാരുതി ചെയ്തതും
ഒന്നൊഴിയാതെയ്ശ്രിഞ്ഞിരിക്കെ തവ
നന്നുനന്നാഹന്ത! തോന്നുന്നിതെങ്ങനെ!
നന്നല്ല സജ്ജനത്തോടു വൈരം വൃഥാ.
തന്വംഗിതന്നെക്കൊടുക്ക മടിയാതെ.
നഷ്ടമതികളായീടുമമാത്യന്മാ-
രിഷ്ടം പറഞ്ഞു കൊല്ലിക്കുമതോർക്ക നീ
കാലപുരം ഗമിയാതിരിക്കേണ്ടുകിൽ
കാലം വൈകാതെ കൊടുക്ക വൈദേഹിയെ
ദുർബലനായുള്ളവൻപ്രബലൻ‌തന്നോ-
ടുൾപ്പൂവിൽമത്സരംവച്ചു തുടങ്ങിയാൽ
പില്പാടു നാടും നഗരവും സേനയും
തല്‌പ്രാണനും നശിച്ചീടുമരക്ഷണാൽ.
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം.
തന്നുടെ ദുർന്നയംകൊണ്ടു വരുന്നതി-
നിന്നു നാമാളല്ല പോകെന്നു വേർപെട്ടു
ചെന്നു സേവിക്കും പ്രബലനെ ബന്ധുക്ക-
ളന്നേരമോർത്താൽഫലമില്ല മന്നവ!
രാമശരമേറ്റു മൃത്യു വരുന്നേര-
മാമയമുള്ളിലെനിക്കുണ്ടതുകൊണ്ടു
നേരെ പറഞ്ഞുതരുന്നതു ഞാനിനി
താരാർമകളെ കൊടുക്ക വൈകീടാതെ.
യുദ്ധമേറ്റുള്ള പടയും നശിച്ചുട-
നർത്ഥവുമെല്ലാമൊടുങ്ങിയാൽമാനസേ
മാനിനിയെക്കൊടുക്കാമെന്നു തോന്നിയാൽ
സ്ഥാനവുമില്ല കൊടുപ്പതിനോർക്ക നീ.
മുമ്പിലേയുള്ളിൽവിചാരിച്ചു കൊള്ളണം
വമ്പനോടേറ്റാൽവരും ഫലമേവനും.
ശ്രീരാമനോടു കലാം തുടങ്ങിയാ-
ലാരും ശരണമില്ലെന്നതറിയണം.
പങ്കജനേത്രനെസ്സേവിച്ചു വാഴുന്നു
ശങ്കരനാദികളെന്നതുമോർക്ക നീ
രാക്ഷസരാജ! ജയിക്ക ജയിക്ക നീ
സാക്ഷാൽമഹേശ്വരനോടു പിണങ്ങൊലാ
കൊണ്ടൽ‌നേർവർണ്ണനു ജാനകീദേവിയെ-
കൊണ്ടെക്കൊടുത്തു സുഖിച്ചു വസിക്ക നീ
സംശയമെന്നിയേ നൽകുക ദേവിയെ
വംശം മുടിച്ചു കളയായ്ക വേണമേ!’
ഇത്ഥം വിഭീഷണൻപിന്നെയും പിന്നെയും
പത്ഥ്യമായുള്ളതു ചൊന്നതു കേട്ടൊരു
നക്തഞ്ചരാധിപനായ ദശാസ്യനും
ക്രുദ്ധനായ് സോദരനോടു ചൊല്ലീടിനാൻ:
‘ശത്രുക്കളല്ല ശത്രുക്കളാകുന്നതു
മിത്രഭാവത്തോടരികേ മരുവിന
ശത്രുക്കൾശത്രുക്കളാകുന്നതേവനും
മൃത്യു വരുത്തുമവരെന്നു നിർണ്ണയം.
ഇത്തരമെന്നോടു ചൊല്ലുകിലാശു നീ
വധ്യനാമെന്നാലതിനില്ല സംശയം.’
രാത്രിഞ്ചരാധിപനിത്തരം ചൊന്നള-
വോർത്താൻവിഭീഷണൻഭാഗവതോത്തമൻ:
‘മൃത്യുവശഗതനായ പുരുഷനു
സിദ്ധൌഷധങ്ങളുമേൽക്കയിലേതുമേ.
പോരുമിവനോടിനി ഞാൻപറഞ്ഞതു
പൌരുഷംകൊണ്ടു നീക്കാമോ വിധിമതം?
ശ്രീരാമദേവപാദാംബോജമെന്നി മ-
റ്റാരും ശരണമെനിക്കില്ല കേവലം.
ചെന്നു തൃക്കാൽക്കൽവീണന്തികേ സന്തതം
നിന്നു സേവിച്ചുകൊൾവൻജന്മമുള്ള നാൾ.’
സത്വരം നാലമാത്യന്മാരുമായവ-
നിത്ഥം നിരൂപിച്ചുറച്ചു പുറപ്പെട്ടു.
ദാരധനാലയമിത്ര ഭൃത്യൌഘവും
ദൂരെ പരിത്യജ്യ, രാമപാദാംബുജം
മാനസത്തിങ്കലുറപ്പിച്ചു തുഷ്ടനായ്
വീണുവണങ്ങിനാനഗ്രജൻ‌തൻ‌പദം
കോപിച്ചു രാവണൻചൊല്ലിനാനന്നേര-
‘മാപത്തെനിക്കു വരുത്തുന്നതും ഭവാൻ.
രാമനെച്ചെന്നു സേവിച്ചുകൊണ്ടാലുമൊ-
രാമയമിങ്ങതിനില്ലെന്നു നിർണ്ണയം.
പോകായ്കിലോ മമ ചന്ദ്രഹാസത്തിനി-
ന്നേകാന്തഭോജനമായ്‌വരും നീയെടോ!’
എന്നതു കേട്ടു വിഭീഷണൻചൊല്ലിനാ-
‘നെന്നുടെ താതനു തുല്യനല്ലോ ഭവാൻ
താവകമായ നിയോഗമനുഷ്ഠിപ്പ-
നാവതെല്ലാമതു സൌഖ്യമല്ലോ മമ
സങ്കടം ഞാൻ‌മൂലമുണ്ടാകരുതേതു-
മെങ്കിലോ ഞാനിതാ വേഗേന പോകുന്നു,
പുത്രമിത്രാർത്ഥകളത്രാദികളോടു-
മത്ര സുഖിച്ചു സുചിരം വസിക്ക നീ
മൂലവിനാശം നിനക്കു വരുത്തുവാൻ
കാലൻദശരഥമന്ദിരേ രാമനായ്
ജാതനായാൻജനകാലയേ കാലിയും
സീതാഭിധാനേന ജാതയായീടിനാൾ
ഭൂമിഭാരം കളഞ്ഞീടുവാനായ് മുതിർ
ന്നാമോദമോടിങ്ങു വന്നാരിരുവരും.
എങ്ങനെ പിന്നെ ഞാൻചൊന്ന ഹിതോക്തിക-
ളങ്ങു ഭവാനുള്ളിലേൽക്കുന്നതു പ്രഭോ!
രാവണൻതന്നെ വധിപ്പാനവനിയിൽ
ദേവൻവിധാതാവപേക്ഷിച്ച കാരണം
വന്നു പിറന്നിതു രാമനായ് നിർണ്ണയം
പിന്നെയതിന്നന്യഥാത്വം ഭവിക്കുമോ?
ആശരവംശവിനാശം വരും‌മുമ്പേ
ദാശരഥിയെ ശരണം ഗതോസ്മി ഞാൻ.’
വിഭീഷണന്റെ ശരണപ്രാപ്തി
രാവണൻ‌തൻനിയോഗേന വിഭീഷണൻ
ദേവദേവേശപാദാബ്ജസേവാർത്ഥമായ്
ശോകം വിനാ നാലമാത്യരുമായുട-
നാകാശമാർഗ്ഗേ ഗമിച്ചാനതിദ്രുതം
ശ്രീരാമദേവനിരുന്നരുളുന്നതിൻ
നേരേ മുകളിൽ‌നിന്നുച്ചൈസ്തരമവൻ
വ്യക്തവർണ്ണേനചൊല്ലീടിനാനെത്രയും
ഭക്തിവിനയവിശുദ്ധമതിസ്ഫുടം:
‘രാമ! രമാരമണ! ത്രിലോകീപതേ!
സ്വാമിൻജയ ജയ! നാഥ! ജയ ജയ!
രാജീവനേത്ര! മുകുന്ദ! ജയ ജയ!
രാജശിഖാമണേ! സീതാപതേ! ജയ!
രാവണൻ‌തന്നുടെ സോദരൻഞാൻതവ
സേവാർത്ഥമായ് വിടകൊണ്ടേൻദയാനിധേ!
ആമ്നായമൂർത്തേ! രഘുപതേ! ശ്രീപതേ!
നാമ്നാ വിഭീഷണൻത്വൽ‌ഭക്തസേവകൻ
‘ദേവിയെക്കട്ടതനുചിതം നീ’യെന്നു
രാവണനോടു ഞാൻനല്ലതു ചൊല്ലിയേൻ.
ദേവിയെ ശ്രീരാമനായ്കൊണ്ടു നൽകുകെ-
ന്നാവോലമേറ്റം പറഞ്ഞേൻപലതരം
വിജ്ഞാനമാർഗ്ഗമെല്ലാമുപദേശിച്ച-
തജ്ഞാനിയാകയാലേറ്റതില്ലേതുമേ.
പഥ്യമായുള്ളതു ചൊല്ലിയതേറ്റമ-
പഥ്യമായ് വന്നിതവന്നു വിധിവശാൽ.
വാളുമായെന്നെ വധിപ്പാനടുത്തിതു
കാളഭുജംഗവേഗേന ലങ്കേശ്വരൻ
മൃത്യുഭയത്താലടിയനുമെത്രയും
ചിത്താകുലതയാ പാഞ്ഞുപാഞ്ഞിങ്ങിഹ
നാലമാത്യന്മാരുമായ് വിടകൊണ്ടേനൊ-
രാലംബനം മറ്റെനിക്കില്ല ദൈവമേ!
ജന്മമരണമോക്ഷാർത്ഥം ഭവച്ചര-
ണാംബുജം മേ ശരണം കരുണാംബുധേ!’
ഇത്ഥം വിഭീഷണവാക്യങ്ങൾകേട്ടള-
വുത്ഥായ സുഗ്രീവനും പറഞ്ഞീടിനാൻ:
‘വിശ്വേശ! രാക്ഷസൻമായാവിയെത്രയും
വിശ്വാസയോഗ്യനല്ലെന്നതു നിർണ്ണയം.
പിന്നെ വിശേഷിച്ചു രാവണരാക്ഷസൻ
തന്നുടെ സോദരൻവിക്രമമുള്ളവൻ
ആയുധപാണിയായ് വന്നാനമാത്യരും
മായാവിശാരദന്മാരെന്നു നിർണ്ണയം.
ഛിദ്രം കുറഞ്ഞൊന്നു കാൺകിലും നമ്മുടെ
നിദ്രയിലെങ്കിലും നിഗ്രഹിച്ചീടുമേ.
ചിന്തിച്ചുടൻനിയോഗിക്ക കപികളെ
ഹന്തവ്യനിന്നിവനില്ലൊരു സംശയം.
ശത്രുപക്ഷത്തിങ്കലുള്ള ജനങ്ങളെ
മിത്രമെന്നോർത്തുടൻവിശ്വസിക്കുന്നതിൽ
ശത്രുക്കളെത്തന്നെ വിശ്വസിച്ചീടുന്ന-
തുത്തമമാകുന്നതെന്നതോർക്കേണമേ.
ചിന്തിച്ചു കണ്ടിനി നിന്തിരുവുള്ളത്തി-
ലെന്തെന്നഭിമതമെന്നരുൾചെയ്യണം‘
മറ്റുള്ള വാനരവീരരും ചിന്തിച്ചു
കുറ്റംവരായ്‌വാൻപറഞ്ഞാർപലതരം
അന്നേരമുത്ഥായ വന്ദിച്ചു മാരുതി
ചൊന്നാൻ‘വിഭീഷണനുത്തമനെത്രയും
വന്നു ശരണം ഗമിച്ചവൻതന്നെ നാം
നന്നു രക്ഷിക്കുന്നതെന്നെന്നുടെ മതം
നക്തഞ്ചരാന്വയത്തിങ്കൽജനിച്ചവർ
ശത്രുക്കളേവരുമെന്നു വന്നീടുമോ?
നല്ലവരുണ്ടാമവരിലുമെന്നുള്ള-
തെല്ലാവരും നിരൂപിച്ചുകൊള്ളേണമേ!
ജാതിനാമാദികൾക്കല്ല ഗുണഗണ-
ഭേദമെന്നത്രേ ബുധന്മാരുടെ മതം
ശാശ്വതമായുള്ള ധർമ്മം നൃപതികൾ
ക്കാശ്രിതരക്ഷണമെന്നു ശാസ്ത്രോക്തിയും.’
ഇത്ഥം പലരും പലവിധം ചൊന്നവ
ചിത്തേ ധരിച്ചരുൾചെയ്തു രഘുപതി:
‘മാരുതി ചൊന്നതുപപന്നമെത്രയും
വീര! വിഭാകരപുത്ര! വരികെടോ
ഞാൻപറയുന്നതു കേൾപ്പിനെല്ലാവരും
ജാംബവദാദി നീതിജ്ഞവരന്മാരേ!
ഉർവ്വീശനായാലവനാശ്രിതന്മാരെ
സർവ്വശോ രക്ഷേച്ഛുനശ്ശ്വപചാനപി
രക്ഷിയാഞ്ഞാലവൻബ്രഹ്മഹാ കേവലം
രക്ഷിതാവശ്വമേധം ചെയ്ത പുണ്യവാൻ
എന്നു ചൊല്ലുന്നിതു വേദശാസ്ത്രങ്ങളിൽ
പുണ്യപാപങ്ങളറിയരുതേതുമേ
മുന്നമൊരു കപോതം നിജ പേടയോ-
ടൊന്നിച്ചൊരു വനം‌തന്നിൽമേവീടിനാൻ.
ഉന്നതമായൊരു പാദപാഗ്രേ തദാ
ചെന്നൊരു കാട്ടാളനെയ്തു കൊന്നീടിനാൻ
തന്നുടെ പക്ഷിണിയെസ്സുരതാന്തരേ
വന്നൊരു ദു:ഖം പൊറാഞ്ഞു കരഞ്ഞവൻ
തന്നെ മറന്നിരുന്നീടും ദശാന്തരേ
വന്നിതു കാ‍റ്റും മഴയും, ദിനേശനും
ചെന്നു ചരമാബ്ധിതന്നിൽമറഞ്ഞിതു,
ഖിന്നനായ്‌വന്നു വിശന്നു കിരാതനും
താനിരിക്കുന്ന വൃക്ഷത്തിൻമുരടതിൽ
ദീനതയോടു നിൽക്കുന്ന കാട്ടാളനെ-
കണ്ടു കരുണകലർന്നു കപോതവും
കൊണ്ടുവന്നാശു കൊടുത്തിതു വഹ്നിയും
തന്നുടെ കൈയിലിരുന്ന കപോതിയെ
വഹ്നിയ്യിലിട്ടു ചുട്ടാശു തിന്നീടിനാൻ
എന്നതു കൊണ്ടു വിശപ്പടങ്ങീടാഞ്ഞു
പിന്നെയും പീഡിച്ചിരിക്കും കിരാതനു
തന്നുടെ ദേഹവും നൽകിനാനമ്പോടു
വഹ്നിയിൽവീണു കിരാതാശനാർത്ഥമായ്.
അത്രപോലും വേണമാശ്രിതരക്ഷണം
മർത്ത്യനെന്നാലോ പറയേണ്ടതില്ലല്ലോ
എന്നെശ്ശരണമെന്നോർത്തിങ്ങു വന്നവ-
നെന്നുമഭയം കൊടുക്കുമതേയുള്ളു.
പിന്നെ വിശേഷിച്ചുമൊന്നു കേട്ടീടുവി-
നെന്നെച്ചതിപ്പതിനാരുമില്ലെങ്ങുമേ.
ലോകപാലന്മാരെയും മറ്റു കാണായ
ലോകങ്ങളെയും നിമേഷമാത്രകൊണ്ടു
സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുവാ-
നൊട്ടുമേ ദണ്ഡമെനിക്കില്ല നിശ്ചയം,
പിന്നെ ഞാനാരെബ്ഭയപ്പെടുന്നു മുദാ
വന്നീടുവാൻചൊല്ലവനെ മടിയാതെ.
വ്യഗ്രിയായ്കേതുമിതു ചൊല്ലി മാനസേ
സുഗ്രീവ! നീ ചെന്നവനെ വരുത്തുക.
എന്നെശ്ശരണംഗമിക്കുന്നവർക്കു ഞാ-
നെന്നുമഭയം കൊടുക്കുമതിദ്രുതം.
പിന്നെയവർക്കൊരു സംസാരദു:ഖവും
വന്നുകൂടാ നൂനമെന്നുമറിക നീ.
ശ്രീരാമവാക്യാമൃതം കേട്ടു വാനര-
വീരൻവിഭീഷണൻ‌തന്നെ വരുത്തിനാൻ
ശ്രീരാമപാദാന്തികേ വീണു സാഷ്ടാംഗ-
മാരൂഢമോദം നമസ്കരിച്ചീടിനാൻ.
രാമം വിശാലാക്ഷമിന്ദീവരദള-
ശ്യാമളം കോമളം ബാണധനുർദ്ധരം
സോമബിംബാഭപ്രസന്നമുഖാംബുജം
കാമദം കാമോപമം കമലാവരം
കാന്തം കരുണാകരം കമലേക്ഷണം
ശാന്തം ശരണ്യം വരേണ്യം വരപ്രദം
ലക്ഷ്മണസംയുതം സുഗ്രീവമാരുതി-
മുഖ്യകപികുലസേവിതം രാഘവം
കണ്ടുകൂപ്പിത്തൊഴുതേറ്റം വിനീതനാ-
യുണ്ടായ സന്തോഷമോടും വിഭീഷണൻ
ഭക്തപ്രിയനായ ലോകൈകനാഥനെ
ഭക്തിപരവശനായ് സ്തുതിച്ചീടിനാൻ:
‘ശ്രീരാമ! സീതാമനോഹര! രാഘവ!
ശ്രീരാമ! രാജേന്ദ്ര! രാജീവലോചന!
ശ്രീരാമരാക്ഷസവംശവിനാശന!
ശ്രീരാമപാദാംബുജേ നമസ്തേ സദാ.
ചണ്ഡാംശുഗോത്രോത്ഭവായ നമോനമ-
ശ്ചണ്ഡകോദണ്ഡധരായ നമോ നമ:
പണ്ഡിതഹൃൽ‌പുണ്ഡരീകചണ്ഡാംശവേ
ഖണ്ഡപരശുപ്രിയായ നമോ നമ:
രാമായ സുഗ്രീവമിത്രായ കാന്തായ
രാമായ നിത്യമനന്തായ ശാന്തായ
രാമായ വേദാന്തവേദ്യായ ലോകാഭി-
രാമായ രാമഭദ്രായ നമോ നമ:
വിശ്വോത്ഭവസ്ഥിതിസംഹാരഹേതവേ
വിശ്വായ വിശ്വരൂപായ നമോ നമ:
നിത്യായ സത്യായ ശുദ്ധായതേ നമ:
ഭക്തപ്രിയായ ഭഗവതേ രാമായ
മുക്തിപ്രദായ മുകുന്ദായതേ നമ:
വിശ്വേശനാം നിന്തിരുവടിതാനല്ലോ
വിശ്വോത്ഭവസ്ഥിതിസംഹാരകാരണം
സന്തതം ജംഗമാജംഗമഭൂതങ്ങ-
ളന്തർബ്ബഹിർവ്യാപ്തനാകുന്നതും ഭവാൻ.
നിന്മഹാമായയാ മൂടിക്കിടക്കുമാ-
നിർമ്മലമാം പരബ്രഹ്മമജ്ഞാനിനാം
തന്മൂലമായുള്ള പുണ്യപാപങ്ങളാൽ
ജന്മമരണങ്ങളുണ്ടായ്‌വരുന്നിതും
അത്രനാളേക്കും ജഗത്തൊക്കവേ ബലാൽ
സത്യമായ് തോന്നുമതിനില്ല സംശയം
എത്രനാളേക്കറിയാതെയിരിക്കുന്നി-
തദ്വയമാം പരബ്രഹ്മം സനാതനം
പുത്രദാരാദി വിഷയങ്ങളിലതി-
സക്തികലർന്നു രമിക്കുന്നിതന്വഹം.
ആത്മാവിനെയറിയായ്കയാൽനിർണ്ണയ-
മാത്മനി കാണേണമാത്മാനമാത്മനാ
ദു:ഖപ്രദം വിഷയേന്ദ്രിയസംയോഗ-
മൊക്കെയുമോർത്താലൊടുക്കമനാത്മനാ
ആദികാലേ സുഖമെന്നു തോന്നിക്കുമ-
തേതും വിവേകമില്ലാതവർമാനസേ.
ഇന്ദ്രാഗ്നിധർമ്മരക്ഷോവരുണാനില-
ചന്ദ്രരുദ്രാജാഹിപാദികളൊക്കെയും.
ചിന്തിക്കിലോ നിന്തിരുവടി നിർണ്ണയ-
മന്തവുമാദിയുമില്ലാത ദൈവമേ!
കാലസ്വരൂപനായീടുന്നതും ഭവാൻ
സ്ഥൂലങ്ങളിൽവച്ചതിസ്ഥൂലനും ഭവാൻ
നൂനമണുവിങ്കൽ‌നിന്നണീയാൻഭവാൻ
മാനമില്ലാത മഹത്തത്ത്വവും ഭവാൻ
സർവലോകാനാം പിതാവായതും ഭവാൻ
ദർവ്വീകരേന്ദ്രശയന! ദയാനിധേ!
ആദിമ്ദ്ധ്യാന്തവിഹീനൻപരിപൂർണ്ണ-
നാധാരഭൂതൻപ്രപഞ്ചത്തിനീശ്വരൻ
അച്യുതനവ്യയനവ്യക്തനദ്വയൻ
സച്ചിൽ‌പുരുഷൻ‌പുരുഷോത്തമൻപരൻ
നിശ്ചലൻനിർമ്മമൻനിഷ്കളൻനിർഗ്ഗുണൻ
നിശ്ചയിച്ചാർക്കുമറിഞ്ഞുകൂടാതവൻ.
നിർവികാരൻനിരാകാരൻനിരീശ്വരൻ
നിർവികല്പൻനിരൂപാശ്രയൻശാശ്വതൻ
ഷഡ്ഭാവഹീനൻപ്രകൃതി പരൻ‌പുമാൻ.
സൽഭാവയുക്തൻസനാതനൻസർവ്വഗൻ
മായാമനുഷ്യൻമനോഹരൻമാധവൻ
മായാവിഹീനൻമധുകൈടഭാന്തകൻ
ഞാനിഹ ത്വൽ‌പാദഭക്തിനിശ്രേണിയെ-
സ്സാനന്ദമാശു സമ്പ്രാപ്യ രഘുപതേ!
ജ്ഞാനയോഗാഖ്യസൌധം കരേറീടുവാൻ
മാനസേ കാമിച്ചു വന്നേൻജഗൽ‌പതേ!
സീതാപതേ! രാമ! കാരുണികോത്തമ!
യാതുധാനാന്തക! രാവണാരേ! ഹരേ!
പാദാംബുജം നമസ്തേ ഭവസാഗര-
ഭീതനാമെന്നെ രക്ഷിച്ചുകൊള്ളേണമേ!’
ഭക്തിപരവശനായ് സ്തുതിച്ചീടിന
ഭക്തനെക്കണ്ടു തെളിഞ്ഞു രഘൂത്തമൻ
ഭക്തപ്രിയൻപരമാനന്ദമുൾക്കൊണ്ടു
മുഗ്ദ്ധസ്മിതപൂർവ്വമേവമരുൾ‌ചെയ്തു:
‘ഇഷ്ടമായുള്ള വരത്തെ വരിക്ക സ-
ന്തുഷ്ടനാം ഞാൻവരദാനൈകതൽ‌പരൻ
ഒട്ടുമേ താപമൊരുത്തനെന്നെക്കണ്ടു-
കിട്ടിയാൽപിന്നെയുണ്ടാകയില്ലോർക്ക നീ.’
രാമവാക്യാമൃതം കേട്ടു വിഭീഷണ-
നാമോദമുൾക്കൊണ്ടുണർത്തിച്ചരുളിനാൻ:
‘ധന്യനായെൻകൃതകൃത്യനായേനഹം
ധന്യാകൃതേ കൃതകാമനായേനഹം
ത്വൽ‌പാദപത്മാവലോകനംകൊണ്ടു ഞാ-
നിപ്പോൾവിമുക്തനായേനില്ല സംശയം
മത്സമനായൊരു ധന്യനില്ലൂഴിയിൽ
മത്സമനായൊരു ശുദ്ധനുമില്ലഹോ!
മത്സമനായ് മറ്റൊരുവനുമില്ലിഹ
ത്വത്സ്വരൂപം മമ കാണായകാരണാൽ.
കർമ്മബന്ധങ്ങൾനശിപ്പതിനായിനി
നിർമ്മലമാം ഭവദ്ജ്ഞാനവും ഭക്തിയും
ത്വദ്ധ്യാനസൂക്ഷ്മവും ദേഹി മേ രാഘവ!
ചിത്തേ വിഷയസുഖാശയില്ലേതുമേ.
ത്വൽ‌പാദപങ്കജഭക്തിരേവാസ്തു മേ
നിത്യമിളക്കമൊഴിഞ്ഞു കൃപാനിധേ!’
ഇത്ഥമാകർണ്യ സമ്പ്രീതനാം രാഘവൻ
നക്തഞ്ചരാധിപൻ‌തന്നോടരുൾചെയ്തു:
‘നിത്യം വിഷയവിരക്തരായ് ശാന്തരായ്
ഭക്തി വളർന്നതിശുദ്ധമതികളായ്
ജ്ഞാനികളായുള്ള യോഗികൾ‌മാനസേ
ഞാനിരിപ്പൂ മമ സീതയുമായ് മുദാ.
ആകയാലെന്നെയും ധ്യാനിച്ചു സന്തതം
വാഴ്ക നീയെന്നാൽനിനക്കു മോക്ഷം വരും.
അത്രയുമല്ല നിന്നാൽകൃതമായൊരു
ഭക്തികരസ്ത്രോത്രമത്യന്തശുദ്ധനായ്
നിത്യവും ചൊൽകയും കേൾക്കയും ചെയ്കിലും
മുക്തി വരുമതിനില്ലൊരു സംശയം.’
ഇത്ഥമരുൾചെയ്തു ലക്ഷ്മണൻതന്നോടു
ഭക്തപ്രിയനരുൾചെയ്തിതു സാദരം:
‘എന്നെക്കനിവോടുകണ്ടതിന്റെ ഫല-
മിന്നു തന്നെ വരുത്തേണമതിന്നു നീ
ലങ്കാധിപനിവനെന്നഭിഷേകവും
ശങ്കാവിഹീനമൻപോടു ചെയ്തീടുക
സാഗരവാരിയും കൊണ്ടുവന്നീടുക
ശാഖാമൃഗാധിപന്മരുമായ് സത്വരം
അർക്കചന്ദ്രന്മാരുമാകാശഭൂമിയും
മൽ‌ക്കഥയും ജഗത്തിങ്കലുള്ളന്നിവൻ
വാഴ്ക ലങ്കാരാജ്യമേവം മമാജ്ഞയാ
ഭാഗവതോത്തമനായ വിഭീഷണൻ.’
പങ്കജനേത്രവാക്യം കേട്ടു ലക്ഷ്മണൻ
ലങ്കാപുരാധിപത്യാർത്ഥമഭിഷേക-
മൻ‌പോടു വാദ്യഘോഷേണ ചെയ്തീടിനാൻ.
വമ്പരാം വാനരാധീശ്വരന്മാരുമായ്
സാധുവാദേന മുഴങ്ങി ജഗത്ത്രയം
സാധുജനങ്ങളും പ്രീതിപൂണ്ടീടിനാർ.
ആദിതേയോത്തമന്മാർപുഷ്പവൃഷ്ടിയു-
മാധിവേറിട്ടു ചെയ്തീടിനാരാദരാൽ.
അപ്സരസ്ത്രീകളും നൃത്തഗീതങ്ങളാ-
ലപ്പുരുഷോത്തമനെബ്ഭജിച്ചീടിനാർ.
ഗന്ധർവകിന്നരകിം‌പുരുഷന്മാരു-
മന്തർമ്മുദാ സിദ്ധവിദ്യാധരാദിയും
ശ്രീരാമചന്ദ്രനെ വാഴ്ത്തിസ്തുതിച്ചിതു
ഭേരീനിനാദം മുഴക്കിനാരുമ്പരും.
പുണ്യജനേശ്വരനായ വിഭീഷണൻ
തന്നെപ്പുണർന്നു സുഗ്രീവനും ചൊല്ലിനാൻ:
പാരേഴു രണ്ടിനും നാഥനായ് വാഴുമീ
ശ്രീരാമകിങ്കരന്മാരിൽമുഖ്യൻഭവാൻ.
രാവണനിഗ്രഹത്തിന്നു സഹായവു-
മാവോളമാശു ചെയ്യേണം ഭവാനിനി.
കേവലം ഞങ്ങളും മുൻ‌‌നടക്കുന്നുണ്ടു
സേവയാ സിദ്ധിക്കുമേറ്റമനുഗ്രഹം.’
സുഗ്രീവവാക്യമാകർണ്യ വിഭീഷണ-
നഗ്രേ ചിരിച്ചവനോടു ചൊല്ലീടിനാൻ:
‘സാക്ഷാൽജഗന്മയനാമഖിലേശ്വരൻ
സാക്ഷിഭൂതൻസകലത്തിന്നുമാകയാൽ
എന്തു സഹായേന കാര്യമവിടേക്കു
ബന്ധുശത്രുക്കളെന്നുള്ളതുമില്ല കേൾ.
ഗൂ‍ഢ്സ്ഥനാനന്ദപൂർണ്ണനേകാത്മകൻ
കൂടസ്ഥനാശ്രയം മറ്റാരുമില്ലെടോ!
മൂഢ്ത്വമത്രേ നമുക്കു തോന്നുന്നതു
ഗൂഢത്രിഗുണഭാവേന മായാബലാൽ
തദ്വശന്മാരൊക്കെ നാമെന്നറിഞ്ഞുകൊ‌
ണ്ടദ്വയഭാവേന സേവിച്ചുകൊൾക നാം.‘
നക്തഞ്ചരപ്രവരോക്തികൾകേട്ടൊരു
ഭക്തനാം ഭാനുജനും തെളിഞ്ഞീടിനാൻ.
ശുകബന്ധനം
രക്ഷോവരനായ രാവണൻ ചൊൽകയാൽ
തൽക്ഷണേ വന്നു ശുകനാം നിശാചരൻ
പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാൻ
മർക്കടരാജനാം സുഗ്രീവനോടിദം:
“രാക്ഷസാധീശ്വരൻ വാക്കുകൾ കേൾ‍ക്ക നീ
ഭാസ്കരസൂനോ! പ്രാകരമവാരുധേ! 876
ഭാനുതനയനാം ഭാഗധേയാംബുധെ!
വാനരരാജമഹാകുലസംഭവ!
ആദിതേയേന്ദ്രസുതാനുജനാകയാൽ
ഭ്രാതൃസമാനൻ ഭവാൻ മമ നിർണ്ണയം
നിന്നോടു വൈരമെനിക്കേതുമില്ലേതുമേ
രാജകുമാരനാം രാമഭാര്യാമഹം
വ്യാജേനകൊണ്ടുപോന്നേനതിനെന്തുതേ?
മർക്കടസേനയോടു മതിവിദ്രുതം
കിഷ്കിന്ധയാം നഗരിക്കു പൊയ്ക്കൊൾക നീ 880
ദേവാദികളാലുമപ്രാപ്യമായൊന്നു
കേവലമെന്നുടെ ലങ്കാപുരമെടോ!
അല്പസാരന്മാർ മനുഷ്യരുമെത്രയും
ദുർബ്ബലന്മാരായ വാനരയൂഥവും
എന്തൊന്നു കാട്ടുന്നതെന്നോടിവിടെ വ-
ന്നന്ധകാരം നിനച്ചിടായ്ക നീ വൃഥാ”
ഇഥം ശുകോക്തികൾ കേട്ടു കപികുല-
മുത്തായ ചാടിപ്പിടിച്ചാരതിദ്രുതം
മുഷ്ടിപ്രഹരങ്ങളേറ്റു ശുകനതി
ക്ലിഷ്ടനായേറ്റം കരഞ്ഞു തുടങ്ങിനാൻ : 890
“രാമരാമ! പ്രഭോ! കാരുണ്യവാരിധേ!
രാമ! നാധ! പരിത്രാഹി രഘുപതേ!
ദൂതരെക്കൊല്ലുമാറില്ല പണ്ടാരുമേ
നാഥ! ധർമ്മത്തെരക്ഷിച്ചുകൊള്ളേണമേ
വാനരന്മാരെ നിവാരണം ചെയ്താശു-
മാനവവീര! ഹതോഹം പ്രപാഹി മാം”
ഇഥം ശുകപരിവേദനം കേട്ടൊരു
ഭക്തപ്രിയൻ വരദൻ പുരുഷോത്തമൻ
വാനരന്മാരെ വിലക്കിനാനന്നേര-
മാനന്ദമുൾക്കൊണ്ടുയർന്നു ശുകൻ തദാ 900
ചൊല്ലിനാൻ സുഗ്രീവനോടു ഞാനെന്തൊന്നു
ചൊല്ലെണ്ടതങ്ങു ദശഗ്രീവനോടതു
ചൊല്ലീടുകെന്ന”തു കേട്ടു സുഗ്രീവനും
ചൊല്ലിനാനാശു ശുകനോടുസത്വരം:
“ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും
കൊല്ലണമാശു സപുത്ര ബലാന്വിതം
ശ്രീരാമപത്നിയെക്കട്ടുകൊണ്ടീടിന
ചോരനേയും കൊന്നു ജാനകി തന്നെയും
കൊണ്ടുപോകേണമെനിക്കു കിഷ്കിന്ധയ്ക്കു
രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ” 910
അർക്കാത്മജോക്തികൾ കേട്ടു തെളിഞ്ഞള-
വർക്കാന്വയോത്ഭവൻ താനുമരുൾ ചെയ്തു:
വാനരന്മാരേ! ശുകനെ ബന്ധിച്ചുകൊ-
ണ്ടൂനമൊഴിഞ്ഞത്ര കാത്തുകൊണ്ടീടുവിൻ
ഞാനുരചെയ്തേയയയ്കാവിതെന്ന”തു-
മാനന്ദമോടരുൾ ചെയ്തു രഘുവരൻ
വാനരന്മാരും പിടിച്ചുകെട്ടിക്കൊണ്ടു
ദീനത കൈവിട്ടു കാത്തുകൊണ്ടീടിനാർ
ശാർദ്ദൂലവിക്രമം പൂണ്ട കപിബലം
ശാർദ്ദൂലനായ നിശാചരൻ വന്നു ക‌- 920
ണ്ടാർത്തനായ് രാവണനോടു ചൊല്ലീടിനാൻ
വാർത്തകളുള്ളവണ്ണമതു കേട്ടൊരു
രാത്രിഞ്ചരേശ്വരനാകിയ രാവണ-
നാർത്തിപൂണ്ടേറ്റവും ദീർഘചിന്താന്വിതം
ചീർത്തഖേദത്തോടു ദീർഘമായേറ്റവും-
വീർത്തുപായങ്ങൾ കാണാഞ്ഞിരുന്നീടിനാൻ.
സേതുബന്ധനം
തൽക്കാലമർക്കകുലോത്ഭവൻരാഘവ-
നർക്കാത്മജാദി കപിവരന്മാരൊടും
രക്ഷോവരനാം വിഭീഷണൻ‌തന്നൊടും
ലക്ഷ്മണനോടും വിചാരം തുടങ്ങിനാൻ:
‘എന്തുപായം സമുദ്രം കടപ്പാനെന്നു
ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്.’
എന്നരുൾചെയ്തതു കേട്ടവരേവരു-
മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്ലിനാർ:
‘ദേവപ്രവരനായോരു വരുണനെ-
സ്സേവിക്കവേണമെന്നാൽവഴിയും തരും.‘
എന്നതു കേട്ടരുൾചെയ്തു രഘുവരൻ:
‘നന്നതു തോന്നിയതങ്ങനെതന്നെ’യെ-
ന്നർണ്ണവതീരേ കിഴക്കുനോ‍ക്കിത്തൊഴു-
തർണ്ണോജലോചനനാകിയ രാഘവൻ
ദർഭ വിരിച്ചു നമസ്കരിച്ചീടിനാ-
നത്ഭുതവിക്രമൻഭക്തിപൂണ്ടെത്രയും
മൂന്നഹോരാത്രമുപാസിച്ചതങ്ങനെ
മൂന്നു ലോകത്തിനും നാഥനാമീശ്വരൻ
ഏതുമിളകീല വാരിധിയുമതി-
ക്രോധേന രക്താന്തനേത്രനാം നാഥനും
‘കൊണ്ടുവാ ചാപബാണങ്ങൾനീ ലക്ഷ്മണ
കണ്ടു കൊണ്ടാലും മമ ശരവിക്രമം.
ഇന്നു പെരുവഴി മീളുന്നതല്ലെങ്കി-
ലർണ്ണവം ഭസ്മമാക്കിച്ചമച്ചീടുവൻ.
മുന്നം മദീയ പൂർവന്മാർവളർത്തതു-
മിന്നു ഞാനില്ലാതെയാക്കുവൻനിർണ്ണയം
സാഗരമെന്നുള്ള പേരും മറന്നുള്ളി-
ലാകുലമെന്നിയേ വാഴുകിലെന്നുമേ
നഷ്ടമാക്കീടുവൻവെള്ളം, കപികുലം
പുഷ്പമോദം പാദചാരേണ പോകണം.’
എന്നരുൾചെയ്തു വില്ലും കുഴിയെക്കുല-
ച്ചർണ്ണവത്തോടർഉൾചെയ്തു രഘുവരൻ:
‘സർവ്വഭൂതങ്ങളും കണ്ടുകൊള്ളേണമെൻ
ദുർവ്വാരമായ ശിലീമുഖവിക്രമം
ഭസ്മമാക്കീടുവൻവാരാന്നിധിയെ ഞാൻ
വിസ്മയമെല്ലാവരും കണ്ടു നിൽക്കണം.’
ഇത്ഥം രഘുവരൻ‌വാക്കു കേട്ടന്നേരം
പൃത്ഥ്വീരുഹങ്ങളുംകാനനജാലവും
പൃഥ്വിയും കൂടെ വിറച്ചു ചമഞ്ഞിതു,
മിത്രനും മങ്ങി; നിറഞ്ഞു തിമിരവു-
മബ്ധിയും ക്ഷോഭിച്ചു, മിട്ടാൽകവിഞ്ഞു വ-
ന്നുത്തുംഗമായ തരംഗാവലിയൊടും
ത്രസ്തങ്ങളായ്പരിതപ്തങ്ങളായ് വന്നി-
തത്യുഗ്രനക്രമതിമിഝഷാദ്യങ്ങളും.
അപ്പോൾഭയപ്പെട്ടു ദിവ്യരൂപത്തോടു-
മപ്പതി ദിവ്യാഭരണസമ്പന്നനായ്
പത്തുദിക്കും നിറഞ്ഞോരു കാന്ത്യാ നിജ-
ഹസ്തങ്ങളിൽപരിഗൃഹ്യ രത്നങ്ങളും
വിത്രസ്തനായ് രാമപാദാന്തികേ വച്ചു
സത്രപം ദണ്ഡനമസ്കാരവും ചെയ്തു
രക്താന്തലോചനനാകിയ രാമനെ
ഭക്ത്യാ വണങ്ങി സ്തുതിച്ചാൻപലതരം
ത്രാഹി മാം ത്രാഹി മാം ത്രൈലോക്യപാലക!
ത്രാഹി മാം ത്രാഹി മാം വിഷ്ണോ ജഗൽ‌പതേ
ത്രാഹി മാം ത്രാഹി മാം പൌലസ്ത്യനാശന!
ത്രാഹി മാം ത്രാഹി മാം രാമ! രമാപതേ!
ആദികാലേ തവ മായാഗുണവശാൽ
ഭൂതങ്ങളെബ്ഭവാൻസൃഷ്ടിച്ചതുനേരം
സ്ഥൂലങ്ങളായുള്ള പഞ്ചഭൂതങ്ങളെ-
ക്കാലശ്വരൂപനാകും നിന്തിരുവടി
സൃഷ്ടിച്ചിതേറ്റം ജഡസ്വഭാവങ്ങളാ-
യ്ക്കഷ്ടമതാർക്കു നീക്കാവൂ തവ മതം?
പിന്നെ വിശേഷിച്ചതിലും ജഡത്വമായ്-
ത്തന്നെ ഭവാൻപുനരെന്നെ നിർമ്മിച്ചതും
മുന്നേ ഭവന്നിയോഗസ്വഭാവത്തെയി-
ന്നന്യഥാ കർത്തുമാരുള്ളതു ശക്തരായ്?
താമസോത്ഭൂതങ്ങളായുള്ള ഭൂതങ്ങൾ
താമസശീലമായ് തന്നേ വരൂ വിഭോ!
താമസമല്ലോ ജഡത്വമാകുന്നതും
കാമലോഭാദികളും താമസഗുണം
മായാരഹിതനായ് നിർഗുണനായ നീ
മായാഗുണങ്ങളെയംഗീകരിച്ചപ്പോൾ
വൈരാജനാമവാനായ് ചമഞ്ഞൂ ഭവാൻ
കാരണപൂരുഷനായ് ഗുണാത്മാവുമായ്.
അപ്പോൾവിരാട്ടിങ്കൽനിന്നു ഗുണങ്ങളാ-
ലുല്പന്നരായിതു ദേവാദികൾതദാ.
തത്ര സത്വത്തിങ്കൽനിന്നല്ലോ ദേവകൾ
തദ്രജോഭൂതങ്ങളായ് പ്രജേശാദികൾ
തത്തമോത്ഭൂതനായ് ഭൂതപതിതാനു-
മുത്തമപൂരുഷ! രാമ! ദയാനിധേ!
മായയായ് ഛന്നനായ് ലീലാമനുഷ്യനായ്
മായാഗുണങ്ങളെക്കൈക്കൊണ്ടനാരതം
നിർഗ്ഗുണനായ് സദാ ചിദ്ഘനനായൊരു
നിഷ്കളനായ് നിരാകാരനായിങ്ങനെ
മോക്ഷദനാം നിന്തിരുവടി തന്നെയും
മൂർഖനാം ഞാനെങ്ങനെയറിഞ്ഞീടുന്നു?
മൂർ‌ഖജനങ്ങൾക്കു സന്മാർഗ്ഗപ്രാപക-
മോർക്കിൽപ്രഭൂണാം ഹ്തം ദണ്ഡമായതും
ദുഷ്ടപശൂനാം യഥാ ലകുടം തഥാ
ദുഷ്ടാനുശാസനം ധർമ്മം ഭവാദൃശാം
ശ്രീരാമദേവം പരം ഭക്തവത്സലം
കാരണപൂരുഷം കാരുണ്യസാഗരം
നാരായണം ശരണ്യം പുരുഷോത്തമം
ശ്രീരാമമീശം ശരണം ഗതോസ്മി ഞാൻ
രാമചന്ദ്രാഭയം ദേഹി മേ സന്തതം
രാമ! ലങ്കാമാർഗ്ഗമാശു ദദാമി തേ.’
ഇത്ഥം വണങ്ങി സ്തുതിച്ച വരുണനോ-
ടുത്തമപൂരുഷന്‌താനുമരുൾചെയ്തു:
‘ബാണം മദീയമമോഘമതിന്നിഹ
വേണമൊരു ലക്ഷ്യമെന്തതിനുള്ളതും?
വാട്ടമില്ലാതൊരു ലക്ഷ്യമതിന്നു നീ
കാട്ടിത്തരേണമെനിക്കു വാരാന്നിധേ!’
അർണ്ണവനാഥനും ചൊല്ലിനാനന്നേര-
മന്യൂനകാരുണ്യസിന്ധോ! ജഗൽ‌പതേ!
ഉത്തരസ്യാം ദിശി മത്തീരഭൂതലേ
ചിത്രദ്രുമകുല്യദേശം സുഭിക്ഷദം
തത്ര പാപാത്മാക്കളുണ്ടു നിശാചര-
രെത്രയും പാരമുപദ്രവിച്ചീടുന്നോർ.
വേഗാലവിടേക്കയയ്ക്ക ബാണം തവ
ലോകോപകാരകമാമതു നിർണ്ണയം’
രാമനും ബാണമയച്ചാനതുനേര-
മാമയം തേടീടുമാഭീരമണ്ഡലം
എല്ലാമൊടുക്കി വേഗേന ബാണം പോന്നു
മെല്ലവേ തൂണീരവും പുക്കിതാദരാൽ
ആഭീരമണ്ഡലമൊക്കെ നശിക്കയാൽ
ശോഭനമായ് വന്നു തൽ‌‌പ്രദേശം തദാ
തൽ‌കൂലദേശവുമന്നുതൊട്ടെത്രയും
മുഖ്യജനപദമായ് വന്നിതെപ്പൊഴും.
സാഗരം ചൊല്ലിനാൻസാദരമന്നേര-
‘മാകുലമെന്നിയേ മജ്ജലേ സത്വരം
സേതു ബധിക്ക നളനാം കപിവര-
നേതുമവനൊരു ദണ്ഡമുണ്ടായ്‌വരാ.
വിശ്വകർമ്മാവിൻമകനവനാകയാൽ
വിശ്വശില്പക്രിയാതൽ‌പരനെത്രയും
വിശ്വദുരിതാപഹാരിണിയായ് തവ
വിശ്വമെല്ലാം നിറഞ്ഞീടുന്ന കീർത്തിയും
വർദ്ധിക്കു’ മെന്നു പറഞ്ഞു തൊഴുതുട-
നബ്ധിയും മെല്ലെ മറഞ്ഞരുളീടിനാൻ
സന്തുഷ്ടനായൊരു രാമചന്ദ്രൻതദാ
ചിന്തിച്ചു സുഗ്രീവലക്ഷ്മണന്മാരൊടും
പ്രാജ്ഞനായീടും നളനെ വിളിച്ചുട-
നാജ്ഞയും ചെയ്തിതു സേതുസംബന്ധനേ
തൽ‌ക്ഷണേ മർക്കടമുഖ്യനാകും നളൻ
പുഷ്കരനേത്രനെ വന്ദിച്ചു സത്വരം
പർവ്വതതുല്യശരീരികളാകിയ
ദുർവ്വാരവീര്യമിയന്ന കപികളും
സർവ്വദിക്കിങ്കലുംനിന്നു സരഭസം
പർവ്വതപാഷാണപാദപജാലങ്ങൾ
കൊണ്ടുവരുന്നവ വാങ്ങിത്തെരുതെരെ
കുണ്ഠവിഹീനം പടുത്തുതുടങ്ങിനാൻ.
നേരേ ശതയോജനായതമായുട-
നീരഞ്ചു യോജന വിസ്താരമാം വണ്ണം
ഇത്ഥം പടുത്തു തുടങ്ങും വിധൌ രാമ-
ഭദ്രനാം ദാശരഥി ജഗദീശ്വരന്
വ്യോമകേശം പരമേശ്വരം ശങ്കരം
രാമേശ്വരമെന്ന നാമമരുൾചെയ്തു:
‘യാതൊരു മർത്ത്യനിവിടെ വന്നാദരാൽ
സേതുബന്ധം കണ്ടു രാമേശ്വരനെയും
ഭക്ത്യാ ഭജിക്കുന്നിതപ്പോളവൻബ്രഹ്മ-
ഹത്യാദി പാപങ്ങളോടു വേർപെട്ടതി-
ശുദ്ധനായ് വന്നു കൂടും മമാനുഗ്രഹാൽ
മുക്തിയും വന്നീടുമില്ലൊരു സംശയം
സേതുബന്ധത്തിങ്കൽമജ്ജനവും ചെയ്തു
ഭൂതേശനാകിയ രാമേശ്വരനെയും
കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്-
കുണ്ഠത കൈവിട്ടു വാരണസി പുക്കു
ഗംഗയിൽസ്നാനവും ചെയ്തു ജിതശ്രമം
ഗംഗാസലിലവും കൊണ്ടുവന്നാദരാൽ
രാമേശ്വരന്നഭിഷേകവും ചെയ്തഥ
ശ്രീമൽ‌സമുദ്രേ കളഞ്ഞു തൽ‌ഭാരവും
മജ്ജനംചെയ്യുന്ന മർത്ത്യനെന്നോടു സാ-
യൂജ്യം വരുമതിനില്ലൊരു സംശയം.’
എന്നരുൾചെയ്തിതു രാമൻ‌തിരുവടി
നന്നായ് തൊഴുതു സേവിച്ചിതെല്ലാവരും.
വിശ്വകർമ്മാത്മജനാം നളനും പിന്നെ
വിശ്വാസമോടു പടുത്തുതുടങ്ങിനാൻ
വിദ്രുതമദ്രിപാഷാണതരുക്കളാ-
ലദ്ദിനേ തീർന്നു പതിനാലു യോജന
തീർന്നിതിരുപതു യോജന പിറ്റേന്നാൾ
മൂന്നാം ദിനമിരുപത്തൊന്നു യോജന
നാലാം ദിനമിരുപത്തിരണ്ടായതു-
പോലെയിരുപത്തിമൂന്നുമഞ്ചാം ദിനം
അഞ്ചുനാൾകൊണ്ടു ശതയോജനായതം
ചഞ്ചലമെന്നിയേ തീർത്തോരനന്തരം
സേതുവിന്മേലേ നടന്നു കപികളു-
മാതങ്കഹീനം കടന്നുതുടങ്ങിനാർ.
മാരുതികണ്ഠേ കരേറി രഘൂത്തമൻ,
താരേയകണ്ഠേ സുമിത്രാതനയനും
ആരുഹ്യ ചെന്നു സുബേലാചലമുക-
ളേറിനാർവാനരസേനയോടും ദ്രുതം.
ലങ്കാപുരാലോകനാശയാ രാഘവൻ
ശങ്കാവിഹീനം സുബേലാചലോപരി
സം‌പ്രാപ്യ നോ‍ക്കിയ നേരത്തു കണ്ടിതു
ജംഭാരിതൻപുരിക്കൊത്ത ലങ്കാപുരം.
സ്വർണ്ണമയദ്ധ്വജപ്രാകാരതോരണ-
പൂർണ്ണമനോഹരം പ്രാസാദസങ്കുലം
കൈലാസശൈലേന്ദ്രസന്നിഭഗോപുര-
ജാലപരിഘശതഘ്നീസമന്വിതം
പ്രാസാദമൂർദ്ധ്നി വിസ്തീർണ്ണദേശേ മുദാ
വാസവതുല്യപ്രഭാവേന രാവണൻ
രത്നസിംഹാസനേ മന്ത്രിഭിസ്സംകുലേ
രത്നദണ്ഡാതപത്രൈരുപശോഭിതേ
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ബാലത്തരുണിമാരെക്കൊണ്ടു വീയിച്ചു
നീലശൈലാഭം ദശകിരീടോജ്ജ്വലം
നീലമേഘോപമം കണ്ടു രഘൂത്തമൻ
വിസ്മയം കൈക്കൊണ്ടു മാനിച്ചു മാനസേ
സസ്മിതം വാനരന്മാരോടു ചൊല്ലിനാൻ:
‘മുന്നേ നിബദ്ധനായോരു ശുകാസുരൻ
തന്നെ വിരവോടയയ്ക്ക മടിയാതെ
ചെന്നു ദശഗ്രീവനോടു വൃത്താന്തങ്ങ-
ളൊന്നൊഴിയാതെയറിയിക്ക വൈകാതെ.’
എന്നരുൾചെയ്തതു കേട്ടു തൊഴുതവൻ
ചെന്നു ദശാനനൻ‌തന്നെ വണങ്ങിനാൻ.

No comments:

Post a Comment