Sunday, August 4, 2013

അതികായ വധം
സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ
ഭുജംഗഖഗാപ്സരോവൃന്ദവും
കിന്നരചാരണ കിമ്പുരുഷന്മാരും
പന്നഗതാപസ ദേവസമൂഹവും
പുഷ്പവർഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ
ചില്പുരുഷൻ പുരുഷോത്തമമദ്വയം
ദേവമുനീശ്വരൻ നാരദനും തദാ
സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ
രാമം ദശരഥനന്ദനമുല്പലശ്യാമളം
കോമളം ബാണധനുർദ്ധരം
പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ
പൂർണ്ണസമുദ്രം മുകുന്ദം സദാശിവം
രാമം ജഗദഭിരാമമാത്മാരാമമാ
മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ:
“സീതാപതേ! രാമ! രാജേന്ദ്ര! രാഘവ!
ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ
വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന!
വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ!
ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു
മായാ മാനുഷാകാരനായ്
ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ്
സത്യസ്വരൂപനായ് സർവ്വലോകേശനായ്
സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ്
സത്വപ്രധാനഗുണപ്രിയനായ് സദാ
വ്യക്തനായവ്യക്തനായതിസ്വസ്ഥനായ്
നിഷ്കളനായ് നിരാകാരനായിങ്ങനെ
നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ്
ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ്
ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും
ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും
രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു
ധർമ്മത്തെയും പരിപാലിച്ചു
നിത്യം പുരുഷപ്രകൃതികാലാഖ്യനായ്
ഭക്തപ്രിയനാം പരമാത്മനേ നമഃ
യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും
ചേതസി താപസേന്ദ്രന്മാർ നിരാശയാ
തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം
ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ
നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം
സർവ്വലോകാധാരമാദ്യം നമോ നമഃ
ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ
ത്വൽബോധമുണ്ടായ്‌വരികയുമില്ലല്ലോ
ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി
പ്പോളെ നിക്കവകാശമുണ്ടായതും
ചില്പുരുഷ!പ്രഭോ!നിൻ‌കൃപാവൈഭവമെ
പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ!
കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ
മോഹാദി ശത്രുക്കളുണ്ടാകയാൽ
മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ
ശക്തിയുമില്ല നിന്മായാബലവശാൽ
ത്വൽക്കഥാപീയൂഷപാനവും ചൈയ്തു
കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം
ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര
പഞ്ചത്തിങ്കലൊക്കെ നിരന്തരം
നിൻ‌ചരിതങ്ങളും പാടി വിശുദ്ധനായ്
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ!
രാജരാജേന്ദ്ര! രഘുകുലനായക!
രാജീവലോചന! രാമ! രമാപതേ!
പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച
കുംഭകർണ്ണൻ‌തന്നെക്കൊൽകയാൽ
ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ
മേഘനിനാദനെക്കൊല്ലുമായോധനേ
പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ
കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു
മാനവവീര! ജയിക്ക ജയിക്ക നീ
ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി
ഭക്തിമാനാകിയ നാരദനും തദാ
രാഘവനോടനുവാദവും കൈക്കൊണ്ടു
വേഗേന പോയ്മറഞ്ഞീടിനാനന്നേരം
ഇന്ദ്രജിത്തിന്റെ വധം
'മക്കളും തമ്പിമാരും മരുമക്കളു-
മുൾക്കരുത്തേറും പടനായകന്മാരും
മന്ത്രികളും മരിച്ചീടിനാരേറ്റവ-
രെന്തിനി നല്ലതു ശങ്കര! ദൈവമേ!'
ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര-
ജിത്തും നമസ്കരിച്ചീടിനാൻ താതനെ
'ഖേദമുണ്ടാകരുതേതുമേ മാനസേ
താതനു ഞാനിഹ ജീവിച്ചിരിക്കവേ
ശത്രുക്കളെക്കൊലചെയ്തു വരുന്നതു-
ണ്ടത്തലും തീർത്തിങ്ങിരുന്നരുളേണമേ!
സ്വസ്ഥനായ്‌ വാഴുക ചിന്തയും കൈവിട്ടു
യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ!'
എന്നതു കേട്ടു തനയനേയും പുണർ-
'ന്നെന്നേ സുഖമേ ജയിച്ചു വരിക നീ'
വമ്പനാം പുത്രനും കുമ്പിട്ടു താതനെ-
ത്തൻപടയോടും നടന്നു തുടങ്ങിനാൻ
ശംഭുപ്രസാദം വരുത്തുവാനായ്ച്ചെന്നു
ജംഭാരിജിത്തും നികുംഭില പുക്കിതു
സംഭാരജാലവും സംപാദ്യ സാദരം
സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം
രക്തമാല്യാംബര ഗന്ധാനുലേപന-
യുക്തനായ്ത്തത്ര ഗുരൂപദേശാന്വിതം
ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചഗ്നിദേവനെ
ശക്തി തനിയ്ക്കു വർദ്ധിച്ചുവരുവാനായ്‌
നക്തഞ്ചരാധിപപുത്രനുമെത്രയും
വ്യക്തവർണ്ണസ്വരമന്ത്രപുരസ്കൃതം
കർത്തവ്യമായുള്ള കർമ്മം കഴിച്ചഥ
ചിത്രഭാനുപ്രസാദത്താലതിദ്രുതം
ശസ്ത്രാസ്ത്രചാപരഥാദികളോടുമ-
ന്തർദ്ധാനവിദ്യയും ലബ്ധ്വാ നിരാകുലം
ഹോമസമാപ്തി വരുത്തിപ്പുറപ്പെട്ടു
രാമാദികളൊടു പോരിനായാശരൻ
പോർക്കളം പുക്കോരുനേരം കപികളും
രാക്ഷസരെച്ചെറുത്താർത്തടുത്തീടിനാൻ
മേഘജാലം വരിഷിക്കുന്നതുപോലെ
മേഘനാദൻ കണ തൂകിത്തുടങ്ങിനാൻ
പാഷാണപർവ്വതവൃക്ഷാദികൾകൊണ്ടു
ഭീഷണന്മാരായ വാനരവീരരും
ദാരുണമായ്‌ പ്രഹരിച്ചുതുടങ്ങിനാർ
വാരണവാജിപദാതിരഥികളും
അന്തകൻതൻ പുരിയിൽച്ചെന്നു പുക്കവർ-
ക്കന്തം വരുന്നതു കണ്ടൊരു രാവണി
സന്താപമോടുമന്തർദ്ധാനവും ചെയ്തു
സന്തതം തൂകിനാൻ ബ്രഹ്മാസ്ത്രസഞ്ചയം
വൃക്ഷങ്ങൾ വെന്തു മുറിഞ്ഞു വീഴുംവണ്ണ-
മൃക്ഷപ്രവരന്മാർ വീണു തുടങ്ങിനാർ
വമ്പരാം മർക്കടന്മാരുടെ മെയ്യിൽ വ-
ന്നമ്പതും നൂറുമിരുനൂറുമഞ്ഞൂറും
അമ്പുകൾ കൊണ്ടു പിളർന്നു തെരുതെരെ-
ക്കമ്പം കലർന്നു മോഹിച്ചു വീണീടിനാർ
അമ്പതുബാണം വിവിദനേറ്റൂ പുന-
രൊമ്പതും മൈന്ദനുമഞ്ചുഗജൻമേലും
തൊണ്ണൂറുബാണം നളനും തറച്ചിത-
വണ്ണമേറ്റു ഗന്ധമാദനൻ മെയ്യിലും
ഈരൊമ്പതേറ്റിതു നീലനും മുപ്പതു-
മീരഞ്ചു ബാണങ്ങൾ ജാംബവാൻമെയ്യിലും
ആറു പനസനു, മേഴു വിനത,നീ-
രാറു സുഷേണനുമെട്ടു കുമുദനും
ആറഞ്ചു ബാണമൃഷഭനും, കേസരി-
ക്കാറുമൊരമ്പതുംകൂടെ വന്നേറ്റിതു
പത്തുശതബലിക്കൊമ്പതു ധൂമ്രനും
പത്തുമൊരെട്ടും പ്രമാഥിയ്ക്കുമേറ്റിതു
പത്തും പുനരിരുപത്തഞ്ചുമേറ്റിതു
ശക്തിയേറും വേഗദർശി,ക്കതുപോലെ
നാൽപതുകൊണ്ടു ദധിമുഖൻമെയ്യിലും
നാൽപത്തിരണ്ടു ഗവാക്ഷനുമേറ്റിതു
മൂന്നു ഗവയനുമഞ്ചു ശരഭനും
മൂന്നുമൊരു നാലുമേറ്റു സുമുഖനും
ദുർമ്മുഖനേറ്റിതിരുപത്തിനാലമ്പു
സമ്മാനമായറുപത്തഞ്ചു താരനും
ജ്യോതിർമ്മുഖനുമറുപതേറ്റു, പുന-
രാതങ്കമോടമ്പതഗ്നിവദനനും
അംഗദൻമേലെഴുപത്തഞ്ചു കൊണ്ടിതു-
തുംഗനാം സുഗ്രീവനേറ്റു ശരശതം
ഇത്ഥം കപികുലനായകന്മാരറു-
പത്തേഴു കോടിയും വീണിതു ഭൂതലേ
മർക്കടന്മാരിരുപത്തൊന്നു വെള്ളവു-
മർക്കതനയനും വീണോരനന്തരം
ആവതില്ലേതുമിതിന്നു നമുക്കെന്നു
ദേവദേവന്മാരുമന്യോന്യമന്നേരം
വ്യാകുലം പൂണ്ടു പറഞ്ഞുനിൽക്കേ, രുഷാ
രാഘവന്മാരെയുമെയ്തു വീഴ്ത്തീടിനാൻ
മേഘനാദൻ മഹാവീര്യവൃതധരൻ
ശോകവിഷണ്ണമായ്‌ നിശ്ചലമായിതു
ലോകവും കൂണപാധീശജയത്തിനാ-
ലാഖണ്ഡലാരിയും ശംഖനാദം ചെയ്തു
വേഗേന ലങ്കയിൽ പുക്കിരുന്നീടിനാൻ
ലേഖസമൂഹവും മാഴ്കീ ഗതാശയാ
ഔഷധത്തിനായി ഹനുമാന്റെ ഗമനം
കൈകസീനന്ദനനായ വിഭീഷണൻ
ഭാഗവതോത്തമൻ ഭക്തപരായണൻ
പോക്കുവൻ മേലിലാപത്തു ഞാനെന്നൊർത്തു
പോർക്കളം കൈവിട്ടു വാങ്ങി നിന്നീടിനാൻ
കൊള്ളിയും മിന്നിക്കിടക്കുന്നതിൽ പ്രാണ-
നുള്ളവരാരെന്നറിയേണമെന്നോർത്തു
നോക്കി നോക്കിസ്സഞ്ചരിച്ചു തുടങ്ങിനാ-
നാക്കമേറും വായുപുത്രനുമന്നേരം
ആരിനിയുള്ളതൊരു സഹായത്തിനെ-
ന്നാരായ്കവേണമെന്നോർത്തവനും തദാ
ശാഖാമൃഗങ്ങൾ കിടക്കുന്നവർകളിൽ
ചാകാതവരിതിലാരെന്നു നോക്കുവാൻ
ഏകാകിയായ്‌ നടക്കുന്നനേരം തത്ര
രാഘവഭക്തൻ വിഭീഷണനെക്കണ്ടു
തമ്മിലന്യോന്യമറിഞ്ഞു ദുഃഖം പൂണ്ടു
നിർമ്മലന്മാർ നടന്നീടിനാർ പിന്നെയും
പാഥോജസംഭവനന്ദനൻ ജാംബവാൻ
താതനനുഗ്രഹം കൊണ്ടു മോഹം തീർന്നു
കണ്ണുമിഴിപ്പനരുതാഞ്ഞിരിക്കുമ്പോൾ
ചെന്നു വിഭീഷണൻ ചോദിച്ചിതാദരാൽ
'നിന്നുടെ ജീവനുണ്ടോ കപിപുംഗവ?
നന്നായിതെങ്കിൽ നീയെന്നെയറിഞ്ഞിതോ?
'കണ്ണു മിഴിച്ചുകൂടാ രുധിരം കൊണ്ടു
നിന്നുടെ വാക്കു കേട്ടുള്ളിൽ വിഭാതി മേ
രാക്ഷസരാജൻ വിഭീഷണനെന്നതു
സാക്ഷാൽ പരമാർത്ഥമെന്നോടു ചൊല്ലുക'
'സത്യം വിഭീഷണനായതു ഞാനെടോ!
സത്യമതേ' പുനരെന്നതു കേട്ടവൻ
ചോദിച്ചിതാശരാധീശ്വരൻതന്നോടു
'ബോധമുണ്ടല്ലോ ഭവാനേറ്റമാകയാൽ
മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു
ശാഖാമൃഗങ്ങളിൽ നമ്മുടെ മാരുതി
ജീവനോടേ പുനരെങ്ങാനുമുണ്ടെങ്കി-
ലാവതെല്ലാം തിരയേണമിനിയെടോ!'
ചോദിച്ചിതാശു വിഭീഷണ'നെന്തെടോ
വാതാത്മജനിൽ വാത്സല്യമുണ്ടായതും?
രാമസൗമിത്രിസുഗ്രീവാംഗദാദിക-
ളാമവരേവരിലും വിശേഷിച്ചു നീ
ചോദിച്ചതെന്തു സമീരണപുത്രനെ
മോദിച്ചതെന്തവനെക്കുറിച്ചേറ്റവും?'
'എങ്കിലോ കേൾക്ക നീ മാരുതിയുണ്ടെങ്കിൽ
സങ്കടമില്ല മറ്റാർക്കുമറിഞ്ഞാലും
മാരുതപുത്രൻ മരിച്ചിതെന്നാകിൽ മ-
റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ'
സാരസസംഭവപുത്രവാക്യം കേട്ടു
മാരുതിയും ബഹുമാനിച്ചു സാദരം
'ഞാനിതല്ലോ മരിച്ചീലെ'ന്നവൻകാലക്ക-
ലാമോദമുൾക്കൊണ്ടു വീണു വണങ്ങിനാൻ
ഗാഢമായാശ്ലേഷവും ചെയ്തു ജാംബവാൻ
കൂടെത്തലയിൽ മുകർന്നു ചൊല്ലീടിനാൻ
'മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു
ശാഖാമൃഗങ്ങളെയും പിന്നെ നമ്മുടെ
രാഘവന്മാരെയും ജീവിച്ചിരുത്തുവാ-
നാകുന്നവരാരുമില്ല നീയെന്നിയേ
പോകവേണം നീ ഹിമവാനെയും കട-
ന്നാകുലമറ്റു കൈലാസശൈലത്തോളം
കൈലാസസന്നിധിയിങ്കലൃഷഭാദ്രി-
മേലുണ്ടു ദിവ്യൗഷന്ധങ്ങളറികനീ
നാലുണ്ടു ദിവ്യൗഷധങ്ങളവറ്റിനു
നാലിനും നാമങ്ങളും കേട്ടുകൊള്ളുക
മുമ്പിൽ വിശല്യകരണിയെന്നൊന്നെടോ
പിമ്പു സന്ധാനകരണി മൂന്നാമതും
നല്ല സുവർണ്ണകരണി നാലാമതും
ചൊല്ലുവൻ ഞാൻ മൃതസഞ്ജീവനി സഖേ!
രണ്ടു ശൃംഗങ്ങളുയർന്നു കാണാമവ-
രണ്ടിനും മദ്ധ്യേ മരുന്നുകൾ നിൽപതും
ആദിത്യനോളം പ്രഭയുണ്ടു നാലിനും
വേദസ്വരൂപങ്ങളെന്നുമറിക നീ
വാരാന്നിധിയും വനങ്ങൾ ശൈലങ്ങളും
ചാരുനദികളും രാജ്യങ്ങളും കട-
ന്നാരാൽ വരിക മരുന്നുകളും കൊണ്ടു
മാരുതനന്ദന! പോക നീ വൈകാതെ'
ഇത്ഥം വിധിസുതൻ വാക്കുകൾ കേട്ടവൻ
ഭക്ത്യാ തൊഴുതു മാഹേന്ദ്രമേറീടിനാൻ
മേരുവിനോളം വളർന്നു ചമഞ്ഞവൻ
വാരാന്നിധിയും കുലപർവ്വതങ്ങളും
ലങ്കയും രാക്ഷസരും വിറയ്ക്കും വണ്ണം
ശങ്കാരഹിതം കരുത്തോടലറിനാൻ
വായുവേഗേന കുതിച്ചുയർന്നംബരേ
പോയവൻ നീഹാരശൈലവും പിന്നിട്ടു
വൈരിഞ്ചമണ്ഡവും ശങ്കരശൈലവും
നേരെ ധരാനദിയുമളകാപുരം
മേരുഗിരിയുമൃഷഭാദ്രിയും കണ്ടു
മാരുതി വിസ്മയപ്പെട്ടു നോക്കീടിനാൻ
കാലനേമിയുടെ പുറപ്പാട്
മാരുതനന്ദനനൌഷധത്തിന്നങ്ങു
മാരുതവേഗേന പോയതറിഞ്ഞൊരു
ചാരവരന്മാർനിശാചരാധീശനോ-
ടാരുമറിയാതെ ചെന്നു ചൊല്ലീടിനാർ‌.
ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപൻ
പാരം വിചാരം കലർന്നു മരുവിനാൻ
ചിന്താവശനായ് മുഹൂർത്തമിരുന്നള-
വന്തർഗൃഹത്തിങ്കൽനിനു പുറപ്പെട്ടു
രാത്രിയിലാരും സഹായവും കൂടാതെ
രാത്രിഞ്ചരാധിപൻകലനേമീഗൃഹം
പ്രാപിച്ചളവധി വിസ്മയം പൂണ്ടവ-
നാമോദപൂർണ്ണം തൊഴുതു സന്ത്രസ്തനായ്
അർഘ്യാദികൾകൊണ്ടു പൂജിച്ചു ചോദിച്ചാ-
‘നർക്കോദയം വരും മുമ്പേ ലഘുതരം
ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ-
മിങ്ങനെ മറ്റുള്ളകമ്പടി കൂടാതെ?’
ദു:ഖനിപീഡിതനാകിയ രാവണ-
നക്കാലനേമിതന്നോടു ചൊല്ലീടിനാൻ:
‘ഇക്കാലവൈഭവമെന്തു ചൊല്ലാവതു-
മൊക്കെ നിന്നോടു ചൊൽ‌വാനത്ര വന്നതും
ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ
ശക്തിയേറ്റാശു വീണിടിനാൻഭൂതലേ
പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജൻ
മന്നവന്മാരെയും വാനരന്മാരെയും
കൊന്നു രണാങ്കണം തന്നിൽവീഴ്ത്തീടിനാൻ.
വെന്നിപ്പറയുമടിപ്പിച്ചിതാത്മജൻ.
ഇന്നു ജീവിപ്പിച്ചുകൊള്ളുവാൻമാരുത-
നന്ദനനൌഷധത്തിന്നു പോയീടിനാൻ.
ചെന്നു വിഘ്നം വരുത്തേണമതിന്നു നീ.
നിന്നോടുപായവും ചൊല്ലാമതിന്നെടോ!
താപസനായ് ചെന്നു മാർഗ്ഗമദ്ധ്യേ പുക്കു
പാപവിനാശനമായുള്ള വാക്കുകൾ
ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം
വല്ല കണക്കിലും നീ വരുത്തീടണം.
താമസവാക്കുകൾകേട്ടനേരം കാല-
നേമിയും രാവണൻ‌തന്നോടു ചൊല്ലിനാൻ:
സാമവേദജ്ഞ! സർവ്വജ്ഞ! ലങ്കേശ്വര!
സാമമാന്നുടെ വാക്കു കേൾക്കേണമേ!
നിന്നെക്കുറിച്ചു മരിപ്പതിനിക്കാല-
മെന്നുള്ളിലേതും മടിയില്ല നിശ്ചയം.
മാരീചനെക്കണക്കെ മരിപ്പാൻമന-
താരിലെനിക്കേതുമില്ലൊരു ചഞ്ചലം.
മക്കളും തമ്പിമാരും മരുമക്കളും
മക്കളുടെ നല്ല മക്കളും ഭൃത്യരും
ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു
ദു:ഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും?
എന്തു രാജ്യം കൊണ്ടും പിന്നെയൊരു ഫലം?
എന്തു ഫലം തവ ജാനകിയെക്കൊണ്ടും?
ഹന്ത! ജഡാത്മകമായ ദേഹം കൊണ്ടു-
മെന്തു ഫലം തവ ചിന്തിച്ചു കാൺ‌കെടോ!
സീതയെ രാമനു കൊണ്ടക്കൊടുത്തു നീ
സോദരനായ്ക്കൊണ്ടു രാജ്യവും നൽകുക.
കാനനം‌തന്നിൽ‌മുനിവേഷവും പൂണ്ടു
മാനസശുദ്ധിയോടും‌കൂടി നിത്യവും
പ്രത്യുഷസ്യുസ്ത്ഥായ ശുദ്ധതോയെ കുളി-
ച്ചത്യന്തഭക്തിയോടർക്കോദയം കണ്ടു
സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ-
കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ്
സർവ്വവിഷയസംഗങ്ങളും കൈവിട്ടു
സർ‌വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടൻ
ആത്മനി കണ്ടുകണ്ടാത്മാനമാത്മനാ
സ്വാത്മോദയംകൊണ്ടു സർവ്വലോകങ്ങളും
സ്ഥാവരജംഗമജാതികളായുള്ള
ദേവതിര്യങ്മനുഷ്യാദി ജന്തുക്കളും
ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യനാം
ദേഹി സർവ്വത്തിനുമാധാരമെന്നതും
ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു
താല്പര്യമുൾക്കൊണ്ടു കണ്ടതും കേട്ടതും
ഒക്കെ പ്രകൃതിയെന്നത്രേ ചൊല്ലപ്പെടും
സൽ‌ഗുരുമായയെന്നും പറഞ്ഞീടുന്നു.
ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ
സർഗ്ഗസ്ഥിതിവിനാശങ്ങൾക്കും കാരണം
ലോഹിതശ്വേതകൃഷ്ണാദി മയങ്ങളാം
ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ.
പുത്രഗണം കാമക്രോധാദികളെല്ലാം
പുത്രികളും തൃഷ്ണഹിംസാദികളെടോ.
തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു
തന്റെ വശത്താക്കുമാത്മാവിനെയവൾ‌.
കർത്തൃത്വഭോക്തൃത്വമുഖ്യഗുണങ്ങളെ
നിത്യമാത്മാവാകുമീശ്വരൻ‌തങ്കലേ
ആരോപണം ചെയ്തു തന്റെ വശത്താക്കി
നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു.
ശുദ്ധനാത്മാ പരനേകനവളോടു
യുക്തനായ് വന്നു പുറത്തു കാണുന്നിതു
തന്നുടെയാത്മാവിനെത്താൻ‌മറക്കുന്നി-
തന്വഹം മായാഗുണവിമോഹത്തിനാൽ.
‘ബോധസ്വരൂപനായോരു ഗുരുവിനാൽ
ബോധിതനായാൽനിവൃത്തേന്ദ്രിയനുമായ്
കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ
വേണുന്നതെല്ലാമവനു വന്നൂ തദാ.
ദൃഷ്ട്വാ പ്രകൃതിഗുണങ്ങളോടാശു വേർ‌
പെട്ടു ജീവമുക്തനായ് വരും ദേഹിയും.
നീയുമേവം സദാത്മാനം വിചാരിച്ചു
മായാഗുണങ്ങളിൽനിന്നു വിമുക്തനായ്
അദ്യപ്രഭൃതി വിമുക്തനാത്മാവിതി-
ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ്
ധ്യാനനിരതനായ് വാഴുകെന്നാൽവരു-
മാനന്ദമേതും വികല്പ്മില്ലോർക്ക നീ.
ധ്യാനിപ്പതിന്നു സമർത്ഥനല്ലെങ്കിലോ
മാനസേ പാവനേ ഭക്തിപരവശേ
നിത്യം സഗുണനാം ദേവനെയാശ്രയി-
ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം
ഹൃൽ‌പത്മകർണ്ണികാമദ്ധ്യേ സുവർണ്ണ പീ-
ഠോൽ‌പലേ രത്നഗണാഞ്ചിതേ നിർമ്മലേ
ശ്ല്ഷ്ണേ മൃദുതരേ സീതയാസംസ്ഥിതം
ലക്ഷ്മണസേവിതം ബാണധനുർദ്ധരം
വീരാസനസ്ഥം വിശാലവിലോചന-
മൈരാവതീതുല്യപീതാംബരധരം
ഹാരകിരീടകേയൂരാംഗദാംഗുലീ-
യോരു രത്നാഞ്ചിത കുണ്ഡലനൂപുര
ചാരുകടക കടിസൂത്ര കൌസ്തുഭ
സാരസമാല്യവനമാലികാധരം
ശ്രീവത്സവക്ഷസം രാമം രമാവരം
ശ്രീവാസുദേവം മുകുന്ദം ജനാർദ്ദനം
സർവ്വഹൃദിസ്ഥിതം സർവേശ്വരം പരം
സർവ്വവന്ദ്യം ശരണാഗതവത്സലം
ഭക്ത്യാ പരബ്രഹ്മയുക്തനായ് ധ്യാനിക്കിൽ
മുക്തനായ് വന്നുകൂടും ഭവാൻനിർണ്ണയം.
തച്ചരിത്രം കേട്ടുകൊൾകയും ചൊൽകയു-
മുച്ചരിച്ചും രാമരാമേതി സന്തതം
ഇങ്ങനെ കാലം കഴിച്ചുകൊള്ളുന്നാകി-
ലെങ്ങനെ ജന്മങ്ങൾപിന്നെയുണ്ടാകുന്നു?
ജന്മജന്മാന്തരത്തിങ്കലുമുള്ളോരു
കൽമഷമൊക്കെ നശിച്ചുപോം നിശ്ചയം.
വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ
ദേവം പരിപൂർണ്ണമേകം സദാ ഹൃദി-
ഭാവിതം ഭാവരൂപം പുരുഷം പരം
നാമരൂപാദിഹീനം പുരാണം ശിവം
രാമമേവം ഭജിച്ചീടു നീ സന്തതം.’
രാക്ഷസേന്ദ്രൻകാലനേമി പറഞ്ഞൊരു
വാക്കുകൾപീയൂഷതുല്യങ്ങൾകേൾക്കയാൽ
ക്രോധതാമ്രാക്ഷനായ് വാളുമായ് തൽ‌ഗളം
ഛേദിപ്പതിന്നൊരുമ്പെട്ടു ചൊല്ലീടിനാൻ:
‘നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങൾ‌
പിന്നെയെല്ലാം വിചാരിച്ചുകൊള്ളാമെടോ!’
കാലനേമിക്ഷണദാചരനന്നേരം
മൂലമെല്ലാം വിചരിച്ചു ചൊല്ലീടിനാൻ:
‘രാക്ഷസരാജ! ദുഷ്ടാത്മൻ‌! മതിമതി
രൂക്ഷതാഭാവമിതുകൊണ്ടു കിം ഫലം?
നിന്നുടെ ശാസനം ഞാനനുഷ്ഠിപ്പന-
തെന്നുടെ സൽ‌ഗതിക്കെന്നു ധരിക്ക നീ.
സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ-
നദ്യ സമുദ്യുക്തനായേൻമടിയാതെ.’
എന്നു പറഞ്ഞു ഹിമാദ്രിപാർശ്വേ ഭൃശം
ചെന്നിരുന്നാൻമുനിവേഷമായ് തൽ‌ക്ഷണേ
കാലനേമി വധം
കാണായിതാശ്രമം മായാവിരചിതം
നാനാമുനിജനസേവിതമായതും
ശിഷ്യജനപരിചാരകസംയുത-
മൃഷ്യാശ്രമം കണ്ടു വായുതനയനും
ചിന്തിച്ചു നിന്നാ ‘നിവിടെയൊരാശ്രമ-
മെന്തുമൂലം? പണ്ടു കണ്ടിട്ടുമില്ല ഞാൻ.
മാർഗ്ഗവിഭ്രംശം വരികയോ? കേവല-
മോർക്കണമെൻമനോവിഭ്രമമല്ലല്ലീ?
നാനാപ്രകാരവും താ‍പസനെക്കണ്ടു
പാനീയപാനവും ചെയ്തു ദാഹം തീർത്തു
കാണാം മഹൌഷധം നിൽ‌ക്കുമത്യുന്നതം
ദ്രോണാചലം രഘുപുംഗവാനുഗ്രഹാൽ‌.’
ഇത്ഥം നിരൂപിച്ചൊരു യോജനായതം
വിസ്താരമാണ്ട മായശ്രമമശ്രമം
രംഭാപനസഖർജ്ജുരകേരാമ്രാദി
സമ്പൂർണ്ണമത്യച്ഛതോയവാപീയുതം
കാലനേമിത്രിയാമാചാരനും തത്ര
ശാലയിലൃത്വിക്സദസ്യാദികളോടും
ഇന്ദ്രയാഗം ദൃഢമാമ്മാറനുഷ്ഠിച്ചു
ചന്ദ്രചൂഡപ്രസാദം വരുത്തീടുവാൻ
ഭക്ത്യാ ശിവപൂജയും ചെയ്തു വാഴുന്ന
നക്തഞ്ചരേന്ദ്രനാം താപസശ്രേഷ്ഠനെ
വീണു നമസ്കാരവും ചെയ്തുടൻജഗൽ‌
പ്രാണതനയനുമിങ്ങനെ ചൊല്ലിനാൻ:
‘രാമദൂതോഹം ഹനുമാനിനി മമ
നാമം പവനജനഞ്ജനാനന്ദനൻ‌
രാമകാര്യാർത്ഥമായ് ക്ഷീരാംബുരാശിക്കു
സാമോദമിന്നു പോകുന്നു തപോനിധേ!
ദേഹരക്ഷാർത്ഥമിവിടേക്കു വന്നിതു
ദാഹം പൊറാഞ്ഞു തണ്ണീർകുടിച്ചീടുവാൻ‌
എങ്ങു ജലസ്ഥലമെന്നരുൾ‌ചെയ്യണ-
മെങ്ങുമേ പാർക്കരുതെന്നെൻ‌മനോഗതം.’
മാരുതി ചൊന്നതു കേട്ടു നിശാചരൻ‌
കാരുണ്യഭാവം നടിച്ചു ചൊല്ലീടിനാൻ:
‘മാമകമായ കമണ്ഡലുസ്ഥം ജല-
മാമയം തീരുവോളം കുടിച്ചീടുക.
പക്വഫലങ്ങളും ഭക്ഷിച്ചനന്തരം
ദു:ഖം കളഞ്ഞു കുറഞ്ഞൊന്നുറങ്ങുക.
ഏതും പരിഭ്രമിക്കേണ്ട ഭവാനിനി-
ബ്ഭൂതവും ഭവ്യവും മേലിൽ‌ഭവിപ്പതും.
ദിവ്യദൃശാ കണ്ടറിഞ്ഞിരിക്കുന്നിതു
സുവ്യക്തമായതുകൊണ്ടു ചൊല്ലീടുവൻ.
വാനരന്മാരും സുമിത്രാതനയനും
മാനവവീരനിരീക്ഷിതരാകയാൽ‌
മോഹവും തീർന്നെഴുന്നേറ്റിതെല്ലാവരു-
മാഹവത്തിന്നൊരുമിച്ചുനിന്നീടിനാർ‌.’
ഇത്ഥമാകർണ്യ ചൊന്നാൻകപിപുംഗവ-
‘നെത്രയും കാരുണ്യശാലിയല്ലോ ഭവാൻ.
പാരം പൊരുതു മേ ദാഹമതുകൊണ്ടു
പോരാ കമണ്ഡലുസംസ്ഥിതമാം ജലം.’
വായുതനയനേവം ചൊന്ന നേരത്തു
മായാവിരചിതനായ വടുവിനെ
തോയാകരം ചെന്നു കാട്ടിക്കൊടുക്കെന്നു
ഭൂയോ മുദാ കാലനേമിയും ചൊല്ലിനാൻ.
‘നേത്രനിമീലനം ചെയ്തു പാനീയവും
പീത്വാ മമാന്തികം പ്രാപിക്ക സത്വരം.
എന്നാൽനിനക്കൌഷധം കണ്ടുകിട്ടുവാ-
നിന്നു നല്ലോരു മന്ത്രോപദേശം ചെയ്‌വൻ‌.’
എന്നതു കേട്ടു വിശ്വാസേന മാരുതി
ചെന്നാനയച്ച വടുവിനോടും മുദാ
കണ്ണുമടച്ചു വാപീതടം പ്രാപിച്ചു
തണ്ണീർകുടിപ്പാൻതുടങ്ങും ദശാന്തരേ
വന്നു ഭയങ്കരിയായ മകരിയു-
മുന്നതനായ മഹാകപിവീരനെ
തിന്നുകളവാനൊരുമ്പെട്ട നേരത്തു
കണ്ണും മിഴിച്ചു കപീന്ദ്രനും നോക്കിനാൻ;
വക്ത്രം പിളർന്നു കണ്ടോരു മകരിയെ
ഹസ്തങ്ങൾകൊണ്ടു പിളർന്നാൻകപിവരൻ
ദേഹമുപേക്ഷിച്ചു മേല്പോട്ടു പോയിതു
ദേഹിയും മിന്നൽ‌‌പോലെ തദത്യത്ഭുതം.
ദിവ്യവിമാനദേശേ കണ്ടിതന്നേരം
ദിവ്യരൂപത്തൊടു നാരീമണിയെയും
ചേതോഹരാംഗിയാമപ്സരസ്ത്രീമണി
വാതാത്മജനോടു ചൊന്നാളതുനേരം:
‘നിന്നുടെ കാരുണ്യമുണ്ടാകയാലെനി-
ക്കിന്നു വന്നൂ ശാപമോക്ഷം കപിവര!
മുന്നമൊരപ്സരസ്ത്രീ ഞാ,നൊരു മുനി-
തന്നുടെ ശാപേന രാക്ഷസിയായതും
ധന്യമാലീതി മേ നാമം മഹാമതേ!
മാന്യനാം നീയിനിയൊന്നു ധരിക്കണം
അത്ര പുൺയാശ്രമേ നീ കണ്ട താപസൻ
നക്തഞ്ചരൻകാലനേമി മഹാഖലൻ‌.
രാവണപ്രേരിതനായ് വന്നിരുന്നവൻ‌
താവകമാർഗ്ഗവിഘ്നം വരുത്തീടുവാൻ
താപസവേഷം ധരിച്ചിരിക്കുന്നിതു
താപസദേവഭൂദേവാദി ഹിംസകൻ
ദുഷ്ടനെ വേഗം വധിച്ചുകളഞ്ഞിനി-
പ്പുഷ്ടമോദം ദ്രോണപർവ്വതം പ്രാപിച്ചു
ദിവ്യൌഷധങ്ങളുംകൊണ്ടങ്ങു ചെന്നിനി
ക്രവ്യാദവംശമശേഷമൊടുക്കുക.
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു
വാനരവീര! കുശലം ഭവിക്ക തേ.’
പോയാളിവണ്ണം പറഞ്ഞവൾ‌, മാരുതി
മായാവിയാം കാലനേമിതന്നന്തികേ
ചെന്നാ‍, നവനോടു ചൊന്നാനസുരനും:
‘വന്നീടുവാനിത്ര വൈകിയതെന്തെടോ?
കാലമിനിക്കളയാതെ വരിക നീ
മൂലമന്ത്രോപദേശം ചെയ്‌വനാശു ഞാൻ.
ദക്ഷിണയും തന്നഭിവാദ്യവും ചെയ്ക
ദക്ഷനായ് വന്നുകൂടും ഭവാൻനിർണ്ണയം.’
തൽക്ഷണേ മുഷ്ടിയും ബദ്ധ്വാ ദൃഢതരം
രക്ഷ:പ്രവരോത്തമാംഗേ കപിവരൻ‌
ഒന്നടിച്ചാനതുകൊണ്ടവനും തദാ
ചെന്നു പുക്കീടിനാൻ‌ധർമ്മരാജാലയം
ദിവ്യൗഷധഫലം
ക്ഷീരാർണ്ണവത്തെയും ദ്രോണാചലത്തെയും
മാരുതി കണ്ടു വണങ്ങി നോക്കും വിധൌ
ഔഷധാവാസമൃഷഭാദ്രിയും കണ്ടി-
തൌഷധമൊന്നുമേ കണ്ടതുമില്ലല്ലോ.
കാണാഞ്ഞു കോപിച്ചു പർവ്വതത്തെപ്പറി-
ചേണാങ്കബിംബംകണക്കെപ്പിടിച്ചവൻ‌
കൊണ്ടുവന്നൻപോടു രാഘവൻ‌മുമ്പിൽ‌വ-
ച്ചിണ്ടൽ‌തീർത്തീടിനാൻവമ്പടയ്ക്കന്നേരം
കൊണ്ടൽ‌നേർവർണ്ണനും പ്രീതിപൂണ്ടാൻനീല-
കണ്ഠനുമാനന്ദമായ് വന്നിതേറ്റവും
ഔഷധത്തിൻ‌കാറ്റു തട്ടിയ നേരത്തു
ദോഷമകന്നെഴുന്നേറ്റിതെല്ലാവരും.
‘മുന്നമിരുന്നവണ്ണം‌തന്നെയാക്കണ-
മിന്നുതന്നെ ശൈലമില്ലൊരു സംശയം
അല്ലായ്കിലെങ്ങനെ രാത്രിഞ്ചരബലം
കൊല്ലുന്നിതെന്നരുൾചെയ്തോരനന്തരം
കുന്നുമെടുത്തുയർന്നാൻകപിപുംഗവൻ‌.
വന്നാനരനിമിഷംകൊണ്ടു പിന്നെയും
യുദ്ധേ മരിച്ച നിശാചരന്മാരുടൽ‌
നക്തഞ്ചരേന്ദ്രനിയോഗേന രാക്ഷസർ‌
വാരാന്നിധിയിലിട്ടീടിനാരെന്നതു-
കാരണം ജീവിച്ചതില്ല രക്ഷോഗണം.
മേഘനാദവധം
രാഘവന്മാരും മഹാകപിവീരരും
ശോകമകന്നു തെളിഞ്ഞു വാഴും‌വിധൌ
മർക്കടനായകന്മാരോടു ചൊല്ലിനാ-
നർക്കതനയനുമംഗദനും തദാ:
‘നിൽക്കരുതാരും പുറത്തിനി വാനര-
രൊക്കെക്കടക്ക മുറിക്ക മതിലുകൾ‌.
വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും
വൃക്ഷങ്ങളൊക്കെ മുറിക്ക തെരുതെരെ.
കൂപതടാകങ്ങൾതൂർക്ക കിടങ്ങുകൾ‌
ഗോപുരദ്വാരാവധി നിരത്തീടുക.
മിക്കതുമൊക്കെയൊടുങ്ങി നിശാചര-
രുൾ‌ക്കരുത്തുള്ളവരിന്നുമുണ്ടെങ്കിലോ
വെന്തുപൊറാഞ്ഞാൽ‌പുറത്തു പുറപ്പെടു-
മന്തകൻ‌വീട്ടിന്നയയ്ക്കാമനുക്ഷണം.’
എന്നതു കേട്ടവർകൊള്ളിയും കൈക്കൊണ്ടു
ചെന്നു തെരുതെരെ വച്ചുതുടങ്ങിനാർ‌.
പ്രാസാദഗോപുരഹർമ്മ്യഗേഹങ്ങളും
കാസീസകാഞ്ചനരൂപ്യതാമ്രങ്ങളും
ആയുധശാലകളാഭരണങ്ങളു-
മായതനങ്ങളും മജ്ജനശാലയും
വാരണവൃന്ദവും വാജിസമൂഹവും
തേരുകളും വെന്തുവെന്തുവീണീടുന്നു.
സ്വർഗ്ഗലോകത്തോളമെത്തീ ദഹനനും
ശക്രനോടങ്ങറിയിപ്പാനനാകുലം
മാരുതി ചുട്ടതിലേറെ നന്നായ് ചമ-
ച്ചോരു ലങ്കാപുരം ഭൂതിയായ് വന്നിതു.
രാത്രിഞ്ചരസ്ത്രീകൾ‌വെന്തലറിപ്പാഞ്ഞു-
മാർത്തിമുഴുത്തു തെരുതെരെച്ചാകയും
മാർത്താണ്ഡഗോത്രജനാകിയ രാഘവൻ
കൂർത്തുമൂർത്തുള്ള ശരങ്ങൾപൊഴിക്കയും
ഗോത്രാരിജിത്തും ജയിച്ചതുമെത്രയും
പാർത്തോളമത്ഭുതമെന്നു പറകയും
രാത്രിഞ്ചരന്മാർ‌നിലവിളിഘോഷവും
രാത്രിഞ്ചരസ്ത്രീകൾകേഴുന്ന ഘോഷവും
വാനരന്മാർനിന്നലറുന്ന ഘോഷവും
മാനവേന്ദ്രൻ‌‌ധനുർജ്ജ്യാനാദഘോഷവും
ആനകൾ‌വെന്തലറീടുന്ന ഘോഷവും
ദീനതപൂണ്ട തുരഗങ്ങൾനാദവും
സന്തതം തിങ്ങി മുഴങ്ങിച്ചമഞ്ഞിതു
ചിന്ത മുഴുത്തു ദശാനനവീരനും
കുംഭകർണ്ണാത്മജന്മാരിൽ‌മുമ്പുള്ളൊരു
കുംഭനോടാശു നീ പോകെന്നും ചൊല്ലിനാൻ‌.
തമ്പിയായുള്ള നികുംഭനുമന്നേരം
മുമ്പിൽ‌ഞാനെന്നു മുതിർന്നു പുറപ്പെട്ടാൻ.
കമ്പനൻ‌താനും പ്രജംഘനുമെത്രയും
വൻപുള്ള യൂപാക്ഷനും ശോണിതാക്ഷനും
വൻപടയോടും പുറപ്പെട്ടു ചെന്നള-
വിമ്പം കലർന്നടുത്താർകപിവീരരും.
രാത്രിയിലാർത്തങ്ങടുത്തു പൊരുതൊരു
രാത്രിഞ്ചരന്മാർതെരുതെരെച്ചാകയും
കൂർത്ത ശസ്ത്രാസ്ത്രങ്ങൾ‌കൊണ്ടു കപികളും
ഗാത്രങ്ങൾഭേദിച്ചു ധാത്രിയിൽ‌വീഴ്കയും
ഏറ്റുപിടിച്ചുമടിച്ചുമിടിച്ചു മ-
ങ്ങേറ്റം കടിച്ചും പൊടിച്ചും പരസ്പരം
ചീറ്റം മുഴുത്തു പറിച്ചും മരാമരം
തോറ്റുപോകായ്കെന്നു ചൊല്ലിയടുക്കയും
വാനരരാക്ഷസന്മാർപൊരുതാരഭി-
മാനം നടിച്ചും ത്യജിച്ചും കളേബരം
നാലഞ്ചുനാഴികനേരം കഴിഞ്ഞപ്പോൾ‌
കാലപുരിപുക്കിതേറ്റ രക്ഷോഗണം.
കമ്പനൻ വൻപോടടുത്താനതുനേര-
മമ്പുകൊണ്ടേറ്റമകന്നു കപികളും.
കമ്പംകലർന്നൊഴിച്ചാരതു കണ്ടഥ
ജംഭാരിനന്ദനപുത്രനും കോപിച്ചു
കമ്പൻ‌തന്നെ വധിച്ചോരനന്തരം
പിമ്പേ തുടർന്നങ്ങടുത്താൻപ്രജംഘനും
യൂപാക്ഷനും തഥാ ശോണിതനേത്രനും
കോപിച്ചടുത്താരതുനേരമംഗദൻ‌
കൌണപന്മാർ‌മൂവരോടും പൊരുതതി-
ക്ഷീണനായ് വന്നിതു ബാലിതനയനും.
മൈന്ദനുമാശു വിവിദനുമായ്ത്തത്ര
മന്ദേതരം വന്നടുത്താരതുനേരം.
കൊന്നാൻ‌പ്രജംഘനെത്താരേയനുമഥ
പിന്നെയവ്വണ്ണം വിവിദൻ‌മഹാബലൻ‌
കൊന്നിതു ശോണിതനേത്രനെയുമഥ
മൈന്ദനും യൂപാക്ഷനെക്കൊന്നു വീഴ്ത്തിനാൻ‌
നക്തഞ്ചരവരന്മാരവർനാൽ‌വരും
മൃത്യുപുരം പ്രവേശിച്ചോരനന്തരം
കുംഭനണഞ്ഞു ശരം പൊഴിച്ചീടിനാൻ‌
വമ്പരാം വാനരന്മാരൊക്കെ മണ്ടിനാർ‌
സുഗ്രീവനും തേരിലമ്മാറു ചാടി വീ-
ണുഗ്രതയോടവൻ‌ വിൽ‌കളഞ്ഞീടിനാൻ‌.
മുഷ്ടിയുദ്ധംചെയ്ത നേരത്തു കുംഭനെ-
പ്പെട്ടെന്നെടുത്തെറിഞ്ഞീടിനാനബ്ധിയിൽ‌.
വാരാന്നിധിയും കലക്കിമറിച്ചതി-
ഘോരനാം കുംഭൻ‌കരേറിവന്നീടിനാൻ‌.
സൂര്യാത്മജനുമതു കണ്ടു കോപിച്ചു
സൂര്യാത്മജലായത്തിന്നയച്ചീടാൻ‌.
സുഗ്രീവനഗ്രജനെക്കൊന്നനേരമ-
ത്യുഗ്രൻ‌നികുംഭൻപരിഘവുമായുടൻ‌
സംഹാരരുദ്രനെപ്പോലെ രണാജിരേ
സിംഹനാദം ചെയ്തടുത്താനതുനേരം.
സുഗ്രീവനെപ്പിന്നിലിട്ടു വാതാത്മജ-
നഗ്രേ ചെറുത്താൻനികുംഭനെത്തൽ‌ക്ഷണേ.
മാരുതിമാറിലടിച്ചാൻ‌നികുംഭനും
പാരിൽ‌നുറുങ്ങി വീണു തൽ‌പരിഘവും.
ഉത്തമാംഗത്തെപ്പറിച്ചെറിഞ്ഞാനതി-
ക്രുദ്ധനായോരു ജഗൽ‌പ്രാണപുത്രനും
പേടിച്ചു മണ്ടിനാർശേഷിച്ച രാക്ഷസർ‌
കൂടെത്തുടർനടുത്താർകപിവീരരും,
ലങ്കയിൽ‌പുക്കടച്ചാരവരും ചെന്നു
ലങ്കേശനോടറിയിച്ചാരവസ്ഥകൾ‌.
കുംഭാദികൾ‌മരിച്ചോരുദന്തം കേട്ടു
ജംഭാരിവൈരിയും ഭീതിപൂണ്ടീടിനാൻ‌.
പിന്നെ ഖരാത്മജനാം മകരാക്ഷനോ-
ടന്യൂനകോപേന ചൊന്നാൻ‌ദശാനനൻ‌:
‘ചെന്നു നീ രാമാദികളെജ്ജയിച്ചിങ്ങു
വന്നീടു’ കെന്നനേരം മകരാക്ഷനും
തന്നുടെ സൈന്യസമേതം പുറപ്പെട്ടു
സന്നാഹമോടുമടുത്തു രണാങ്കണേ
പന്നഗതുല്യങ്ങളായ ശരങ്ങളെ
വഹ്നികീലാകാരമായ് ചൊരിഞ്ഞീടിനാൻ‌.
നിന്നുകൂടാഞ്ഞു ഭയപ്പെട്ടു വാനരർ‌
ചെന്നഭയം തരികെന്നു രാമാന്തികേ
നിന്നു പറഞ്ഞതു കേട്ടളവേ രാമ-
ചന്ദ്രനും വില്ലും കുഴിയെക്കുലച്ചുടൻ‌
വില്ലാളികളിൽ‌മുമ്പുള്ളവൻ‌തന്നോടു
നില്ലെന്നണഞ്ഞു ബാണങ്ങൾ‌തൂകീടിനാൻ‌.
ഒന്നിനൊന്നൊപ്പമെയ്താൻ‌മകരാക്ഷനും
ഭിന്നമായീ ശരീരം കമലാക്ഷനും
 അന്യോന്യമൊപ്പം പൊരുതു നിൽക്കുന്നേര-
മൊന്നു തളർന്നു ചമഞ്ഞു ഖരാത്മജൻ‌.
അപ്പോൾ‌കൊടിയും കുടയും കുതിരയും
തൽ‌പാണിതന്നിലിരുന്നൊരു ചാപവും
തേരും പൊടിപെടുത്താനെയ്തു രാഘവൻ‌
സാരഥിതന്നെയും കൊന്നാനതുനേരം.
പാരിലാമ്മാറു ചാടിശൂലവുംകൊണ്ടു
പാരമടുത്ത മകരാക്ഷനെത്തദാ
പാവകാസ്ത്രംകൊണ്ടു കണ്ഠവും ഛേദിച്ചു
ദേവകൾക്കാപത്തുമൊട്ടു തീർത്തീടിനാൻ.
രാവണിതാനതറിഞ്ഞു കോപിച്ചു വ-
ന്നേവരെയും പൊരുതാശു പുറത്താക്കി
രാവനനോടറിയിച്ചാനതു കേട്ടു
ദേവകുലാന്തകനാകിയ രാവണൻ‌
ഈരേഴുലോകം നടുങ്ങും‌പടി പരി-
ചാരകന്മാരോടുകൂടിപ്പുറപ്പെട്ടാൻ‌.
അപ്പോളതു കണ്ടു മേഘനിനാദനും
തൽ‌പാദയുഗ്മം പണിഞ്ഞു ചൊല്ലീടിനാൻ‌:
‘ഇപ്പോളടിയനരികളെ നിഗ്രഹി-
ച്ചുൾ‌പ്പൂവിലുണ്ടായ സങ്കടം പോക്കുവൻ‌
അന്ത:പുരം പുക്കിരുന്നരുളീടുക
സന്താപമുണ്ടാകരുതിതുകാരണം.’
ഇത്ഥം പറഞ്ഞു പിതാവിനെ വന്ദിച്ചു
വൃത്രാരിജിത്തും പുറപ്പെട്ടു പോരിനായ്.
യുദ്ധ്യോദ്യമം കണ്ടു സൌമിത്രി ചെന്നു കാ-
കുൽ‌സ്ഥനോടിത്ഥമുണർത്തിച്ചരുളിനാൻ‌:
‘നിത്യം മറഞ്ഞുനിന്നിങ്ങനെ രാവണ-
പുത്രൻകപിവരന്മാരെയും നമ്മെയും
അസ്ത്രങ്ങളെയ്തുടനന്തം വരുത്തുന്ന-
തെത്രനാളേക്കു പൊറുക്കണമിങ്ങനെ?
ബ്രഹ്മാസ്ത്രമെയ്തു നിശാചരന്മാർ‌കുല-
മുന്മൂലനാശം വരുത്തുക സത്വരം.’
സൌമിത്രി ചൊന്ന വാക്കിങ്ങനെ കേട്ടഥ
രാമഭദ്രസ്വാമി താനുമരുൾ‌ചെയ്തു:
‘ആയോധനത്തിങ്കലോടുന്നവരോടു-
മായുധം പോയവരോടും വിശേഷിച്ചു
നേരേ വരാതവരോടും, ഭയം പൂണ്ടു
പാദാന്തികേ വന്നു വീഴുന്നവരോടും
പൈതാമഹാസ്ത്രം പ്രയോഗിക്കരുതെടോ!
പാതകമുണ്ടാമതല്ലായ്കിലേവനും
ഞാനിവനോടു പോർ‌ചെയ്‌വനെല്ലാവരും
ദീനതയെന്നിയേ കണ്ടുനിന്നീടുവിൻ.’
എന്നരുൾ‌ചെയ്തു വില്ലും കുലച്ചന്തികേ
സന്നദ്ധനായതു കണ്ടൊരു രാവണി
തൽ‌ക്ഷണേ ചിന്തിച്ചു കല്പിച്ചു ലങ്കയിൽ‌
പ്പുക്കു മായാസീതയെത്തേരിൽ‌വച്ചുടൻ‌
പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടു
നിശ്ചലനായ് നിന്നനേരം കപികളും
തേരിൽ‌മായാസീതയെക്കണ്ടു ദു:ഖിച്ചു
മാരുതിതാനും പരവശനായിതു
വാനരവീരരെല്ലാവരും കാണവേ
ജാനകീ ദേവിയെ വെട്ടിനാൻനിർദ്ദയം.
‘അയ്യോ! വിഭോ! രാമരാമേ’ തി വാവിട്ടു
മയ്യൽ‌മിഴിയാൾ‌മുറവിളിച്ചീടിനാൾ‌.
ചോരയും പാരിൽപരന്നതിതു കണ്ടു
മാരുതി ജാനകിയെന്നു തേറീടിനാൻ‌.
‘ശോഭയില്ലേതും നമുക്കിനി യുദ്ധത്തി-
നാപത്തിതിൽ‌പരമെന്തുള്ളതീശ്വര!
നാമിനി വാങ്ങുക; സീതാവധം മമ
സ്വാമി തന്നോടുണർത്തിപ്പാൻ‌കപികളെ!’
ശാഖാമൃഗാധിപന്മാ‍രെയും വാങ്ങിച്ചു
ശോകാതുരനായ മാരുതനന്ദനൻ‌
ചൊല്ലുന്നതു കേട്ടു രാഘവനും തദാ
ചൊല്ലിനാൻജാംബവാൻ‌തന്നോടു സാകുലം:
‘മാരുതിയെന്തുകൊണ്ടിങ്ങോട്ടു പോന്നിതു!
പോരിൽ‌പുറംതിരിഞ്ഞീടുമാറില്ലവൻ‌.
നീകൂടെയങ്ങു ചെന്നീടുക സത്വരം
ലോകേശനന്ദന! പാർക്കരുതേതുമേ.’
ഇത്ഥമാകർണ്യ വിധിസുതനും കപി-
സത്തമന്മാരുമായ് ചെന്നു ലഘുതരം.
‘എന്തു കൊണ്ടിങ്ങു വാങ്ങിപ്പോന്നിതു ഭവാൻ‌?
ബന്ധമെന്തങ്ങോട്ടുതന്നെ നടക്ക നീ.’
എന്നനേരം മാരുതാത്മജൻ‌ചൊല്ലിനാ-
‘നിന്നു പേടിച്ചു വാങ്ങീടുകയല്ല ഞാൻ‌.
ഉണ്ടൊരവസ്ഥയുണ്ടായിട്ടതിപ്പൊഴേ
ചെന്നു ജഗൽ‌സ്വാമിയോടുണർത്തിക്കണം.
പോരിക നീയുമിങ്ങോട്ടിനി‘യെന്നുടൻ‌
മാരുതി ചൊന്നതു കേ,ട്ടവൻ‌താനുമായ്
ചെന്നു തൊഴുതുണർത്തിച്ചിതു മൈഥിലി-
തന്നുടെ നാശവൃത്താന്തമെപ്പേരുമേ.
ഭൂമിയിൽ‌വീണു മോഹിച്ചു രഘൂത്തമൻ‌
സൌമിത്രി താനുമന്നേരം തിരുമുടി
ചെന്നു മടിയിലെടുത്തു ചേർത്തീടിനാൻ‌,
മന്നവൻ‌തൻ‌പദമഞ്ജനാപുത്രനും
ഉത്സംഗസീമനി ചേർത്താനതു കണ്ടു
നിസ്സമ്ജ്ഞരായൊക്കെ നിന്നൂ കപികളും
ദു:ഖം കെടുപ്പതിനായുള്ള വാക്കുക-
ളൊക്കെപ്പറഞ്ഞു തുടങ്ങീ കുമാരനും.
എന്തൊരു ഘോഷമുണ്ടായ്തെന്നാത്മനി
ചിന്തിച്ചവിടേക്കു വന്നു വിഭീഷണൻ‌.
ചോദിച്ച നേരം കുമാരൻ‌പറഞ്ഞിതു
മാതരിശ്വാത്മജൻ‌ചൊന്ന വൃത്താന്തങ്ങൾ‌.
‘കയ്യിണ കൊട്ടിച്ചിരിച്ചു വിഭീഷണ-
നയ്യോ! കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ!
ലോകേശ്വരിയായ ദേവിയെക്കൊല്ലുവാൻ‌
ലോകത്രയത്തിങ്കലാരുമുണ്ടായ് വരാ.
മായനിപുണനാം മേഘനിനാദനി-
ക്കാര്യമനുഷ്ഠിച്ചതെന്തിനെനാശു കേൾ‌.
മർക്കടന്മാർചെന്നുപദ്രവിച്ചീടാതെ
തക്കത്തിലാശു നികുംഭിലയിൽ‌ചെന്നു
പുക്കുടൻതന്നുടെ ഹോമം കഴിപ്പതി-
നായ്ക്കൊണ്ടു കണ്ടോരുപായമത്യത്ഭുതം.
ചെന്നിനി ഹോമം മുടക്കണമല്ലായ്കി-
ലെന്നുമവനെ വധിക്കരുതാർക്കുമേ.
രാഘവ! സ്വാമിൻ! ജയജയ മാനസ-
വ്യാകുലം തീർന്നെഴുന്നേൽക്ക ദയാനിധേ!
ലക്ഷ്മണനുമടിയനും കപികുല-
മുഖ്യപ്രവരരുമായിട്ടു പോകണം;
ഓർത്തു കാലം കളഞ്ഞീടരുതേതുമേ
യാത്രയയയ്ക്കേണ’ മെന്നു വിഭീഷണൻ
ചൊന്നതു കേട്ടളവാലസ്യവും തീർന്നു
മന്നവൻപോവാനനുജ്ഞ നൽകീടിനാൻ‌.
വസ്തുവൃത്താന്തങ്ങളെല്ലാം ധരിച്ച നേ-
രത്തു കൃതാർത്ഥനായ് ശ്രീരാമഭദ്രനും
സോദരൻ‌തന്നെയും രാക്ഷസപുംഗവ-
സോദരൻ‌തന്നെയും വാനരന്മാരെയും
ചെന്നു ദശഗ്രീവനന്ദനൻ‌തന്നെയും
കൊന്നു വരികെന്നനുഗ്രഹം നൽകിനാൻ‌.
ലക്ഷ്മണനോടും മഹാകപിസേനയും
രക്ഷോവരനും നടന്നാരതുനേരം
മൈന്ദൻ‌വിവിദൻ‌സുഷേണൻ‌നളൻ‌നീല-
നിന്ദ്രാത്മജാത്മജന്‌കേസരി താരനും
ശൂരൻ‌വൃഷഭൻ‌ശരഭൻ‌വിനതനും
വീരൻ‌പ്രമാഥി ശതബലി ജാംബവാൻ‌
വാതാത്മജൻ‌വേഗദർശി വിശാലനും
ജ്യോതിർ‌മ്മുഖൻ‌സുമുഖൻബലിപുംഗവൻ
ശ്വേതൻ, ദധിമുഖനഗ്നിമുഖൻഗജൻ
മേദുരൻധ്രൂമൻഗവയൻഗവാക്ഷനും
മറ്റുമിത്യാദി ചൊല്ലുള്ള കപികളും
മുറ്റും നടന്നിതു ലക്ഷ്മണൻ‌തന്നൊടും.
മുന്നിൽ‌നടന്നു വിഭീഷണൻ‌താനുമായ്
ചെന്നു നികുംഭിലപുക്കു നിറഞ്ഞിതു
നക്തഞ്ചരവരന്മാരെച്ചുഴലവേ
നിർത്തി ഹോമം തുടങ്ങീടിനാൻരാവണി.
കല്ലും മലയും മരവുമെടുത്തുകൊ-
ണ്ടെല്ലാവരുമായടുത്തു കപികളും
എറ്റുമേറും കൊണ്ടു വീണു തുടങ്ങിനാ-
രറ്റമില്ലാതോരോ രാക്ഷസവീരരും.
മുറ്റുകയില്ല ഹോമം നമുക്കിങ്ങിനി-
പ്പറ്റലരെച്ചെറ്റകറ്റിയൊഴിഞ്ഞെന്നു
കല്പിച്ചു രാവണി വില്ലും ശരങ്ങളും
കെല്പോടെടുത്തു പോരിന്നടുത്തീടിനാൻ
വന്നു നികുംഭിലയാൽ‌ത്തലമേലേറി
നിന്നു ദശാനനപുത്രനുമന്നേരം
കണ്ടു വിഭീഷണൻസൌമിത്രി തന്നോടു
കുണ്ഠത തീർത്തു പറഞ്ഞുതുടങ്ങിനാൻ:
‘വീര കഴിഞ്ഞീല ഹോമമിവനെങ്കിൽ‌
നേരേ വെളിച്ചത്തു കണ്ടുകൂടാ ദൃഢം.
മാരുതനന്ദനൻ‌തന്നോടു കോപിച്ചു
നേരിട്ടു വന്നതു കണ്ടതില്ലേ ഭവാൻ?
മൃത്യുസമയമടുത്തിതിവന്നിനി
യുദ്ധം തുടങ്ങുക വൈകരുതേതുമേ.’
ഇത്ഥം വിഭീഷണൻ‌ചൊന്ന നേരത്തു സൌ-
മിത്രിയുമസ്ത്രശസ്ത്രങ്ങൾതൂകിടിനാൻ.
പ്രത്യസ്ത്രശസ്ത്രങ്ങൾ‌കൊണ്ടു തടുത്തിന്ദ്ര-
ജിത്തുമത്യർത്ഥമസ്ത്രങ്ങളെയ്തീടിനാൻ.
അപ്പോൾ‌കഴുത്തിലെറ്റുത്തു മരുൽ‌സുത-
നുല്പന്നമോദം കുമാരനെസ്സാദരം.
ലക്ഷ്മണപാർശ്വേ വിഭീഷണനെക്കണ്ടു
തൽ‌ക്ഷണം ചൊന്നാൻദശാനനപുത്രനും
‘രാക്ഷസജാതിയിൽവന്നു പിറന്ന നീ
സാക്ഷാൽപിതൃവ്യനല്ലോ മമ കേവലം
പുത്രമിത്രാദി വർഗ്ഗത്തെയൊടുക്കുവാൻ
ശത്രുജനത്തിനു ഭൃത്യനായിങ്ങനെ
നിത്യവും വേല ചെയ്യുന്നതോർത്തീടിനാ-
ലെത്രയും നന്നുനന്നെന്നതേ ചൊല്ലാവൂ.
ഗോത്രവിനാശം വരുത്തും ജനങ്ങള്‌ക്കു
പാർത്തുകണ്ടോളം ഗതിയില്ല നിർണ്ണയം.
ഊർദ്ധ്വലോകപ്രാപ്തി സന്തതികൊണ്ടത്രേ
സാധ്യമാകുന്നതെന്നല്ലോ ബുധമതം.
ശാസ്ത്രജ്ഞനാം നീ കുലത്തെയൊടുക്കുവാ-
നാസ്ഥയാ വേലചെയ്യുന്നതുമത്ഭുതം.’
എന്നതു കേട്ടു വിഭീഷണൻചൊല്ലിനാൻ;
‘നന്നു നീയും നിൻ‌പിതാവുമറിക നീ
വംശം മുടിക്കുന്നതിന്നു നീയേതുമേ
സംശയമില്ല വിചാരിക്ക മാനസേ.
വംശത്തെ രക്ഷിച്ചുകൊള്ളുവനിന്നു ഞാ-
നംശുമാലീകുലനായകാനുഗ്രഹാൽ.’
ഇങ്ങനെ തമ്മിൽപറഞ്ഞുനിൽക്കുന്നേരം
മങ്ങാതെ ബാണങ്ങൾതൂകീ കുമാരനും
എല്ലാമതെയ്തു മുറിച്ചുകളഞ്ഞഥ
ചൊല്ലിനാനാശു സൌമിത്രി തന്നോടവൻ‌.
‘രണ്ടുദിനം മമ ബാഹുപരാക്രമം
കണ്ടതില്ലേ നീ കുമാരാ വിശേഷിച്ചും?
കണ്ടുകൊൾകല്ലായ്കിലിന്നു ഞാൻനിന്നുടൽ‌
കൊണ്ടു ജന്തുക്കൾക്കു ഭക്ഷണമേകുവൻ‌‘
ഇത്ഥം പറഞ്ഞേഴു ബാണങ്ങൾകൊണ്ടു സൌ-
മിത്രിയുടെയുടൽ‌കീറിനാനേറ്റവും.
പത്തു ബാണം വായുപുത്രനെയേല്പിച്ചു
സത്വരം പിന്നെ വിഭീഷണൻ‌തന്നെയും
നൂറു ശരമെയ്തു വാനരവീരരു-
മേറേ മുറിഞ്ഞു വശംകെട്ടു വാങ്ങിനാർ.
തൽ‌ക്ഷണേ ബാണം മഴപൊഴിയുംവണ്ണം
ലക്ഷ്മണൻ‌തൂകിനാൻശക്രാരിമേനിമേൽ.
വൃത്രാരിജിത്തും ശരസഹസ്രേണ സൌ-
മിത്രികവചം നുറുക്കിയിട്ടീടിനാൻ.
രക്താഭിഷിക്തശരീരികളായിതു
നക്തഞ്ചരനും സുമിത്രാതനയനും.
പാരമടുത്തഞ്ചു ബാണം പ്രയോഗിച്ചു
തേരും പൊടിച്ചു കുതിരകളെക്കൊന്നു
സാരഥിതന്റെ തലയും മുറിച്ചതി-
സാരമായോരു വില്ലും മുറിച്ചീടിനാൻ.
മറ്റൊരു ചാപമെടുത്തു കുലച്ചവ-
നറ്റമില്ലാതോളം ബാനങ്ങൾ‌തൂകിനാൻ.
പിന്നെ മൂന്നമ്പെയ്തതും മുറിച്ചീടിനാൻ.
മന്നവൻപംക്തികണ്ഠാത്മജനന്നേരം
ഊറ്റമായോരു വില്ലും കുഴിയെക്കുല-
ച്ചേറ്റമടുത്തു ബാണങ്ങൾ‌തൂകീടിനാൻ.
സത്വരം ലങ്കയിൽപുക്കു തേരും പൂട്ടി
വിദ്രുതം വന്നിതു രാവണപുത്രനും
ആരുമറിഞ്ഞീല പോയതു വന്നതും
നാരദൻ‌താനും പ്രശംസിച്ചിതന്നേരം.
ഘോരമായുണ്ടായ സംഗരം കണ്ടൊരു
സാരസസംഭവനാദികൾചൊല്ലിനാർ:
‘പണ്ടു ലോകത്തിങ്കലിങ്ങനെയുള്ള പോ-
രുണ്ടായതില്ലിനിയുണ്ടാകയുമില്ല.
കണ്ടാലുമീദൃശം വീരപുരുഷന്മാ-
രുണ്ടോ ജഗത്തിങ്കൽമറ്റിവരെപ്പോലെ.’
ഇത്ഥം പലരും പ്രശംസിച്ചു നില്പതിൻ‌
മദ്ധ്യേ ദിവസത്രയം കഴിഞ്ഞൂ ഭൃശം.
വാസരം മൂന്നു കഴിഞ്ഞോരനന്തരം
വാസവ ദൈവതമസ്ത്രം കുമാരനും
ലാഘവം ചേർന്നു കരേണ സന്ധിപ്പിച്ചു
രാഘവൻ‌തൻപദാംഭോരുഹം മാനസേ
ചിന്തിച്ചുറപ്പിച്ചയച്ചാനതു ചെന്നു
പംക്തികണ്ഠാത്മജൻ‌കണ്ഠവും ഛേദിച്ചു
സിന്ധുജലത്തിൽ‌മുഴുകി വിശുദ്ധമാ-
യന്തരാ തൂണിയിൽവന്നു പുക്കൂ ശരം.
ഭൂമിയിൽവീണിതു രാവണിതന്നുട-
ലാമയം തീർന്നിതു ലോകത്രയത്തിനും
സന്തുഷ്ടമാനസന്മാരായ ദേവകൾ‌
സന്തതം സൌമിത്രിയെ സ്തുതിച്ചീടിനാർ.
പുഷ്പങ്ങളും വരിഷിച്ചാരുടനുട-
നപ്സരസ്ത്രീകളും നൃത്തം തുടങ്ങിനാർ.
നേത്രങ്ങളായിരവും വിളങ്ങീ തദാ
ഗോത്രാരിതാനും പ്രസാദിച്ചിതേറ്റവും
താപമകന്നു പുകഴ്ന്നുതുടങ്ങിനാർ
താപസന്മാരും ഗഗനചരന്മാരും
ദുന്ദുഭി നാദവും ഘോഷിച്ചിതേറ്റമാ-
നന്ദിച്ചിതാശു വിരിഞ്ചനുമന്നേരം.
ശങ്കാവിഹീനം ചെറുഞാണൊലിയിട്ടു
ശംഖും വിളിച്ചുടൻസിംഹനാദംചെയ്തു
വാനരന്മാരുമായ് വേഗേന സൌമിത്രി
മാനവേന്ദ്രൻ‌ചരണാംബുജം കൂപ്പിനാൻ.
ഗാഢമായാലിംഗനം ചെയ്തു രാഘവ-
നൂഢമോദം മുകർന്നീടിനാൻമൂർദ്ധനി
ലക്ഷ്മണനോടു ചിരിച്ചരുളിച്ചെയ്തു:
‘ദുഷ്കരമെത്രയും നീ ചെയ്ത കാരിയം
രാവണി യുദ്ധേ മരിച്ചതു കാരണം
രാവണൻ‌താനും മരിച്ചാനറിക നീ
ക്രുദ്ധനായ് നമ്മോടു യുദ്ധത്തിനായ് വരും
പുത്രശോകത്താലിനി ദശഗ്രീവനും.’

No comments:

Post a Comment