Monday, August 5, 2013

രാവണന്റെ വിലാപം
ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം
പുത്രൻ മരിച്ചതു കേട്ടൊരു രാവണൻ
വീണിതു ഭൂമിയിൽ മോഹം കലർന്നതി-
ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാൻ:
‘ഹാ ഹാ കുമാര! മണ്ഡോദരീനന്ദന!
ഹാ ഹാ സുകുമാര! വീര! മനോഹര!
മത്ക്കർമ്മദോഷങ്ങളെന്തു ചൊല്ലാവതു
ദു:ഖമിതെന്നു മറക്കാവതുള്ളിൽ ഞാൻ!
വിണ്ണവർക്കും ദ്വിജന്മാർക്കും മുനിമാർക്കു-
മിന്നു നാന്നായുറങ്ങീടുമാറായിതു
നമ്മെയും പേടിയില്ലാർക്കുമിനി മമ-
ജന്മവും നിഷ്ഫലമായ് വന്നിതീശ്വര!‘
പുത്രഗുണങ്ങൾ പറഞ്ഞും നിരൂപിച്ചു-
മത്തൽ മുഴുത്തു കരഞ്ഞു തുടങ്ങിനാൻ
‘എന്നുടെ പുത്രൻ മരിച്ചതു ജാനകി-
തന്നുടെ കാരണമെന്നതു കൊണ്ടു ഞാൻ
കൊന്നവൾ തന്നുടെ ചോര കുടിച്ചൊഴി-
ഞ്ഞെന്നുമേ ദു:ഖമടങ്ങുകയില്ല മേ!‘
ഖഡ്ഗവുമോങ്ങിച്ചിരിച്ചലറിത്തത്ര-
നിർഗമിച്ചീടിനാൻ ക്രുദ്ധനാം രാവണൻ
സീതയും ദുഷ്ടനാം രാവണനെക്കണ്ടു
ഭീതയായെത്രയും വേപഥു ഗാത്രിയായ്
ഹാ! രാമ! രാമ! രാമേതി ജപത്തൊടു-
മാരാമദേശേ വസിക്കും ദശാന്തരേ
ബുദ്ധിമാനായ സുപാർശ്വൻ നയജ്ഞന-
ത്യുത്തമൻ കർബ്ബുരസത്തമൻ വൃത്തവാൻ
രാവണൻ തന്നെത്തടുത്തു നിർത്തിപ്പറ-
യാവതെല്ലാം പറഞ്ഞീടിനാൻ നീതികൾ:
‘ബ്രഹ്മകുലത്തിൽ ജനിച്ച ഭവാനിഹ
നിർമലനെന്നു ജഗത്ത്രയസമ്മതം
താവകമായ ഗുണങ്ങൾ വർണ്ണിപ്പതി-
നാവതല്ലോർക്കിൽ ഗുഹനുമനന്തനും
ദേവദേവേശ്വരനായ പുരവൈരി-
സേവകന്മാരിൽ പ്രധാനനല്ലോ ഭവാൻ
പൌലസ്ത്യനായ കുബേര സഹോദരൻ
ത്രൈലോക്യവന്ദ്യനാം പുണ്യജനാധിപൻ
സാമവേദജ്ഞൻ സമസ്തവിദ്യാലയൻ
വാമദേവാധിവാസാത്മാ ജിതേന്ദ്രിയൻ
വേദവിദ്യാവ്രതസ്നാനപരായണൻ
ബോധവാൻ ഭാർഗ്ഗവശിഷ്യൻ വിനയവാൻ
എന്നിരിക്കെ ബ്ഭവാനിന്നു യുദ്ധാന്തരേ
നന്നുനന്നെത്രയുമോർത്തു കൽപ്പിച്ചതും
സ്ത്രീവധമാകിയ കർമ്മത്തിനാശു നീ
ഭാവിച്ചതും തവ ദുഷ്ക്കീർത്തിവർദ്ധനം
രാത്രിഞ്ചരേന്ദ്രപ്രവരപ്രഭോ! മയാ-
സാർദ്ധം വിരവോടു പോരിക പോരിനായ്
മാനവന്മാരെയും വാനരന്മാരെയും
മാനേന പോർചെയ്തു കൊന്നു കളഞ്ഞു നീ
ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക
മാനസതാപവും ദൂരെനീക്കീടുക”
നീതിമാനായ സുപാർശ്വൻ പറഞ്ഞതു
യാതുധാനാധിപൻ കേട്ടു സന്തുഷ്ടനായ്
ആസ്ഥനമണ്ഡപേ ചെന്നിരുന്നെത്രയു-
മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു
ശിഷ്ടരായുള്ള നിശാചരന്മാരുമായ്
പുഷ്ടരോഷം പുറപ്പെട്ടിതു പോരിനായ്
ചെന്നു രക്ഷോബലം രാമനോടേറ്റള-
വൊന്നൊഴിയാതെയൊടുക്കിനാൻ രാമനും
മന്നവൻ തന്നോടെതിർത്തിതു രാവണൻ
നിന്നു പോർ ചെയ്താനഭേദമായ് നിർഭയം
പിന്നെ രഘുത്തമൻ ബാണങ്ങളെയ്തെയ്തു
ഭിന്നമാക്കീടിനാൻ രാവണദേഹവും
പാരം മുറിഞ്ഞു തളർന്നു വശം കെട്ടു
ധീരതയും വിട്ടുവാങ്ങീ ദശാനനൻ
പോരുമിനി മമ പോരുമെന്നോർത്തതി-
ഭീരുവായ് ലങ്കാപുരം പുക്കനന്തരം.
രാവണന്റെ ഹോമവിഗ്ഘ്നം
ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും
ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാൻ:
‘അർക്കാത്മജാദിയാം മർക്കടവീരരു-
മർക്കാന്വയോത്ഭൂതനാകിയ രാമനും
ഒക്കെയൊരുമിച്ചു വാരിധിയും കട-
ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു
ശക്രാരിമുഖ്യനീശാചരന്മാരെയു-
മൊക്കെയൊടുക്കി ഞാനേകാകിയായിതു
ദു:ഖവുമുൾക്കൊണ്ടിരിക്കുമാറായിതു
സത്ഗുരോ! ഞാൻ തവ ശിഷ്യനല്ലോ വിഭോ!‘
വിജ്ഞാനിയാകിയ രാവണനാലിതി-
വിജ്ഞാപിതനായ ശുക്രമഹാമുനി
രാവണനോടുപദേശിച്ചി’തെങ്കിൽ നീ
ദേവതമാരെ പ്രസാദം വരുത്തുക
ശീഘ്രമൊരു ഗുഹയും തീർത്തു ശത്രുക്കൾ
തോൽക്കും പ്രകാരമതിരഹസ്യസ്ഥലേ
ചെന്നിരുന്നാശു നീ ഹോമം തുടങ്ങുക;
വന്നുകൂടും ജയ, മെന്നാൽ നിനക്കെടോ!
വിഘ്നം വരാതെ കഴിഞ്ഞുകൂടുന്നാകി-
ലഗ്നികുണ്ഡത്തിങ്കൽനിന്നു പുറപ്പെടും
ബാണതൂണീര ചാപാശ്വ രഥാദികൾ
വാനവരാലുമജയ്യനാം പിന്നെ നീ
മന്ത്രം ഗ്രഹിച്ചുകൊൾകെന്നോടു സാദര-
മന്തരമെന്നിയേ ഹോമം കഴിക്ക നീ’
ശുക്രമുനിയോടു മൂലമന്ത്രം കേട്ടു
രക്ഷോഗണാധിപനാകിയ രാവണൻ
പന്നഗലോകസമാനമായ് തീർത്തിതു
തന്നുടെ മന്ദിരം തന്നിൽ ഗുഹാതലം
ദിവ്യമാം ഹവ്യഗവ്യാദി ഹോമായ സ-
ദ്രവ്യങ്ങൾ തത്ര സമ്പാദിച്ചുകൊണ്ടവൻ
ലങ്കാപുരദ്വാരമൊക്കെ ബന്ധിച്ചതിൽ
ശങ്കാവിഹീനമകംപുക്കു ശുദ്ധനായ്
ധ്യാനമുറപ്പിച്ചു തൽഫലം പ്രാർത്ഥിച്ചു
മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാൻ
വ്യോമമാർഗ്ഗത്തോളമുത്ഥിതമായൊരു
ഹോമധൂപം കണ്ടു രാവണസോദരൻ
രാമചന്ദ്രന്നു കാട്ടിക്കൊടുത്തീടിനാൻ
‘ഹോമം തുടങ്ങീ ദശാനനൻ മന്നവ!
ഹോമം കഴിഞ്ഞുകൂടീടുകിലെന്നുമേ
നാമവനോടു തോറ്റീടും മഹാരണേ
ഹോമം മുടക്കുവാനായയച്ചീടുക
സാമോദമാശു കപികുലവീരരെ’
ശ്രീരാമസുഗ്രീവശാസനം കൈക്കൊണ്ടു
മാരുതപുത്രാംഗദാദികളൊക്കവേ
നൂറുകോടിപ്പടയോടും മഹാമതി-
ലേറിക്കടന്നങ്ങു രാവണമന്ദിരം
പുക്കു പുരപാലകന്മാരെയും കൊന്നു-
മർക്കടവീരരൊരുമിച്ചനാകുലം
വാരണവാജിരഥങ്ങളേയും പൊടി-
ച്ചാരാഞ്ഞു തത്ര ദശാസ്യഹോമസ്ഥലം
വ്യാജാൽ സരമ നിജ കരസംജ്ഞയാ
സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം
ഹോമഗുഹാദ്വാരബന്ധനപാഷാണ-
മാമയഹീനം പൊടിപെടുത്തംഗദൻ
തത്രഗുഹയിലകമ്പുക്കനേരത്തു
നക്തഞ്ചരേന്ദ്രനെക്കാണായിതന്തികേ
മറ്റുള്ളവർകളുമംഗദാനുജ്ഞയാ
തെറ്റെന്നുചെന്നു ഗുഹയിലിറങ്ങിനാർ
കണ്ണുമടച്ചുടൻ ധ്യാനിച്ചിരിക്കുമ-
പ്പുണ്യജനാധിപനെക്കണ്ടു വാനരർ
താഡിച്ചു താഡിച്ചു ഭൃത്യജനങ്ങളെ-
പ്പീഡിച്ചുകൊൾകയും സംഭാരസഞ്ചയം
കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു
ഖണ്ഡിച്ചിതു ലഘുമേഖലാജാലവും
രാവണൻ കയ്യിലിരുന്ന മഹാസ്രുവം
പാവനി ശ്രീഘ്രം പിടിച്ചു പറിച്ചുടൻ
താഡനം ചെയ്താനതു കൊണ്ടു സത്വരം
ക്രീഡയാ വാനരശ്രേഷ്ഠൻ മഹാബലൻ
ദന്തങ്ങൾ കൊണ്ടും നഖങ്ങൾ കൊണ്ടും ദശ-
കന്ധരവിഗ്രഹം കീറിനാനേറ്റവും
ധ്യാനത്തിനേതുമിളക്കമുണ്ടായീല
മാനസേ രാവണനും ജയകാംക്ഷയാ
മണ്ഡോദരിയെപ്പിടിച്ചു വലിച്ചു തൻ-
മണ്ഡനമെല്ലാം നുറുക്കിയിട്ടീടിനാൻ
വിസ്രസ്തനീവിയായ് കഞ്ചുകഹീനയായ്
വിത്രസ്തയായ് വിലാപം തുടങ്ങീടിനാൾ:
‘വാനരന്മാരുടെ തല്ലുകൊണ്ടീടുവാൻ
ഞാനെന്തു ദുഷ്ക്രുതം ചെയ്തതു ദൈവമേ!
നാണം നിനക്കില്ലയോ രാക്ഷസേശ്വര?
മാനം ഭവാനോളമില്ല മറ്റാർക്കുമേ
നിന്നുടെ മുൻപിലിട്ടാശു കപിവര-
രെന്നെത്തലമുടിചുറ്റിപ്പിടിപെട്ടു
പാരിലിഴയ്ക്കുന്നതും കണ്ടിരിപ്പതു
പോരേ പരിഭവമോർക്കിൽ ജളമതേ!
എന്തിനായ്ക്കൊണ്ടു നിൻ ധ്യാനവും ഹോമവു-
മന്തർഗ്ഗതമിനിയെന്തോന്നു ദുർമതേ!
ജീവിതാശാ തേ ബലീയസീ മാനസേ
ഹാ! വിധിവൈഭവമെത്രയുമത്ഭുതം
അർദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി;
ശത്രുക്കൾ വന്നവളെപ്പിടിച്ചെത്രയും
ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയിൽ
മൃത്യുഭവിക്കുന്നതുത്തമമേവനും
നാണവും പത്നിയും വേണ്ടീലവന്നു തൻ
പ്രാണഭയം കൊണ്ടു മൂഢൻ മഹാഖലൻ’
ഭാര്യാവിലാപങ്ങൾ കേട്ടു ദശാനനൻ
ധൈര്യമകന്നു തൻ വാളുമായ് സത്വരം
അംഗദൻ തന്നോടടുത്താനതു കണ്ടു
തുംഗശരീരികളായ കപികളും
രാത്രിഞ്ചരേശ്വരപത്നിയേയുമയ-
ച്ചാർത്തുവിളിച്ചു പുറത്തു പോന്നീടിനാർ
ഹോമശേഷം മുടക്കിവയമെന്നു രാ-
മാന്തികേ ചെന്നു കൈതൊഴുതീടിനാർ
മണ്ഡോദരിയോടനുസരിച്ചന്നേരം
പണ്ഡിതനായ ദശാസ്യനും ചൊല്ലിനാൻ:
‘നാഥേ! ധരിക്ക ദൈവാധീനമൊക്കെയും
ജാതനായാൽ മരിക്കുന്നതിൻ മുന്നമേ
കൽപ്പിച്ചതെല്ലാമനുഭവിച്ചീടണ-
മിപ്പോളനുഭവമിത്തരം മാമകം
ജ്ഞാനമാശ്രിത്യ ശോകം കളഞ്ഞിടൂ നീ
ജ്ഞാനവിനാശനം ശോകമറിക നീ
അജ്ഞാനസംഭവം ശോകമാകുന്നതു-
മജ്ഞാനജാതമഹങ്കാരമായതും
നശ്വരമായ ശരീരാദികളിലേ
വിശ്വാസവും പുനരജ്ഞാനസംഭവം
ദേഹമൂലം പുത്രദാരാദിബന്ധവും
ദേഹിക്കു സംസാരവുമതു കാരണം
ശോകഭയക്രോധലോഭമോഹസ്പൃഹാ-
രാഗഹർഷാദി ജരമൃത്യുജന്മങ്ങൾ
അജ്ഞാനജങ്ങളഖിലജന്തുക്കൾക്കു-
മജ്ഞാനമെല്ലാമകലെക്കളക നീ
ജ്ഞാനസ്വരൂപനാ‍ത്മാ പരനദ്വയ-
നാനന്ദപൂർണ്ണസ്വരൂപനലേപകൻ
ഒന്നിനോടില്ല സംയോഗമതിന്നു മ-
റ്റൊന്നിനോടില്ല വിയോഗമൊരിക്കലും
ആത്മാനമിങ്ങനെ കണ്ടു തെളിഞ്ഞുട-
നാത്മനി ശോകം കളക നീ വല്ലഭേ!
ഞാനിനി ശ്രീരാമലക്ഷ്മണന്മാരെയും
വാനരന്മാരെയും കൊന്നു വന്നീടുവൻ
അല്ലായ്കിലോ രാമസായകമേറ്റു കൈ-
വല്യവും പ്രാപിപ്പനില്ലൊരു സംശയം
എന്നെ രാമൻ കൊല ചെയ്യുകിൽ സീതയെ-
ക്കൊന്നു കളഞ്ഞുടനെന്നോടുകൂടവേ
പാവകന്തങ്കൽ പതിച്ചു മരിക്ക നീ
ഭാവനയോടുമെന്നാൽ ഗതിയും വരും’
വ്യഗ്രിച്ചതുകേട്ടു മണ്ടോദരിയും ദ-
ശഗ്രീവനോടുപറഞ്ഞാളതുനേരം
‘രാഘവനെജ്ജയിപ്പാനരുതാർക്കുമേ
ലോകത്രയത്തിങ്കലെന്നു ധരിക്ക നീ
സാക്ഷാൽ പ്രധാനപുരുഷോത്തമനായ
മോക്ഷദൻ നാരായണൻ രാമനായതും
ദേവൻ മകരാവതാരമനുഷ്ഠിച്ചു
വൈവസ്വതമനു തന്നെ രക്ഷിച്ചതും
രാജീവലോചനൻ മുന്നമൊരു ലക്ഷ-
യോജന വിസ്ത്രുതമായൊരു കൂർമ്മമായ്
ക്ഷീരസമുദ്രമഥനകാലേ പുരാ
ഘോരമാം മന്ഥരം പൃഷ്ഠേ ധരിച്ചതും
പന്നിയായ് മുന്നം ഹിരണ്യാക്ഷനെക്കൊന്നു
മന്നിടം തേറ്റമേൽ വച്ചു പൊങ്ങിച്ചതും
ഘോരനായോരു ഹിരണ്യകശിപുതൻ
മാറിടം കൈനഖം കൊണ്ടു പിളർന്നതും
മൂന്നടി മണ്ണു ബലിയോടു യാചിച്ചു
മൂലോകവും മൂന്നടിയായളന്നതും
ക്ഷത്രിയരായ് പിറന്നോരസുരന്മാരെ
യുദ്ധേ വധിപ്പതിനായ് ജമദഗ്നിതൻ
പുത്രനായ് രാമനാമത്തെ ധരിച്ചതും
പൃത്ഥ്വീപതിയായ രാമനിവൻ തന്നെ
മാർത്താണ്ഡവംശേ ദശരഥപുത്രനായ്
ധാത്രീസുതാവരനാകിയ രാഘവൻ
നിന്നെ വധിപ്പാൻ മനുഷ്യനായ് ഭൂതലേ
വന്നുപിറന്നതുമെന്നു ധരിയ്ക്ക നീ
പുത്രവിനാശം വരുത്തുവാനും തവ
മൃത്യു ഭവിപ്പാനുമായ് നീയവനുടെ
വല്ലഭയെക്കട്ടുകൊണ്ടുപോന്നു വൃഥാ
നിർല്ജ്ജനാകയാൽ മൂഢ! ജളപ്രഭോ!
വൈദേഹിയെക്കൊടുത്തീടുക രാമനു
സോദരനായ്ക്കൊണ്ടുരാജ്യവും നൽകുക
രാമൻ കരുണാകരൻ പുനരെത്രയും
നാമിനിക്കാനനം വാഴ്ക തപസ്സിനായ്’
മണ്ഡോദരീവാക്കു കേട്ടൊരു രാവണൻ
ചണ്ഡപരാക്രമൻ ചൊന്നാനതു നേരം:
പുത്രമിത്രാമാത്യസോദരന്മാരെയും
മൃത്യുവരുത്തി ഞാനേകനായ് കാനനേ
ജീവിച്ചിരിക്കുന്നതും ഭംഗിയല്ലെടോ
ഭാവിച്ചവണ്ണം ഭവിക്കയില്ലൊന്നുമേ
രാഘവൻ തന്നോടെതിർത്തു യുദ്ധം ചെയ്തു
വൈകുണ്ഠരാജ്യമനുഭവിച്ചീടുവൻ’
രാമരാവണ യുദ്ധം
ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു
ബദ്ധമോദം പുറപ്പെട്ടിതു രാവണൻ
മൂലബലാദികൾ സംഗരത്തിന്നു തൽ-
കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ
ലങ്കാധിപന്നു സഹായമായ്‌ വേഗേന
സംഖ്യയില്ലാത ചതുരംഗസേനയും
പത്തു പടനായകന്മാരുമൊന്നിച്ചു
പത്തുകഴുത്തനെക്കൂപ്പിപ്പുറപ്പെട്ടാർ
വാരാധിപോലെ പരന്നു വരുന്നതു
മാരുതിമുമ്പാം കപികൾ കണ്ടെത്രയും
ഭീതി മുഴുത്തു വാങ്ങീടുന്നതു കണ്ടു
നീതിമാനാകിയ രാമനും ചൊല്ലിനാൻ
'വാനരവീരരേ! നിങ്ങളിവരോടു
മാനം നടിച്ചുചെന്നേൽക്കരുതാരുമേ
ഞാനിവരോടു പോർചെയ്തൊടുക്കീടുവ-
നാനന്ദമുൾക്കൊണ്ടു കണ്ടുകൊൾകേവരും'
എന്നരുൾചെയ്തു നിശാചരസേനയിൽ
ചെന്നു ചാടീടിനാനേകനാമീശ്വരൻ
ചാപബാണങ്ങളും കൈക്കൊണ്ടു രാഘവൻ
കോപേന ബാണജാലങ്ങൾ തൂകീടിനാൻ
എത്ര നിശാചരരുണ്ടു വന്നേറ്റതി-
ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ
രാമമയമായ്‌ ചമഞ്ഞിതു സംഗ്രാമ-
ഭൂമിയുമെന്തൊരു വൈഭവമന്നേരം
'എന്നോടുതന്നേ പൊരുന്നിതു രാഘവ-'
നെന്നു തോന്നീ രജനീചരർക്കൊക്കവെ
ദ്വാദശനാഴികനേരമൊരുപോലെ
യാതുധാനാവലിയോടു രഘൂത്തമൻ
അസ്ത്രം വരിഷിച്ചനേരമാർക്കും തത്ര
ചിത്തേ തിരിച്ചറിയായതില്ലേതുമേ
വാസരരാത്രി നിശാചരവാനര
മേദിനി വാരിധി ശൈലവനങ്ങളും
ഭേദമില്ലാതെ ശരങ്ങൾ നിറഞ്ഞിതു
മേദുരന്മാരായ രാക്ഷസവീരരും
ആനയും തേരും കുതിരയും കാലാളും
വീണു മരിച്ചു നിറഞ്ഞിതു പോർക്കളം
കാളിയും കൂളികളും കബന്ധങ്ങളും
കാളനിശീഥിനിയും പിശാചങ്ങളും
നായും നരിയും കഴുകകൾ കാകങ്ങൾ
പേയും പെരുത്തു ഭയങ്കരമാംവണ്ണം
രാമചാപത്തിൻ മണിതൻ നിനാദവും
വ്യോമമാർഗേ തുടരെത്തുടരെ കേട്ടു
ദേവഗന്ധർവ്വയക്ഷാപരോവൃന്ദവും
ദേവമുനീന്ദ്രനാം നാരദനും തദാ
രാഘവൻ തന്നെ സ്തുതിച്ചുതുടങ്ങിനാ-
രാകാശചാരികളാനന്ദപൂർവ്വകം
ദ്വാദശ നാഴികകൊണ്ടു നിശാചരർ
മേദിനിതന്നിൽ വീണീടിനാരൊക്കവേ
മേഘത്തിനുള്ളിൽനിന്നർക്കബിംബംപോലെ
രാഘവൻതന്നെയും കാണായിതന്നേരം
ലക്ഷ്മണൻതാനും വിഭീഷണനും പുന-
രർക്കതനയനും മാരുതപുത്രനും
മറ്റുള്ള വാനരവീരരും വന്ദിച്ചു
ചുറ്റും നിറഞ്ഞിതു രാഘവനന്നേരം
മർക്കടനായകന്മാരോടരുൾചെയ്തി-
'തിക്കണക്കേ യുദ്ധമാശു ചെയ്തീടുവാൻ
നാരായണനും പരമേശ്വരനുമൊഴി-
ഞ്ഞാരുമില്ലെന്നു കേൾപ്പുണ്ടു ഞാൻ മുന്നമേ'
രാക്ഷസരാജ്യം മുഴുവനതുനേരം
രാക്ഷസസ്ത്രീകൾ മുറവിളികൂട്ടിനാർ
'താത! സഹോദര! നന്ദന! വല്ലഭ!
നാഥ! നമുക്കവലംബനമാരയ്യോ!
വൃദ്ധയായേറ്റം വിരൂപയായുള്ളൊരു
നക്തഞ്ചരാധിപസോദരി രാമനെ
ശ്രദ്ധിച്ചകാരണമാപത്തിതൊക്കവെ
വർദ്ധിച്ചു വന്നതു മറ്റില്ല കാരണം
ശൂർപ്പണഖയ്ക്കെന്തു കുറ്റമതിൽപരം
പേപ്പെരുമാളല്ലയോ ദശകന്ധരൻ!
ജാനകിയെക്കൊതിച്ചാശു കുലം മുടി-
ച്ചാനൊരു മൂഢൻ മഹാപാപി രാവണൻ
അർദ്ധപ്രഹരമാത്രേണ ഖരാദിയെ
യുദ്ധേ വധിച്ചതും വൃത്രാരിപുത്രനെ
മൃത്യുവരുത്തി, വാഴിച്ചു സുഗ്രീവനെ
സത്വരം വാനരന്മാരെയയച്ചതും
മാരുതി വന്നിവിടെച്ചെയ്ത കർമ്മവും
വാരിധിയിൽ ചിറകെട്ടിക്കടന്നതും
കണ്ടിരിക്കെ നന്നു തോന്നുന്നതെത്രയു-
മുണ്ടോ വിചാരമാപത്തിങ്കലുണ്ടാവൂ?
സിദ്ധമല്ലായ്കിൽ വിഭീഷണൻ ചൊല്ലിനാൻ
മത്തനായന്നതും ധിക്കരിച്ചീടിനാൻ
ഉത്തമൻ നല്ല വിവേകി വിഭീഷണൻ
സത്യവൃതൻ മേലിൽ നന്നായ്‌വരുമവൻ
നീചനിവൻ കുലമൊക്കെ മുടിപ്പതി-
നാചരിച്ചാനിതു തന്മരണത്തിനും
നല്ല സുതന്മാരെയും തമ്പിമാരെയും
കൊല്ലിച്ചു മറ്റുള്ളമാതൃജനത്തെയും
എല്ലാമനുഭവിച്ചീടുവാൻ പണ്ടുതാൻ
വല്ലായ്മചെയ്തതുമെല്ലാം മറന്നിതോ?
ബ്രഹ്മസ്വമായതും ദേവസ്വമായതും
നിർമ്മരിയാദമടക്കിനാനേറ്റവും
നാട്ടിലിരിക്കും പ്രജകളെ പീഡിച്ചു
കാട്ടിലാക്കിച്ചമച്ചീടിനാൻ കശ്മലൻ
അർത്ഥമന്യായേന നിത്യമാർജ്ജിക്കയും
മിത്രജനത്തെ വെറുത്തു ചമയ്ക്കയും
ബ്രാഹ്മണരെക്കൊലചെയ്കയും മറ്റുള്ള
ധാർമ്മികന്മാർമുതലൊക്കെയടക്കിയും
പാരം ഗുരുജനദോഷവുമുണ്ടിവ-
നാരെയുമില്ല കൃപയുമൊരിക്കലും
ഇമ്മഹാപാപി ചെയ്തോരു കർമ്മത്തിനാൽ
നമ്മെയും ദുഃഖിക്കുമാറാക്കിനാനിവൻ'
ഇത്ഥം പുരസ്ത്രീജനത്തിൻ വിലാപങ്ങൾ
നക്തഞ്ചരാധിപൻ കേട്ടു ദുഃഖാർത്തനായ്‌
'ശത്രുക്കളെക്കൊന്നൊടുക്കുവാനിന്നിനി
യുദ്ധത്തിനാശു പുറപ്പെടുകെങ്കിൽ നാം'
എന്നതു കേട്ടു വിരൂപാക്ഷനുമതിൻ-
മുന്നേ മഹോദരനും മഹാപാർശ്വനും
ഉത്തരഗോപുരത്തൂടേ പുറപ്പെട്ടു
ശസ്ത്രങ്ങൾ തൂകിത്തുടങ്ങിനാരേറ്റവും
ദുർന്നിമിത്തങ്ങളുണ്ടായതനാദരി-
ച്ചുന്നതനായ നിശാചരനായകൻ
ഗോപുരവാതിൽ പുറപ്പെട്ടു നിന്നിതു
ചാപലമെന്നിയേ വാനരവീരരും
രാക്ഷസരോടെതിർത്താരതുകണ്ടേറ്റ-
മൂക്കോടടുത്തു നിശാചരവീരരും
സുഗ്രീവനും വിരൂപാക്ഷനും തങ്ങളി-
ലുഗ്രമാം വണ്ണം പൊരുതാനതുനേരം
വാഹനമാകിയ വാരണവീരനെ-
സ്സാഹസം കൈക്കൊണ്ടു വാനരരാജനും
കൊന്നതു കണ്ടു വിരൂപവിലോചനൻ
ചെന്നിതു വാളും പരിചയും കൈക്കൊണ്ടു
കുന്നുകൊണ്ടൊന്നെറിഞ്ഞാൻ കപിരാജനും
നന്നായിതെന്നു വിരൂപാക്ഷനുമഥ
വെട്ടിനാൻ വാനരനായകവക്ഷസി
പുഷ്ടകോപത്തോടു മർക്കടരാജനും
നെറ്റിമേലൊന്നടിച്ചാനതു കൊണ്ടവൻ
തെറ്റെന്നു കാലപുരം പുക്കുമേവിനാൻ
തേരിലേറിക്കൊണ്ടടുത്താൻ മഹോദരൻ
തേരും തകർത്തു സുഗ്രീവനവനെയും
മൃത്യുപുരത്തിനയച്ചതു കണ്ടതി-
ക്രുദ്ധനായ്‌ വന്നടുത്താൻ മഹാപാർശ്വനും
അംഗദൻ കൊന്നാനവനെയുമന്നേരം
പൊങ്ങും മിഴികളോടാശരാധീശനും
പോർമദത്തോടുമടുത്തു കപികളെ
താമസാസ്ത്രംകൊണ്ടു വീഴ്ത്തിനാനൂഴിയിൽ
രാമനുമൈന്ദ്രാസ്ത്രമെയ്തു തടുത്തിതു
താമസാസ്ത്രത്തെയുമപ്പോൾ ദശാസനൻ
ആസുരമസ്ത്രമെയ്താനതു വന്നള-
വാതുരന്മാരായിതാശു കപികളും
വാരണസൂകര കുക്കുട ക്രോഷ്ടുക-
സാരമേയോരഗ സൈരിഭ വായസ-
വാനര സിംഹ രുരു വൃക കാക ഗൃ-
ദ്‌ധ്രാനനമായ്‌ വരുമാസുരാസ്ത്രാത്മകം
മുൽഗര പട്ടസ ശക്തി പരശ്വധ-
ഖഡ്ഗശൂല പ്രാസ ബാണായുധങ്ങളും
രൂക്ഷമായ്‌ വന്നു പരന്നതു കണ്ടള-
വാഗ്നേയമസ്ത്രമെയ്താൻ മനുവീരനും
ചെങ്കനൽക്കൊള്ളികൾ മിന്നൽ നക്ഷത്രങ്ങൾ
തിങ്കളുമാദിത്യനഗ്നിയെന്നിത്തരം
ജ്യോതിർമ്മയങ്ങളായ്‌ ചെന്നു നിറഞ്ഞള-
വാസുരമസ്ത്രവും പോയ്‌ മറഞ്ഞു ബലാൽ
അപ്പോൾ മയൻ കൊടുത്തോരു ദിവ്യാസ്ത്രമെ-
യ്തുൽപേതരായുധം കാണായിതന്തികേ
ഗാന്ധർവ്വമസ്ത്രം പ്രയോഗിച്ചതിനെയും
ശാന്തമാക്കീടിനാൻ മാനവവീരനും
സൗര്യാസ്ത്രമെയ്താൻ ദശാനനന്നേരം
ധൈര്യേണ രാഘവൻ പ്രത്യസ്ത്രമെയ്തതും
ഖണ്ഡിച്ചനേരമാഖണ്ഡലവൈരിയും
ചണ്ഡകരാംശുസമങ്ങളാം ബാണങ്ങൾ
പത്തുകൊണ്ടെയ്തു മർമ്മങ്ങൾ ഭേദിച്ചള-
വുത്തമപൂരുഷനാകിയ രാഘവൻ
നൂറുശരങ്ങളെയ്താനതു കൊണ്ടുടൽ-
കീറി മുറിഞ്ഞിതു നക്തഞ്ചരേന്ദ്രനും
ലക്ഷ്മണനേഴുശരങ്ങളാലൂക്കോടു
തൽക്ഷണേ കേതു ഖണ്ഡിച്ചു വീഴ്ത്തീടിനാൻ
അഞ്ചു ശരമെയ്തു സൂതനെയും കൊന്നു
ചഞ്ചലഹീനം മുറിച്ചിതു ചാപവും
അശ്വങ്ങളെഗ്ഗദകൊണ്ടു വിഭീഷണൻ
തച്ചുകൊന്നാനതുനേരം ദശാനനൻ
ഭൂതലേ ചാടിവീണാശു വേൽകൊണ്ടതി-
ക്രോധാൽ വിഭീഷണനെ പ്രയോഗിച്ചിതു
ബാണങ്ങൾ മൂന്നുകൊണ്ടെയ്തു മുറിച്ചിതു
വീണിതു മൂന്നു നുറുങ്ങി മഹീതലേ
അപ്പോൾ വിഭീഷണനെക്കൊല്ലുമാറവൻ
കൽപിച്ചു മുന്നം മയൻ കൊടുത്തോരു വേൽ
കയ്ക്കൊണ്ടു ചാട്ടുവാനോങ്ങിയ നേരത്തു
ലക്ഷ്മണൻ മുൽപുക്കു ബാണങ്ങളെയ്തിതു
നക്തഞ്ചരാധിപൻ തന്നുടലൊക്കവേ
രക്തമണിഞ്ഞു മുറിഞ്ഞു വലഞ്ഞുടൻ
നിൽക്കും ദശാസനൻ കോപിച്ചു ചൊല്ലിനാൻ
ലക്ഷ്മണൻ തന്നോടു 'നന്നു നീയെത്രയും
രക്ഷിച്ചവാറു വിഭീഷണനെത്തദാ
രക്ഷിക്കിൽ നന്നു നിന്നെപ്പുനരെന്നുടെ
ശക്തി വരുന്നതു കണ്ടാലുമിന്നൊരു
ശക്തനാകിൽ ഭവാൻ ഖണ്ഡിയ്ക്ക വേലിതും'
എന്നു പറഞ്ഞു വേഗേന ചാട്ടീടിനാൻ
ചെന്നു തറച്ചിതു മാറത്തു ശക്തിയും
അസ്ത്രങ്ങൾ കൊണ്ടു തടുക്കരുതാഞ്ഞുടൻ
വിത്രസ്തനായ്‌ തത്ര വീണു കുമാരനും
വേൽകൊണ്ടു ലക്ഷ്മണൻ വീണതു കണ്ടുള്ളിൽ
മാൽകൊണ്ടു രാമനും നിന്നു വിഷണ്ണനായ്‌
ശക്തി പറപ്പതിന്നാർക്കും കപികൾക്കു
ശക്തി പോരാഞ്ഞു രഘുകുലനായകൻ
തൃക്കൈകൾ കൊണ്ടു പിടിച്ചു പറിച്ചുട-
നുൾക്കോപമോടു മുറിച്ചെറിഞ്ഞീടിനാൻ
മിത്രതനയ സുഷേണ ജഗൽപ്രാണ-
പുത്രാദികളോടരുൾചെയ്തിതാദരാൽ
'ലക്ഷ്മണൻ തന്നുടെ ചുറ്റുമിരുന്നിനി
രക്ഷിച്ചുകൊൾവിൻ വിഷാദിക്കരുതേതും
ദുഃഖസമയമല്ലിപ്പോളുഴറ്റോടു
രക്ഷോവരനെ വധിയ്ക്കുന്നതുണ്ടു ഞാൻ
കല്യാണമുൾക്കൊണ്ടു കണ്ടുകൊൾവിൻ നിങ്ങ-
ളെല്ലവരുമിന്നു മൽക്കരകൗശലം
ശക്രാത്മജനെ വധിച്ചതും വേഗത്തി-
ലർക്കാത്മജാദികളോടുമൊരുമിച്ചു
വാരിധിയിൽ ചിറകെട്ടിക്കടന്നതും
പോരിൽ നിശാചരന്മാരെ വധിച്ചതും
രാവണനിഗ്രഹസാദ്ധ്യമായിട്ടവൻ
കേവലമിപ്പോളഭിമുഖനായിതു
രാവണനും ബത! രാഘവനും കൂടി
മേവുക ഭൂമിയിലെന്നുള്ളതല്ലിനി
രാത്രിഞ്ചരേന്ദ്രനേക്കൊല്ലുവാൻ നിർണ്ണയം
മാർത്താണ്ഡവംശത്തിലുള്ളവനാകിൽ ഞാൻ
സപ്തദീപങ്ങളും സപ്താംബുധികളും
സപ്താചലങ്ങളും സൂര്യചന്ദ്രന്മാരും
ആകാശഭൂമികളെന്നിവയുള്ള നാൾ
പോകാതെ കീർത്തിവർദ്ധിയ്ക്കുംപരിചു ഞാൻ
ആയോധനേ ദശകണ്ഠനെക്കൊല്‌വനൊ-
രായുധപാണിയെന്നാകിൽ നിസ്സംശയം
ദേവാസുരോരഗചാരണതാപസ-
രേവരും കണ്ടറിയേണം മമ ബലം.'
ഇത്ഥമരുൾചെയ്തു നക്തഞ്ചരേന്ദ്രനോ-
ടസ്ത്രങ്ങളെയ്തു യുദ്ധം തുടങ്ങീടിനാൻ
തത്സമം ബാണം നിശാചരാധീശനു-
മുത്സാഹമുൾക്കൊണ്ടു തൂകിത്തുടങ്ങിനാൻ
രാഘവരാവണന്മാർതമ്മിലിങ്ങനെ
മേഘങ്ങൾ മാരി ചൊരിയുന്നതുപോലെ
ബാണഗണം പൊഴിച്ചീടുന്നതുനേരം
ഞാണൊലികൊണ്ടു മുഴങ്ങി ജഗത്ത്രയം
സോദരൻ വീണു കിടക്കുന്നതോർത്തുള്ളി-
ലാധി മുഴുത്തു രഘുകുലനായകൻ
താരേയതാതനോടേവമരുൾചെയ്തു
'ധീരതയില്ല യുദ്ധത്തിനേതും മമ
ഭൂതലേ വാഴ്കയിൽ നല്ലതെനിക്കിനി
ഭ്രാതാവുതന്നോടുകൂടെ മരിപ്പതും
വിൽപിടിയും മുറുകുന്നതില്ലേതുമേ
കെൽപുമില്ലതെ ചമഞ്ഞു നമുക്കിഹ
നിൽപാനുമേതുമരുതു മനസ്സിനും
വിഭ്രമമേറിവരുന്നിതു മേൽക്കുമേൽ
ദുഷ്ടനെക്കൊൽവാനുപായവും കണ്ടീല
നഷ്ടമായ്‌ വന്നിതു മാനവും മാനസേ'
ഏവമരുൾചെയ്തനേരം സുഷേണനും
ദേവദേവൻതന്നൊടാശു ചൊല്ലീടിനാൻ
'ദേഹത്തിനേതും നിറം പകർന്നീലൊരു
മോഹമത്രേ കുമാരന്നെന്നു നിർണ്ണയം
എന്നുണർത്തിച്ചനിലാത്മജൻ തന്നോടു
പിന്നെ നിരൂപിച്ചു ചൊന്നാൻ സുഷേണനും
'മുന്നെക്കണക്കേ വിശല്യകരണിയാ-
കുന്നമരുന്നിന്നു കൊണ്ടുവന്നീടുക'
എന്നളവേ ഹനുമാനും വിരവോടു
ചെന്നു മരുന്നതും കൊണ്ടുവന്നീടിനാൻ
നസ്യവും ചെയ്തു സുഷേണൻ കുമാരനാ-
ലസ്യവും തീർന്നു തെളിഞ്ഞു വിളങ്ങിനാൻ
പിന്നെയുമൗഷധശൈലം കപിവരൻ
മുന്നമിരുന്നവണ്ണം തന്നെയാക്കിനാൻ
മന്നവൻതന്നെ വണങ്ങിനാൻ തമ്പിയും
നന്നായ്‌ മുറുകെപ്പുണർന്നിതു രാമനും
'നിന്നുടെ പാരവശ്യം കാൺകകാരണ-
മെന്നുടെ ധൈര്യവും പോയിതു മാനസേ'
എന്നതുകേട്ടുരചെയ്തു കുമാരനു-
'മൊന്നു തിരുമനസ്സിങ്കലുണ്ടാകണം
സത്യം തപോധനന്മാരോടു ചെയ്തതും
മിഥ്യയായ്‌ വന്നുകൂടായെന്നു നിർണ്ണയം
ത്രൈലോക്യകണ്ടകനാമിവനെക്കൊന്നു
പാലിച്ചുകൊൾക ജഗത്ത്രയം വൈകാതെ'
ലക്ഷ്മണൻ ചൊന്നതു കേട്ടു രഘൂത്തമൻ
രക്ഷോവരനോടെതിർത്താനതിദ്രുതം
തേരുമൊരുമിച്ചു വന്നു ദശാസ്യനും
പോരിനു രാഘവനോടെതിർത്തീടിനാൻ
പാരിൽ നിന്നിക്ഷ്വാകുവംശതിലകനും
തേരിൽനിന്നാശരവംശതിലകനും
പോരതി ഘോരമായ്‌ ചെയ്തോരു നേരത്തു
പാരമിളപ്പം രഘൂത്തമനുണ്ടെന്നു
നാരദനാദികൾ ചൊന്നതു കേൾക്കയാൽ
പാരം വളർന്നൊരു സംഭ്രമത്തോടുടൻ
ഇന്ദ്രനും മാതലിയോടു ചൊന്നാൻ 'മമ
സ്യന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ
ശ്രീരാഘവന്നു ഹിതം വരുമാറു നീ
തേരും തെളിച്ചു കൊടുക്ക മടിയാതെ'
മാതലിതാനതു കേട്ടുടൻ തേരുമായ്‌
ഭൂതലം തന്നിലിഴഞ്ഞു ചൊല്ലീടിനാൻ
'രാവണനോടു സമരത്തിനിന്നു ഞാൻ
ദേവേന്ദ്രശാസനയാ വിടകൊണ്ടിതു
തേരതിലാശു കരേറുക പോരിനായ്‌
മാരുതതുല്യവേഗേന നടത്തുവൻ'
എന്നതു കേട്ടു രഥത്തെയും വന്ദിച്ചു
മന്നവൻ തേരിലാമ്മാറു കരേറിനാൻ
തന്നോടു തുല്യനായ്‌ രാഘവനെക്കണ്ടു
വിണ്ണിലാമ്മാറൊന്നു നോക്കി ദശാസനൻ
പേമഴപോലെ ശരങ്ങൾ തൂകീടിനാൻ
രാമനും ഗാന്ധർവ്വമസ്ത്രമെയ്തീടിനാൻ
രാക്ഷസമസ്ത്രം പ്രയോഗിച്ചതുനേരം
രാക്ഷസരാജനും രൂക്ഷമായെത്രയും
ക്രൂരനാഗങ്ങളാമസ്ത്രത്തെ മാറ്റുവാൻ
ഗാരുഡമസ്ത്രമെയ്തു രഘുനാഥനും
മാതലിമേലും ദശാസനൻ ബാണങ്ങ-
ളെയ്തു കൊടിയും മുറിച്ചു കളഞ്ഞിതു
വാജികൾക്കും ശരമേറ്റമേറ്റു പുന-
രാജിയും ഘോരമായ്‌വന്നു രഘുവരൻ
കൈകാൽ തളർന്നു തേർത്തട്ടിൽനിൽക്കും വിധൗ
കൈകസീനന്ദനനായ വിഭീഷണൻ
ശോകാതിരേകം കലർന്നു നിന്നീടിനാൻ
ലോകരുമേറ്റം വിഷാദം കലർന്നിതും
കാലപുരത്തിനയപ്പേനിനിയെന്നു
ശൂലം പ്രയോഗിച്ചിതാശരാധീശനും
അസ്ത്രങ്ങൾകൊണ്ടു തടപൊറാഞ്ഞോർത്തുടൻ
വൃത്രാരിതന്നുടെ തേരിലിരുന്നൊരു
ശക്തിയെടുത്തയച്ചൂ രഘുനാഥനും
പത്തു നുറുങ്ങി വീണു തത്ര ശൂലവും
നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ-
ശ്ശസ്ത്രങ്ങൾകൊണ്ടു മുറിച്ചിതു രാഘവൻ
സാരഥി തേരും തിരിച്ചടിച്ചാർത്തനായ്‌
പോരിലൊഴിച്ചു നിർത്തീടിനാനന്നേരം
ആലശ്യമൊട്ടകന്നോരു നേരം തത്ര-
പൗലസ്ത്യനും സൂതനോടു ചൊല്ലീടിനാൻ
'എന്തിനായ്ക്കൊണ്ടു നീ പിന്തിരിഞ്ഞു ബലാ-
ലന്ധനായ്‌ ഞാനത്ര ദുർബ്ബലനാകയോ?
കൂടലരോടെതിർത്താൽ ഞാനൊരുത്തനോ-
ടൊടിയൊളിച്ചവാറെന്നു കണ്ടൂ ഭവാൻ?
നീയല്ല സൂതനെനിക്കിനി രാമനു
നീയതിബാന്ധവനെന്നറിഞ്ഞേനഹം'
ഇത്ഥം നിശാചാധീശൻ പറഞ്ഞതി-
നുത്തരം സാരഥി സത്വരം ചൊല്ലിനാൻ
'രാമനെ സ്നേഹമുണ്ടായിട്ടുമല്ല മ-
ത്സ്വാമിയെ ദ്വേഷമുണ്ടായിട്ടുമല്ല മേ
രാമനോടേറ്റു പൊരുതിനിൽക്കുന്നേര-
മാമയം പൂണ്ടു തളർന്നതു കണ്ടു ഞാൻ
സ്നേഹം ഭവാനെക്കുറിച്ചേറ്റമാകയാൽ
മോഹമകലുവോളം പോർക്കളം വിട്ടു
ദൂരെ നിന്നാലസ്യമെല്ലാം കളഞ്ഞിനി-
പ്പോരിന്നടുക്കണമെന്നു കൽപിച്ചത്രെ
സാരഥിതാനറിയേണം മഹാരഥ-
ന്മാരുടെ സാദവും വാജികൾസാദവും
വൈരികൾക്കുള്ള ജയാജയകാലവും
പോരിൽ നിമ്‌നോന്നതദേശവിശേഷവും
എല്ലാമറിഞ്ഞു രഥം നടത്തുന്നവ-
നല്ലോ നിപുണനായുള്ള സൂതൻ പ്രഭോ!'
എന്നതു കേട്ടു തെളിഞ്ഞഥ രാവണ-
നൊന്നു പുണർന്നാശു കൈവളയും കൊടു-
'ത്തിന്നിനിത്തേരടുത്താശു കൂട്ടീടുക
പിന്നോക്കമില്ലിനിയൊന്നുകൊണ്ടുമെടോ!
ഇന്നോടു നാളെയോടൊന്നു തിരിഞ്ഞിടും
മന്നവനോടുള്ള പോരെന്നറിക നീ'
സൂതനും തേരതിവേഗേന പൂട്ടിനാൻ
ക്രോധം മുഴുത്തങ്ങടുത്തിതു രാമനും
തങ്ങളിലേറ്റമണഞ്ഞു പൊരുതള-
വങ്ങുമിങ്ങും നിറയുന്നു ശരങ്ങളാൽ
അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും
അങ്ങനെയുള്ള പോർ കണ്ടുനിൽക്കുന്നേര-
മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യൻ തദാ
രാഘവൻതേരിലിറങ്ങിനിന്നീടിനാ-
നാകാശദേശാൽ പ്രഭാകരസന്നിഭൻ
വന്ദിച്ചു നിന്നു രഘുകുലനാഥനാ-
നന്ദമിയന്നരുൾചെയ്താനഗസ്ത്യനും
'അഭ്യുദയം നിനക്കാശു വരുത്തുവാ-
നിപ്പോഴിവിടേയ്ക്കു വന്നിതു ഞാനെടോ!
താപത്രയവും വിഷാദവും തീർന്നുപോ-
മാപത്തു മറ്റുള്ളവയുമകന്നുപോം
ശത്രുനാശം വരും രോഗവിനാശനം
വർദ്ധിയ്ക്കുമായുസ്സു സൽക്കീർത്തിവർദ്ധനം
നിത്യമാദിത്യഹൃദയമാം മന്ത്രമി-
തുത്തമമെത്രയും ഭക്ത്യാ ജപിയ്ക്കെടോ!
ദേവാസുരോരഗചാരണ കിന്നര-
താപസഗുഹ്യകയക്ഷരക്ഷോഭൂത-
കിംപുരുഷാപ്സരോ മാനുഷാദ്യന്മാരും
സമ്പ്രതി സൂര്യനെത്തന്നെ ഭജിപ്പതും
ദേവകളാകുന്നതാദിത്യനാകിയ
ദേവനത്രേ പതിന്നാലു ലോകങ്ങളും
രക്ഷിപ്പതും നിജ രശ്മികൾകൊണ്ടവൻ
ഭക്ഷിപ്പതുമവൻ കൽപകാലാന്തരേ
ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും
ഷണ്മുഖൻതാനും പ്രജാപതി വൃന്ദവും
ശക്രനും വൈശ്വാനരനും കൃതാന്തനും
രക്ഷോവരനും വരുണനും വായുവും
യക്ഷാധിപനുമീശാനനും ചന്ദ്രനും
നക്ഷത്രജാലവും ദിക്കരിവൃന്ദവും
വാരണവക്ത്രനുമാര്യനും മാരനും
താരാഗണങ്ങളും നാനാ ഗ്രഹങ്ങളും
അശ്വിനീപുത്രരുമഷ്ടവസുക്കളും
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും
നാനാ പിതൃക്കളും പിന്നെ മനുക്കളും
ദാനവന്മാരുമുരഗസമൂഹവും
വാരമാസർത്തുസംവത്സരകൽപാദി
കാരകനായതും സൂര്യനിവൻതന്നെ
വേദാന്തവേദ്യനാം വേദാത്മകനിവൻ
വേദാർത്ഥവിഗ്രഹൻ വേദജ്ഞസേവിതൻ
പൂഷാ വിഭാകരൻ മിത്രൻ പ്രഭാകരൻ
ദോഷാകരാത്മകൻ ത്വഷ്ടാ ദിനകരൻ
ഭാസ്കരൻ നിത്യനഹസ്കരനീശ്വരൻ
സാക്ഷിസവിതാ സമസ്തലോകേക്ഷണൻ
ഭാസ്വാൻ വിവസ്വാൻ നഭസ്വാൻ ഗഭസ്തിമാൻ
ശാശ്വതൻ ശംഭു ശരണ്യൻ ശരണദൻ
ലോകശിശിരാരി ഘോരതിമിരാരി
ശോകാപഹാരി ലോകാലോകവിഗ്രഹൻ
ഭാനു ഹിരണ്യഗർഭൻ ഹിരണ്യേന്ദ്രിയൻ
ദാനപ്രിയൻ സഹസ്രാംശു സനാതനൻ
സപ്താശ്വനർജ്ജുനാശ്വൻ സകലേശ്വരൻ
സുപ്തജനാവബോധപ്രദൻ മംഗലൻ
ആദിത്യനർക്കനരുണനനന്തഗൻ
ജ്യോതിർമ്മയൻ തപനൻ സവിതാ രവി
വിഷ്ണു വികർത്തനൻ മാർത്താണ്ഡനംശുമാ-
നുഷ്ണകിരണൻ മിഹിരൻ വിരോചനൻ
പ്രദ്യോതനൻ പരൻ ഖദ്യോതനുദ്യോത-
നദ്വയൻ വിദ്യാവിനോദൻ വിഭാവസു
വിശ്വസൃഷ്ടിസ്ഥിതിസംഹാരകാരണൻ
വിശ്വവന്ദ്യൻ മഹാവിശ്വരൂപൻ വിഭു
വിശ്വവിഭാവനൻ വിശ്വൈകനായകൻ
വിശ്വാസഭക്തിയുക്താനാം ഗതിപ്രദൻ
ചണ്ഡകിരണൻ തരണി ദിനമണി
പുണ്ഡരീകപ്രബോധപ്രദനര്യമാ
ദ്വാദശാത്മാ പരമാത്മാ പരാപര-
നാദിതേയൻ ജഗദാദിഭൂതൻ ശിവൻ
ഖേദവിനാശനൻ കേവലാത്മാവിന്ദു-
നാദാത്മകൻ നാരദാദി നിഷേവിതൻ
ജ്ഞാനസ്വരൂപനജ്ഞാനവിനാശനൻ
ധ്യാനിച്ചുകൊൾക നീ നിത്യമിദ്ദേവനെ
ആദിത്യഹൃദയം
സന്തതം ഭക്ത്യാ നമസ്കരിച്ചീടുക
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ നമോനമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ 3930
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ
ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ
ശത്രുക്ഷയം വരുത്തീടുക സത്വരം”
ചിത്തം തെളിഞ്ഞഗസ്ത്യോക്തി കേട്ടെത്രയും
ഭക്തി വർദ്ധിച്ചു കാകുത്സ്ഥനും കൂപ്പിനാൻ
പിന്നെ വിമാനവുമേറി മഹാമുനി
ചെന്നു വീണാധരോപാന്തേ മരുവിനാൻ.
രാവണ വധം
രാഘവൻ മാതലിയോടരുളിച്ചെയ്തി-
'താകുലമെന്നിയേ തേർ നടത്തീടു നീ'
മാതലി തേരതിവേഗേന കൂട്ടിനാ-
നേതുമേ ചഞ്ചലമില്ല ദശാസ്യനും
മൂടി പൊടികൊണ്ടു ദിക്കുമുടനിട-
കൂടി ശരങ്ങളുമെന്തൊരു വിസ്മയം.
രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു
ധാത്രിയിലിട്ടു ദശരഥപുത്രനും
യാധുധാനാധിപൻ വാജികൾ തമ്മെയും
മാതലിതന്നെയുമേറെയെയ്തീടിനാൻ
ശൂലം മുസലം ഗദാദികളും മേൽക്കു-
മേലേ പൊഴിച്ചിതു രാക്ഷസരാജനും
സായകജാലം പൊഴിച്ചവയും മുറി-
ച്ചായോധനത്തിന്നടുത്തിനു രാമനും
ഏറ്റമണഞ്ഞുമകന്നും വലംവച്ചു-
മേറ്റുമിടംവച്ചുമൊട്ടു പിൻവാങ്ങിയും
സാരഥിമാരുടെ സൗത്യകൗശല്യവും
പോരാളികളുടേ യുദ്ധകൗശല്യവും
പണ്ടുകീഴിൽ കണ്ടതില്ല നാമീവണ്ണ-
മുണ്ടാകയുമില്ലിവണ്ണമിനി മേലിൽ
എന്നു ദേവാദികളും പുകഴ്ത്തീടിനാർ
നന്നുനന്നെന്നു തെളിഞ്ഞിതു നാരദൻ
പൗലസ്ത്യരാഘവന്മാർതൊഴിൽ കാൺകയാൽ
ത്രൈലോക്യവാസികൾ ഭീതിപൂണ്ടീടിനാർ
വാതമടങ്ങി മറഞ്ഞിതു സൂര്യനും
മേദിനിതാനും വിറച്ചിതു പാരമായ്‌
പാഥോനിധിയുമിളകി മറിഞ്ഞിതു
പാതാളവാസികളും നടുങ്ങീടിനാർ
'അംബുധി അംബുധിയോടെന്നെതിർക്കിലു-
മംബരമംബരത്തോടെതിർത്തീടിലും
രാഘവരാവണയുദ്ധത്തിനു സമം
രാഘവരാമണയുദ്ധമൊഴിഞ്ഞില്ല'
കേവലമിങ്ങനെ നിന്നു പുകഴ്ത്തിന്നർ
ദേവാദികളുമന്നേരത്തു രാഘവൻ
രാത്രിഞ്ചരന്റെ തലയൊന്നറുത്തുടൻ
ധാത്രിയിലിട്ടാനതുനേരമപ്പൊഴേ
കൂടെ മുളച്ചുകാണായിതവൻതല
കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും
ഉണ്ടായിതപ്പോളതും പിന്നെ രാഘവൻ
ഖണ്ഡിച്ചു ഭൂമിയിലിട്ടാലരക്ഷണാൽ
ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ
പൃത്ഥ്വിയിലിട്ടു രഘുകുലസത്തമൻ
പിന്നെയും പത്തു തലയ്ക്കൊരു വാട്ടമി-
ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും
ഇങ്ങനെ നൂറായിരം തല പോകിലു-
മെങ്ങും കുറവില്ലവൻതല പത്തിനും
രാത്രിഞ്ചരാധിപൻതന്റെ തപോബലം
ചിത്രം വിചിത്രം വിചിത്രമത്രേ തുലോം
കുംഭകർണ്ണൻ മകരാക്ഷൻ ഖരൻ ബാലി
വമ്പനാം മാരീചനെന്നിവരാദിയാം
ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി-
നിഷ്ഠൂരനാമിവനെക്കൊല്ലുവാൻ മടി-
യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാൻ
കണ്ടീലുപായവുമേതുമൊന്നീശ്വരാ!
ചിന്തിച്ചു രാഘവൻ പിന്നെയുമദ്ദശ-
കന്ധരൻമെയ്യിൽ ബാണങ്ങൾ തൂകീടിനാൻ
രാവണനും പൊഴിച്ചീടിനാൻ ബാണങ്ങൾ
ദേവദേവൻതിരുമേനിമേലാവോളം
കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര-
നുണ്ടായിതുള്ളിലൊരു നിനവന്നേരം
പുഷ്പസമങ്ങളായ്‌ വന്നു ശരങ്ങളും
കെൽപുകുറഞ്ഞു ദശാസ്യനും നിർണ്ണയം
ഏഴുദിവസം മുഴുവനീവണ്ണമേ
രോഷേണനിന്നു പൊരുതോരനന്തരം
മാതലിതാനും തൊഴുതു ചൊല്ലീടിനാ-
'നേതും വിഷാദമുണ്ടാകായ്ക മാനസേ
മുന്നമഗസ്ത്യതപോധനനാദരാൽ
തന്ന ബാണം കൊണ്ടു കൊല്ലാം ജഗൽപ്രഭോ!
പൈതാമഹാസ്ത്രമതായതെ'ന്നിങ്ങനെ
മാതലി ചൊന്നതു കേട്ടു രഘുവരൻ
'നന്നു പറഞ്ഞതു നീയിതെന്നോടിനി-
ക്കൊന്നീടുവൻ ദശകണ്ഠനെ നിർണ്ണയം'
എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ
നന്നായെടുത്തു തൊടുത്തിതു രാഘവൻ
സൂര്യാനലന്മാരതിന്നു തരം തൂവൽ
വായുവും മന്ദരമേരുക്കൾ മദ്ധ്യമായ്‌
വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം
വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിന്നൻ
രാവണൻതന്റെ ഹൃദയം പിളർന്നു ഭൂ-
ദേവിയും ഭേദിച്ചു വാരിധിയിൽ പുക്കു
ചോരകഴുകി മുഴുകി വിരവോടു
മാരുതവേഗേന രാഘവൻ തന്നുടെ
തൂണിയിൽ വന്നിങ്ങു വീണു തെളിവോടെ
ബാണവുമെന്തൊരു വിസ്മയ,മന്നേരം
തേരിൽ നിന്നാശു മറിഞ്ഞുവീണീടിനാൻ
പാരിൽ മരാമരം വീണപോലെ തദാ
കൽപകവൃക്ഷപ്പുതുമലർ തൂകിനാ-
രുൽപന്നമോദേന വാനരരേവരും
അർക്കകുലോത്ഭവൻ മൂദ്ധനി മേൽക്കുമേൽ
ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു
പുഷ്കരസംഭവനും തെളിഞ്ഞീടിനാ-
നർക്കനും നേരെയുദിച്ചാനതുനേരം
മന്ദമായ്‌ വീശിത്തുടങ്ങി പവനനും
നന്നായ്‌ വിളങ്ങീ ചതുർദ്ദശലോകവും
താപസന്മാരും ജയജയ ശബ്ദേന
താപമകന്നു പുകഴ്‌ന്നുതുടങ്ങിനാർ
ശേഷിച്ച രാക്ഷസരോടിയകംപുക്കു
കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ
അർക്കജൻ മാരുതി നീലാംഗദാദിയാം
മർക്കടവീരരുമാർത്തു പുകഴ്ത്തിനാർ
രാവണഗാത്രദഹനം
അഗ്രജൻ വീണതു കണ്ടു വിഭീഷണൻ
വ്യഗ്രിച്ചരികത്തു ചെന്നിരുന്നകുലാൽ
ദുഃഖം കലർന്നു വിലാപം തുടങ്ങിനാ-
'നൊക്കെ വിധിബലമല്ലോ വരുന്നതും
ഞാനിതൊക്കെപ്പറഞ്ഞീടിനേൻ മുന്നമേ
മാനം നടിച്ചെന്നെയും വെടിഞ്ഞീടിന
വീര! മഹാശയനോചിതനായ നീ
പാരിലീവണ്ണം കിടക്കുമാറായതും
കണ്ടിതെല്ലാം ഞാനനുഭവിക്കേണമെ-
ന്നുണ്ടു ദൈവത്തിനതാർക്കൊഴിക്കാവതും?
ഏവം കരയും വിഭീഷണൻതന്നോടു
ദേവദേവേശനരുൾചെയ്തിതാദരാൽ
'എന്നോടഭിമുഖനായ്നിന്നു പോർചെയ്തു
നന്നായ്‌ മരിച്ച മഹാശൂരനാമിവൻ-
തന്നെക്കുറിച്ചു കരയരുതേതുമേ
നന്നല്ലതുപരലോകത്തിനു സഖേ!
വീരരായുള്ള രാജാക്കൾധർമ്മം നല്ല
പോരിൽ മരിയ്ക്കുന്നതെന്നറിയേണമേ!
പോരിൽ മരിച്ചു വീരസ്വർഗ്ഗസിദ്ധിയ്ക്കു
പാരം സുകൃതികൾക്കെന്നി യോഗം വരാ
ദോഷങ്ങളെല്ലമൊടുങ്ങീതിവന്നിനി-
ശ്ശേഷക്രിയയ്ക്കു തുടങ്ങുക വൈകാതെ'
ഇത്ഥമരുൾ ചെയ്തു നിന്നരുളുന്നേരം
തത്ര മണ്ഡോദരി കേണു വന്നീടിനാൾ
ലങ്കാധിപൻമാറിൽ വീണു കരഞ്ഞുമാ-
തങ്കമുൾക്കൊണ്ടു മോഹിച്ചു പുനരുടൻ
ഓരോതരം പറഞ്ഞും പിന്നെ മറ്റുള്ള
നാരീജനങ്ങളും കേണുതുടങ്ങിനാർ
പംക്തിരഥാത്മജനപ്പോളരുൾചെയ്തു
പംക്തിമുഖാനുജൻ തന്നോടു സാദരം
'രാവണൻ തന്നുടൽ സംസ്കരിച്ചീടുക
പാവകനെജ്ജ്വലിപ്പിച്ചിനിസ്സത്വരം'
തത്ര വിഭീഷണൻ ചൊന്നാ'നിവനോള-
മിത്ര പാപം ചെയ്തവരില്ല ഭൂതലേ
യോഗ്യമല്ലേതുമടിയനിവനുടൽ-
സംസ്കരിച്ചീടുനാ'നെന്നു കേട്ടേറ്റവും
വന്ന ബഹുമാനമോടെ രഘൂത്തമൻ
പിന്നെയും ചൊന്നാൻ വിഭീഷണൻ തന്നോടു
'മദ്ബാണമേറ്റു രണാന്തേ മരിച്ചൊരു
കർബ്ബുരാധീശ്വരനറ്റിതു പാപങ്ങൾ
വൈരവുമാമരണാന്തമെന്നാകുന്നി-
തേറിയ സദ്ഗതിയുണ്ടാവതിന്നു നീ
ശേഷക്രിയകൾ വഴിയേ കഴിക്കൊരു
ദോഷം നിനക്കതിനേതുമകപ്പെടാ'
ചന്ദനഗന്ധാദികൊണ്ടു ചിതയുമാ-
നന്ദേന കൂട്ടി മുനിവരന്മാരുമായ്‌
വസ്ത്രാഭരണമാല്യങ്ങൾകൊണ്ടും തദാ
നക്തഞ്ചരാധിപദേഹമലങ്കരി-
ച്ചാർത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി-
ഹോത്രികളെസ്സംസ്കരിയ്ക്കുന്നവണ്ണമേ
രാവണദേഹം ദഹിപ്പിച്ചു തന്നുടെ
പൂർവ്വജനായുദകക്രിയയും ചെയ്തു
നാരികൾ ദുഃഖം പറഞ്ഞു പോക്കിച്ചെന്നു
ശ്രീരാമപാദം നമസ്കരിച്ചീടിനാൻ
മാതലിയും രഘുനാഥനെ വന്ദിച്ചു
ജാതമോദം പോയ്‌ സുരാലയം മേവിനാൻ
ചെന്നു നിജനിജ മന്ദിരം പുക്കിതു
ജന്യാവലോകനം ചെയ്തു നിന്നോർകളും
വിഭീഷണരാജ്യാഭിഷേകം
ലക്ഷ്മണനോടരുൾചെയ്തിതു രാമനും
'രക്ഷോവരനാം വിഭീഷണായ്‌ മയാ
ദത്തമായോരു ലങ്കാരാജ്യമുൾപുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ'
എന്നതുകേട്ടു കപിവരന്മാരൊടും
ചെന്നു ശേഷിച്ച നിശാചരന്മാരുമായ്‌
അർണ്ണവതോയാദി തീത്ഥജലങ്ങളാൽ
സ്വർണ്ണകലശങ്ങൾ പൂജിച്ചു ഘോഷിച്ചു
വാദ്യഘോഷത്തോടു താപസന്മാരുമാ-
യാർത്തുവിളിച്ചഭിഷേകവും ചെയ്തിതു
ഭൂമിയും ചന്ദ്രദിവാകരരാദിയും
രാകമഥയുമുള്ളന്നു വിഭീഷണൻ
ലങ്കേശനായ്‌ വാഴുകെന്നു കിരീടാദ്യ-
ലങ്കാരവു ചെയ്തു ദാനപുരസ്കൃതം
പൂജ്യനായോരു വിഭീഷണനായ്ക്കൊണ്ടു
രാജ്യനിവാസികൾ കാഴ്ചയും വച്ചിതു
വാച്ച കുതൂഹലം പൂണ്ടു വിഭീഷനൻ
കാഴ്ചയുമെല്ലാമെടുപ്പിച്ചു കൊണ്ടുവ-
ന്നാസ്ത്ഥയാ രാഘവൻ തൃക്കാൽക്കൽ വച്ചഭി-
വാദ്യവും ചെയ്തു വിഭീഷണനാദരാൽ
നക്തഞ്ചരേന്ദ്രപ്രസാദത്തിനായ്‌ രാമ-
ഭദ്രനതെല്ലാം പരിഗ്രഹിച്ചീടിനാൻ
'ഇപ്പോൾ കൃതകൃത്യനായേനഹ'മെന്നു
ചിൽപുരുഷൻ പ്രസാദിച്ചരുളീടിനാൻ
അഗ്രേ വിനീതനായ്‌ വന്ദിച്ചു നിൽക്കുന്ന
സുഗ്രീവനെപ്പുനരാലിംഗനം ചെയ്തു
സന്തുഷ്ടനായരുൾചെയ്തിതു രാഘവൻ
'ചിന്തിച്ചതെല്ലാം ലഭിച്ചു നമുക്കെടോ!
ത്വത്സാഹയത്വേന രാവണൻ തന്നെ ഞാ-
നുത്സാഹമോടു വധിച്ചിതു നിശ്ചയം
ലങ്കേശ്വരനായ്‌ വിഭീഷണൻ തന്നെയും
ശങ്കാവിഹീനമഭിഷേകവും ചെയ്തു.'

No comments:

Post a Comment