Tuesday, August 6, 2013

സീതാസ്വീകരണം
പിന്നെ ഹനുമാനെ നോക്കിയരുൾചെയ്തു
മന്നവൻ 'നീ പൊയ്‌ വിഭീഷണാനുജ്ഞയാ
ചെന്നു ലങ്കാപുരം പുക്കറിയിക്കണം
തന്വംഗിയാകിയ ജാനകിയോടിദം
നക്തഞ്ചരാധിപനിഗ്രഹമാദിയാം
വൃത്താന്തമെല്ലാം പറഞ്ഞു കേൾപ്പിക്കണം
എന്നാലവളുടെ ഭാവവും വാകുമി-
ങ്ങെന്നോടു വന്നു പറക നീ സത്വരം'
എന്നതു കേട്ടു പവനതനയനും
ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം
വന്നു നിശാചരർ സൽക്കരിച്ചീടിനാർ
നന്ദിതനായൊരു മാരുത പുത്രനും
രാമപാദാബ്ജവും ധ്യാനിച്ചിരിയ്ക്കുന്ന
ഭൂമിസുതയെ നമസ്കരിച്ചീടിനാൻ
വക്ത്രപ്രസാദമാലോക്യ കപിവരൻ
വൃത്താന്തമെല്ലാം പറഞ്ഞുതുടങ്ങിനാൻ
'ലക്ഷ്മണനോടും വിഭീഷൻതന്നൊടും
സുഗ്രീവനാദിയാം വാനരന്മാരൊടും
രക്ഷോവരനാം ദശഗ്രീവനെക്കൊന്നു
ദുഃഖമകന്നു തെളിഞ്ഞു മേവീടിനാൻ
ഇത്ഥം ഭവതിയോടൊക്കെപ്പറകെന്നു
ചിത്തം തെളിഞ്ഞരുൾചെയ്തിതറിഞ്ഞാലും'
സന്തോഷമെത്രയുണ്ടായിതു സീതയ്ക്കെ-
ന്നെന്തു ചൊല്ലാവതു ജാനകീദേവിയും
ഗദ്ഗദവർണ്ണേന ചൊല്ലിനാ'ളെന്തു ഞാൻ
മർക്കടശ്രേഷ്ഠ! ചൊല്ലേണ്ടതു ചൊല്ലു നീ
ഭർത്താവിനെക്കണ്ടുകൊൾവാനുപായമെ-
ന്തെത്ര പാർക്കേണമിനിയും ശുചൈവ ഞാൻ
നേരത്തിതിന്നു യോഗം വരുത്തീടുനീ
ധീരത്വമില്ലിനിയും പൊറുത്തീടുവാൻ'
വാതാത്മജനും രഘുവരൻതന്നോടു
മൈഥിലീഭാഷിതം ചെന്നു ചൊല്ലീടിനാൻ
ചിന്തിച്ചു രാമൻ വിഭീഷണൻ തന്നോടു
സന്തുഷ്ടനായരുൾചെയ്താൻ 'വിരയെ നീ
ജാനകീദേവിയെച്ചെന്നു വരുത്തുക
ദീനതയുണ്ടുപോൽ കാണായ്കകൊണ്ടുമാം
സ്നാനം കഴിപ്പിച്ചു ദിവ്യാംബരാഭര-
ണാനുലേപാദ്യലങ്കാരമണിയിച്ചു
ശിൽപമായോരു ശിബികമേലാരോപ്യ
മൽപുരോഭാഗേ വരുത്തുക സത്വരം.'
മാരുതിതന്നോടുകൂടെ വിഭീഷണ-
നാരാമദേശം പ്രവേശിച്ചു സാദരം
വൃദ്ധമാരായ നാരീജനത്തെക്കൊണ്ടു
മുഗ്ദ്ധാംഗിയെക്കുളിപ്പിച്ചു ചമയിച്ചു
തണ്ടിലെടുപ്പിച്ചുകൊണ്ടു ചെല്ലുന്നേര-
മുണ്ടായ്‌ ചമഞ്ഞിതൊരു ഘോഷനിസ്വനം
വാനരവീരരും തിക്കിത്തിരക്കിയ-
ജ്ജാനകീദേവിയെക്കണ്ടുകൊണ്ടീടുവാൻ
കൂട്ടമിട്ടങ്ങണയുന്നതു കണ്ടൊരു
യാഷ്ടികന്മാരണഞ്ഞാട്ടിയകറ്റിനാർ
കോലാഹലം കേട്ടു രാഘവൻ കാരുണ്യ-
ശാലി വിഭീഷണൻ തന്നോടരുൾചെയ്തു
'വാനരന്മാരെയുപദ്രവിപ്പാനുണ്ടോ
ഞാനുരചെയ്തിതു നിന്നോടിതെന്തെടോ?
ജാനകീദേവിയെക്കണ്ടാലതിനൊരു
ഹാനിയെന്തുള്ളതതു പറഞ്ഞീടു നീ?
മാതാവിനെച്ചെന്നു കാണുന്നതുപോലെ
മൈഥിലിയെച്ചെന്നു കാണ്ടാലുമേവരും
പാദചാരേണ വരേണമെന്നന്തികേ
മേദിനീനന്ദിനി കിം തത്ര ദൂഷണം?'
കാര്യാർത്ഥമായ്‌ പുരാ നിർമ്മിതമായൊരു
മായാജനകജാരൂപം മഹോഹരം
കണ്ടു കോപം പൂണ്ടു വാച്യവാദങ്ങളെ-
പ്പുണ്ഡരീകാക്ഷൻ ബഹുവിധം ചൊല്ലിനാൻ
ലക്ഷ്മണനോടു മായാസീതയും ശുചാ
തൽക്ഷണേ ചൊല്ലിനാളേതുമേ വൈകാതെ
'വിശ്വാസമാശു മൽഭർത്താവിനും മറ്റു
വിശ്വത്തിൽ വാഴുന്നവർക്കും വരുത്തുവാൻ
കുണ്ഡത്തിലഗ്നിയെ നന്നായ്‌ ജ്വലിപ്പിക്ക
ദണ്ഡമില്ലേതുമെനിക്കതിൽ ചാടുവാൻ'
സൗമിത്രിയുമതു കേട്ടു രഘൂത്തമ
സൗമുഖഭാവമാലോക്യ സസംഭ്രമം
സാമർത്ഥ്യമേറുന്ന വാനരന്മാരുമായ്‌
ഹോമകുണ്ഡം തീർത്തു തീയും ജ്വലിപ്പിച്ചു
രാമപാർശ്വം പ്രവേശിച്ചു നിന്നീടിനാൻ
ഭൂമിസുതയുമന്നേരം പ്രസന്നയായ്‌
ഭർത്താരമാലോക്യ ഭക്ത്യാ പ്രദക്ഷിണം
കൃത്വാ മുഹുസ്ത്രയം ബദ്ധാഞ്ജലിയൊടും
ദേവദ്വിജേന്ദ്രതപോധനന്മാരെയും
പാവകൻതന്നെയും വന്ദിച്ചു ചൊല്ലിനാൾ
'ഭർത്താവിനെയൊഴിഞ്ഞന്യനെ ഞാൻ മമ
ചിത്തേ നിരൂപിച്ചതെങ്കിലതിന്നു നീ
സാക്ഷിയല്ലോ സകലത്തിനുമാകയാൽ
സാക്ഷാൽ പരമാർത്ഥമിന്നറിയിക്ക നീ'
എന്നു പറഞ്ഞുടൻ മൂന്നു വലം വച്ചു
വഹ്നിയിൽ ചാടിനാൾ കിഞ്ചിൽ ഭയം വിനാ
ദുശ്‌ച്യവനാദികൾ വിസ്മയപ്പെട്ടിതു
നിശ്‌ചലമായിതു ലോകവുമന്നേരം
ഇന്ദ്രനും കാലനും പാശിയും വായുവും
വൃന്ദാകരാധിപന്മാരും കുബേരനും
മന്ദാകിനീധരൻതാനും വിരിഞ്ചനും
സുന്ദരിമാരാകുമപ്സരസ്ത്രീകളും
ഗന്ധർവ്വ കിന്നര കിംപുരുഷന്മാരു
ദന്ദശുകന്മാർ പിതൃക്കൾ മുനികളും
ചാരണഗുഹ്യസിദ്ധസാദ്ധ്യന്മാരും
നാരദ തുംബുരുമുഖ്യജനങ്ങളും
മറ്റും വിമാനാഗ്രചാരികളൊക്കവേ
ചുറ്റും നിറഞ്ഞിതു, രാമൻതിരുവടി
നിന്നരുളും പ്രദേശത്തിങ്കലന്നേരം
വന്ദിച്ചിതെല്ലാവരേയും നരേന്ദ്രനും
രാമചന്ദ്രം പരമാത്മാനമന്നേരം
പ്രേമമുൾക്കൊണ്ടു പുകഴ്‌ന്നു തുടങ്ങിനാർ
'സർവ്വലോകത്തിനും കർത്താ ഭവാനല്ലോ
സർവ്വത്തിനും സാക്ഷിയാകുന്നുതും ഭവാൻ
അജ്ഞാനവിഗ്രഹനാകുന്നതും ഭവാൻ
അജ്ഞാനനാശകനാകുന്നതും ഭവാൻ
സൃഷ്ടികർത്താവാം വിരിഞ്ചനാകുന്നതു-
മഷ്ടവസുക്കളിലഷ്ടമനായതും
ലോകത്തിനാദിയും മദ്ധ്യവുമന്തവു-
മേകനാം നിത്യസ്വരൂപൻ ഭവാനല്ലോ
കർണ്ണങ്ങളായതുമശ്വനീദേവകൾ
കണ്ണുകളായതുമാദിത്യചന്ദ്രന്മാർ
ശുദ്ധനായ്‌ നിത്യനായദ്വയനായൊരു
മുക്തനാകുന്നതും നിത്യം ഭവാനല്ലൊ
നിന്നുടെ മായയാ മൂടിക്കിടപ്പവർ
നിന്നെ മനുഷ്യനെന്നുള്ളിലോർത്തീടുവോർ
നിന്നുടെ നാമസ്മരണമുള്ളോരുള്ളിൽ
നന്നായ്‌ പ്രകാശിയ്ക്കുമാത്മപ്രബോധവും
ദുഷ്ടനാം രാവണൻ ഞങ്ങളുടെ പദ-
മൊട്ടൊഴിയാതെയടക്കിനാൻ നിർദ്ദയം
നഷ്ടനായാനവനിന്നു നിന്നാലിനി-
പ്പുഷ്ടസൗഖ്യം വസിക്കാം ത്വൽക്കരുണയാ'
ദേവകളിത്ഥം പുകഴ്ത്തും ദശാന്തരേ
ദേവൻ വിരിഞ്ചനും വന്ദിച്ചു വാഴ്ത്തിനാൻ
'വന്ദേ പദം പരമാനന്ദമദ്വയം
വന്ദേ പദമശേഷസ്തുതികാരണം
അദ്ധ്യാത്മജ്ഞാനികളാൽ പരിസേവിതം
ചിത്തസത്താമാത്രമവ്യയമീശ്വരം
സർവ്വഹൃദിസ്ഥിതം സർവ്വജഗന്മയം
സർവ്വലോകപ്രിയം സർവ്വജ്ഞമത്ഭുതം
രത്നകിരീടം രവിപ്രഭം കാരുണ്യ-
രത്നാകരം രഘുനാഥം രമാവരം
രാജരാജേന്ദ്രം രജനീചരാന്തകം
രാജീവലോചനം രാവണനാശനം
മായാപരമജം മായാമയം മനു-
നായകം മായാവിഹീനം മധുദ്വിഷം
മാനവം മാനഹീനം മനുജോത്തമം
മാധുര്യസാരം മനോഹരം മാധവം
യോഗിചിന്ത്യം സദാ യോഗിഗമ്യം മഹാ-
യോഗവിധാനം പരിപൂർണ്ണമച്യുതം
രാമം രമണീയരൂപം ജഗദഭി-
രാമം സദൈവ സീതാഭിരാമം ഭജേ'
ഇത്ഥം വിധാതുസ്തുതികേട്ടു രാഘവൻ
ചിത്തമാനന്ദിച്ചിരുന്നരുളുന്നേരം
ആശ്രയാശൻ ജഗദാശ്രയഭൂതയാ-
നാശ്രിതവത്സലയായ വൈദേഹിയെ
കാഴ്ചയായ്‌ കൊണ്ടുവന്നാശു വണങ്ങിനാ-
നാശ്ചര്യമുൾക്കൊണ്ടു നിന്നിതെല്ലാവരും
'ലങ്കേശനിഗ്രഹാർത്ഥം വിപിനത്തിൽ നി-
ന്നെങ്കലാരോപിതയാകിയ ദേവിയെ
ശങ്കാവിഹീനം പരിഗ്രഹിച്ചീടുക
സങ്കടം തീർന്നു ജഗത്ത്രയത്തിങ്കലും'
പാവകനെപ്രതി പൂജിച്ചു രാഘവൻ
ദേവിയെ മോദാൽ പരിഗ്രഹിച്ചീടിനാൻ
പങ്കേരുഹാക്ഷനും ജാനകീദേവിയെ-
സ്വാങ്കേ സമാവേശ്യ ശോഭിച്ചിതേറ്റവും
ദേവേന്ദ്രസ്തുതി
സംക്രന്ദനൻ തദാ രാമനെ നിർജ്ജര-
സംഘേന സാർദ്ധം വണങ്ങി സ്തുതിച്ചിതു
'രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം
രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം
ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള-
തിങ്ങനെ കാരുണ്യപീയൂഷവാരിധേ!
നിന്തിരുനാമാമൃതം ജപിച്ചീടുവാൻ
സന്തതം തോന്നേണമെൻപോറ്റി മാനസേ
നിൻ ചരിതാമൃതം ചൊല്‌വാനുമെപ്പൊഴു-
മെൻ ചെവികൊണ്ടു കേൾപ്പാനുമനുദിനം
യോഗം വരുവാനനുഗ്രഹിച്ചീടണം
യോഗമൂർത്തേ! ജനകാത്മജാവല്ലഭ!
ശ്രീമഹാദേവനും നിന്തിരുനാമങ്ങൾ
രാമരാമേതി ജപിയ്ക്കുന്നിതന്വഹം
ത്വൽപാദതീർത്ഥം ശിരസി വഹിയ്ക്കുന്നി-
തെപ്പോഴുമാത്മശുദ്ധിയ്ക്കുമാവല്ലഭൻ'
ഏവം പലതരം ചൊല്ലി സ്തുതിച്ചോരു
ദേവേന്ദ്രനോടരുൾചെയ്തിതു രാഘവൻ
'മൃത്യു ഭവിച്ച കപികുലവീരരെ-
യത്തൽക്കളഞ്ഞു ജീവിപ്പിക്കയും വേണം
പക്വഫലങ്ങൾ കപികൾ ഭക്ഷിയ്ക്കുമ്പോ-
ളൊക്കെ മധുരമാക്കിച്ചമച്ചീടുക
വാനരന്മാർക്കു കുടിപ്പാൻ നദികളും
തേനായൊഴുകേണ'മെന്നു കേട്ടിന്ദ്രനും
എല്ലാമരുൾചെയ്തവണ്ണം വരികെന്നു
കല്യാണമുൾക്കൊണ്ടനുഗ്രഹിച്ചീടിനാൻ
നന്നായുറങ്ങിയുണർന്നവരെപ്പോലെ
മന്നവൻതന്നെത്തൊഴുതാരവർകളും
ചന്ദ്രചൂഡൻ പരമേശ്വരനും രാമ-
ചന്ദ്രനെ നോക്കിയരുൾചെയ്തിതന്നേരം
'നിന്നുടെ താതൻ ദശരഥൻ വന്നിതാ
നിന്നു വിമാനമമർന്നു നിന്നെക്കാണ്മാൻ
ചെന്നു വണങ്ങുകെ'ന്നൻപോടു കേട്ടഥ
മന്നവൻ സംഭ്രമം പൂണ്ടു വണങ്ങിനാൻ
വൈദേഹിതാനും സുമിത്രാതനയനു-
മാദരവോടു വന്ദിച്ചു ജനകനെ
ഗാഢം പുണർന്നു നിറുകയിൽ ചുംബിച്ചു
ഗൂഢനായോരു പരമപുരുഷനെ
സൗമിത്രിതന്നെയും മൈഥിലിതന്നെയും
പ്രേമപൂർണ്ണം പുണർന്നാനന്ദമഗ്നനായ്‌
ചിന്മയനോടു പറഞ്ഞു ദശരഥ-
നെന്മകനായി പിറന്ന ഭവാനെ ഞാൻ
നിർമ്മലമൂർത്തേ! ധരിച്ചതിന്നാകയാൽ
ജന്മമരാണാദി ദുഃഖങ്ങൾ തീർന്നിതു
നിന്മഹാമായ മോഹിപ്പിയായ്കെന്നെയും
കൽമഷനാശന! കാരുണ്യവാരിധേ!
താതവാക്യം കേട്ടു രാമചന്ദ്രൻ തദാ
മോദേന പോവാനനുവദിച്ചീടിനാൻ
ഇന്ദ്രാദിദേവകളോടും ദശരഥൻ
ചെന്നമരാവതി പുക്കു മരുവിനാൻ
സത്യസന്ധൻതന്നെ വന്ദിച്ചനുജ്ഞയാ
സത്യലോകം ചെന്നു പുക്കു വിരിഞ്ചനും
കാത്യായനീദേവിയോടും മഹേശ്വരൻ
പ്രീത്യാ വൃഷാരൂഢനായെഴുന്നള്ളിനാൻ
ശ്രീരാമചന്ദ്രനിയോഗേന പോയിതു
നാരദനാദി മഹാമുനിവൃന്ദവും
പുഷ്കരനേത്രനെ വാഴ്ത്തി നിരാകുലം
പുഷ്കരചാരികളും നടന്നീടിനാർ
അയോദ്ധ്യയിലേക്കുള്ള യാത്ര
മന്നവൻതന്നെ വന്ദിച്ചപേക്ഷിച്ചിതു
പിന്നെ വിഭീഷണനായ ഭക്തൻ മുദാ
'ദാസനാമെന്നെക്കുറിച്ചു വത്സല്യമു-
ണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ്‌
മംഗലദേവതയാകിയ സീതയാ
മംഗലസ്നാനവുമാചരിച്ചീടണം
മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു
നാളെയങ്ങോട്ടെഴുന്നള്ളീടുകയുമാം'
എന്നു വിഭീഷണൻ ചൊന്നതു കേട്ടുടൻ
മന്നവർമന്നവൻ താനുമരുൾചെയ്തു
'സോദരനായ ഭരതനയോദ്ധ്യയി-
ലാധിയും പൂണ്ടു സഹോദരൻ തന്നൊടും
എന്നെയും പാർത്തിരിക്കുന്നിതു ഞാനവൻ-
തന്നോടുകൂടിയൊഴിഞ്ഞലങ്കാരങ്ങൾ
ഒന്നുമനുഷ്ഠിയ്ക്കയെന്നുള്ളതില്ലെടോ!
ചെന്നൊരു രാജ്യത്തിൽ വാഴ്കയെന്നുള്ളതും.
സ്നാനാശനാദികളാചരിക്കെന്നതും
നൂനമവനോടുകൂടിയേയാവിതു
എന്നു പതിനാലു സംവത്സരം തിക-
യുന്നതെന്നുള്ളതും പാർത്തവൻ വാഴുന്നു
ചെന്നീല ഞാനന്നുതന്നെയെന്നാലവൻ
വഹ്നിയിൽ ചാടിമരിക്കുമേ പിറ്റേന്നാൾ
എന്നതുകൊണ്ടുഴറുന്നിതു ഞാനിഹ
വന്നു സമയവുമേറ്റമടുത്തങ്ങു
ചെന്നുകൊൾവാൻ പണിയുണ്ടതിൻ മുന്നമേ
നിന്നിൽ വാത്സല്യമില്ലായ്കയുമല്ല മേ
സൽക്കരിച്ചീടു നീ സത്വരമെന്നുടെ
മർക്കടവീരരെയൊക്കവെ സാദരം
പ്രീതിയവർക്കു വന്നാലെനിയ്ക്കും വരും
പ്രീതി,യതിന്നൊരു ചഞ്ചലമില്ല കേൾ
എന്നെക്കനിവോടു പൂജിച്ചതിൻഫലം
വന്നുകൂടും കപിവീരരെപ്പൂജിച്ചാൽ'
പാനാശനസ്വർണ്ണരത്നാംബരങ്ങളാൽ
വാനരന്മാർക്കലംഭാവം വരുംവണ്ണം
പൂജയും ചെയ്തു കപികളുമായ്‌ ചെന്നു
രാജീവനേത്രനെക്കൂപ്പി വിഭീഷണൻ
'ക്ഷിപ്രമയോദ്ധ്യയ്ക്കെഴുന്നള്ളുവാനിഹ
പുഷ്പകമായ വിമാനവുമുണ്ടല്ലോ'
രാത്രിഞ്ചരാധിപനിത്ഥമുണർത്തിച്ച
വാർത്ത കേട്ടാസ്ഥയോടും പുരുഷോത്തമൻ
കാലത്തു നീ വരുത്തീടുകെന്നാനഥ
പൗലസ്ത്യയാനവും വന്നു വന്ദിച്ചിതു
ജാനകിയോടുമനുജനോടും ചെന്നു
മാനവവീരൻ വിമാനവുമേറിനാൻ
അർക്കാത്മജാദി കപിവരന്മാരൊടും
നക്തഞ്ചാധിപനോടും രഘൂത്തമൻ
മന്ദസ്മിതം പൂണ്ടരുൾചെയ്തിതാദരാൽ
'മന്ദേതരം ഞാനയദ്ധ്യയ്ക്കു പോകുന്നു
മിത്രകാര്യം കൃത്യമായിതു നിങ്ങളാൽ
ശത്രുഭയമിനി നിങ്ങൾക്കകപ്പെടാ
മർക്കടരാജ! സുഗ്രീവ! മഹാമതേ!
കിഷ്കിന്ധയിൽ ചെന്നു വാഴ്ക നീ സൗഖ്യമായ്‌
ആശരാധീശ! വിഭീഷണ! ലങ്കയി-
ലാശു പോയ്‌ വാഴ്ക നീയും ബന്ധുവർഗ്ഗവും'
കാകുത്സ്ഥനിത്ഥമരുൾചെയ്ത നേരത്തു
വേഗത്തിൽ വന്ദിച്ചവർകളും ചൊല്ലിന്നാർ
'ഞങ്ങളും കൂടെ വിടകൊണ്ടയോദ്ധ്യയി-
ലങ്ങു കൗസല്യാദികളെയും വന്ദിച്ചു
മംഗലമാമ്മാറഭിഷേകവും കണ്ടു
തങ്ങൾതങ്ങൾക്കുള്ളവിടെ വാണീടുവാൻ
ഉണ്ടാകവേണം തിരുമനസ്സെങ്കിലേ
കുണ്ഠത ഞങ്ങൾക്കു തീരു ജഗൽപ്രഭോ!'
'അങ്ങനെതന്നെ നമുക്കുമഭിമതം
നിങ്ങൾക്കുമങ്ങനെ തോന്നിയതത്ഭുതം
എങ്കിലോ വന്നു വിമാനമേറീടുവിൻ
സങ്കടമെന്നിയേ മിത്രവിയോഗജം'
സേനയാ സാർദ്ധം നിശാചരരാജനും
വാനർന്മാരും വിമാനമേറീടിനാർ
സംസാരനാശനാനുജ്ഞയാ പുഷ്പകം
ഹംസസമാനം സമുൽപതിച്ചു തദാ
നക്തഞ്ചരേന്ദ്രസുഗ്രീവാനുജപ്രിയാ-
യുക്തനാം രാമനെക്കൊണ്ടു വിമാനവും
എത്രയും ശോഭിച്ചതംബരാന്തേ തദാ
മിത്രബിംബം കണക്കേ ധനദാസനം
ഉത്സംഗസീമ്‌നി വിന്യസ്യ സീതാഭക്ത-
വത്സലൻ നാലു ദിക്കും പുനരാലോക്യ
'വത്സേ! ജനകാത്മജേ! ഗുണ വല്ലഭേ!
സത്സേവിതേ! സരസീരുഹലോചനേ!
പശ്യ ത്രികൂടാചലോത്തമാംഗസ്ഥിതം
വിശ്വവിമോഹനമായ ലങ്കാപുരം
യുദ്ധാങ്കണം കാൺകതിലങ്ങു ശോണിത-
കർദ്ദമമാംസാസ്ഥിപൂർണ്ണം ഭയങ്കരം
അത്രൈവ വാനര രാക്ഷസന്മാർ തമ്മി-
ലെത്രയും ഘോരമായുണ്ടായി സംഗരം
അത്രൈവ രാവണൻ വീണു മരിച്ചിതെ-
ന്നസ്ത്രമേറ്റുത്തമേ! നിന്നുടെ കാരണം
കുംഭകർണ്ണൻ മകരാക്ഷനുമെന്നുടെ-
യമ്പുകൊണ്ടത്ര മരിച്ചിതു വല്ലഭേ!
വൃത്രാരിജിത്തുമതികായനും പുന-
രത്ര സൗമിത്രിതന്നസ്ത്രമേറ്റുത്തമേ!
വീണു മരിച്ചിതു പിന്നെയും മറ്റുള്ള
കൗണപന്മാരെക്കപികൾ കൊന്നീടിനാർ
സേതു ബന്ധിച്ചതും കാണെടോ! സാഗരേ
ഹേതു ബന്ധിച്ചതതിന്നു നീയല്ലയോ?
സേതുബന്ധം മഹാതീർത്ഥം പ്രിയേ! പഞ്ച-
പാതകനാശനം ത്രൈലോക്യപൂജിതം
കണ്ടാലുമുണ്ടാം ദുരിതവിനാശനം
കണ്ടാലുമങ്ങതിന്നത്ര രാമേശ്വരം
എന്നാൽ പ്രതിഷ്ഠിതനായ മഹേശ്വരൻ
പന്നഗഭൂഷണൻ തന്നെ വണങ്ങു നീ
അത്ര വന്നെന്നെശ്ശരണമായ്‌ പ്രാപിച്ചി-
തുത്തമനായ വിഭീഷണൻ വല്ലഭേ!
പുഷ്കരനേത്രേ! പുരോഭുവി കാണേടോ!
കിഷ്കിന്ധയാകും കപീന്ദ്രപുരീമിമാം'
ശ്രുത്വാ മനോഹരം ഭർത്തൃവാക്യം മുദാ
പൃത്ഥ്വീസുതയുമപേക്ഷിച്ചതന്നേരം
'താരാദിയായുള്ള വാനരസുന്ദരി-
മാരെയും കണ്ടങ്ങു കൊണ്ടുപോയീടണം
കൗതൂഹലമയോദ്ധ്യാപുരിവാസിനാം
ചേതസി പാരമുണ്ടായ്‌വരും നിർണ്ണയം
വാനരവീരരുമൊട്ടുനാളുണ്ടല്ലോ
മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു!
ഭർത്തൃവിയോഗജദുഃഖമിന്നെന്നോള-
മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളു!
എന്നാലിവരുടെ വല്ലഭമാരെയു-
മിന്നുതന്നെ കൂട്ടികൊണ്ടുപോയീടണം
രാഘവൻ ത്രൈലോക്യനായകൻതന്നിലു-
ള്ളാകൂതമപ്പോളറിഞ്ഞു വിമാനവും
ക്ഷോണീതലം നോക്കി മന്ദമന്ദം തദാ
താണതുകണ്ടരുൾചെയ്തു രഘൂത്തമൻ
'വാനരവീരരേ നിങ്ങൾ നിജനിജ-
മാനിനിമാരെ വരുത്തുവിനേവരും'
മർക്കടവീരരതു കേട്ടു മോദേന
കിഷ്കിന്ധപുക്കു നിജാംഗനമാരെയും
പോകെന്നു ചൊല്ലി വിമാനം കരേറ്റിനാർ
ശാഖാമൃഗാധിപന്മാരും കരേറിനാർ
താരാർമകളായ ജാനകീദേവിയും
താരാരുമാദികളോടു മോദാന്വിതം
ആലോകനാലാപ മന്ദഹാസാദി ഗാ-
ഢാലിംഗനഭ്രൂചലനാദികൾകൊണ്ടു
സംഭാവനചെയ്തവരുമായ്‌ വേഗേന
സംപ്രീതിപൂണ്ടു തിരിച്ചു വിമാനവും
വിശ്വൈകനായകൻ ജാനകിയോടരു-
ളിച്ചെയ്തിതു പരമാനന്ദസംയുതം
'പശ്യ മനോഹരേ! ദേവി! വിചിത്രമാ-
മൃശ്യമൂകാചലമുത്തുംഗമെത്രയും
അത്രൈവ വൃത്രാരിപുത്രനെക്കൊന്നതും
മുഗ്ദ്ധാംഗി പഞ്ചവടി നാമിരുന്നേടം
വന്ദിച്ചുകൊൾകഗസ്ത്യാശ്രമം ഭക്തി പൂ-
ണ്ടിന്ദീവരാക്ഷി സുതീക്ഷ്ണാശ്രമത്തെയും
ചിത്രകൂടാചലം പണ്ടു നാം വാണേട-
മത്രൈവ കണ്ടു ഭരതനെ നാമെടോ!
ഭദ്രേ മുദാ ഭരദ്വാജാശ്രമം കാൺക!
ശുദ്ധീകരം യമുനാതടശോഭിതം
ഗംഗാനദിയതിന്നങ്ങേ,തതിന്നങ്ങു
ശൃംഗിവേരൻ ഗുഹൻ വാഴുന്ന നാടെടോ!
പിന്നെസ്സരയൂനദിയതിന്നങ്ങേതു
ധന്യമയോദ്ധ്യനഗരം മനോഹരേ!
ഇത്ഥമരുൾചെയ്ത നേരത്തു രാഘവൻ-
ചിത്തമറിഞ്ഞാശു താണു വിമാനവും
വന്ദിച്ചിതു ഭരദ്വാജമുനീന്ദ്രനെ
നന്ദിച്ചനുഗ്രഹം ചെയ്തു മുനീന്ദ്രനും
രാമനും ചോദിച്ചിതപ്പോ'ളയോദ്ധ്യയി-
ലാമയമേതുമൊന്നില്ലയല്ലീ മുനേ?'
മാതൃജനത്തിനും സൗഖ്യമല്ലീ മമ
സോദരന്മാർക്കുമാചാര്യജനത്തിനും?'
താപസശ്രേഷ്ഠനരുൾചെയ്തിതന്നേരം
'താപമൊരുവർക്കുമില്ലയോദ്ധ്യാപുരേ
നിത്യം ഭരതശത്രുഘ്നകുമാരന്മാർ
ശുദ്ധമാകും ഫലമൂലവും ഭക്ഷിച്ചു
ഭക്ത്യാ ജടാവൽക്കലാദികളും പൂണ്ടു
സത്യസ്വരൂപനാം നിന്നെയും പാർത്തുപാർ-
ത്താഹന്ത! സിംഹാസനേ പാദുകം വച്ചു
മോഹം ത്യജിച്ചു പുഷ്പാഞ്ജലിയും ചെയ്തു
കർമ്മങ്ങളെല്ലാമതിങ്കൽ സമർപ്പിച്ചു
സമ്മതന്മാരായിരിക്കുന്നിതെപ്പൊഴും
ത്വൽപ്രസാദത്താലറിഞ്ഞിരിയ്ക്കുന്നിതു
ചിൽപുരുഷപ്രഭോ! വൃത്തന്തമൊക്കെ ഞാൻ
സീതാഹരണവും സുഗ്രീവസഖ്യവും
യാതുധാനന്മാരെയൊക്കെ വധിച്ചതും
യുദ്ധപ്രകാരവും മാരുതിതന്നുടെ
യുദ്ധപരാക്രമവും കണ്ടിതൊക്കവേ
ആദിമദ്ധ്യാന്തമില്ലാത പരബ്രഹ്മ-
മേതു തിരിക്കരുതാതൊരു വസ്തു നീ
സാക്ഷാൽ മഹാവിഷ്ണു നാരായണനായ
മോക്ഷപ്രദൻ നിന്തിരുവടി നിർണ്ണയം
ലക്ഷ്മീഭഗവതി സീതയാകുന്നതും
ലക്ഷ്മണനായതനന്തൻ ജഗൽപ്രഭോ!
ഇന്നു നീ ശുദ്ധമാക്കേണം മമാശ്രമം
ചെന്നയോദ്ധ്യാപുരം പുക്കീടടുത്തനാൾ'
കർണ്ണാമൃതമാം മുനിവാക്കു കേട്ടുപോയ്‌
പർണ്ണശാലാമകം പുക്കിതു രാഘവൻ
പൂജിതനായ്‌ ഭ്രാതൃഭാര്യാസമന്വിതം
രാജീവനേത്രനും പ്രീതിപൂണ്ടീടിനാൻ
ഹനുമദ്ഭക്ത സംവാദം
പിന്നെ മുഹൂത്തമാത്രം നിരൂപിച്ചഥ
ചൊന്നാനനിലാത്മജനോടു രാഘവൻ
'ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരൻ-
തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ
വന്നീടുകെന്നുടെ വൃത്താന്തവും പുന-
രൊന്നൊഴിയാതെയവനോടു ചൊല്ലണം
പോകുന്നനേരം ഗുഹനെയും ചെന്നു ക-
ണ്ടേകാന്തമായറിയിച്ചീടവസ്ഥകൾ'
മാരുതി മാനുഷവേഷം ധരിച്ചു പോയ്‌
ശ്രീരാമവൃത്തം ഗുഹനെയും കേൾപ്പിച്ചു
സത്വരം ചെന്നു നന്ദിഗ്രാമമുൾപ്പുക്കു
ഭക്തനായീടും ഭരതനെ കൂപ്പിനാൻ
പാദുകവും വച്ചു പൂജിച്ചനാരതം
ചേതസാ രാമനെ ധ്യാനിച്ചു ശുദ്ധനായ്‌
സോദരനോടുമാമാതൃജനത്തൊടു-
മാദരപൂർവ്വം ജടവൽക്കലം പൂണ്ടു
മൂലഫലവും ഭുജിച്ചു കൃശാംഗനായ്‌
ബാലനോടുംകൂടെ വാഴുന്നതു കണ്ടു
മാരുതിയും ബഹുമാനിച്ചിതേറ്റവു-
'മാരുമില്ലിത്ര ഭക്തന്മാരവനിയിൽ'
എന്നു കൽപിച്ചു വണങ്ങി വിനീതനായ്‌
നിന്നു മധുരമാമ്മറു ചൊല്ലീടിനാൻ
'അഗ്രജൻ തന്നെ മുഹൂർത്തമാത്രേണ നി-
ന്നഗ്രേ നിരാമയം കാണാം ഗുണനിധേ!
സീതയോടും സുമിത്രാത്മജൻ തന്നോടു-
മാദരവേറും പ്ലവഗബലത്തൊടും
സുഗ്രീവനോടും വിഭീഷണൻ തന്നോടു-
മുഗ്രമായുള്ള രക്ഷോബലം തന്നൊടും
പുഷ്പകമാം വിമാനത്തിന്മേലേറി വ-
ന്നിപ്പോളിവിടെയിറങ്ങും ദയാപരൻ
രാവണനെക്കൊന്നു ദേവിയേയും വീണ്ടു
ദേവകളാലഭിവന്ദിതനാകിയ
രാഘവനെക്കണ്ടു വന്ദിച്ചു മാനസേ
ശോകവും തീർന്നു വസിക്കാമിനിച്ചിരം'
ഇത്ഥമാകർണ്യ ഭരതകുമാരനും
ബദ്ധസമ്മോദം വിമൂർച്ഛിതനായ്‌ വീണു
സത്വരമാശ്വസ്തനായ നേരം പുന-
രുത്ഥായ ഗാഢമായാലിംഗനം ചെയ്തു
വാനരവീരശിരസി മുദാ പര-
മാനന്ദബാഷ്പാഭിഷേകവും ചെയ്തിതു
'ദേവോത്തമനോ നരോത്തമനോ ഭവാ-
നേവമെന്നെക്കുറിച്ചിത്ര കൃപയോടും
ഇഷ്ടവാക്യം ചൊന്നതിന്നനുരൂപമായ്‌
തുഷ്ട്യാ തരുവതിനില്ല മറ്റേതുമേ
ശോകം മദീയം കളഞ്ഞ ഭവാനു ഞാൻ
ലോകം മഹമേരു സാകം തരികിലും
തുല്യമായ്‌ വന്നുകൂടാ പുനരെങ്കിലും
ചൊല്ലീടെടോ രാമകീർത്തനം സൗഖ്യദം
മാനവനാഥനു വാനരന്മാരോടു
കാനനേ സംഗമമുണ്ടായതെങ്ങനെ?
വൈദേഹിയെക്കട്ടുകൊണ്ടവാറെങ്ങനെ
യാതുധാനാധിപനാകിയ രാവണൻ?
ഇത്തരം ചോദിച്ച രാജകുമാരനോ-
ടുത്തരം മാരുതിപുത്രനും ചൊല്ലിന്നൻ
'എങ്കിലൊ നിങ്ങളച്ചിത്രകൂടാചല-
ത്തിങ്കൽ നിന്നാധി കലർന്നു പിരിഞ്ഞ നാൾ
ആദിയായിന്നോളമുള്ളോരവസ്ഥക-
ളാദരമുൾക്കൊണ്ടു ചൊല്ലുന്നതുണ്ടു ഞാൻ
ഒന്നൊഴിയാതെ തെളിഞ്ഞു കേട്ടീടുക
വന്നുപോം ദുഃഖവിനാശം തപോനിധേ'
എന്നു പറഞ്ഞറിയിച്ചാനഖിലവും
മന്നവൻതൻ ചരിത്രം പരിത്രം പരം
ശത്രുഘ്നമിത്രഭൃത്യാമാതൃവർഗ്ഗവും
ചിത്രം വിചിത്രമെന്നൊർത്തുകൊണ്ടീടിനാർ

No comments:

Post a Comment