Wednesday, August 7, 2013

അയോദ്ധ്യാപ്രവേശം
ശത്രുഘ്നനോടു ഭരതകുമാരനു-
മത്യാദരം നിയോഗിച്ചനനന്തരം
'പൂജ്യനാം നാഥനെഴുന്നള്ളുന്നേരത്തു
രാജ്യമലങ്കരിയ്ക്കേണമെല്ലാടവും
ക്ഷേതങ്ങൾ തോറും ബലിപൂജയോടുമ-
ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം
സൂതവൈതാളിക വന്ദിസ്തുതിപാഠ-
കാദി ജനങ്ങുളുമൊക്കെ വന്നീടണം
വാദ്യങ്ങളെല്ലാം പ്രയോഗിയ്ക്കയും വേണം
പാദ്യാദികളുമൊരുക്കണമേവരും
രാജദാരങ്ങളമാത്യജനങ്ങളും
വാജിഗജരഥപംക്തിസൈന്യങ്ങളും
വാരനാരീജനത്തോടുമലങ്കരി-
ച്ചാരൂഢമോദം വരണമെല്ലാവരും
ചേർക്ക കൊടിക്കൂറകൾ കൊടിയ്ക്കൊക്കവേ
മാർഗ്ഗമടിച്ചു തളിപ്പിക്കയും വേണം
പൂർണ്ണകുംഭങ്ങളും ധൂപദീപങ്ങളും
തൂർണ്ണം പുരദ്വാരി ചേർക്ക സമസ്തരും
താപസവൃന്ദവും ഭൂസുരവർഗ്ഗവും
ഭൂപതിവീരരുമൊക്കെ വന്നീടണം
പൗരജനങ്ങളാബാലവൃദ്ധാവധി
ശ്രീരാമനെക്കാണ്മതിന്നു വരുത്തണം'
ശത്രുഘ്നനും ഭരതാജ്ഞയാ തൽപുരം
ചിത്രമാമ്മാറങ്ങലങ്കരിച്ചീടിനാൻ
ശ്രീരാമദേവനെക്കണ്മതിന്നായ്‌ വന്നു
പൗരജനങ്ങൾ നിറഞ്ഞിതയോദ്ധ്യയിൽ
വാരണേന്ദ്രന്മാരൊരു പതിനായിരം
തേരുമവ്വണ്ണം പതിനായിരമുണ്ടു
നൂറായിരം തുരഗങ്ങളുമുണ്ടഞ്ചു-
നൂറായിരമുണ്ടു കാലാൾപ്പടകളും
രാജനാരീജനം തണ്ടിലേറിക്കൊണ്ടു
രാജകുമാരനെക്കാണ്മാനുഴറിനാർ
പാദുകാം മൂർദ്ധനി വച്ചു ഭരതനും
പാദചാരേണ നടന്നു തുടങ്ങിനാൻ
ആദരവുൾക്കൊണ്ടു ശത്രുഘ്നനാകിയ
സോദരൻ താനും നടന്നാനതുനേരം
പൂർണ്ണചന്ദ്രാഭമാം പുഷ്പകമന്നേരം
കാണായ്ചമഞ്ഞിതു ദൂരേ മനോഹരം
പൗരജനാദികളോടു കുതൂഹലാൽ
മാരുതപുത്രൻ പറഞ്ഞാനതുനേരം
'ബ്രാഹ്മണാ നിർമ്മിതമാകിയ പുഷ്പകം-
തന്മേലരവിന്ദനേത്രനും സീതയും
ലക്ഷ്മണസുഗ്രീവനക്തഞ്ചരാധിപ-
മുഖ്യമായുള്ളോരു സൈന്യസമന്വിതം
കണ്ടുകൊൾവിൽ പരമാനന്ദവിഗ്രഹം
പുണ്ഡരീകാക്ഷം പുരുഷോത്തമം പരം'
അപ്പോൾ ജനപ്രീതിജാതശബ്ദം ഘന-
മഭ്രദേശത്തോളമുൽപ്പതിച്ചു ബലാൽ
ബാലവൃദ്ധസ്ത്രീ തരുണവർഗ്ഗാരവ
കോലാഹലം പറയാവതല്ലേതുമേ
വാരണവാജിരഥങ്ങളിൽ നിന്നവർ
പാരിലിറങ്ങി വണങ്ങിനാനേവരും
ചാരുവിമാനാഗ്രസംസ്ഥിതനാം ജഗൽ-
ക്കാരണഭൂതനെക്കണ്ടു ഭരതനും
മേരുമഹാഗിരിമൂർദ്ധനി ശോഭയാ
സൂര്യനെക്കണ്ടപോലെ വണങ്ങീടിനാൻ
ചിൽപുരുഷാജ്ഞയാ താണിതു മെല്ലവേ
പുഷ്പകമായ വിമാനവുമന്നേരം
ആനന്ദബാഷ്പം കലർന്നു ഭരതനും
സാനുജനായ്‌ വിമാനം കരേറീടിനാൻ
വീണു നമസ്ക്കരിച്ചോരനുജന്മാരെ
ക്ഷോണീന്ദ്രനുത്സംഗസീംനി ചേർത്തീടിനാൻ
കാലമനേകം കഴിഞ്ഞു കണ്ടീടിന
ബാലകന്മാരെ മുറുകെത്തഴുകിനാൻ
ഹർഷാശ്രുധാരയാ സോദരമൂർദ്ധനി
വർഷിച്ചു വർഷിച്ചു വാത്സല്യപൂരവും
വർദ്ധിച്ചു വർദ്ധിച്ചു വാഴുന്ന നേരത്തു
ശത്രുഘ്നപൂർവ്വജനും ഭരതൻ പദം
ഭക്ത്യാ വണങ്ങിനാനശു സൗമിത്രിയെ
ശത്രുഘ്നനും വണങ്ങീടിനാനാദരാൽ
സോദരനോടും ഭരതകുമാരനും
വൈദേഹിതൻ പദം വീണു വണങ്ങിനാൻ
സുഗ്രീീവനംഗദൻ ജാംബവാൻ നീലനു-
മുഗ്രനാം മൈന്ദൻ വിവിദൻ സുഷേണനും
താരൻ ഗജൻ ഗവയൻ ഗവാക്ഷൻ നളൻ
വീരൻ വൃഷഭൻ ശരഭൻ പനസനും
ശൂരൻ വിനതൻ വികടൻ ദധിമുഖൻ
ക്രൂരൻ കുമുദൻ ശതബലി ദുർമുഖൻ
സാരനാകും വേഗദർശി സുമുഖനും
ധീരനാകും ഗന്ധമാദനൻ കേസരി
മറ്റുമേവം കപിനായകന്മാരെയും
മുറ്റുമാനന്ദേന ഗാഢം പുണർന്നിതു
മാരുതി വാചാ ഭരതകുമാരനും
പൂരുഷ വേഷം ധരിച്ചാർ കപികളും
പ്രീതിപൂർവ്വം കുശലം വിചാരിച്ചതി-
മോദം കലർന്നു വസിച്ചാരവർകളും
സുഗ്രീവനെക്കനിവോടു പുണർന്നഥ
ഗദ്ഗദവാചാ പറഞ്ഞു ഭരതനും
'നൂനും ഭവൽസഹായേന രഘുവരൻ
മാനിയാം രാവണൻ തന്നെ വധിച്ചതും
നാലുസുതുന്മാർ ദശരഥഭൂപനി-
ക്കാലമഞ്ചാമനായിച്ചമഞ്ഞു ഭവാൻ
പഞ്ചമഭ്രാതാ ഭവാനിനി ഞങ്ങൾക്കു
കിഞ്ചന സംശയമില്ലെന്നറികെടോ'
ശോകാതുരയായ കൗസല്യതൻപദം
രാഘവൻ ഭക്ത്യാ നമസ്കരിച്ചീടിനാൻ
കാലേ കനിഞ്ഞു പുണർന്നാളുടൻ മുല-
പ്പാലും ചുരന്നിതു മാതാവിനന്നേരം
കൈകേയിയാകിയ മാതൃപദത്തെയും
കാകുത്സ്ഥനാശു സുമിത്രാപദാബ്ജവും
വന്ദിച്ചു മറ്റുള്ള മാതൃജനത്തെയും
നന്ദിച്ചവരുമണച്ചു തഴുകിനാർ
ലക്ഷ്മണനും മാതൃപാദങ്ങൾ കൂപ്പിനാൻ
ഉൾക്കാമ്പഴിഞ്ഞു പുണർന്നാരവർകളും
സീതയും മാതൃജനങ്ങളെ വന്ദിച്ചു
മോദമുൾക്കൊണ്ടു പുണർന്നാരവർകളും
സുഗ്രീവനാദികളും തൊഴുതീടിനാ-
രഗ്രേ വിനീതയായ്‌ നിന്നിതു താരയും
ഭക്തിപരവശനായ ഭരതനും
ചിത്തമഴിഞ്ഞു തൽപ്പദുകാദ്വന്ദ്വവും
ശ്രീരാമപാദാരവിന്ദങ്ങളിൽ ചേർത്തു
പാരിൽ വീണാശു നമസ്കരിച്ചീടിനാൻ
'രാജ്യം ത്വയാ ദത്തമെങ്കിൽ പുരാദ്യ ഞാൻ
പൂജ്യനാം നിങ്കൽ സമർപ്പിച്ചിതാദരാൽ
ഇന്നു മജ്ജന്മം സഫലമായ്‌ വന്നിതു
ധന്യനായേനടിയനിന്നു നിർണ്ണയം
വന്നു മനോരഥമെല്ലാം സഫലമായ്‌
വന്നിതു മൽക്കർമ്മസാഫല്യവും പ്രഭോ!
പണ്ടേതിലിന്നു പതിന്മടങ്ങായുട-
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
ആനയും തേരും കുതിരയും പാർത്തു കാ-
ണൂനമില്ലതെ പതിന്മടങ്ങുണ്ടല്ലോ
നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ-
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ
രാജ്യവും ഞങ്ങളേയും ഭുവനത്തെയും
പാലനം ചെയ്ക ഭവാനിനി മറ്റേതു-
മാലംബനമില്ല കാരുണ്യവാരിധേ!'
രാജ്യാഭിഷേകം
ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ-
രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ
സന്തുഷ്ടനായ രഘുകുലനാഥനു-
മന്തർമ്മുദാ വിമാനേന മാനേന പോയ്‌
നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ
മന്ദം മഹീതലം തന്നിലിറങ്ങിനാൻ
പുഷ്പകമായ വിമാനത്തെ മാനിച്ചു
ചിൽപുരുഷനരുൾചെയ്താനനന്തരം
"ചെന്നു വഹിയ്ക്ക നീ വൈശ്രവണൻ തന്നെ
മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ
വന്നീടു ഞാൻ നിരൂപിയ്ക്കുന്ന നേരത്തു
നിന്നെ വിരോധിയ്ക്കയുമില്ലൊരുത്തനും"
എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌
ചെന്നളകാപുരി പുക്കു വിമാനവും
സോദരനോടും വസിഷ്ഠനാമാചാര്യ-
പാദം നമസ്കരിച്ചു രഘുനായകൻ
ആശിർവ്വചനവും ചെയ്തു മഹാസന-
മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും
ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി
ദാശരഥിയുമിരുന്നരുളീടിനാൻ
അപ്പോൾ ഭരതനും കേകയപുത്രിയു-
മുൽപലസംഭവപുത്രൻ വസിഷ്ഠനും
വാമദേവാദി മഹാമുനിവർഗ്ഗവും
ഭൂമിദേവോത്തമന്മാരുമമാത്യരും
രക്ഷിയ്ക്ക ഭൂതലമെന്നപേക്ഷിച്ചിതു
ലക്ഷ്മീപതിയായ രാമനോടന്നേരം
ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ
ജന്മനാശാദികളില്ലാത്ത മംഗലൻ
നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ
നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ
ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ
സന്മയൻ സത്യസ്വരൂപൻ സനാതനൻ
തന്മഹാമായയാ സർവ്വലോകങ്ങളും
നിർമ്മിച്ചു രക്ഷിച്ചു സംഹരിയ്ക്കുന്നവൻ
ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള-
വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം
'മാനസേ ഖേദമുണ്ടാകരുതാർക്കുമേ
ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ
എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു
പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ
അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ
ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ
സംഭാരവുമഭിഷേകാർത്ഥമേവരും
സംഭരിച്ചീടിനാരാനന്ദചേതസാ
ലക്ഷ്മണൻതാനും ഭരതകുമാരനും
രക്ഷോവരനും ദിവാകരപുത്രനും
മുമ്പേ ജടാഭാരാശോധനയും ചെയ്തു
സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം
പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ-
ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം
ശ്രീരാമദേവനും ലക്ഷ്മണനും പുന-
രാരൂഢമോദമലങ്കരിച്ചീടിനാർ
ശോഭയോടേ ഭരതൻ കുണ്ഡലാദിക-
ലാഭരണങ്ങളെല്ലാമനുരൂപമായ്‌
ജാനകീദേവിയെ രാജനാരീജനം
മാനിച്ചലങ്കരിപ്പിച്ചാരതിമുദാ
വാനരനാരീജനത്തിനും കൗസല്യ-
താനാദരാലലങ്കാരങ്ങൾ നൽകിനാൾ
അന്നേരമത്ര സുമന്ത്രർ മഹാരഥം
നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ
രാജരാജൻ മനുവീരൻ ദയാപരൻ
രാജയോഗ്യം മഹാസ്യന്ദനമേറിനാൻ
സൂര്യതനയനുമംഗദവീരനും
മാരുതിതാനും വിഭീഷണനും തദാ
ദിവ്യാംബരാഭരണാദ്യലങ്കാരേണ
ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു
നാഥന്നകമ്പടിയായ്‌ നടന്നീടിനാർ
സീതയും സുഗ്രീവപത്നികളാദിയാം
വാനരനാരിമാരും വാഹനങ്ങളിൽ
സേനാപരിവൃതമാരായനന്തരം
പിമ്പേ നടന്നിതു ശംഖനാദത്തൊടും
ഗംഭീരവാദ്യഘോഷങ്ങളോടും തദാ
സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും
ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും
ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും
സോദരൻ ദിവ്യവ്യജനവും വീയിനാൻ
മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള
വാനരേന്ദ്രന്മാർ പതിനായിരമുണ്ടു
വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി-
വാരജനങ്ങളുമായ്‌ നടന്നീടിനാർ
രാമനീവണ്ണമെഴുന്നള്ളുന്നേരത്തു
രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ
കണ്ണിനാനന്ദപൂരം പുരുഷം പരം
പുണ്യപുരുഷമാലോക്യനാരീജനം
ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ
മോഹപരവശമാരായ്‌ മരുവിനാർ
മന്ദമന്ദം ചെന്നു രാഘവൻ വാസവ-
മന്ദിരതുല്യമാം താതാലയം കണ്ടു
വന്ദിച്ചകംപുക്കു മാതാവുതൻ പദം
വന്ദിച്ചിതന്യപിതൃപ്രിയമാരെയും
പ്രീത്യാ ഭരതകുമാരനോടന്നേര-
മാസ്ഥയാ ചൊന്നാന്വിളംബിതം ഭവാൻ
ഭാനുതനയനും നക്തഞ്ചരേന്ദ്രനും
വാനരനായകന്മാർക്കും യഥോചിതം
സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി-
ലാക്കുകവേണമവരെ വിരയെ നീ
എന്നതു കേട്ടതു ചെയ്താൻ ഭരതനും
ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ
സുഗ്രീവനോടു പറഞ്ഞു ഭരതനു-
മഗ്രജനിപ്പോളഭിഷേകകർമ്മവും
മംഗലമാമ്മാറു നീ കഴിച്ചെടണ-
മംഗദനാദികളോടും യഥാവിധി
നാലുസമുദ്രത്തിലും ചെന്നു തീത്ഥവും
കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും
എങ്കിലോ ജാംബവാനും മരുൽപ്പുത്രനു-
മംഗദൻതാനും സുഷേണനും വൈകാതെ
സ്വർണ്ണകലശങ്ങൾതന്നിൽ മലയജ-
പർണ്ണേന വായ്ക്കെട്ടി വാരിയും പൂരിച്ചു
കൊണ്ടുവരികെന്നയച്ചോരളവവർ
കൊണ്ടുവന്നീടിനാരങ്ങനെ സത്വരം
പുണ്യനദീജലം പുഷ്കരമാദിയാ-
മന്യതീത്ഥങ്ങളിലുള്ള സലിലവും-
മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ
മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ
ശത്രുഘ്നനുമമാത്യൗഘമുമായ്മറ്റു
ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ
രത്നസിഹാസനേ രാമനേയും ചേർത്തു
പത്നിയേയും വാമഭാഗേ വിനിവേശ്യ
വാമദേവൻ മുനി ജാബാലി ഗൗതമൻ
വാത്മീകിയെന്നവരോടും വസിഷ്ഠനാം
ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി
ദാശരഥിക്കഭിഷേകവും ചെയ്തിതു
പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ-
ങന്യൂനശോഭം ജപിച്ചാൽ മറകളും
നക്തഞ്ചരേന്ദ്രനും വാനരവീരനും
രത്നദണ്ഡം പൂണ്ട ചാമരം വീയിനാർ
ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ
ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ
'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു
തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ!
പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക-
ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ
പിണ്ഡോദകങ്ങളുദിക്കായ കാരണം
ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!'
യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം
രക്ഷോവിനാശകനാകിയ രാമനെ
'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും
രക്ഷോവരനെവധിച്ചമൂലം ഭവാൻ
പക്ഷീന്ദവാഹന! പാപവിനാശന!
രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ'
ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു
പംക്തികണ്ഠാന്തകൻ തന്നെ നിരാമയം
'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു
സന്തതം ഞങ്ങളൊളിച്ചുകിടന്നതും
ഇന്നു തുടങ്ങി തവ ചരിത്രങ്ങളും
നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം
സഞ്ചരിയ്ക്കാമിനിക്കാരുണ്യവാരിധേ!
നിൻചരാംബുജം നിത്യം നമോ നമഃ'
കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ
മന്നവൻതന്നെ മനോഹരമംവണ്ണം
'ദുർന്നയമേറിയ രാക്ഷസരാജനെ-
ക്കൊന്നു കളൻഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച
നിന്നെബ്ഭജിപ്പാനവകാശമുണ്ടായി-
വന്നതും നിന്നുടെ കാരുണ്യവൈഭവം
പന്നഗതൽപേ വസിയ്ക്കും ഭവൽപ്പദം
വന്ദാമഹേ വയം വന്ദാമഹേ വയം'
കിംപുരുഷന്മാർ പരംപുരുഷൻപദം
സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദുതം
'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി-
ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം
അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി
നിൻപാദപത്മം ഭജിയ്ക്കായ്‌വരേണമേ'
സിദ്ധസമൂഹവുമപ്പോൾ മനോരഥം
സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാൽ
'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു
ചിത്തഭയം തീർത്ത കാരുണ്യവാരിധേ!
രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം
നിത്യം നമോനമോ നിത്യം നമോ നമഃ'
വിദ്യാധരന്മാരുമത്യാദരം പൂണ്ടു
ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ
'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത
തത്ത്വാത്മനേ പരമാത്മനേ തേ നമഃ
ചാരുരൂപം തേടുമപ്സരസാം ഗണം
ചാരണന്മാരുരഗന്മാര് മരുത്തുക്കള്
തുംബുരു നാരദഗുഹ്യകവ്യന്ദവു-
മംബരചാരികള് മറ്റുള്ളവർ‌കളും
സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാല്
തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം
രാമചന്ദ്രാനുഗ്രഹേണ സമസ്തരും
കാമാലാഭേന നിജ നിജ മന്ദിരം
പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു
താപത്രയവുമകന്നു വാണീടിനാര്
സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ-
മച്യുതമദ്വയമേകമനാമയം
ഭാവനയാ ഭഗവല്‌പാദാംഭോജവും
സേവിച്ചിരുന്നാറ് ജഗത്രയവാസികള്
സിംഹാസനോപരി സീതയാ സംയുതം
സിംഹപരാക്രമം സൂര്യകോറ്റിപ്രഭം
സോദരവാ‍നര താപസ രാക്ഷസ-
ഭൂദേവവൃന്ദനിഷേവ്യമാണം പരം
രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം
ശ്യാമളം കോമളം ചാമീകരപ്രഭം
ചന്ദ്രബിംബാനനം ചാർവ്വായുതഭുജം
ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം
ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക-
ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും
വാനരാദികൾക്ക് ഭഗവാൻ കൊടുത്ത അനുഗ്രഹം
വിശ്വംഭരാ പരിപാലനവും ചെയ്തു
വിശ്വനാഥന് വസിച്ചീടും ദശാന്തരേ
സസ്യസമ്പൂർണ്ണമായ് വന്നിതവനിയും
ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും
വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത-
പക്വങ്ങളോടു കലർ‌ന്നു നിന്നീടുന്നു
ദുർഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയില്
സൽഗന്ധയുക്തങ്ങളായ്‌വന്നിതൊക്കെവെ
നൂറായിരം തുരഗങ്ങള് പശുക്കളും
നൂറുനൂറായിരത്തില്പുറം പിന്നെയും
മുപ്പതുകോടി സുവർണ്ണാഭാ‍രങ്ങളും
സുബ്രാഹ്മണർക്കു കൊടുത്തു രഘൂത്തമന്
വസ്ത്രാഭരണ മാല്യങ്ങൾസംഖ്യമായ്
പൃത്ഥ്വീസുരോത്തമന്മാർക്കു നൽകീടിനാന്
സ്വർണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം
വർണ്ണവൈചിത്ര്യമനഘമനുപമം
ആദിത്യപുത്രനു നൽകിനാനാദരാ-
ലാദിതേയാധിപപുത്രതനയനും
അംഗദദ്വന്ദ്വം കൊടുത്തോരനന്തരം
മംഗലാപാംഗിയാം സീതയ്ക്കു നൽകിനാന്
മേരുവും ലോകത്രയവും കൊടുക്കിലും
പോരാ വിലയതിനങ്ങനെയൊള്ളൊരു
ഹാരം കൊടുത്തതു കണ്ടു വൈദേഹിയും
പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം
കണ്ഠദേശത്തിങ്കൽനിന്നങ്ങെടുത്തിട്ടു
രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാള്
ഭർത്തൃമുഖാബ്ജവും മാരുതി വക്ത്രവും
മദ്ധ്യേ മണിമയമാകിയ ഹാരവും
ഇംഗിതജ്ഞന് പുരുഷോത്തമനന്നേരം
മംഗലദേവതയോടു ചൊല്ലീടിനാന്
‘ഇക്കണ്ടവർകളിലിഷ്ടനാകുന്നതാ-
രുൾക്കമലത്തില് നിനക്കു മനോഹരേ!
നൽകീടവന്നു നീ മറ്റാരുമില്ല നി-
ന്നാകൂതഭംഗം വരുത്തുവാനോമലേ!’
എന്നതു കേട്ടു ചിരിച്ചു വൈദേഹിയും
മന്ദം വിളിച്ചു ഹനുമാനു നൽകിനാള്
ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും
മരുതിയും പരമാനന്ദസംയുതം
അഞ്ജലിയോടും തിരുമുമ്പില് നിന്നിടു-
മഞ്ജനാപുത്രനെക്കണ്ടു രഘുവരന്
മന്ദമരികേ വിളിച്ചരുൾചെയ്തിതാ-
നന്ദപരവശനായ് മധുരാക്ഷരം
‘മാരുതനന്ദന വേണ്ടും വരത്തെ നീ
വീര വരിച്ചുകൊൾകേതും മടിയാതെ’
എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും
മന്നവന് തന്നോടപേക്ഷിച്ചരുളിനാന്
‘സ്വാമിന് പ്രഭോ നിന്തിരുവടിതന്നുടെ
നാമവും ചാരുചരിത്രവുമുള്ള നാള്
ഭൂമിയിൽ വാഴ്‌വാനനുഗ്രഹിച്ചീടണം
രാമനാമം കേട്ടുകൊൾവാനനാരതം
രാമജപസ്മരണശ്രവണങ്ങളിൽ
മാമകമാനസേ തൃപ്തിവരാ വിഭോ!
മറ്റുവരം മമ വേണ്ട ദയാനിധേ!
മറ്റുമിളക്കമില്ലാതൊരു ഭക്തിയു-
മുണ്ടായിരിയ്ക്കണ'മെന്നതു കേട്ടൊരു
പുണ്ഡരീകാക്ഷനനുഗ്രഹം നൽകിനാൻ
'മൽകഥയുള്ളനാൾ മുക്തനായ്‌ വാഴ്കനീ
ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!'
ജാനകീദേവിയും ഭോഗാനുഭൂതികൾ
താനേ വരികെന്നനുഗ്രഹിച്ചീടിനാൾ
ആനന്ദബാഷ്പപരീതാക്ഷനായവൻ
വീണുനമസ്കൃത്യ പിന്നെയും പിന്നെയും
ചെന്നു ഹിമാചലം പുക്കു തപസ്സിനായ്‌
പിന്നെ ഗുഹനെ വിളിച്ചു മനുവരൻ
'ഗച്ഛ സഖേ! പുരം ശൃംഗീവരം ഭവാൻ
മൽചരിത്രങ്ങളും ചിന്തിച്ചു വാഴ്കനീ
ഭോഗങ്ങളെല്ലാം ഭുജിച്ചു ചിരം പുന-
രേകഭാവം ഭജിച്ചീടുകെന്നോടു നീ'
ദിവ്യാംബരാഭരണങ്ങളെല്ലാം കൊടു-
ത്തവ്യാജഭക്തനെ യാത്ര വഴങ്ങിനാൻ
പ്രേമഭാരേണ വിയോഗദുഃഖം കൊണ്ടു
രാമനാലാശ്ലിഷ്ടനായ ഗുഹൻ തദാ
ഗംഗാനദീപ്രിശോഭിതമായൊരു
ശൃംഗീവരം പ്രവേശിച്ചു മരുവിനാൻ
മൂല്യമില്ലാത വസ്ത്രാഭരണങ്ങളും
മാല്യകളഭ ഹരിചന്ദനാദിയും
പിന്നെയും പിന്നെയും വേണ്ടുവോളം നൽകി
മന്നവൻ ഗാഢഗാഢം പുണർന്നാദരാൽ
മർക്കടനായകന്മാർക്കും കൊടുത്തുപോയ്‌-
കിഷ്കിന്ധപൂകെന്നയച്ചരുളീടിനാൻ
സുഗ്രീവനും വിയോഗേന ദുഃഖം കൊണ്ടു
കിഷ്കിന്ധപുക്കു സുഖിച്ചു മരുവിനാൻ
സീതാജനകനായീടും ജനകനെ
പ്രീതിയോടെ പറഞ്ഞാശ്ലേഷവും ചെയ്തു
സീതയെക്കൊണ്ടു കൊടുപ്പിച്ചൊരോതരം
നൂതനപട്ടാംബരാഭരണാദിയും
നൽകി, വിദേഹരാജ്യത്തിനു പോകെന്നു
പുൽകിക്കനിവോടു യാത്ര വഴങ്ങിനാൻ
കാശിരാജാവിനും വസ്ത്രാഭരണങ്ങ-
ളാശയാനന്ദം വരുമാറു നൽകിനാൻ
പിന്നെ മറ്റുള്ള നൃപന്മാർക്കുമൊക്കവെ
മന്നവൻ നിർമ്മലഭൂഷണാദ്യങ്ങളും
സമ്മാനപൂർവ്വം കൊടുത്തയച്ചീടിനാൻ
സമ്മോദമുൾക്കൊണ്ടു പോയാരവർകളും
നക്തഞ്ചരേന്ദ്രൻ വിഭീഷണനന്നേരം
ഭക്ത്യാ നമസ്കരിച്ചാൻ ചരണാംബുജം
'മിത്രമായ്‌ നീ തുണച്ചോരുമൂലം മമ
ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാൻ
ആചന്ദ്രതാരകം ലങ്കയിൽ വാഴ്ക നീ
നാശമരികളാലുണ്ടാകയില്ല തേ
എന്നെ മറന്നുപോകാതെ നിരൂപിച്ചു
പുണ്യജനാധിപനായ്‌ വസിച്ചീടെടോ!
വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും
വിഷ്ണുപരായണനായ്‌ വിശുദ്ധാത്മനാ
മുക്തനായ്‌ വാണീടുകെ'ന്നു നിയോഗിച്ചു
മുക്താഫലമണിസ്വർണ്ണാഭാരങ്ങളും
ആവോളവും കൊടുത്താശു പോവാനയ-
ച്ചാവിർമ്മുദാ പുണർന്നീടിന്നാൻ പിന്നെയും
ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണുനീ-
രത്യർത്ഥമിറ്റിറ്റു വീണും വണങ്ങിയും
ഗദ്ഗദവർണ്ണേന യാത്രയും ചൊല്ലിനാൻ
നിർഗ്ഗമിച്ചാനൊരുജാതി വിഭീഷണൻ
ലങ്കയിൽ ചെന്നു സുഹൃജ്ജനത്തോടുമാ-
തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാൻ.
ശ്രീരാമന്റെ രാജ്യഭാരഫലം
ജാനകീദേവിയോടും കൂടി രാഘവ-
നാനന്ദമുൾക്കൊണ്ടു രാജഭോഗാന്വിതം
അശ്വമേധാദിയാം യാഗങ്ങളും ചെയ്തു
വിശ്വപവിത്രയാം കീർത്തിയും പൊങ്ങിച്ചു
നിശ്ശേഷസൌഖ്യം വരുത്തി പ്രജകൾക്കു
വിശ്വമെല്ലാം പരിപാലിച്ചരുളിനാൻ
വൈധവ്യദുഃഖം വനിതമാർക്കില്ലൊരു
വ്യാധിഭയവുമൊരുത്തർക്കുമില്ലല്ലോ
സസ്യപരിപൂർണ്ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലോ 5100
ബാലമരണമകപ്പെടുമാറില്ല
കാലേ വരിഷിക്കുമല്ലോ ഘനങ്ങളും
രാമപൂജാപരന്മാർ നരന്മാർ ഭുവി
രാമനെ ധ്യാനിക്കുമേവരും സന്തതം
വർണ്ണാശ്രമങ്ങൾ തനിക്കുതനിക്കുള്ള-
തൊന്നുമിളക്കം വരുത്തുകയില്ലാരുമേ
എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാർക്കുമേ
നോക്കുമാറില്ലാരുമേ പരദാരങ്ങ-
ളോർക്കയുമില്ല പരദ്രവ്യമാരുമേ 5110
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാർക്കുമേ
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവൻ
സാകേതവാസികളായ ജനങ്ങൾക്കു
ലോകാന്തരസുഖമെന്തോന്നിതിൽപ്പരം
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മരുവിനാർ.
രാമായണ മാഹാത്മ്യം
അദ്ധ്യാത്മരാമായണമിദമെത്രയു-
മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം
അദ്ധ്യയനം ചെയ്കിൽ മർത്ത്യനജ്ജന്മനാ
മുക്തി സിദ്ധിയ്ക്കുമതിനില്ല സംശയം
മൈത്രീകരം ധനധാന്യവൃദ്ധിപ്രദം
ശത്രുവിനാശനമാരോഗ്യവർദ്ധനം
ദീർഘായുരർത്ഥപ്രദം പവിത്രം പരം
സൗഖ്യപ്രദം സകലാഭീഷ്ടസാധകം
ഭക്ത്യാപഠിയ്ക്കിലും ചൊൽകിലും തൽക്ഷണേ
മുക്തനായീടും മഹാപാതകങ്ങളാൽ
അർത്ഥാഭിലാഷി ലഭിയ്ക്കും മഹാധനം
പുത്രാഭിലാഷി സുപുത്രനേയും തഥാ
സിദ്ധിയ്ക്കുമാര്യജനങ്ങളാൽ സമ്മതം
വിദ്യാഭിലാഷി മഹാബുധനായ്‌ വരും
വന്ധ്യായുവതി കേട്ടീടുകിൽ നല്ലൊരു
സന്തതിയുണ്ടാമവൾക്കെന്നു നിർണ്ണയം,
ബദ്ധനായുള്ളവൻ മുക്തനായ്‌ വന്നിടു-
മർത്ഥി കേട്ടീടുകിലർത്ഥവാനായ്‌ വരും
ദുർഗ്ഗങ്ങളെല്ലാം ജയിക്കായ്‌വരുമതി-
ദുഃഖിതൻ കേൾക്കിൽ സുഖിയായ്‌ വരുമവൻ
ഭീതനതു കേൾക്കിൽ നിർഭയനായ്‌വരും
വ്യാധിതൻ കേൾക്കിലനാതുരനായ്‌ വരും
ഭൂതദൈവത്മോത്ഥമായുടനുണ്ടാകു-
മാധികളെല്ലാമകന്നുപോം നിർണ്ണയം
ദേവപിതൃഗണതാപസമുഖ്യന്മാ-
രേവരുമേറ്റം പരസാദിയ്ക്കുമത്യരം
കൽമഷമെല്ലാമകലുമതേയല്ല
ധർമ്മാർത്ഥകാമമോക്ഷങ്ങൾ സാധിച്ചിടും
അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേൾക്കിലും
സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ
ബദ്ധമോദം പരമാർത്ഥമിതൊക്കെവേ
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടൂ മഹാലോകരും
ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ യുദ്ധകാണ്ഡം സമാപ്തം

No comments:

Post a Comment